Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അപകടത്തിൽ പെട്ട് കൺമുന്നിൽ എത്തുമ്പോൾ വിലാസം 'അജ്ഞാതൻ'; കണ്ണിമ തെറ്റാതെ ഡോക്ടർമാരും നഴ്‌സുമാരും കാത്തിരുന്ന് ഒടുവിൽ കണ്ണ് തുറന്നത് 21 ാം നാൾ; മുറിഞ്ഞ വാക്കുകളിൽ തിരിഞ്ഞത് പേര് ഷറഫുദ്ദീൻ, നാട് പൊന്നാനി; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രക്ഷകരോട് യാത്ര പറഞ്ഞ് തൃശൂരിൽ എത്തിയ ഷറഫുദ്ദീന്റെ അതിജീവനകഥ

അപകടത്തിൽ പെട്ട് കൺമുന്നിൽ എത്തുമ്പോൾ വിലാസം 'അജ്ഞാതൻ'; കണ്ണിമ തെറ്റാതെ ഡോക്ടർമാരും നഴ്‌സുമാരും കാത്തിരുന്ന് ഒടുവിൽ കണ്ണ് തുറന്നത് 21 ാം നാൾ; മുറിഞ്ഞ വാക്കുകളിൽ തിരിഞ്ഞത് പേര് ഷറഫുദ്ദീൻ, നാട് പൊന്നാനി; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രക്ഷകരോട് യാത്ര പറഞ്ഞ് തൃശൂരിൽ എത്തിയ ഷറഫുദ്ദീന്റെ അതിജീവനകഥ

വിഷ്ണു ജെ.ജെ.നായർ

തിരുവനന്തപുരം: ദുരിതം വരുമ്പോൾ ഒന്നിന് പുറകേ ഒന്നായി വരുമെന്നത് ഏറെക്കുറെ സത്യമാണ്. ജീവിതത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് തീവണ്ടിബോഗികൾ പോലെ കഷ്ടതകളുണ്ടാകുന്നത് നമ്മൾ കാണാറുണ്ട്, അതിന് ഇരയാകാറുമുണ്ട്. അത്തരമൊരു ചെറുപ്പക്കാരനാണ് പൊന്നാനി സ്വദേശിയായ ഷറഫുദ്ദീൻ. ദുരിതങ്ങൾ ഒന്നിനുപുറകേ ഒന്നായി എത്തി ജീവൻ കൈവിട്ടുപോകുന്ന അവസ്ഥ സംജാതമായപ്പോഴും അദ്ദേഹത്തെ തിരികെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുനടത്തിയത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകരുടെ കരുണയും ആത്മാർത്ഥതയുമാണ്.

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച ഷറഫുദ്ദീൻ ഒടുവിൽ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നെങ്കിലും ഇപ്പോഴും സംസാരിച്ചുതുടങ്ങിയിട്ടില്ല. തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള ഷറഫുദ്ദീന്റെ ചെലവുകൾ സുഹൃത്തുക്കളും നാട്ടുകാരും പിരിവിട്ടാണ് നടത്തുന്നത്. അത്രത്തോളം കഷ്ടപ്പാടിലാണ് ഷറഫുദ്ദിന്റെ കുടുംബം. കുടുംബത്തിന്റെ ഏകഅത്താണിയായിരുന്നു ഷറഫുദ്ദീൻ. ബാപ്പ രണ്ട് കണ്ണിന്റെയും കാഴ്‌ച്ച നഷ്ടപ്പെട്ട് കിടപ്പിലാണ്. അഞ്ച് സഹോദരിമാരിൽ നാല് പേരുടെ വിവാഹം കഴിഞ്ഞു. പ്രായമായ ഉമ്മയും ഒരു സഹോദരിയും ഭാര്യയും ഒരു വയസുള്ള മകനുമാണ് വീട്ടിലുള്ളത്. ഇവരെ പോറ്റുന്നതിനാണ് പെറോട്ട മേക്കിങ്ങിനായി ഷറഫുദ്ദീൻ കൊല്ലത്തെത്തിയത്. കഴിഞ്ഞ ഡിസംബർ 22 ന് നീണ്ടകര പാലത്തിന് സമീപം വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന നിലയിൽ ഷറഫുദ്ദീനെ റോഡരികിൽ കാണുകയായിരുന്നു.

അതീവ ഗുരുതരമായി പരിക്കേറ്റ, അജ്ഞാതനായ ഒരു ചെറുപ്പക്കാരനായാണ് ഷറഫുദ്ദീനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിക്കുന്നത്. ഇയാളെ ആദ്യം കൊല്ലം നീണ്ടകര ഗവണ്മെന്റ് ഹോസ്പിറ്റലിലും പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു! എന്നാൽ പരിക്ക് ഗുരുതരമായിരുന്നതിനാൽ അവിടെ നിന്ന് 108 ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു. പിന്നീട് വേർപെട്ടുകൊണ്ടിരുന്ന പ്രാണനെ ആഴ്ചകൾ നീണ്ട കഠിനപ്രയത്നത്തിലൂടെ തിരികെ പിടിച്ചതും നൂറുകണക്കിന് കിലോമീറ്ററുകൾ അകലെയുള്ള അയാളുടെ ബന്ധുക്കളെ തേടി കണ്ടുപിടിച്ച് ഷറഫുദ്ദീനെ ആ കൈകളിലേൽപ്പിച്ചതുമൊക്കെ വളരെ പെട്ടെന്നായിരുന്നു. കേൾക്കുന്നവരിലെല്ലാം വിസ്മയവും രോമാഞ്ചവുമുണ്ടാക്കുന്ന, കേട്ടാൽ അവിശ്വസനീയം എന്നു തോന്നിയേക്കാവുന്ന ഒരു ടീം വർക്കിന്റെ കഥ അവിടെ ആരംഭിക്കുന്നു.

ഒറ്റനോട്ടത്തിൽത്തന്നെ പരിക്കിന്റെ ഗൗരവം മനസ്സിലാക്കിയ ഡോക്ടർമാർ ഉടനെത്തന്നെ തലയുടെ സിടി സ്‌കാൻ എടുക്കുകയും പരിക്ക് അതീവഗുരുതരമെന്ന് മനസ്സിലാക്കി ഉടനെ ത്തന്നെ ഓപ്പറേഷൻ തീയേറ്ററിൽ പ്രവേശിപ്പിച്ച് അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. തുടർന്ന് സൂപ്പർസ്പെഷ്യലിറ്റി വിഭാഗത്തിലെ ട്രോമ കെയർ ഐസിയുവിൽ വെന്റിലേറ്റർ സഹായത്തോടെ അഡ്‌മിറ്റ് ചെയ്തു. രോഗിയുടെ നില അതീവഗുരുതരമായിരുന്നു. ജീവനോടെ തിരിച്ചുകിട്ടാൻ യാതൊരു സാധ്യതയും ഇല്ല എന്ന് തന്നെ എല്ലാവരും വിലയിരുത്തി. കണ്ണിമ ഒന്ന് തെറ്റിയാൽ ആൾ പോകും എന്ന അവസ്ഥ.

എന്നാൽ ആ ജീവൻ തിരിച്ചുപിടിച്ചേ അടങ്ങൂ എന്ന ദൃഢനിശ്ചയത്തോടെ ന്യൂറോസർജറി വിഭാഗം ഡോക്ടർമാരും ട്രോമ ഐസിയുവിലെ നഴ്സുമാരും നഴ്സിങ് അസിസ്റ്റന്റുമാരും അറ്റൻഡർമാരും അടങ്ങുന്ന ജീവനക്കാർ വ്യക്തിപരമായ ശ്രദ്ധ നൽകി ആ രോഗിയെ പരിചരിച്ചു. മെഡിക്കൽ കോളേജിൽ വരുന്ന അനാഥരായ രോഗികൾക്ക് നിസ്വാർത്ഥസേവനം നൽകുന്ന മൈത്രി എന്ന സന്നദ്ധസംഘടനയുടെ പ്രവർത്തകരും ഐസിയുവിൽ കിടന്ന മറ്റു രോഗികളുടെ ബന്ധുക്കളും എല്ലാ പിന്തുണയും നൽകി കൂടെ നിന്നു. മെഡിക്കൽ കോളേജിൽ ലഭ്യമല്ലാതിരുന്ന മരുന്നുകൾ മൈത്രിയുടെ പ്രവർത്തകർ എത്തിച്ചുനൽകി. അങ്ങനെ ദിവസങ്ങൾ കൊണ്ട് രോഗിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി കാണാൻ തുടങ്ങി. നില അൽപ്പം മെച്ചപ്പെട്ട് സ്വയം ശ്വസിക്കാമെന്നുള്ള നില എത്തിയപ്പോൾ വെന്റിലേറ്റർ മാറ്റി. എന്നാൽ ശ്വസിക്കാനുള്ള ബുദ്ധിമുട്ട് നേരിട്ടപ്പോൾ വീണ്ടും വെന്റിലേറ്ററിൽ ആക്കി.

ഐസിയുവിൽ നിന്നും വാർഡിലേക്ക് മാറ്റേണ്ട ഘട്ടം എത്തിയിട്ടും അങ്ങനെ ചെയ്യാതെ ട്രോമ ഐസിയുവിൽത്തന്നെ രോഗിയെ കിടത്താൻ ഡോക്ടർമാർ തീരുമാനിച്ചു. വാർഡിലേക്ക് എത്തുമ്പോൾ നിലവിൽ ലഭിക്കുന്ന വ്യക്തിപരമായ ശ്രദ്ധ കുറഞ്ഞാലോ എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. ആവശ്യമായ വസ്ത്രങ്ങൾ, കഴിക്കാനുള്ള ജ്യൂസ്, മിക്സിയിൽ അടിച്ച ഓട്സ് എന്നിവ മൈത്രി പ്രവർത്തകരും അവിടെ കിടക്കുന്ന മറ്റു രോഗികളുടെ ബന്ധുക്കളും എത്തിച്ചുനൽകി. ചിലപ്പോൾ ജീവനക്കാർ വീടുകളിൽ നിന്നും ആവശ്യമായ ഭക്ഷണം എത്തിച്ചു. വലിപ്പച്ചെറുപ്പമില്ലാതെ ഓരോ ജീവനക്കാരും ഊഴമിട്ട് രോഗിയെ പരിചരിച്ചു. സ്വന്തം കുടുംബാംഗമെന്നപോലെയാണ് അവരോരോരുത്തരും അയാളെ പരിചരിച്ചത്.

അവർ അയാളെ കുളിപ്പിച്ചു, പല്ല് തേപ്പിച്ചു, ഭക്ഷണം കോരി നൽകി, ശയ്യാവ്രണം ഉണ്ടാവാതിരിക്കാൻ ഓരോ മൂന്ന് മണിക്കൂർ കൂടുമ്പോഴും ചരിച്ചും മറിച്ചും തിരിച്ചും കിടത്തി. ആശുപത്രിയിലെ ഫിസിയോതെറാപ്പി വിഭാഗം ദിവസവും 2 നേരം ശ്വാസകോശത്തിന്റെ പ്രവർത്തനം പൂർവ്വസ്ഥിതിയിൽ ആകാനുള്ള വിവിധതരം ഫിസിയോതെറാപ്പിയും നൽകി. അങ്ങനെ ദിവസങ്ങൾ നീണ്ട സ്നേഹമസൃണമായ പരിചരണങ്ങൾക്കൊടുവിൽ അയാൾക്ക് ബോധം വീണു. പതിയെ പതിയെ അയാൾ അപകടം തളർത്തിയ തന്റെ മസ്തിഷ്‌കത്തിൽ ചിതറിക്കിടക്കുന്ന ഓർമ്മകൾ ഒരുമിച്ചു കൂട്ടാൻ തുടങ്ങി. എന്നാൽ സംസാരശേഷി അപ്പോഴും വീണ്ടുകിട്ടിയിട്ടില്ലായിരുന്നു..

അജ്ഞാതൻ ആയ രോഗി അഡ്‌മിറ്റ് ആയാൽ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് ഇന്റിമേഷൻ കൊടുക്കുക എന്നത് നിയമപരമായ ഒരു പ്രക്രിയയാണ്. അങ്ങനെ കൊടുത്ത അറിയിപ്പ് പ്രകാരം മെഡിക്കൽ കോളേജ് പൊലീസ് ഇയാളെക്കുറിച്ച് പറ്റാവുന്ന വിധത്തിലൊക്കെ അന്വേഷണം നടത്തിയെങ്കിലും ആളെ തിരിച്ചറിയാൻ സഹായകരമായ ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇതിനിടെ ജീവനക്കാരിൽ ചിലർ സ്വന്തംനിലയിലും അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ഇയാളെ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടുകിട്ടിയ നീണ്ടകര ഉൾപ്പെടെ പ്രദേശവാസികളായ ആരോഗ്യവകുപ്പ് ജീവനക്കാരെ ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല.

രോഗിയുടെ ഓർമ്മയിൽ പുരോഗതി ഉണ്ടായതോടെ പേനയും പേപ്പറും കൊടുത്ത് ആളുടെ വിവരങ്ങൾ അതിൽ എഴുതിക്കാൻ ജീവനക്കാർ ശ്രമം തുടങ്ങി. ആദ്യമൊക്കെ വെറുതേ വരക്കുകയും കുറിക്കുകയുമാണ് ചെയ്തതെങ്കിലും ഏതാനും ദിവസം കഴിഞ്ഞതോടെ അയാൾ തന്റെ പേരും നാടും പേപ്പറിൽ എഴുതി. ഷറഫുദ്ധീൻ എന്നാണ് പേര് എന്നും മലപ്പുറം ജില്ലയിലെ പുതുപ്പൊന്നാനി ആണ് സ്വദേശമെന്നും അങ്ങനെ ജീവനക്കാർ മനസ്സിലാക്കി. ഈ വിവരങ്ങൾ മെഡിക്കൽ കോളേജ് പൊലീസിൽ അറിയിക്കുകയും ചെയ്തു. എന്നാൽ അതോടൊപ്പം തന്നെ ജീവനക്കാർ സ്വന്തംനിലയിലും അന്വേഷണം നടത്തി. അവിടെയുള്ള ഒരു സ്റ്റാഫിന്റെ ബന്ധു പൊന്നാനി പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹം വഴി അന്വേഷിച്ചപ്പോൾ ഇയാളെ കാണാതായതുമായി ബന്ധപ്പെട്ട് ഒരു മാൻ മിസിങ് കേസ് പൊന്നാനി സ്റ്റേഷനിൽ എടുത്തിട്ടുണ്ട് എന്നറിഞ്ഞു.

പിന്നീടെല്ലാം ദ്രുതഗതിയിൽ ആയിരുന്നു. ബന്ധുക്കൾക്ക് പൊലീസ് വഴി മെഡിക്കൽ കോളേജ് സ്റ്റാഫിന്റെ ഫോൺ നമ്പർ നൽകുകയും അവരുടെ ഒരു ബന്ധു ട്രോമ കെയർ ഐസിയുവിൽ വന്ന് ആളെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് രോഗിയുടെ അടുത്ത ബന്ധുക്കൾ പൊന്നാനിയിൽ നിന്നും തിരുവനന്തപുരത്തെത്തി മെഡിക്കൽ കോളേജ് പൊലീസ് മുഖേന രോഗിയെ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

ആളുടെ ആരോഗ്യനില വളരെ മെച്ചപ്പെട്ടതിനെത്തുടർന്ന് അയാളെ ട്രോമ ഐസിയുവിൽ നിന്ന് സൂപ്പർസ്പെഷ്യൽറ്റി വിഭാഗത്തിലെ ന്യൂറോവാർഡ് 6 ലേക്ക് മാറ്റുകയുണ്ടായി. ബന്ധുക്കൾ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതോടെ ഇന്നലെ ഇയാളെ ഡിസ്ചാർജ് ചെയ്തു. ഇപ്പോൾ തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ് ഷറഫുദ്ദീൻ. വഴിയരികിൽ പരിക്കേറ്റ് കിടന്ന, ആളും ഊരും പേരുമില്ലാതെ അജ്ഞാതൻ എന്ന് ബ്രാൻഡ് ചെയ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചെന്നെത്തിയ ഷറഫുദ്ദീൻ എന്ന 34കാരനായ ചെറുപ്പക്കാരൻ ഇപ്പോൾ ജീവനും ജീവിതവും തിരിച്ചുപിടിക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും നിതാന്തമായ പരിചരണവും ജാഗരൂകതയും ഒന്ന് മാത്രമാണ് മലപ്പുറം പുതുപ്പൊന്നാനി സ്വദേശിയായ ഷറഫുദ്ദീൻ എന്ന ഈ യുവാവിന്റെ തലവര മാറ്റിയെഴുതിയത്.

ന്യൂറോസർജറി വിഭാഗം തലവൻ ഡോക്ടർ പി അനിൽ, ന്യൂറോസർജറി യൂണിറ്റ് മൂന്ന് തലവൻ ഡോക്ടർ കെ എൽ സുരേഷ്, ന്യൂറോസർജറി വിഭാഗം ഡോക്ടർമാരായ ഡോക്ടർ ജ്യോതിഷ്, ഡോക്ടർ അഭിഷേക്, ഡോക്ടർ സാനു, ന്യൂറോസർജറി വിഭാഗം പിജി ഡോക്ടർമാരായ ഡോക്ടർ മനോജ്, ഡോക്ടർ ദിവ്യ എന്നീ ഡോക്ടർമാരും ട്രോമ ഐസിയുവിലെ യാമിനി, ബീന എന്നീ സീനിയർ നഴ്സിങ് ഓഫീസർമാരുടെ മേൽനോട്ടത്തിൽ മഞ്ജുഷ, ഇന്ദു, ദിവ്യ, ജസ്‌ന, ഷിജാസ്, ആർഷ, രമ്യകൃഷ്ണൻ, ടീന, അശ്വതി, ഷിൻസി, വിനീത, സനിത, അജീഷ് എന്നീ പതിമൂന്നോളം നഴ്സിങ് ഓഫീസർമാരും ബിനു, കാവ്യ, അനന്തു, ഹരി എന്നീ ഫിസിയോതെറാപ്പിസ്റ്റുകളും അറ്റൻഡർമാരായ ഷീജാമോൾ, ദീപ, സന്ധ്യ, സുലത, ഗീത എന്നിവരും മഹത്തായ ഈ ദൗത്യത്തിൽ പങ്കാളികളായി.

ഇത് കേരളത്തിലെ ഏറ്റവും വലിയ മെഡിക്കൽ കോളേജ് ആയ തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും ഏവർക്കും അനുകരണീയമായ ഒരു സൽപ്രവൃത്തിയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ കരുത്തും സാധ്യതകളും വെളിവാകുകയാണ് ഇവിടെ. സ്വകാര്യ ആശുപത്രിയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ ചെലവ് വരുമായിരുന്ന ന്യൂറോ സർജറി ഉൾപ്പെടെയുള്ള ചികിത്സയും പരിചരണവും സിടി സ്‌കാനും വിവിധ രക്തപരിശോധനകളും ഉൾപ്പെടെയുള്ള പരിശോധനകളും തികച്ചും സൗജന്യമായിരുന്നു ഇവിടെ. ഏറ്റവും മികച്ച ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരുമാണ് നമ്മുടെ മെഡിക്കൽ കോളേജിൽ എന്ന് വ്യക്തമാക്കുന്നതാണ് ഷറഫുദ്ദീന്റെ അനുഭവം. ഒരൽപ്പം പശ്ചാത്തലസൗകര്യങ്ങൾ വർദ്ധിപ്പിച്ച് ആവശ്യമായ എല്ലാ വിഭാഗം ജീവനക്കാരുടെയും പുതിയ തസ്തികകളും അനുവദിച്ചുകൊടുത്താൽ നമ്മുടെ മെഡിക്കൽ കോളേജുകളെ വെല്ലാൻ ഏതൊരു ഫൈവ് സ്റ്റാർ ഹോസ്പിറ്റലിനും ആകില്ലെന്നുറപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP