Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

യുദ്ധക്കപ്പലുകൾ തുടർച്ചയായി ഉക്രെയിൻ അതിർത്തിയിലേക്ക് നീക്കി റഷ്യ; ബ്രിട്ടനും അമേരിക്കയും കൂടുതൽ ആയുധങ്ങളുമായി ഉക്രെയിനിലേക്ക്; ജർമ്മനി ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സഖ്യരാഷ്ട്രങ്ങൾ; യൂറോപ്പിൽ യൂദ്ധ സാധ്യത

യുദ്ധക്കപ്പലുകൾ തുടർച്ചയായി ഉക്രെയിൻ അതിർത്തിയിലേക്ക് നീക്കി റഷ്യ; ബ്രിട്ടനും അമേരിക്കയും കൂടുതൽ ആയുധങ്ങളുമായി ഉക്രെയിനിലേക്ക്; ജർമ്മനി ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സഖ്യരാഷ്ട്രങ്ങൾ; യൂറോപ്പിൽ യൂദ്ധ സാധ്യത

മറുനാടൻ ഡെസ്‌ക്‌

ക്രെയിൻ അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കുകയും അവരെ യൂദ്ധ സജ്ജരാക്കുകയും ചെയ്തതിനു ശേഷം ഇപ്പോൾ റഷ്യയുടെ നാവിക കപ്പലുകൾ യൂറോപ്പിനെ ആശങ്കയിലാഴ്‌ത്തുന്നു. റഷ്യയുടേ ബാൾട്ടിക് കപ്പൽപ്പടയിൽ ഉൾപ്പെട്ട കൊറോലേവ്, മിൻസ്‌ക്, കലിനിൻഗ്രാഡ് തുടങ്ങിയ വിമാനവാഹിനി കപ്പലുകൾ ഇന്നലെ ബ്രിട്ടൻ തീരത്തുകൂടി കടന്നു പോയി. വടക്കൻ കപ്പൽപ്പടയിലെ ഒലെൻഗോർസ്‌കി, പ്യോടിർ, ജോർജീ എന്നീ കപ്പലുകൾ തിങ്കളാഴ്‌ച്ച ഡെന്മാർക്കിന്റെ തീരത്തുകൂടി കടന്നുപോയിരുന്നു.

ഏകദേശം ഇരുപത്തഞ്ചോളം ആയുധ വിമാനങ്ങൾ വഹിക്കാൻ കഴീവുള്ള ഈ കപ്പലുകൾ മൂന്ന് ദിവസം മുൻപ് വിന്യസിച്ചുവെങ്കിലും ഇവ പോകുന്നത് ഉക്രെയിൻ തീരത്തേക്കാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. കഴിഞ്ഞവർഷം അവസാനത്തോടെ ടാങ്കുകളും മറ്റു ആയുധങ്ങളുമായി ഉക്രെയിൻ അതിർത്തിയിൽ റഷ്യ സൈന്യവിന്യാസം നടത്തിയതോടെ മേഖലയാകെ മുൾമുനയിൽ നിൽക്കുകയാണ്. ഉക്രെയിൻ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം അതിർത്തിയിൽ ഇതുവരെ 1,27,000 സൈനികരെയാണ് റഷ്യ വിന്യസിച്ചിട്ടുള്ളത്. ഇതോടൊപ്പം റഷ്യയുടെ വ്യോമസേനയും നാവിക സേനയും യുദ്ധ സജ്ജമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ യൂറോപ്യൻ യൂണിയനേയും നാറ്റോ സഖ്യത്തേയും ദുർബലപ്പെടുത്താനും തകർക്കാനും ശ്രമിക്കുന്നു എന്നതും ആ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളതയി സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല, യൂറോപ്യൻ ഭൂഖണ്ഡത്തിൽ അമേരിക്കയുടെ സ്വാധീനം പരിമിതപ്പെടുത്താനും പുട്ടിൻ ആഗ്രഹിക്കുന്നു. അതേസമയം, റഷ്യ, ഉക്രെയിനെ ഏതു നിമിഷവും ആക്രമിക്കാമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിൻകനും രംഗത്ത് വന്നു. കീവിലെ അമേരിക്കൻ എംബസിയിൽ ഉക്രെയിൻ പ്രസിഡണ്ട് വൊളൊഡിമിർ സെലെൻസ്‌കിയുമായി സംസാരിക്കവേയായിരുന്നു ഈ മുന്നറിയിപ്പ് നൽകിയത്.

റഷ്യ തർക്കങ്ങൾ പരിഹരിക്കാൻ നയതന്ത്ര വഴികൾ സ്വീകരിക്കണമെന്നും ബ്ലിൻകൻ ആവശ്യപ്പെട്ടു. യുദ്ധം ഒരിക്കലും ഒരു പരിഹാരമാകില്ല എന്ന് കൂട്ടിച്ചേർത്ത അദ്ദേഹം അമേരിക്ക ഉക്രെയിന് പൂർണ്ണ പിന്തുണ നൽകുമെന്നും അറിയിച്ചു. അതേസമയം, ഏതുസമയവും ഉണ്ടായേക്കാവുന്ന റഷ്യൻ ആക്രമണം ചെറുക്കുന്നതിനായി ഉക്രെയിനിലേക്ക് കൂടുതൽ ആയുധങ്ങൾ അയക്കുവാൻ ബ്രിട്ടൻ ഒരുക്കമാണെന്ന് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് അറിയിച്ചു. ഈയാഴ്‌ച്ച ഇതുവരെ 2000 ടാങ്ക് വേധ മിസൈലുകൾ അയച്ചിരുന്നു ബ്രിട്ടൻ.

ഉക്രെയിന്റെ പരമാധികാരം ബ്രിട്ടൻ ബഹുമാനിക്കുന്നു എന്നും അതിനെതിരെ ഉയരുന്ന ഏത് വെല്ലുവിളിയും പ്രതിരോധിക്കുന്ന കാര്യത്തിൽ ഉക്രെയിന്റെ കൂടെ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ട് വർഷങ്ങളായി ബ്രിട്ടൻ, ഉക്രെയിന്റെ പ്രതിരോധം കെട്ടിപ്പടുക്കുന്നതിൽസഹായിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഉക്രെയിനിലേക്ക് ആയുധങ്ങൾ അയച്ച് ബ്രിട്ടൻ മേഖലയിൽ അശാന്തി പടർത്തുകയാണെന്ന്‌റഷ്യ ആരോപിച്ചു.

റഷ്യൻ-ഉക്രെയിൻ പ്രശ്നത്തിൽ നിന്നും മുഖം തിരിച്ചുനിൽക്കുന്ന് ജർമ്മനിക്ക് മേൽ സമ്മർദ്ദം വർദ്ധിപ്പിച്ചുകൊണ്ട് ഉക്രെയിൻ പ്രസിഡണ്ട്, റഷ്യൻ ആക്രമണത്തെ നേരിടാൻ ആയുധസഹായം നൽകണമെന്ന് ജർമ്മനിയോട് അഭ്യർത്ഥിച്ചു. കരിങ്കടൽ തീരത്തിലൂടെയും അസോവ് കടൽ തീരത്തുകൂടിയും ഉള്ള റഷ്യൻ ആക്രമണത്തെ ചെറുക്കാൻ ജർമ്മനി സഹായിക്കണമെന്ന് ബെർലിനിലെ ഉക്രെയിൻ പ്രതിനിധിയും അഭ്യർത്ഥിച്ചു. റഷ്യയോട് മൃദു സമീപനം സ്വീകരിച്ച് യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും റഷ്യയോടുള്ള സമീപനത്തെ ദുർബലപ്പെടുത്തുന്നു എന്ന് ആരോപിക്കപ്പെടുന്ന ജർമ്മൻ ചാൻസലർ ഒലാഫ് ഷൂൾസ്,കഴിഞ്ഞദിവസം ഉക്രെയിനിന് ആയുധസഹായം നൽകുന്ന കാര്യം നിഷേധിച്ചിരുന്നു.

ഹിറ്റ്ലറുടെ കാലത്ത് സോവിയറ്റുകൾക്ക് നേരെ നടത്തിയ ക്രൂരതകൾക്ക് ഇപ്പോഴും മോസ്‌കോയോട് അനുതാപമാണ് ജർമ്മനിക്കുള്ളതെന്നാണ് ഷൂൾസ് പറയുന്നത്. ഇനിയും ആ ക്രൂരത ആവർത്തിക്കാനാവില്ലെന്നും അതിനാലാണ് സൈനിക സഹായം നൽകാത്തതെന്നും ചാൻസലർ കൂട്ടിച്ചേർത്തു. എന്നാൽ, അക്കാലത്ത് നാസികളുടെ ക്രൂരതയ്ക്ക് വിധേയമായ കിഴക്കൻ യൂറോപ്പിന്റെ വലിയൊരു ഭാഗത്ത് ഉക്രെയിനും ഉൾപ്പെട്ടിരുന്നു എന്ന ചരിത്ര സത്യം ഉക്രെയിൻ ജർമ്മൻ ചാൻസലറെ ഓർമ്മിപ്പിക്കുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP