Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പെൺകുട്ടികൾ പാലക്കാട് പോയത് കൂട്ടത്തിൽ ഒരാളുടെ കാമുകനെ കാണാൻ; കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കണ്ട ബംഗാളിയിൽ നിന്ന് 500 രൂപ കടം വാങ്ങി; പാലക്കാട്ട് എത്തിയപ്പോൾ കാമുകന് ചിക്കൻ പോക്‌സ്; കോഴിക്കോട്ടെ പെൺകുട്ടികളുടെ ഒളിച്ചോട്ടത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ

പെൺകുട്ടികൾ പാലക്കാട് പോയത് കൂട്ടത്തിൽ ഒരാളുടെ കാമുകനെ കാണാൻ; കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കണ്ട ബംഗാളിയിൽ നിന്ന് 500 രൂപ കടം വാങ്ങി; പാലക്കാട്ട് എത്തിയപ്പോൾ കാമുകന് ചിക്കൻ പോക്‌സ്; കോഴിക്കോട്ടെ പെൺകുട്ടികളുടെ ഒളിച്ചോട്ടത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കഴിഞ്ഞ ദിവസം വെള്ളിമാട് കുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടി പോയ പ്രായപൂർത്തിയാകാത്ത ആറ് പെൺകുട്ടികളേയും കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടികളുടെ തിരോധാനം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. നാല് പേരെ മലപ്പുറം ജില്ലയിലെ എടക്കരയിൽ നിന്നും മറ്റുള്ളവരെ കർണാടകത്തിൽ നിന്നുമാണ് കണ്ടെത്തിയതുമാണ്. പാലക്കാടുള്ള സുഹുത്തിന്റെ വീട്ടിലേക്കായിരുന്നു പെൺകുട്ടി പോകാനിരുന്നത്. പെൺകുട്ടികളെ കണ്ടെത്തിയെങ്കിലും സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്.

ആറ് പെൺകുട്ടികളും ഒരുമിച്ചായിരുന്നു വെള്ളിമാടു കുന്നിൽ നിന്നും ചാടി രക്ഷപെട്ടത്. കൂട്ടത്തിൽ ഒരു പെൺകുട്ടിയുടെ കാമുകനെ കാണാൻ വേണ്ടിയായിരുന്നു യാത്ര. പാലക്കാടായിരുന്നു കാമുകൻ ഉണ്ടായിരുന്നത്. ചിൽഡ്രൻസ് ഹോമിൽ നിന്നും രക്ഷപെട്ട ശേഷം കെഎസ്ആർടിസി ബസിലാണ് പെൺകുട്ടികൾ എത്തിയത്. ഇവിടെ നിന്നും രണ്ട് ബംഗാൾ സ്വദേശികളായ യുവാക്കളെ പരിചയപ്പെട്ടു. ബംഗാളി യുവാക്കളുടെ പക്കൽ നിന്നും 500 രൂപ വാങ്ങിയ ശേഷം അവരുടെ ഫോണിൽ നിന്നും കാമുകനെ വിളിച്ചു ഗൂഗിൾ പേ വഴി പണം നൽകുകയാണ് ഉണ്ടായതെന്ന് എസിപി സുദർശൻ വ്യക്തമാക്കി.

പാലക്കാട്ടേക്കുള്ള കെഎസ്ആർടിസി ബസിലാണ് ഇവർ കയറിയത്. എന്നാൽ, 500 രൂപ ടിക്കറ്റിന് തികഞ്ഞില്ല. തുടർന്ന് കെഎസ്ആർടിസി കണ്ടക്ടറുടെ ഫോൺ വഴി കാമുകനോട് സംസാരിച്ചു 2000 രൂപ ഗൂഗിൾ പേ ചെയ്യിച്ചു. തുടർന്ന് ടിക്കറ്റെടുത്തു പാലക്കാട് വന്നിറങ്ങുകയായിരുന്നു. ഇവിടെ എത്തിയപ്പോഴാണ് കാമുകൻ ചിക്കൻ പോക്‌സ് പിടിച്ചു കിടപ്പാണെന്ന് അറിഞ്ഞത്. തുടർന്ന് ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്നും ട്രെയിനിൽ ബംഗളുരുവിലേക്ക് കള്ളവണ്ടി കയറി. കോയമ്പത്തൂർ എത്തിയപ്പോൾ ടിക്കറ്റ് ഇല്ലാത്തതിനാൽ ടിടിആർ സ്റ്റേഷനിൽ ഇറക്കി വിട്ടു. ഇവിടെ നിന്നും തുടർന്ന് രാത്രി ഒന്നരയ്ക്ക് ശേഷം മറ്റൊരു ട്രെയിനിൽ കയറി ബംഗളുരുവിൽ എത്തുകയായിരുന്നു.

ബംഗളുരു വൈറ്റ്ഫീൽഡ് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങും മുമ്പ് രണ്ട് യുവാക്കളെയും പെൺകുട്ടികൾ പരിചയപ്പെട്ടു. പണമടങ്ങി ബാഗ് മോഷണം പോയെന്ന കള്ളം പറഞ്ഞാണ് ഇവരെ സമീപിച്ചത്. തുടർന്ന് യുവാക്കളുടെ സഹായത്താൽ മുറിയെടുക്കാനാണ് തുനിഞ്ഞത്. എന്നാൽ, ഇതിനിടെ ഐഡി കാർഡ് ഇല്ലാത്തതിനാൽ മുറിയെടുക്കാൻ സാധിച്ചില്ല. ഇതിനോടകം തന്നെ പൊലീസ് പാലക്കാട്ടെ യുവാവിനെ ട്രേസ് ചെയ്തിരുന്നതിനാൽ ബംഗളുരു സിറ്റി പൊലീസിനെയും മലയാളി അസോസിയേഷനെയും അറിയിച്ചിരുന്നു. പെൺകുട്ടികളെ തിരിച്ചറിഞ്ഞതോടെ പിടിക്കപ്പെടുമെന്നായപ്പോഴാണ് രണ്ട് പേർ ഓടി രക്ഷപെട്ടത്.

കുട്ടികളെ കണ്ട് സംശയം തോന്നിയ ഹോട്ടൽ ജീവക്കാർ അവരെ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. ആറ് പെൺകുട്ടികളിൽ രണ്ട് പേരെയാണ് കണ്ടെത്തിയത്. ഒരാളെ കഴിഞ്ഞ ദിവസം ഹോട്ടലിൽ വെച്ചു രണ്ടാമത്തെ പെൺകുട്ടിയെ മൈസൂരുവിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടെയുമാണ് കണ്ടെത്തിയത്. സ്വകാര്യബസിൽ നാട്ടിലേക്കു വരുമ്പോൾ മണ്ഡ്യയിൽ വച്ചാണ് രണ്ടാമത്തെ പെൺകുട്ടിയെ പിടികൂടിയത്. ടിക്കറ്റ് ബുക്ക് ചെയ്യാൻ അമ്മയുടെ നമ്പരാണ് പെൺകുട്ടി നൽകിയത്.

ബസ് ജീവനക്കാർ വിളിച്ചപ്പോൾ അമ്മ ഫോണെടുത്ത് വിവരങ്ങൾ പറഞ്ഞു. തുടർന്ന് ബസ് ജീവനക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തന്റെ ഒപ്പമുണ്ടായിരുന്നവർ ഗോവയ്ക്കു പോയിട്ടുണ്ടാകാമെന്നാണ് പിടിയിലായ പെൺകുട്ടി പൊലീസിനോടു പറഞ്ഞത്. ഇതിനിടെയാണ് എടക്കരയിൽ നിന്നും കുട്ടികളെ പിടിച്ചത്. നിലമ്പൂരിലെ ആൺ സുഹൃത്തുക്കളെ കാണാൻ ഇന്ന് രാവിലെ ബെംഗളൂരുവിൽ നിന്ന് ട്രെയിന്മാർഗം പാലക്കാടെത്തി അവിടെ നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്നു.

കുട്ടികൾ നിലമ്പൂരിൽ എത്തിയതറിഞ്ഞ് സ്ഥലത്തെത്തിയ എടക്കര പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടികളെ കോഴിക്കോട്ടേക്ക് കൊണ്ടുവരാനായി പൊലീസ് സംഘം അങ്ങോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടികളെ കാണാതായതോടെ അവരുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങൾ പൊലീസ് കഴിഞ്ഞ ദിവസം തന്നെ പുറത്തുവിട്ടിരുന്നു. കാണാതായ ആറ് പേരിൽ അഞ്ചുപേർ കോഴിക്കോട് സ്വദേശിനികളും ഒരാൾ കണ്ണൂർ സ്വദേശിനിയുമാണ്. ആറ് പേർക്കും പ്രായപൂർത്തിയായിട്ടുമില്ല.

26 നു വൈകിട്ട് 5 മണിയോടെയാണു 15 നും 17 നും ഇടയിൽ പ്രായമുള്ള ആറു പെൺകുട്ടികളെ കാണാതായ വിവരം ചിൽഡ്രൻസ് ഹോം അധികൃതർ അറിയുന്നത്. പരിസരങ്ങളിലെല്ലാം തിരഞ്ഞിട്ടും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നു 7 മണിയോടെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് രാത്രി മുഴുവൻ അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. അപ്പോഴേക്ക് ഇവർ കേരളം വിട്ടിരുന്നു.

പരാധീനതകൾ നിറഞ്ഞതാണ് വെള്ളിമാട് കുന്നിലെ ചിൽഡ്രൻസ് ഹോം പൊട്ടിപ്പൊളിഞ്ഞ ചുറ്റുമതിൽ കൺമുന്നിൽ ദിവസവും കണ്ടിട്ടും വേണ്ട അറ്റകുറ്റപണി നടത്താനോ കുട്ടികളുടെ സുരക്ഷയുറപ്പിക്കാനോ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല. പെൺകുട്ടികൾ മാത്രം താമസിക്കുന്ന ഇവിടെ സി.സി.ടി.വി ക്യാമറപോലും സ്ഥാപിച്ചിട്ടില്ല. ക്യാമറ സ്ഥാപിക്കണമെന്നും ചുറ്റുമതിൽ പുതുക്കിപ്പണിയണമെന്നും ഉള്ള ആവശ്യം വീണ്ടും ചർച്ചയാവുകയാണ് ഇപ്പോൾ. ഇവിടെ താമസിക്കുന്നവരിൽ പലരേയും മുമ്പും കാണാതായ സംഭവമുണ്ടായിട്ടുമുണ്ട്. വെള്ളിമാട്കുന്നിലെ സാമൂഹിക നീതി വളപ്പിലാണ് പെൺകുട്ടികൾക്കായുള്ള ചിൽഡ്രൻസ് ഹോമും പ്രവർത്തിക്കുന്നത്. പക്ഷേ, ഗേൾസ് ഹോമിനെ ആരും പരിഗണിക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP