Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ആത്മീയതയ്‌ക്കൊപ്പം കർഷകസ്‌നേഹവും ഇഴുകിച്ചേർന്ന മനുഷ്യ സ്‌നേഹി; സീറോ മലബാർ സഭയുടെ പ്രഥമ സഹായമെത്രാൻ: മാർ ജോസഫ് പാംപ്ലാനി തലശ്ശേരി അതിരൂപതയുടെ മൂന്നാമത്തെ ആർച്ച് ബിഷപ്പ്

ആത്മീയതയ്‌ക്കൊപ്പം കർഷകസ്‌നേഹവും ഇഴുകിച്ചേർന്ന മനുഷ്യ സ്‌നേഹി; സീറോ മലബാർ സഭയുടെ പ്രഥമ സഹായമെത്രാൻ: മാർ ജോസഫ് പാംപ്ലാനി തലശ്ശേരി അതിരൂപതയുടെ മൂന്നാമത്തെ ആർച്ച് ബിഷപ്പ്

സ്വന്തം ലേഖകൻ

കണ്ണൂർ: : തലശ്ശേരി അതിരൂപതയുടെ മൂന്നാമത്തെ ആർച്ച് ബിഷപ്പാണ് മാർ ജോസഫ് പാംപ്ലാനി. ആത്മീയതയ്‌ക്കൊപ്പം കർഷകസ്‌നേഹവും ഇഴുകി ചേർന്ന പച്ചയായ മനുഷ്യ സ്‌നേഹിയാണ് അദ്ദേഹം. കുടിയേറ്റ കർഷക കുടുംബത്തിൽനിന്നും വരുന്നതിന്റെ പശ്ചാത്തലം അതിന് കാരണമാകാം. കുടിയേറ്റക്കാരുടെ അതിരൂപതയ്ക്ക് കുടിയേറ്റക്കരനായ ഇടയന്റെ സ്ഥാനാരോഹണം ദൈവനിയോഗമായി കാണുകയാണ് നാട്ടുകാരും കുടുംബാംഗങ്ങളും. ഇത്രകാലം സഹായമെത്രാൻ എന്ന പദവിയിലിരുന്ന് ഉത്തരമലബാറിലാകെ അദ്ദേഹം ഓടിനടന്നു. ഇനി ആർച്ച് ബിഷപ്പ് അഥവാ മെത്രാപ്പൊലീത്ത എന്ന വലിയ ഉത്തരവാദിത്തമാണ്

ഇരിട്ടിക്കടുത്ത് ചരൾ ഇടവകയിലെ പാംപ്ലാനിയിൽ പരേതനായ പി.ഡി.തോമസ്-പേരൂക്കുന്നേൽ മേരി ദമ്പതിമാരുടെ ഏഴുമക്കളിൽ അഞ്ചാമനായി 1969 ഡിസംബർ മൂന്നിനാണ് മാർ പാംപ്ലാനിയുടെ ജനനം. ചരൾ സെയ്ന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ, കിളിയന്തറ സെയ്ന്റ് തോമസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽനിന്ന് സ്‌കൂൾ വിദ്യാഭ്യാസവും കൂത്തുപറമ്പ് നിർമലഗിരി കോളേജിൽനിന്ന് പ്രീഡിഗ്രിയും വിജയിച്ചു. 1988 ഓഗസ്റ്റ് 14-ന് തലശ്ശേരി മൈനർ സെമിനാരിയിൽ വൈദികപഠനത്തിനു ചേർന്നു. തുടർന്ന് ആലുവ സെയ്ന്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും പഠനം പൂർത്തിയാക്കി. 1997 ഡിസംബർ 30-ന് തലശ്ശേരി സെയ്ന്റ് ജോസഫ്‌സ് കത്തീഡ്രൽ ദൈവാലയത്തിൽവച്ച് മാർ ജോർജ് വലിയമറ്റത്തിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു.

പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഫൊറോന ദൈവാലയത്തിൽ അസി. വികാരിയായിട്ടാണ് ആദ്യ നിയമനം. രണ്ടുവർഷത്തോളം ദീപഗിരി ഇടവക വികാരിയായി. തുടർന്ന് ഉപരിപഠനത്തിനായി ബെൽജിയത്തിലേക്ക് പോയി. 2006-ൽ ലുവൈനിലെ കാത്തലിക് സർവകലാശാലയിൽനിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റ് നേടി. ജർമൻ, ഹീബ്രു, ഗ്രീക്ക് ഭാഷകളിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. 2004 മുതൽ 2006 വരെ ലുവൈൻ സർവകലാശാലയിൽ ബൈബിൾ വിജ്ഞാനീയത്തിൽ അസി. ലക്ചററും ഗവേഷകനുമായിരുന്നു. അമേരിക്ക, ജർമനി, ഓസ്ട്രിയ എന്നിവിടങ്ങളിലെ വിവിധ ദൈവാലയങ്ങളിലും സേവനംചെയ്തിട്ടുണ്ട്.

തലശ്ശേരി അതിരൂപതയുടെ മൂന്നാമത്തെ ആർച്ച് ബിഷപ്പ്
തലശ്ശേരി അതിരൂപതയുടെ മൂന്നാമത്തെ ആർച്ച് ബിഷപ്പാണ് മാർ ജോസഫ് പാംപ്ലാനി. 1995 മെയ്‌ 18-ാണ് തലശ്ശേരി രൂപത അതിരൂപതയായി ഉയർത്തപ്പെട്ടത്. മാർ ജോർജ് വലിയമറ്റം പ്രഥമ ആർച്ച് ബിഷപ്പായി. അദ്ദേഹം വിരമിച്ചതിനെത്തുടർന്ന് 2014 ഒക്ടോബർ 10-ന് മാർ ജോർജ് ഞരളക്കാട്ട് അതിരൂപതാധ്യക്ഷനായി. ഇപ്പോൾ അദ്ദേഹം വിരമിക്കുന്ന ഒഴിവിലാണ് സഹായ മെത്രാനായിരുന്ന മാർ പാംപ്ലാനി സ്ഥാനമേൽക്കുന്നത്.

1953 ഡിസംബർ 31-ന് നിലവിൽവന്ന തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ 'മലബാറിന്റെ മോശ' എന്നറിയപ്പെടുന്ന മാർ സെബാസ്റ്റ്യൻ വെള്ളോപ്പിള്ളിയായിരുന്നു. നിലവിലെ സഹായമെത്രാൻ മാർ പാംപ്ലാനി അതിരൂപതാധ്യക്ഷനാകുന്ന സാഹചര്യത്തിൽ പുതിയ സഹായമെത്രാനെക്കൂടി നിയമിച്ചേക്കും.

എണ്ണമറ്റ ചുമതലകൾ

2006-ൽ അതിരൂപതിയിൽ തിരിച്ചെത്തിയശേഷം ബൈബിൾ അപ്പസ്തലേറ്റിന്റെ ഡയറക്ടറായി ചുമതലയേറ്റു. ബൈബിൾ പഠനരംഗത്തെ ആഗോളസ്ഥാപനമായ തലശ്ശേരി ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസിന്റെ സ്ഥാപകനാണ്. ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കുന്നോത്ത് ഗുഡ്‌ഷെപ്പേഡ് മേജർ സെമിനാരി എന്നിവിടങ്ങളിൽ അദ്ധ്യാപകനുമാണ്. ആലുവ സെയ്ന്റ് ജോസഫ്‌സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കുന്നോത്ത് ഗുഡ്‌ഷെപ്പേഡ് മേജർ സെമിനാരി, തിരുവനന്തപുരം സെയ്ന്റ് മേരീസ് മലങ്കര മേജർ സെമിനാരി, വടവാതൂർ സെയ്ന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്വാലിറ്റി എന്നിവിടങ്ങളിലെ റിസർച്ച് ഗൈഡുമാണ്.

സി.ബി.സിഐ. ദൈവശാസ്ത്ര കമ്മിഷൻ സെക്രട്ടറി, സി.ബി.സിഐ. പാഠപുസ്തക കമ്മിഷൻ സെക്രട്ടറി, എഫ്.എ.ബി.സി. ദൈവശാസ്ത്ര കമ്മിഷൻ അംഗം, തലശ്ശേരി ആൽഫ സെന്റർ ഓഫ് തിയോളജി ആൻഡ് സയൻസ് ഡയറക്ടർ, തലശ്ശേരി അതിരൂപത ബൈബിൾ അപ്പസ്തലേറ്റ് ഡയറക്ടർ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.

രൂപതയുടെ പ്രഥമ സഹായ മെത്രാൻ
2017 ഓഗസ്റ്റിൽ ചേർന്ന സിറോ മലബാർ സഭയിലെ മെത്രാൻ സിനഡ് മാർ പാംപ്ലാനിയെ അതിരൂപതയുടെ പ്രഥമ സഹായമെത്രാനായി തിരഞ്ഞെടുത്തു. നവംബർ എട്ടിന് കത്തീഡ്രൽ ദൈവാലയാങ്കണത്തിൽ ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിൽനിന്ന് മെത്രാഭിഷേകം സ്വീകരിച്ചു. ചുരുങ്ങിയ കാലംകൊണ്ട് വിശ്വാസികളുടെ മാത്രമല്ല നാനാ ജാതി-മത-രാഷ്ട്രീയ വിഭാഗങ്ങളിൽപ്പെട്ടവരുടെ സൗഹൃദം അദ്ദേഹം നേടിയെടുത്തു. അതിരൂപതാ അസംബ്ലി, ഉത്തരമലബാർ കർഷകപ്രക്ഷോഭം തുടങ്ങിയവയ്ക്ക് നെടുനായകത്വം വഹിച്ചു.

35 ഗ്രന്ഥങ്ങളും 40 ഗവേഷണപ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചു. മലയാളത്തിൽ എട്ട് വോള്യങ്ങളിലായി പ്രസിദ്ധീകരിച്ച ബൈബിൾ വ്യാഖ്യാനമായ ആൽഫ ബൈബിൾ കമന്ററിയുടെ ചീഫ് എഡിറ്ററായിരുന്നു. നിരവധി ദേശീയ അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. വിവിധ ടെലിവിഷൻ ചാനലുകളിൽ വചനക്ലാസുകളും ധ്യാനപരിപാടികളും അവതരിപ്പിക്കുന്നു.

സി.ബി.സിഐ. ദൈവശാസ്ത്ര കമ്മിഷൻ അംഗം, കെ.സി.ബി.സി. മാധ്യമ കമ്മിഷൻ ചെയർമാൻ, ദൈവശാസ്ത്ര കമ്മിഷൻ അംഗം, സിറോ മലബാർ സഭാ മാധ്യമ കമ്മിഷൻ ചെയർമാൻ, പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ അംഗം തുടങ്ങിയ ചുമതലകളുമുണ്ട്. സിറോ മലബാർസഭ മെത്രാൻ സിനഡിന്റെ സെക്രട്ടറിയായും സിനഡ് അംഗമായും തിരഞ്ഞെടുത്തിട്ടുണ്ട്.

സഹോദരങ്ങൾ: പി.ടി.സെബാസ്റ്റ്യൻ (റിട്ട. പ്രഥമാധ്യാപകൻ, സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ, അങ്ങാടിക്കടവ്), ആൻസിലി (നഴ്‌സിങ് സൂപ്രണ്ട്, ദാദദേവ് മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ, ന്യൂഡൽഹി), ഡെയ്‌സി (കക്കിഞ്ച, ബൽത്തങ്ങടി), സിസ്റ്റർ ഷൈനി (സിസ്റ്റേഴ്‌സ് ഓഫ് സെയ്ന്റ് അലോഷ്യസ് സഭാംഗം, പ്രിൻസിപ്പൽ സെയ്ന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ, വിശാഖപട്ടണം), റവ. ഡോ. അഗസ്റ്റിൻ പാംപ്ലാനി, സിഎസ്.ടി. സെമിനാരി, ആലുവ), ഷാജി പി.ടോംസ് (ചാർട്ടേഡ് അക്കൗണ്ടന്റ്, യു.എസ്.എ.).

കുടിയേറ്റക്കാരനായ ബിഷപ്പ്
തലശേരി അതിരൂപതയുടെ അമരക്കാരനായി മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനക്കയറ്റം മലയോര കുടിയേറ്റ ഗ്രാമമായ ചരളിനെയും പാംപ്ലാനി കുടുംബത്തെയും അതിരറ്റ ആഹ്ലാദത്തിലാക്കി. കുടിയേറ്റക്കാരുടെ അതിരൂപതയ്ക്ക് കുടിയേറ്റക്കരനായ ഇടയന്റെ സ്ഥാനാരോഹണം ദൈവനിയോഗമായി കാണുകയാണ് നാട്ടുകാരും കുടുംബാംഗങ്ങളും. കുഞ്ഞുപ്രായത്തിൽ തന്നെ വൈദികനാകാനുള്ള മകന്റെ ആഗ്രഹം ദൈവം അറിഞ്ഞു സാധിപ്പിച്ച അനുഭൂതിയിലാണ് ആർച്ച് ബിഷപ്പിന്റെ അമ്മ മേരിയും മറ്റ് കുടുംബാംഗങ്ങളും.

കുട്ടിയായിരിക്കുമ്പോൾ വെള്ളമുണ്ട് പുതച്ച് ഞാൻ അച്ചനായി എന്ന് പറയുന്ന മകൻ അമ്മയുടെ ഓർമയിൽ ദൈവത്തിന്റെ പ്രിയപ്പെട്ടവനായതുപോലെ ഇന്നും കൊച്ചുമകനാണ്. അതിരൂപതയിലെ കുടിയേറ്റ കുടുംബങ്ങളിൽനിന്ന് ആദ്യമായി മെത്രാനാകാനുള്ള മാർ ജോസഫ് പാംപ്ലാനിയുടെ നിയോഗം ദൈവത്തിന്റെ സ്വന്തം തിരഞ്ഞെടുപ്പെന്നാണ് നാട്ടുകാരും സഹപ്രവർത്തകരും ബന്ധുക്കളുമെല്ലാം പറയുന്നത്.

അദ്ദേഹത്തിന്റെ സ്ഥാനലബ്ധിയിൽ മേഖലയിലെ ക്രിസ്തീയ വിശ്വാസികളെല്ലാം ആഹ്ലാദത്തിലാണ്. മത, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ ഒട്ടേറെപ്പേർ വീട്ടിലെത്തി ആഹ്ലാദം പങ്കുവെച്ചു. സണ്ണി ജോസഫ് എംഎ‍ൽഎ, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, വൈസ് പ്രസിഡന്റ് ലിസി തോമസ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സിന്ധു ബെന്നി, ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗീസ് എന്നിവർ വീട്ടിലെത്തി ആശംസയും ആഹ്ലാദവും അറിയിച്ചു.

2.8 ലക്ഷം വിശ്വാസികളുടെ ഇടയൻ
മാനന്തവാടി, താമരശ്ശേരി, ബെൽത്തങ്ങടി, ഭദ്രാവതി, മാണ്ഡ്യ എന്നീ രൂപതകൾ തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുണ്ട്. 4953 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന അതിരൂപതയിൽ 198 ഇടവകകളും 99 മഠങ്ങളും 2,89,559 വിശ്വാസികളുമുണ്ട്. 353 വൈദികർ ഇടവകകളിൽ സേവനമനുഷ്ഠിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP