Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആന്റണി കരിയിലിനെ മാറ്റി മാർ ജോസഫ് പാംപ്ലാനി സിറോ മലബാർ സഭാ സിനഡ് സെക്രട്ടറി ആകുമ്പോൾ സഭാ രാഷ്ട്രീയത്തിൽ കരുത്തു കാട്ടുന്നത് തെക്കൻ വിഭാഗക്കാർ; കർദിനാൽ ജോർജ്ജ് ആലഞ്ചേരിയുടെ വിശ്വസ്തനായ പാംപ്ലാനി കുർബാന ഏകീകരണത്തിന്റെ ശക്തനായ വക്താവ്

ആന്റണി കരിയിലിനെ മാറ്റി മാർ ജോസഫ് പാംപ്ലാനി സിറോ മലബാർ സഭാ സിനഡ് സെക്രട്ടറി ആകുമ്പോൾ സഭാ രാഷ്ട്രീയത്തിൽ കരുത്തു കാട്ടുന്നത് തെക്കൻ വിഭാഗക്കാർ; കർദിനാൽ ജോർജ്ജ് ആലഞ്ചേരിയുടെ വിശ്വസ്തനായ പാംപ്ലാനി കുർബാന ഏകീകരണത്തിന്റെ ശക്തനായ വക്താവ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പ് ആന്റണി കരിയലിനെ സിറോ മലബാർ സഭാ സിനഡ് സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി പുതിയ സെക്രട്ടറിയായി നിയുക്ത ആർച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ നിയമിച്ചതോടെ സഭക്കുള്ളിലെ തർക്കങ്ങളിൽ കരുത്തു കാട്ടി തെക്കൻ വിഭാഗക്കാർ. നിയുക്ത തലശ്ശേരി അതിരൂപതയുടെ ആർച്ചുബിഷപ്പാണ് മാർ ജോസഫ് പാംപ്ലാനി.

കരിയിൽ കാലവധി പൂർത്തിയാക്കിയതിനാലാണ് നീക്കിയതെന്നാണ് സഭയുടെ വിശദീകരണം എങ്കിലും കുർബാന ഏകീകരണത്തിൽ സിനഡ് തീരുമാനത്തിന് എതിരായ നിലപാട് കൈക്കൊണ്ട വ്യക്തിയായിരുന്നു ആന്റണി കരിയൽ. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കർദിനാൾ ജോർജ്ജ് ആലഞ്ചേരിയുടെ വിശ്വസ്തനായ പാംപ്ലാനി പുതിയ പദവിയിൽ എത്തുന്നത്. ഭാരത സഭയിലെ അറിയപ്പെടുന്ന ബൈബിൾ, ദൈവശാസ്ത്ര പണ്ഡിതരിൽ പ്രധാനിയാണ് മാർ ജോസഫ് പാംപ്ലാനി. അമേരിക്ക, ജർമനി, ഓസ്ട്രിയ എന്നിവിടങ്ങളിലെ വിവിധ ദൈവാലയങ്ങളിലും സേവനം ചെയ്തിട്ടുണ്ട്.

സഭയിലെ ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ള തെക്കൻ വിഭാഗക്കാരിലെ പ്രമുഖനാണ് ജോസഫ് പാപ്ലാനി. ഇദ്ദേഹമാണ് സഭയിൽ കുർബാന ഏകീകരണത്തിനായി അടക്കം ശക്തമായി വാദിച്ചത്. ഇത്തവണ സിനഡ് സെക്രട്ടറിയെ മാറ്റുമ്പോൾ കുർബാന ഏകീകരണ ആവശ്യത്തിൽ അടക്കം കടുതൽ നടപടികളുമായി മുന്നോട്ടു പോകും ചങ്ങനാശ്ശേരി വിഭാഗക്കാർ. പുതിയ സിനഡ് സെക്രട്ടറി എത്തിയതിന് ഒപ്പം ജനാഭിമുഖ കുർബാന തുടരുന്ന എറണാകുളം- അങ്കമാലി അതിരൂപയ്ക്ക് അന്ത്യശാസനം നൽകുകയും ചെയ്തു സിനഡ്. എറണാകുളം, ചങ്ങനാശേരി അതിരൂപതകൾ തമ്മിൽ ആരാധനാ ക്രമകാര്യത്തിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ട്. ഇതിൽ ചങ്ങനാശ്ശേരി വിഭാഗത്തിന്റെ കരുത്തു കാട്ടൽ കൂടിയാണ് ഈ സിനഡ് സമ്മേളനവും.

ഏഴ് ദിവസം നീണ്ട് നിന്ന സമ്പൂർണ്ണ സിനഡിലാണ് ജനാഭിമുഖ കുർബാന രീതി തുടരുന്ന എറണാകുളം- അങ്കമാലി അതിരൂപയുടെ നടപടിയിൽ കടുത്ത അതൃപ്തി സിനഡ് അറിയിച്ചത്. ഏകീകൃത കുർബാന രീതി നടപ്പാക്കണമെന്നും എറണാകുളം- അങ്കമാലി അതിരൂപയ്ക്ക് മാത്രമായി ഇളവ് നൽകാനാവില്ലെന്നുമാണ് സിനഡിന്റെ അന്ത്യശാസനം. സീറോ മലബാർ സഭയിൽ 35 രൂപതകളിൽ 34 ഇടത്തും തീരുമാനം നടപ്പാക്കി.

എറണാകുളം- അങ്കമാലി ബിഷപ്പ് മാർ ആന്റണി കരിയലിന്റെ നടപടി കാനോനികമായി നിലനിൽക്കില്ല. സിനഡിന്റെ തീരുമാനത്തിന് വിരുദ്ധമായവ നടപ്പാക്കാൻ രൂപതകൾക്ക് അവകാശമില്ലെന്നും അനാവശ്യമായ നിർബന്ധ ബുദ്ധി ഉപേക്ഷിക്കണമെന്നും സിനഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കുന്നു. എറണാകുളം അങ്കമാലി അതിരൂപത സഭയുടെ കൂട്ടായ്മയ്‌ക്കൊപ്പം നിന്നില്ലെന്നു സിനഡ് കുറ്റപ്പെടുത്തിയിട്ടുണ്ട്.

കുർബാനയർപ്പണം സംബന്ധിച്ച് സിനഡ് പുറത്തിറക്കിയ വാർത്താ കുറിപ്പിന്റെ പൂർണ്ണ രൂപം:

ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം

2021 ഓഗസ്റ്റ് മാസത്തിൽ ചേർന്ന സീറോമലബാർ സഭയുടെ സിനഡ്, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെയും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെയും നിർദ്ദേശാനുസരണം ഏകീകൃതരീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം സഭയിലൊന്നാകെ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു. 2021 നവംബർ 28 മംഗളവാർത്താക്കാലത്തിലെ ആദ്യ ഞായറാഴ്ച മുതൽ നടപ്പിലാക്കാൻ എടുത്ത ഈ തീരുമാനം സഭയിലെ 35 രൂപതകളിൽ 34 എണ്ണത്തിലും ഇതിനോടകം പൊതുവേ നടപ്പിലായി എന്നത് ഏറെ സന്തോഷകരമാണ്. സഭയെ ഒന്നാകെ കൂട്ടായ്മയിലേക്കു നയിക്കുന്ന ദൈവത്തിന്റെ അനന്തകാരുണ്യത്തിന് നമുക്ക് നന്ദി പറയാം.

വർഷങ്ങളായി ശീലിച്ചുപോന്ന വിശുദ്ധ കുർബാനയർപ്പണരീതിയിൽ മാറ്റം വരുത്താൻ വ്യക്തിപരമായ ബുദ്ധിമുട്ടുകൾ പലതുമുണ്ടായിട്ടും സഭയുടെ പൊതുനന്മയെയും കൂട്ടായ്മയെയും ലക്ഷ്യമാക്കി ആത്മാർത്ഥമായി സഹകരിച്ച എല്ലാ വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും സിനഡുപിതാക്കന്മാർ ഏറെ നന്ദിയോടെ അനുസ്മരിക്കുന്നു.
എറണാകുളം-അങ്കമാലി അതിരൂപതയിൽ വർഷങ്ങളായി തുടർന്നുപോരുന്ന ജനാഭിമുഖ കുർബാനയർപ്പണ രീതിയിൽ മാറ്റം വരുത്താനുള്ള വൈമുഖ്യം സഭയുടെ അച്ചടക്കത്തിനു നിരക്കാത്ത രീതികളിലൂടെ പലവേദികളിലും അതിരൂപതയുടെ ചില പ്രതിനിധികൾ പ്രകടമാക്കുന്നതിൽ സിനഡുപിതാക്കന്മാർക്കു ദുഃഖമുണ്ട്.

സഭയുടെ കൂട്ടായ്മയെയും പൊതുനന്മയെയും കരുതി അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ച മറ്റു രൂപതകളുടെ മാതൃകയാണ് അനുകരണാർഹമായിട്ടുള്ളത്. ഏകീകൃത രീതിയിലുള്ള ബലിയർപ്പണം എന്ന സിനഡു തീരുമാനത്തിൽ നിന്ന് കാനൻ 1538 പ്രകാരമുള്ള ഒഴിവ് ആവശ്യപ്പെട്ടുകൊണ്ട് ശ്ലൈഹിക സിംഹാസനത്തെ എറണാകുളം-അങ്കമാലി അതിരൂപതയിലെ മേജർ ആർച്ചുബിഷപ്പിന്റെ മെത്രാപ്പൊലീത്തൻ വികാരിയുടെ നേതൃത്വത്തിലുള്ള സംഘം സമീപിച്ചിരുന്നു.

പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ നിന്നും ലഭിച്ച കത്തിന്റെ വെളിച്ചത്തിൽ, അതിരൂപതയ്ക്കു മുഴുവനുമായി മെത്രാപ്പൊലീത്തൻ വികാരി കാനൻ 1538 പ്രകാരം 2021 നവംബർ 27-ന് നല്കിയ ഒഴിവ് കാനോനികമായി നിലനിൽക്കുകയില്ലെന്നും അതിനാൽ പ്രസ്തുത നടപടി തിരുത്തണമെന്നും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫക്ട് കർദിനാൾ ലെയനാർദോ സാന്ദ്രി 2021 ഡിസംബർ 7-നും 2022 ജനുവരി 7-നും നൽകിയ കത്തുകളിലൂടെ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

ശ്ലൈഹിക സിംഹാസനത്തിന്റെ നിർദ്ദേശപ്രകാരം സിനഡ് അംഗീകരിച്ചിട്ടുള്ള വിശുദ്ധ കുർബാനയർപ്പണ രീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുതിയ സർക്കുലർ 2022 ജനുവരി 23 ഞായറാഴ്ച പുറപ്പെടുവിക്കുമെന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്തൻ വികാരി സിനഡിനെ അറിയിച്ചിട്ടുണ്ട്. ശ്ലൈഹിക സിംഹാസനത്തിന്റെ തീരുമാനങ്ങൾ അനുസരണയോടെ സ്വീകരിച്ച് നടപ്പിലാക്കുന്നത് കത്തോലിക്കാപാരമ്പര്യത്തിന്റെ അനിവാര്യതയാണ്.

പൗരസ്ത്യസഭകൾക്കായുള്ള കാനൻ നിയമമനുസരിച്ച് ആരാധനാക്രമപരമായ വിഷയങ്ങളിൽ സഭാ സിനഡിന്റെ തീരുമാനത്തിനു വിരുദ്ധമായ തീരുമാനമെടുക്കാൻ വ്യക്തികൾക്കോ രൂപതകൾക്കോ അവകാശമില്ല എന്ന യാഥാർത്ഥ്യം ഇത്തരുണത്തിൽ സ്മരണീയമാണ്.

അനാവശ്യമായ നിർബന്ധ ബുദ്ധികൾ ഉപേക്ഷിച്ച് ശ്ലൈഹിക സിംഹാസനവും സഭാ സിനഡും നിർദ്ദേശിച്ചപ്രകാരം ഏകീകൃത ബലിയർപ്പണരീതി നടപ്പിലാക്കാൻ എല്ലാ വൈദികരോടും സന്യസ്തരോടും ദൈവജനത്തോടും സിനഡുപിതാക്കന്മാർ സ്നേഹപൂർവ്വം ആവശ്യപ്പെടുകയാണ്. നമ്മുടെ സഭയുടെ നന്മയെയും കൂട്ടായ്മയെയും ലക്ഷ്യമാക്കി ഇപ്രകാരമുള്ള അനുരഞ്ജനത്തിന് എല്ലാവരും തയ്യാറാകുമെന്ന് സിനഡ് പ്രത്യാശിക്കുന്നു.

നമ്മുടെ വിശ്വാസത്തിന്റെ ഉറവിടമായ വിശുദ്ധ കുർബാനയുടെ അർപ്പണരീതിയിലെ അഭിപ്രായാന്തരം തെരുവുകലാപമാക്കി മാറ്റാൻ ശ്രമിക്കുന്ന സഭാവിരുദ്ധ ശക്തികളുടെ കെണിയിൽ വീഴാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

സീറോമലബാർസഭയിലെ മെത്രാന്മാർ എവിടെ വിശുദ്ധ കുർബാന അർപ്പിച്ചാലും അത് സിനഡ് നിർദ്ദേശിച്ച ക്രമത്തിലായിരിക്കണമെന്നുള്ള തീരുമാനം കൃത്യമായി നടപ്പിലാക്കണമെന്നും അതിന് ആവശ്യമായ സൗകര്യങ്ങൾ ബന്ധപ്പെട്ട വികാരിയച്ചന്മാർ ദൈവാലയങ്ങളിൽ ഒരുക്കണമെന്നും സിനഡ് നിർദ്ദേശിക്കുന്നു.സഭയെന്നത് മാനുഷികമായ സംവിധാനം മാത്രമല്ലെന്നും മിശിഹായുടെ മൗതികശരീരമാണെന്നും നാം ഓർമിക്കണം.

സഭാ സിനഡിന്റെ തീരുമാനങ്ങളിലൂടെ പരിശുദ്ധാത്മാവിന്റെ ഹിതം വെളിപ്പെടുന്നു എന്നതാണു നമ്മുടെ വിശ്വാസം. സഭയുടെ ഐക്യത്തെ ലക്ഷ്യമാക്കി സിനഡ് എടുത്ത തീരുമാനം ബഹുഭൂരിഭാഗം രൂപതകളിലും സ്വീകരിക്കപ്പെട്ടൂ എന്നത് പ്രസ്തുത തീരുമാനത്തിനു പിന്നിലെ ദൈവഹിതമാണു വെളിപ്പെടുത്തുന്നത്.

ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലായാൽ ജപമാലയുൾപ്പെടെയുള്ള ഭക്താഭ്യാസങ്ങൾ നിർത്തലാക്കുമെന്നും തിരുസ്വരൂപങ്ങളും നൊവേനകളും തിരുനാളാഘോഷങ്ങളും നിരോധിക്കുമെന്നുമുള്ള അടിസ്ഥാനരഹിതമായ വ്യാജപ്രചാരണങ്ങൾ ആരെയും വഴിതെറ്റിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP