Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിസ്മയയ്ക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് 'കഥയടിച്ചിറക്കാം'; വണ്ടിയിൽ വച്ച് അവൾക്ക് ഇടയ്ക്ക് ഒരെണ്ണം കൊടുത്തു; കിരണിന് കുരുക്കായി സ്വന്തം ഫോൺവിളികളുടെ റെക്കോർഡുകൾ; ഫോണിന്റെ ശാസ്ത്രീയ പരിശോധനാ വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചു പ്രോസിക്യൂഷൻ

വിസ്മയയ്ക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് 'കഥയടിച്ചിറക്കാം'; വണ്ടിയിൽ വച്ച് അവൾക്ക് ഇടയ്ക്ക് ഒരെണ്ണം കൊടുത്തു; കിരണിന് കുരുക്കായി സ്വന്തം ഫോൺവിളികളുടെ റെക്കോർഡുകൾ; ഫോണിന്റെ ശാസ്ത്രീയ പരിശോധനാ വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചു പ്രോസിക്യൂഷൻ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലത്ത് ഗാർഹിക പീഡനത്തെ തുടർന്ന് വിസ്മയ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന്റെ വിചാരണ കൊല്ലത്ത് അതിവേഗം പുരോഗമിക്കുകയാണ്. കേസിൽ കിരൺ കുമാറിന് തിരിച്ചടിയായേക്കാവുന്ന ഫോൺ റെക്കോർഡുകളും കോടതിയിൽ എത്തി. സ്വന്തം ഫോൺവിളികൾ തന്നെയാണ് കിരൺ കുമാറിന് കുരുക്കായി മാറിയേക്കാൻ സാധ്യതയുള്ളത്.

വിസ്മയയുടെ കുടുംബം സ്ത്രീധന പീഡന പരാതി നൽകിയാൽ വിസ്മയയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാൻ ഭർത്താവ് കിരൺ തീരുമാനിച്ചിരുന്നുവെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. വിസ്മയയുടെ ഭർത്താവ് കിരണും കിരണിന്റെ അളിയൻ മുകേഷും തമ്മിൽ നടന്ന ഫോൺ സംഭാഷണമാണ് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ഹാജരാക്കിയത്. ഇതടക്കം കിരണിന്റെ ഫോണിന്റെ ശാസ്ത്രീയ പരിശോധനയിൽ ലഭിച്ച സംഭാഷണങ്ങൾ കേസിൽ നിർണായക തെളിവായി മാറുകയാണ്.

കൊല്ലത്തെ വിചാരണ കോടതിയിൽ വിസ്മയയുടെ അമ്മയെ വിസ്തരിക്കുമ്പോഴാണ് പ്രോസിക്യൂഷൻ നിർണായക തെളിവ് ഹാജരാക്കിയത്. സ്ത്രീധനത്തിന്റെ പേരിൽ തനിക്കെതിരെ വിസ്മയയുടെ കുടുംബം ആരോപണം ഉന്നയിക്കുകയോ പരാതി നൽകുകയോ ചെയ്താൽ വിസ്മയയ്ക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് 'കഥയടിച്ചിറക്കാം' എന്ന് കിരൺ പറയുന്ന ഫോൺ സംഭാഷണമാണ് പ്രോസിക്യൂഷൻ കോടതിക്ക് മുന്നിൽ എത്തിച്ചത്. സഹോദരി ഭർത്താവ് മുകേഷുമായുള്ള സംഭാഷണത്തിലായിരുന്നു കിരണിന്റെ പരാമർശം.

സ്ത്രീധനത്തിനു വേണ്ടി കിരൺ വിസ്മയയെ ആസൂത്രിതമായി പീഡിപ്പിക്കുകയായിരുന്നുവെന്ന വാദത്തിനു തെളിവായാണ് പ്രോസിക്യൂഷൻ ഈ ഫോൺ സംഭാഷണം ഹാജരാക്കിയത്. വിസ്മയയുടെ വീട്ടിൽ വച്ച് താൻ വിസ്മയയെ മർദിച്ചു എന്ന കാര്യം കിരൺ തന്നെ സഹോദരി ഭർത്താവിനോട് വെളിപ്പെടുത്തുന്ന ഫോൺ സംഭാഷണവും കോടതിക്ക് മുന്നിൽ എത്തി. വണ്ടിയിൽ വച്ച് ഇടയ്ക്ക് ഒരെണ്ണം കൊടുത്തുവെന്നാണ് കിരൺ പറയുന്നത്.

കിരണിന്റെ ഫോണിലെ എല്ലാ സംഭാഷണങ്ങളും ഓട്ടോമാറ്റിക്കായി റിക്കോർഡ് ചെയ്യപ്പെട്ടിരുന്നു. ഇക്കാര്യം കിരൺ അറിഞ്ഞിരുന്നില്ല. വിസ്മയയുടെ ആത്മഹത്യയ്ക്കു ശേഷം പൊലീസ് കിരണിന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ച ഘട്ടത്തിലാണ് ഈ സംഭാഷണങ്ങളെല്ലാം കണ്ടെത്തിയതും കേസിലെ നിർണായക തെളിവായി ഈ സംഭാഷണങ്ങൾ മാറുന്നതും.
സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞ് മകളെ കിരൺ നിരന്തരം മർദിക്കാറുണ്ടായിരുന്നെന്ന കാര്യം വിസ്മയയുടെ അമ്മ കോടതിക്ക് മുന്നിൽ പറഞ്ഞു. ഇക്കാര്യം സൂചിപ്പിച്ച് വിസ്മയ അമ്മയുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും കോടതിയിൽ ഹാജരാക്കി.

അതേസമയം ചെറിയകാര്യത്തിന് പോലും പ്രകോപിതയായി ഓടികൊണ്ടിരിക്കുന്ന കാറിൽ നിന്നും പുറത്തുചാടാനുള്ള പ്രവണത വിസ്മയയ്ക്ക് ഉണ്ടായിരുന്നെന്നും പലപ്പോഴും ഇക്കാര്യത്തിൽ വിസ്മയയെ ഉപദേശിച്ചിരുന്നതായും പിതാവ് ത്രിവിക്രമൻ നായർ പ്രതിഭാഗം വിചാരണയിൽ സമ്മതിച്ചിരുന്നു. 2020 ഓഗസ്റ്റ് 29 ന് കൊല്ലത്ത് നിന്നും വരുമ്പോൾ വിസ്മയ കാറിൽ നിന്നും ചാടാൻ ശ്രമിച്ചതായി കിരൺ തന്നെ അറിയിച്ചിരുന്നതായും അദ്ദേഹം പ്രതിഭാഗം വക്കീലിനോട് പറഞ്ഞിട്ടുണ്ട്.

അക്കാലത്ത് കിരണും ത്രിവിക്രമൻ നായരും തമ്മിൽ നടന്ന ഫോൺ സംഭാഷണം പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. വിസ്മയയുടെ സഹോദരൻ വിജിത്ത് നേരത്തെ നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറി മറ്റൊരു വിവാഹത്തിന് തയ്യാറായതിൽ കിരണിന് എതിർപ്പുണ്ടായിരുന്നെന്നും അതിനാൽ കിരണിനെ വിജിത്തിന്റെ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ത്രിവിക്രമൻ നായർക്ക് സമ്മതിക്കേണ്ടി വന്നു. കഴിഞ്ഞ ജനുവരിയിൽ വീട്ടിലെത്തിയ വിസ്മയയും കിരണും തമ്മിൽ ഫോൺസംഭാഷണങ്ങൾ ഉണ്ടായിരുന്നതായും തന്റെ സമ്മതമില്ലാതെ സഹോദരനും അച്ഛനും വിവാഹമോചന കേസ് നൽകാൻ പോകുന്നതായി വിസ്മയ കിരണിനോട് പറഞ്ഞ ഫോൺ സംഭാഷണം പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. താനുമായി കിരൺ നടത്തിയ ഫോൺ സംഭാഷണം ത്രിവിക്രമൻ നായർ കോടതിയിൽ തിരിച്ചറിഞ്ഞു.

മാട്രിമോണിയൽ വഴി വിവാഹാലോചന ഉറപ്പിക്കുന്ന സമയത്ത് തന്റെ മകൾക്ക് താൻ 101 പവൻ സ്ത്രീധനം നൽകിയെന്നും നിങ്ങൾ എന്ത് നൽകുമെന്ന് കിരണിന്റെ പിതാവ് ചോദിച്ചെന്നും 101 പവൻ സ്വർണവും 1.2 ഏക്കർ സ്ഥലവും ഒരു കാറും നൽകാമെന്ന് സമ്മതിച്ചെന്ന് ത്രിവിക്രമൻ നായർ പറഞ്ഞു. എന്നാൽ കോവിഡ് കാരണം 80 പവൻ മാത്രമേ നൽകാൻ കഴിഞ്ഞുള്ളു. ടയോട്ട യാരിസ് കാറാണ് താൻ വാങ്ങി നൽകിയതെന്നും കോടതിയിൽ വെളിപ്പെടുത്തി.

വിവാഹത്തലേന്ന് വീട്ടിലെത്തിയ കിരണിന് കാറ് കണ്ട് ഇഷ്ടപ്പെട്ടില്ല. വേറെ കാർ വേണമെന്ന് മകളോട് ആവശ്യപ്പെട്ടെന്നും വേറെ കാർ വാങ്ങി നൽകാമെന്ന് വിവാഹ ദിവസം തന്നെ താൻ കിരണിനോട് പറഞ്ഞുവെന്നും സാക്ഷി വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ സ്വർണം ലോക്കറിൽ വയ്ക്കാനായി തൂക്കി നോക്കിയപ്പോൾ അളവിൽ കുറവ് കണ്ടതിനെ തുടർന്ന് കിരൺ വിസ്മയയെ ഉപദ്രവിച്ചതായും ഫോണിൽ കിരൺ വിളിച്ചപ്പോൾ മകൾ കരഞ്ഞുകൊണ്ട് തന്നെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടുവെന്നും ത്രിവിക്രമൻ നായർ മൊഴി നൽകകുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP