Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദിലീപിനെ കേസിൽ അന്യായമായി വേട്ടയാടുന്നുവെന്ന് മെൻസ് അസോസിയേഷൻ; കോവിഡ് വ്യാപനത്തിനിടെ പ്രതിഷേധ മാർച്ച്; അടിച്ചോടിച്ച് പൊലീസ്

ദിലീപിനെ കേസിൽ അന്യായമായി വേട്ടയാടുന്നുവെന്ന് മെൻസ് അസോസിയേഷൻ; കോവിഡ് വ്യാപനത്തിനിടെ പ്രതിഷേധ മാർച്ച്; അടിച്ചോടിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അന്യായമായി വേട്ടയാടുകയാണെന്ന് ആരോപണവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ച് പൊലീസ് ഇടപെട്ട് നിർത്തിച്ചതായി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പറഞ്ഞു.

ദിലീപിന്റെ അവസ്ഥ മറ്റൊരു പുരുഷനും ഉണ്ടാവരുത്. ആരെയും ഇവിടെ പീഡിപ്പിക്കാൻ അനുവദിക്കില്ല. ഇങ്ങനെ ഒരു പീഡനം ഒരു പുരുഷനും ഇനി വരാൻ പാടില്ല. ദിലീപിനെ പ്രതിയാക്കാനുള്ള വെമ്പലാണ് ഇവിടെ കാണുന്നതെന്നും അജിത് കുമാർ കൂട്ടിച്ചേർത്തു.

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പൊതുപരിപാടി നടത്താൻ പറ്റില്ലെന്ന് പൊലീസ് പറഞ്ഞതായി ഫേസ്‌ബുക്ക് ലൈവിലൂടെയായിരുന്നു അജിത് കുമാർ അറിയിച്ചത്. പൊലീസ് ഇടപെട്ടതോടെ ഫ്ളക്സ് ബോർഡുകളുൾപ്പെടെ സംഘടന മാറ്റിയതായും പ്രതിഷേധ മാർച്ചിനെത്തിയവരെ പൊലീസ് ഓടിക്കുകയായിരുന്നെന്നും അജിത് കുമാർ പറഞ്ഞു.

ജനപ്രിയ നടനായ ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സംഘടന പ്രതിഷേധം സംഘടിപ്പിച്ചത്. സിനിമാ-സീരിയൽ സംവിധായകനായ ശാന്തിവിള ദിനേശ് ആയിരുന്നു പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യാനിരുന്നത്.

'വന്നവരെ ഓരോരുത്തരെയായി പൊലീസ് ഓടിച്ചു. ഏഴ് പേരെ മാത്രമാണ് പരിപാടി നടന്നിടത്ത് നിൽക്കാൻ അനുവദിച്ചത്,' അജിത് പറഞ്ഞു.''പ്രതിഷേധ മാർച്ച് മറ്റൊരു ദിവസം നടത്തും. ഞങ്ങൾ ഇതിന്റെ പതിന്മടങ്ങ് ശക്തിയോടെ കൊവിഡിന്റെ രൂക്ഷത കഴിഞ്ഞ ശേഷം വരും,' അജിത് കുമാർ കൂട്ടിച്ചേർത്തു.

ദിലീപ് ജനപ്രിയ നടനാണ്. ഇത്തരമൊരു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചപ്പോൾ ഏറ്റവും കൂടുതൽ തന്നെ വിളിച്ച് അഭിനന്ദിച്ചത് സ്ത്രീകളാണെന്നും അജിത് പറയുന്നു.

ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പ്രതിഷേധ മാർച്ച് തുടങ്ങുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നതെങ്കിലും ഇതുവരെ മാർച്ച് ആരംഭിച്ചിട്ടില്ല. ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാമെന്ന് വട്ടിയൂർക്കാവ് അജിത് കുമാർ നേരത്തെ പറഞ്ഞിരുന്നു.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവർ നൽകിയ മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതാണ് കാരണം. അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും. ദിലീപ്, സഹോദരൻ പി. ശിവകുമാർ (അനൂപ്), ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് പരിഗണിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കേസ് ഇന്നത്തേക്കു പരിഗണിക്കാൻ മാറ്റിയിരുന്നു.സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP