Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എന്റെ കണ്ണ് മറിയുന്നു; എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലേക്ക് കാർ വിട്ടോ'; യാത്രയ്ക്കിടെ സംസാരിച്ചു കൊണ്ടിരുന്നു; ആന്റിവെനം കുത്തിയാൽ രക്ഷപ്പെടും; പേടിക്കാനില്ലെന്നും വാവ സുരേഷ്; ആശുപത്രിയിൽ എത്തിക്കുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം 20 ശതമാനം മാത്രം

'എന്റെ കണ്ണ് മറിയുന്നു; എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലേക്ക് കാർ വിട്ടോ'; യാത്രയ്ക്കിടെ സംസാരിച്ചു കൊണ്ടിരുന്നു; ആന്റിവെനം കുത്തിയാൽ രക്ഷപ്പെടും; പേടിക്കാനില്ലെന്നും വാവ സുരേഷ്; ആശുപത്രിയിൽ എത്തിക്കുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം 20 ശതമാനം മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കുറിച്ചിയിൽ പിടികൂടിയ മൂർഖനെ ചാക്കിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് വാവ സുരേഷിന് കടിയേറ്റത്. കടിയേറ്റിട്ടും പതറാതെ വാവ സുരേഷ് മൂർഖനെ പ്ലാസ്റ്റിക് ടിന്നിലാക്കിയ ശേഷമായിരുന്നു ആശുപത്രിയിലേക്ക് തിരിച്ചത്.

വലുതുകാലിലെ തുടയിലാണ് വാവ സുരേഷിന് കടിയേറ്റത്. ഏറെ നിമിഷം പാമ്പ് കടിച്ചുപിടിച്ചു. മനസ് പതറാതെ സുരേഷ് പാമ്പിനെ പണിപ്പെട്ട് വലിച്ചെടുത്തു.പിടിവിട്ടപ്പോൾ പാമ്പ് നിലത്തേക്കാണ് വീണത്. കാഴ്ചക്കാരായി ഉണ്ടായിരുന്നവർ നാലുപാടും ചിതറിയോടി. ധൈര്യം കൈവിടാതെ വാവസുരേഷ് മൂർഖനെ വീണ്ടും പിടികൂടി. ചാക്കിനുപകരം ടിൻ കിട്ടുമോയെന്ന് നാട്ടുകാരോട് ചോദിച്ചു. ആരോ കൊടുത്ത ടിന്നിലേക്ക് പാമ്പിനെ ഇട്ടശേഷം കാറിൽ കയറി.

യാത്രക്കിടെയെല്ലാം അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. 'എന്റെ കണ്ണ് മറിയുന്നു, മയങ്ങിപ്പോകുകയാണ്, എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലേക്ക് കാർ വിട്ടോ'-ആശുപത്രിയിലേക്കുള്ള യാത്രക്കിടെ വാവ സുരേഷ് പറഞ്ഞു. എത്ര സമയം കൊണ്ട് ആശുപത്രിയിലെത്തുമെന്നും അദ്ദേഹം ഒപ്പമുള്ളവരോട് ചോദിച്ചുകൊണ്ടിരുന്നുവെന്ന് കുറിച്ചി സ്വദേശി സുധീഷ്ഭവനിൽ സുധീഷ്‌കുമാർ പറയുന്നു.

പിടികൂടിയ പാമ്പുമായി താൻ വന്ന കാറിലായിരുന്നു വാവയുടെ യാത്ര. എന്നാൽ ഇദ്ദേഹത്തിന്റെ ഡ്രൈവർക്ക് വഴിയറിയാത്തതിനാൽ കുറിച്ചി പാട്ടാശേരിയിൽ നിന്ന് 100 മീറ്റർ കഴിഞ്ഞപ്പോൾ പിന്നാലെയുണ്ടായിരുന്ന കാറിലാണ് ആശുപത്രിയിലേക്ക് പോയത്.

ആന്റിവെനം കുത്തിയാൽ രക്ഷപ്പെടും, പേടിക്കാനില്ലെന്നും വാവ പറഞ്ഞു. പിന്നീടാണ് കണ്ണ് മറിയുന്നതായും മയക്കം വരുന്നതായും പറഞ്ഞത്. ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിക്കാൻ പറഞ്ഞതിനാൽ കോട്ടയത്തെ സ്വകാര്യആശുപത്രിയിലേക്ക് വരികയായിരുന്നു-സുധീഷ്‌കുമാർ പറഞ്ഞു.

ഇവിടെ അടിയന്തര ചികിത്സ നൽകിയ ശേഷമാണ് മന്ത്രി വി എൻ വാസവന്റെ നിർദേശപ്രകാരം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രിട്ടിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ചികിത്സക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചതായി മന്ത്രി വി എൻ വാസവൻ പറഞ്ഞു.

ആശുപത്രിയിൽ എത്തിക്കുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം 20 ശതമാനം മാത്രമായിരുന്നത് സാധാരണ നിലയിലേക്ക് എത്തിച്ചു. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, കാർഡിയോളജി വിഭാഗം മേധാവി ഡോ. വി എൽ ജയപ്രകാശ്, മെഡിസിൻ വിഭാഗം മേധാവി ഡോ. സംഗമിത്ര, ക്രിട്ടിക്കൽ കെയർ ഐസിയുവിൽ പ്രത്യേക പരിശീലനം നേടിയ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ്, ന്യൂറോ വിഭാഗത്തിലെ ഡോക്ടർമാർ എന്നിവരടങ്ങിയ സംഘമാണ് ചികിത്സക്ക് നേതൃത്വം നൽകിയത്.

മൂന്നുദിവസം മുൻപാണ് കുറിച്ചി കൊച്ചുപാട്ടാശേരിൽ വാണിയപ്പുരയ്ക്കൽ ജലധരന്റെ വീടിന് സമീപത്ത് മൂർഖനെ കണ്ടത്. വാവാ സുരേഷിനെ വിളിച്ച് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിലായിരുന്നതിൽ ഇന്ന് രാവിലെയാണ് എത്തിയത്. പാമ്പിനെ ചാക്കിലാക്കാൻ നാലുതവണ ശ്രമിച്ചെങ്കിലും പാമ്പ് തിരിച്ചിറങ്ങുകയായിരുന്നു. വീണ്ടും ചാക്കിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് മുട്ടിനുമുകളിൽ കടിയേറ്റത്. പാമ്പ് കടിക്കുന്നതും ആളുകൾ ഓടുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ ദൃശ്യമാണ്.

ജലധരന്റെ വീടിന് സമീപമുള്ള കരിങ്കൽ കൂട്ടത്തിനിടയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് മൂർഖനെ കണ്ടത്. കല്ലും മണ്ണും കൂട്ടിയിട്ടിരുന്നതിന് മുകളിൽ പാമ്പിന്റെ നീളമുള്ള പടം കിടക്കുന്നതാണ് ആദ്യ കണ്ടത്. ജലധരൻ മക്കളെയും സുഹൃത്തുക്കളെയും വിളിച്ച് കാണിച്ചപ്പോൾ മൂർഖന്റെ പടമാണെന്ന് തിരിച്ചറിഞ്ഞു. അന്ന് വൈകിട്ട് തന്നെ കല്ലിനടിയിൽനിന്ന് പാമ്പ് പുറത്തിറങ്ങിയത് ശ്രദ്ധയിൽപ്പെട്ടു. ഇതോടെ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഉടക്കുവല കല്ലിനു ചുറ്റും വിരിച്ചു. വെള്ളിയാഴ്ച രാത്രി വലയിൽ ശബ്ദം കേട്ട് ടോർച്ചടിച്ചു നോക്കിയപ്പോൾ വീണ്ടും പാമ്പിനെ കണ്ടു. വലയിൽ കുടുങ്ങിയ പാമ്പ് വലമുറിച്ച് വീണ്ടും കല്ലിനിടയിലേയ്ക്ക് കയറിപ്പോയി.

ശനിയാഴ്ച രാവിലെ വിവരം വാവാ സുരേഷിനെ അറിയിച്ചു. തിങ്കളാഴ്ച എത്താമെന്ന് പറഞ്ഞു. മൂന്ന് മണിയോടെ സ്ഥലത്തെത്തിയ വാവാ സുരേഷ് കല്ലും പൊത്തിന് മുകളിലുള്ള കൽക്കെട്ടും പൊളിച്ചു മാറ്റിയതോടെ പുറത്ത് ചാടിയ മൂർഖനെ വാവ വാലിൽ തൂക്കിയെടുത്തു. വീട്ടുകാരോട് പാമ്പിനെ ഇടാനായി പ്ലാസ്റ്റിക് ടിൻ ആവശ്യപ്പെട്ടു. അതിൽ കയറ്റാനാവാതെ വന്നതോടെ ചാക്ക് ആവശ്യപ്പെട്ടു. ഗൃഹനാഥൻ നൽകിയ ചാക്കിനുള്ളിൽ മൂന്നുതവണ പാമ്പ് കയറിയെങ്കിലും തല പുറത്തേയ്ക്കിറക്കി. ചാക്കിനുള്ളിൽ കയറ്റാനുള്ള അവസാന ശ്രമത്തിനിടെയാണ് പാമ്പ് കടിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP