Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇറക്കം കുറഞ്ഞ സ്‌കർട്ട് ഇടുന്നതിനെ ചൊല്ലി ഫത്വ പുറപ്പെടുവിച്ചപ്പോൾ കുലുങ്ങിയില്ല; പാക് താരം ഷോയബ് മാലിക്കിനെ വിവാഹം കഴിച്ചപ്പോൾ വന്ന കുരമ്പുകളെയും നേരിട്ടു; പൊട്ടിക്കരഞ്ഞത് ദേശസ്‌നേഹത്തെ ചോദ്യം ചെയ്തപ്പോൾ മാത്രം; വിവാദങ്ങളെ സാനിയ മിർസ നേരിട്ടത് വിജയങ്ങൾ കൊണ്ടും

ഇറക്കം കുറഞ്ഞ സ്‌കർട്ട് ഇടുന്നതിനെ ചൊല്ലി ഫത്വ പുറപ്പെടുവിച്ചപ്പോൾ കുലുങ്ങിയില്ല; പാക് താരം ഷോയബ് മാലിക്കിനെ വിവാഹം കഴിച്ചപ്പോൾ വന്ന കുരമ്പുകളെയും നേരിട്ടു; പൊട്ടിക്കരഞ്ഞത് ദേശസ്‌നേഹത്തെ ചോദ്യം ചെയ്തപ്പോൾ മാത്രം; വിവാദങ്ങളെ സാനിയ മിർസ നേരിട്ടത് വിജയങ്ങൾ കൊണ്ടും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിജയമാണ് വിവാദങ്ങളെ കീഴടക്കാനുള്ള മധുരപ്രതികാരം എങ്കിൽ, അതാവോളം ആസ്വദിച്ച ഒരു പ്രതിഭയാണ് സാനിയ മിർസ. 16ാം വയസ്സിൽ വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയപ്പോൾ, എല്ലാവരും പറഞ്ഞു...ഇതാ ഭാവിയുടെ വാഗ്ദാനം, യുവപ്രതിഭ, സെൻസേഷൻ...വിശേഷണങ്ങൾ കൊണ്ട് മൂടിയപ്പോഴും അഹങ്കരിക്കാതെ, പതറാതെ മുന്നേറുമ്പോഴും, വിവാദങ്ങൾ സാനിയയുടെ പിന്നാലെ സഞ്ചരിച്ചു. 2016 ൽ പുറത്തിറങ്ങിയ ആത്മകഥയ്ക്ക് പേരിട്ടത് 'എയ്‌സ് എഗൻസ്റ്റ് ഓഡ്‌സ്' എന്നാണ്. ഇപ്പോൾ സാനിയ തനിച്ചും, കൂട്ടായും കയറിയ കൊടുമുടികൾ കീഴടക്കി തന്റെ സീസണ് വിരാമമിടുകയാണ്. വലിയൊരു പടിയിറക്കം. ഒരു പക്ഷേ നേട്ടങ്ങളേക്കാൾ, ഏറെ വിവാദങ്ങൾ നിഴൽ വിരിച്ച ഒരു കരിയറിന് വിരാമമിടുകയാണ്. അത് നേട്ടങ്ങളുടെ പൊലിമ ഒട്ടും കുറയ്ക്കുന്നില്ലെങ്കിലും.

യാഥാസ്ഥിതികമായ ചുറ്റുപാടുകളുടെ പരിമിതികളെ മറികടന്ന് തന്റെ പാഷനായ ടെന്നീസിന്റെ നെറുകയിൽ എത്താനുള്ള ആ ഓട്ടമുണ്ടല്ലോ...അതാണ് സാനിയയെ വേറിട്ട് നിർത്തുന്നത്. മാതാപിതാക്കാളാണ് മകളുടെ കഴിവ് കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ചത്. വിശേഷിച്ചും മകൾക്കായി ഒരു കോച്ചിനെ വളരെ പാടുപെട്ട് കണ്ടുപിടിച്ച അമ്മ. അതുകൊണ്ടാണ് എയ്സ് എഗൻസ്റ്റ് ഓഡ്സ് എന്ന സാനിയയുടെ ആത്മകഥയുമായി ബന്ധപ്പെട്ട് നടന്ന ആ പരിപാടിയിൽ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിക്ക് കൊടുത്ത കിടിലൻ മറുപടി വൈറലായത്.

കളിയൊക്കെ നിർത്തി സെറ്റിലാകുന്നില്ലേ എന്നായിരുന്നു രാജ്ദീപിന്റെ ആ ചോദ്യം. അമ്മയാകണ്ടേ എന്നൊക്കെയാണ് അന്ന് അർത്ഥമാക്കിയത്. എന്നാൽ ഈ ചോദ്യത്തിന് ഞാൻ സെറ്റിലാകാത്തതിൽ വലിയ നിരാശയാണല്ലോ എന്ന കളിയാക്കലായിരുന്നു സാനിയയുടെ മറുപടി. അമ്മയായി വീട്ടിലിരിക്കുന്നതാണോ ലോകത്തെ നമ്പർ വണ്ണായിരിക്കുന്നതാണോ നല്ലത് എന്ന മറുചോദ്യം കൂടി സാനിയ ചോദിക്കുകയുണ്ടായി.ആദ്യം വിവാഹം കഴിക്കുക. പിന്നെ പ്രസവിക്കുക സ്ത്രീകൾ സെറ്റിലാകുക എന്ന് വച്ചാൽ ഇതൊക്കെയാണ് അർത്ഥമാക്കുന്നത്. എത്ര വിംബിൾഡൺ ജയിച്ചാലും ലോകത്തെ നമ്പർ വൺ ആയാലും ഇത് രണ്ടും ചെയ്തില്ലെങ്കിൽ പിന്നെ സെറ്റിലായതായി കണക്കാക്കില്ല. സ്ത്രീകളുടെ ദുര്യോഗമാണതെന്നും സാനിയ പറയുകയുണ്ടായി.

2007 കളുടെ മധ്യത്തിൽ രാജ്യത്തെ ഏറ്റവും ഉയർന്ന റാങ്കുള്ള വനിതാ ടെന്നീസ് താരമായിരുന്നു സാനിയ മിർസ. കൈക്കുഴയ്‌ക്കേറ്റ ഒരു വലിയ പരിക്ക് മൂലം സിംഗിൾസ് കരിയർ അവസാനിപ്പിക്കുകയും ഡബൾസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ഇന്ത്യയുടെ അഭിമാനം ഉയർത്തിയ രാജ്യത്തെ വനിതകളുടെ പട്ടികയിൽ പെട്ടു. എന്നിരുന്നാലും ഒരു വിഭാഗം എന്നും വിവാദങ്ങൾ കൊണ്ട് സാനിയയെ തളർത്താൻ പരിശ്രമിച്ച് കൊണ്ടേയിരുന്നു.

വിവാദങ്ങൾ കൂടെപ്പിറപ്പ്

2021 ലെ ടി20 ലോക കപ്പിൽ ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള സെമിഫൈനലിൽ പാക്കിസ്ഥാന് വേണ്ടി കളിക്കുന്ന ഭർത്താവ് ഷോയബ് മാലിക്കിനെ പിന്തുണയ്ക്കാൻ സ്റ്റേഡിയത്തിൽ എത്തിയതിന് വലിയ വിമർശനമാണ് നേരിടേണ്ടി വന്നത്. സ്മിത്ത് പുറത്തായപ്പോൾ സാനിയ കൈയടിക്കുന്ന ചിത്രം വൈറലായി. ട്രോളുകളും ഇറങ്ങി. ഇന്ത്യയുടെ മത്സരങ്ങളിൽ ഒന്നും സാന്നിധ്യം അറിയിക്കാതെ ഇരുന്നതിനായിരുന്നു ട്രോളുകൾ. പാക്കിസ്ഥാനെ പിന്തുണച്ചതിന് രാജ്യദ്രോഹി എന്ന് പോലും മുദ്ര കുത്തപ്പെടുകയും, ഇന്ത്യയോടുള്ള കൂറ് ചോദ്യം ചെയ്യപ്പെടുകയും ചെയ്തു.

സാനിയയ്ക്ക് എതിരെ ഫത്ത്വ

ടെന്നീസ് മത്സരങ്ങളിൽ ഷോട്ട് സ്‌കേർട്ട്‌സ് ധരിക്കുന്നതിന് ഒരു പതിറ്റാണ്ട് മുമ്പാണ് സാനിയയ്ക്ക് എതിരെ ഫത്ത്വ പുറപ്പെടുവിച്ചത്. സെക്‌സിസ്റ്റ് കമന്റുകൾ പലരും തൊടുത്തുവിട്ടു. ഒരു മുതിർന്ന ഇസ്ലാം മത പണ്ഡിതൻ പറഞ്ഞു:' ടെന്നീസ് കോർട്ടുകളിൽ അവർ ധരിക്കുന്ന വസ്ത്രം മോശം സ്വാധീനം ചെലുത്തും' എന്നാൽ, തനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്ന് സാനിയ തിരിച്ചടിച്ചു. ഈ ആരോപണങ്ങൾക്ക് മറുപടിയായി 2005 ൽ യുഎസ് ഓപ്പണിന്റെ നാലാം റൗണ്ടിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം എന്ന അഭിമാന നേട്ടം കൈവരിച്ചു.

പിന്നീട് 2017 ൽ സാനിയയ്്ക്ക് നേരെ വിമർശനവുമായി മുസ്ലിം പണ്ഡിതനായ സാജിദ് റാഷിദ് രംഗത്ത് എത്തി. സാനിയ മിർസ വസ്ത്രം ധരിക്കുന്നത് അനിസ്ലാമികമാണെന്നും, ഇസ്ലാമിക രീതിയനുസരിച്ച് കളിക്കാൻ കഴിയില്ലെങ്കിൽ സാനിയ കളി നിർത്തണമെന്നുമാണ് സാജിദ് പറഞ്ഞത്.

സാനിയ മിർസയുടെ വസ്ത്രധാരണം പുരുഷന്മാരിൽ ലൈംഗികത ഉണർത്തുന്നതാണ്. അതുകൊണ്ട് തന്നെ ഇത് ഇസ്ലാമിക വിരുദ്ധവുമാണ്. ഇത് നിയമപരമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. 'ഫതഹ് കാ ഫത്വ എന്ന ടെലിവിഷൻ പരിപാടിയിൽ 'എല്ലാ മുസ്ലിം സ്ത്രീകളും ബുർഖ ധരിക്കണോ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലായിരുന്നു ഇമാമിന്റെ വിവാദ പരാമർശം. സാനിയ ബുർഖ ധരിക്കാൻ തയ്യാറാകണമെന്നും ബുർഖ ഒഴിവാക്കിയാൽ മാത്രമേ കളിക്കാൻ കഴിയൂ എന്നാണെങ്കിൽ അത്തരം കളികളിൽ നിന്നും സ്ത്രീകൾ വിട്ടു നിൽക്കണമെന്നും ഇമാം വ്യക്തമാക്കി. ലെഹങ്ക ധരിച്ച ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തപ്പോഴും സാനിയയ്ക്കെതിരെ ആക്രമണം ഉണ്ടായിരുന്നു.

നേരത്തെയും സാനിയയുടെ വസ്ത്രധാരണം മുസ്ലിം വിഭാഗത്തിനിടെയിൽ ചർച്ചയായിരുന്നു. പക്ഷേ വിഷയത്തിൽ നേരിട്ട് ഇടപെടാതെ പ്രശ്നം ലഘൂകരിക്കാൻ താരത്തിന് സാധിച്ചിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ബുർഖ ധരിക്കാത്തതിൽ വിമർശനം നേരിടേണ്ടി വന്നതിന് പിന്നാലെയാണ് സാനിക്ക് നേരെയും മുസ്ലിം പണ്ഡിതരിൽ നിന്ന് വിമർശനമുണ്ടായത്.

നേരത്തെ തനിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നപ്പോൾ രൂക്ഷമായ ഭാഷയിലാണ് സാനിയ പ്രതികരിച്ചത്. എന്റെ കിടപ്പുമുറിയിൽ എന്തു സംഭവിക്കുന്നു എന്ന് ചോദിക്കാനുള്ള അവകാശം ആർക്കുമില്ലന്നാണ് ബി ബി സിയോട് ഒരിക്കൽ സാനിയ മിർസ തുറന്നടിച്ചത്. മിനി സ്‌കർട്ട് ഇട്ട് കളിക്കുന്നതിൽ മതപരമായ പ്രശ്നങ്ങളുണ്ടായിട്ടുണ്ടോ എന്ന് ചോദ്യത്തിന് കളി വേറെ മതം വേറെ എന്ന് ഉത്തരം. താൻ മുസ്ലിമാണ്. അതേ സമയം താൻ ടെന്നീസ് കളിക്കാരിയുമാണ്. രണ്ടും രണ്ടാണ്. മതം തന്റെ വളരെ വ്യക്തിപരമായിട്ടുള്ള കാര്യമാണ് എന്നായിരുന്നു സാനിയയുടെ മറുപടി.

മസ്ജിദ് ഷൂട്ടിങ് വിവാദം

ഒരു മസ്ജിദ് സമുച്ചയത്തിലെ ഷൂട്ടിങ്ങിനെ ചൊല്ലി 2007 ൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് സാനിയയ്‌ക്കെതിരെ പരാതി നൽകി. മുസ്ലീങ്ങളുടെ മതവികാരത്തെ അവർ വ്രണപ്പെടുത്തിയെന്നും വിമർശനങ്ങൾ വന്നു.

ദേശീയ പതാകയെ അപമാനിച്ചെന്ന വിവാദം

2008 ലാണ് സംഭവം. ഒരു ടെന്നീസ് മത്സരം കാണുകയായിരുന്നു സാനിയ ഒരു മേശ മേൽ കാൽ കയറ്റി വച്ചിരിക്കുന്നു. തൊട്ടടുത്തായി ദേശീയ പതാകയും ഉണ്ട്. ദേശീയ പതാകയെ അപമാനിച്ചുവെന്ന് പറഞ്ഞ് കേസ് വന്നു. ഈ വിവാദത്തെ തുടർന്ന് ഇന്ത്യക്ക് വേണ്ടി സാനിയ കളിച്ചിരുന്ന ഹോപ്മാൻ കപ്പിൽ നിന്ന് അവരെ ഒഴിവാക്കിയതിനെ കുറിച്ച് ആത്മകഥയിൽ പറയുന്നുണ്ട്.

വിവാഹം മാറ്റി വച്ച സംഭവം

2009 ലാണ് തന്റെ ബാല്യകാല സുഹൃത്തായ സൊഹ്‌റാബ് മിർസയുമായി ഹൈദരാബാദിൽ വച്ച് സാനിയയുടെ വിവാഹനിശ്ചയം. എന്നാൽ, ആറ് മാസത്തിന് ശേഷം ഇരുവരും വേർപിരിയാൻ തീരുമാനിച്ചു. 'ഒരു പതിറ്റാണ്ടിന്റെ പകുതിയോളം ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. എന്നാൽ, വിവാഹനിശ്ചയത്തിന് ശേഷം ഞങ്ങൾക്ക് പൊരുത്തപ്പെട്ട് പോകാൻ കഴിയില്ലെന്ന് ഞങ്ങൾ മനസ്സിലാക്കി. സൊഹ്രാബിന് ഞാൻ നല്ലത് നേരുന്നു' -സാനിയ അന്ന് പറഞ്ഞു. സൊഹ്രാബുമായി ഉള്ള വിവാഹത്തെ തുടർന്ന് സാനിയ ടെന്നീസ് വിടുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, വിവാഹം വേണ്ടെന്ന് വച്ചതിന് പിന്നിൽ കരിയർ പ്രശ്‌നങ്ങൾ ഇല്ലെന്ന് പിതാവ് ഇമ്രാൻ മിശ്ര പിന്നീട് വ്യക്തമാക്കി.

ഷോയബ് മാലിക്കുമായി വിവാഹം

2012 ലായിരുന്നു വിവാഹം. ഇരുരാജ്യങ്ങളിലെയും മാധ്യമ ശ്രദ്ധ നേടിയ സംഭവം. വിമർശനശരങ്ങളാൽ മുറിവേൽപ്പിച്ചു എന്നുമാത്രമല്ല, സാനിയയുടെ ദേശസ്‌നേഹത്തെയും പലരും ചോദ്യം ചെയ്തു. തന്റെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യുന്നത് കഷ്ടമാണെന്ന് പറഞ്ഞ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ അവർ പൊട്ടിക്കരയുകയും ചെയ്തു.

ലണ്ടൻ ഒളിമ്പിക്‌സ് വിവാദം

2012 ലെ ലണ്ടൻ ഒളിമ്പിക്‌സിൽ മഹേഷ് ഭൂപതിയും, രോഹൻ ബോപ്പണ്ണയും മെൻസ് ഡബിൾസിൽ ലിയാൻഡർ പേസിന് ഒപ്പം കളിക്കാൻ വിസമ്മതിച്ചു. മിക്‌സഡ് ഡബിൾസിൽ സാനിയയ്ക്ക് ഒപ്പം കളിക്കണമെന്ന് പേസ് ആവശ്യപ്പെട്ടു. എന്നാൽ, ഇതറിഞ്ഞതോടെ സാനിയ അസ്വസ്ഥയായി. ഭൂപതിയുമായി മികച്ച പങ്കാളിത്തം മിക്‌സ് ഡബിൾസിൽ ഉള്ളപ്പോഴാണ് ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷൻ പേസിനൊപ്പം കളിക്കാൻ ആവശ്യപ്പെട്ടത്. എടിഎയ്ക്ക് എതിരെ സാനിയ തിരിഞ്ഞത് അക്കാലത്ത് വലിയ ചർച്ചയായി.

കായികതാരങ്ങളുടെ ഒരു ദുര്യോഗം ചില വിവാദങ്ങളിൽ കുടുംബത്തെയും വിഷമിപ്പിക്കേണ്ടി വരും എന്നതാണ്. സാനിയ മുംബൈയിലാണ് ജനിച്ചതെങ്കിലും, കുടുംബം പിന്നീട് ഹൈദരാബാദിലേക്ക് മാറുകയായിരുന്നു. സാനിയയ്ക്കും ഷോയബ് മാലിക്കിനും ഇസ്ഹാൻ എന്ന പേരിൽ മകനുണ്ട്. ടെന്നീസിന് പുറമേ സാനിക്ക് ക്രിക്കറ്റും, നീന്തലും ഇഷ്ടമാണ്.

വനിതാ ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം കൂടിയാണ് മുപ്പത്തഞ്ചുകാരിയായ സാനിയ. സിംഗിൾസിൽ 27ാം റാങ്കിലെത്തിയതാണ് ഏറ്റവും മികച്ച നേട്ടം. നിലവിൽ 68ാം റാങ്കിലാണ് സാനിയ 2016 ന് ശേഷം കുടുംബത്തോടൊപ്പം ചെലവഴിക്കാനായി ടെന്നീസ് കോർട്ടിൽ നിന്നും വിട്ടുനിന്ന സാനിയ 2020ലാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. വിംബിൾഡണിൽ കിരീടം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ്. ഖേൽരത്‌ന, അർജുന അവാർഡുകൾ നേടി രാജ്യം ആദരിച്ച പ്രതിഭയാണ് സാനിയ.

2015 ൽ ഖേൽരത്‌നാ പുരസ്‌കാരത്തിന് സാനിയയെ തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് ഒരു കായികതാരം കോടതിയിൽ ഹർജി നൽകിയതിനു പിന്നാലെയാണ് യുഎസ് ഓപ്പൺ വുമൺസ് ഡബിൾസ് വിജയം സാനിയ കരസ്ഥമാക്കിയത്. 2014 ൽ ബ്രൂണോ സോറെസുമൊത്ത് യുഎസ് ഓപ്പൺ മിക്‌സഡ് ഡബിൾസ് ടൈറ്റിൽ സ്വന്തമാക്കിയപ്പോളും വിവാദം സാനിയയ്‌ക്കൊപ്പം ഉണ്ടായിരുന്നു. അന്ന് പുതുതായി രൂപീകരിച്ച തെലങ്കാന സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസിഡറായി സാനിയയെ നിയോഗിച്ചതിനെതിരെയായിരുന്നു വിമർശനം.

എന്തായാലും, വിവാദങ്ങൾക്ക് സാനിയ വിലകൊടുക്കാറില്ല. പതിവായി പത്രവാർത്തകളും വായിക്കാറില്ല. 'ടെന്നീസിൽ മികച്ച പ്രകടനം കാഴ്‌ച്ച വയ്ക്കാനാണ് ശ്രമിക്കാറ്. അതെനിക്കു സന്തോഷം നൽകുന്നു. അതെങ്ങനെ മികച്ചതാക്കണമെന്ന് എനിക്കറിയാം. കുറച്ചുപേരുടെ വിമർശനങ്ങൾ കേട്ടു മനസു വിഷമിപ്പിക്കാറില്ല. കാരണം ശേഷിക്കുന്ന രാജ്യമൊന്നാകെ എന്നെ ഇഷ്ടപ്പെടുന്നു എന്നറിയാം. വിമർശനങ്ങൾക്കു ചെവികൊടുക്കുന്നതിനു പകരം കളിയിൽ ശ്രദ്ധിക്കാറാണു പതിവ്. ഭാഗ്യം കൊണ്ടെന്നപോലെ വിജയങ്ങളിലേക്കു തിരിച്ചെത്താനും അതുവഴി എനിക്കായി. -സാനിയ ഒരിക്കൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP