Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തീവ്രവാദ ബന്ധം.. അനധികൃത സ്വത്ത് സമ്പാദനം.. ലോക്കപ്പ് മർദ്ദനം; കൺസ്യൂമർ ഫെഡിലെ 'ശുദ്ധീകരണത്തിൽ' ഇനി അതെല്ലാം മറന്നേക്കൂ; 'സിങ്കം' ഇരുന്ന കസേരയിലേക്ക് തച്ചങ്കരി എത്തുന്നത് വിവാദങ്ങളുടെ ഘോഷയാത്രയുമായി

തീവ്രവാദ ബന്ധം.. അനധികൃത സ്വത്ത് സമ്പാദനം.. ലോക്കപ്പ് മർദ്ദനം; കൺസ്യൂമർ ഫെഡിലെ 'ശുദ്ധീകരണത്തിൽ' ഇനി അതെല്ലാം മറന്നേക്കൂ; 'സിങ്കം' ഇരുന്ന കസേരയിലേക്ക് തച്ചങ്കരി എത്തുന്നത് വിവാദങ്ങളുടെ ഘോഷയാത്രയുമായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുറച്ചുകാലം മുമ്പ് വരെ മലയാളി സംശയത്തോടെ കേട്ടിരുന്ന പേരാണ് ടോമിൻ ജെ തച്ചങ്കരിയുടേത്. ദുരൂഹതകൾ മാത്രമായിരുന്നു ഈ ഐപിഎസ് ഉദ്യോഗസ്ഥനെ കുറിച്ച് പറഞ്ഞു കേട്ടത്. തീവ്രവാദ ബന്ധം, അനധികൃത സ്വത്ത് സമ്പാദനം, രാഷ്ട്രീയക്കാരുടെ ഇടനിലക്കാരൻ ഇങ്ങനെ പലതും തച്ചങ്കരിയെ കുറിച്ച് ആരോപണമായെത്തി. മൂന്ന് തവണ സസ്‌പെൻഷൻ ഏറ്റുവാങ്ങിയ വ്യക്തി. താക്കോൽ സ്ഥാനങ്ങളിൽ നിയമിക്കുന്നതിന് ഭരണകൂടങ്ങൾ മടിച്ചു നിന്ന ആ പഴയകാലത്തിന് ഇനി വിട. കൺസ്യൂമർ ഫെഡ് എംഡിയായതോടെ തച്ചങ്കരിയുടെ നല്ലകാലം തുടങ്ങി. തന്നെക്കാൾ വലിയ കള്ളനെ പിടിക്കാൻ ഇറങ്ങിപുറപ്പെട്ട തച്ചങ്കരിയ്‌ക്കൊപ്പം മലയാളികൾ കൂടി. കൺസ്യൂമർഫെഡെന്ന പൊതുമേഖലാ സ്ഥാപനത്തെ നന്നാക്കിയെടുക്കാൻ തച്ചങ്കരിക്കും കഴിഞ്ഞില്ല. എങ്കിലും നിർണ്ണായക പദവിയിലേക്ക് എത്താൻ കൺസ്യൂമർഫെഡിലെ നടപടികളിൽ കൂടി തച്ചങ്കരിക്ക് കഴിഞ്ഞു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും സിപിഐ(എം) പിബി ആംഗം പിണറായി വിജയനും ഒരുപോലെ വേണ്ടപ്പെട്ട ആളാണ് തച്ചങ്കരി. കൈരളി ടിവിയുടെ തുടക്കകാലത്ത് എല്ലാത്തിനും പിണറായിയ്‌ക്കൊപ്പം താങ്ങും തണലുമായി നിന്നു. അതുകൊണ്ട് തന്നെ സിപിഐ(എം) വിഭാഗീയതയിൽ വി എസ് അച്യുതാനന്ദൻ ശത്രുവായി കണ്ടവരിൽ പ്രധാനിയായും തച്ചങ്കരി മാറി. ആരോപണങ്ങൾ പലതും തച്ചങ്കരിയുടെ പേരിലുണ്ട്. അതിൽ നിന്നെല്ലാം പൂർണ്ണ മോചനം നേടാൻ തച്ചങ്കരിക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും കൺസ്യൂമർ ഫെഡിൽ നടത്തിയ ഇടപെടലുകൾ മലയാളിയെ ചിന്തിപ്പിക്കുകയാണ്. ഈ ഉദ്യോഗസ്ഥന് മനം മാറ്റം വന്നുവെന്ന് കരുതുന്നവർ കൂടുകയാണ്. കേരളാ പൊലീസിലെ സിങ്കമാണ് ഋഷിരാജ് സിങ്. ട്രാൻസ്‌പോർട് കമ്മീഷണറുടെ പദവിയുടെ കരുത്ത് മലയാളിയെ സിങ്കം അറിയിച്ചു. അതുകൊണ്ട് തന്നെ ട്രാൻസ്‌പോർട് കമ്മീഷർ പദവിക്ക് ഇന്ന് ഗ്ലാമർ ഏറെയാണ്. ഈ പദവിയിൽ തച്ചങ്കരിയെത്തുമ്പോൾ ട്രാൻസ്‌പോർട് രംഗത്തെ അഴിമതിക്കാർ ഒന്നു ഭയക്കുമെന്നത് സ്വാഭാവികം.

അനധികൃത സ്വത്ത് സമ്പാദനത്തിലും വിദേശ യാത്ര വിവാദത്തിലും തടിയന്റവിടെ നസീർ വിഷയത്തിലും ചീത്തയായ പേര് നന്നാക്കുകയാണ് തച്ചങ്കരിയുടെ ശ്രമമെന്ന് കരുതുന്നവരുണ്ട്. കമ്മീഷനിലൂടെ കോടികൾ കൊയ്ത പലരും കൺസ്യൂമർഫെഡിലേക്ക് തച്ചങ്കരി എത്തിയപ്പോൾ സന്തോഷിച്ചു. എന്നാൽ സംഭവിച്ചതെല്ലാം മറിച്ചായിരുന്നു. കമ്മീഷൻകാരുടെ കഥ പൂട്ടിച്ചു. കൺസ്യൂമർ ഫെഡിലെ അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എംഡി ടോമിൻ ജെ തച്ചങ്കരി സർക്കാറിന് നൽകിയത് 20ലേറെ റിപ്പോർട്ടുകൾ. കൺസ്യൂമർ ഫെഡ് പ്രസിഡന്റ് ജോയ് തോമസ് ഉൾപ്പടെയുള്ളവർ നടത്തിയ ക്രമക്കേടുകളുടെ കണക്കുകൾ സഹിതമുള്ള റിപ്പോർട്ടിൽ ബോർഡ് പിരിച്ചുവിടണമെന്ന ശിപാർശയും ഉണ്ടായിരുന്നു. എന്നാൽ റിപ്പോർട്ട് പരിഗണിക്കുന്നതിന് പകരം തച്ചങ്കരിയെ എംഡി സ്ഥാനത്ത് നിന്ന് നീക്കാനുള്ള നീക്കമാണ് സർക്കാറിന്റ ഭാഗത്ത് നിന്നുണ്ടായത്. തച്ചങ്കരി അയച്ച റിപ്പോർട്ടുകളുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

കൺസ്യൂമർ ഫെഡിൽ ഏതാണ്ട് 100 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് എംഡി ടോമിൻ ജെ തച്ചങ്കരി സർക്കാറിന് നൽകിയത്. കൺസ്യൂമർ ഫെഡ് പ്രസിഡന്റ് ജോയ് തോമസ്, മുൻ എംഡി റിജി ജി നായർ എന്നിവരുൾപ്പടെ 60തിലേറെ പേർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ടായിരുന്നു. ക്രമക്കേടുകൾ അന്വേഷിച്ച ഓഡിറ്റ് കമ്മറ്റിയുടെ കണ്ടെത്തലിന്റ അടിസ്ഥാനത്തിലാണ് തച്ചങ്കരി സർക്കാറിന് റിപ്പോർട്ട് നൽകിയത്. ജോയ് തോമസ് പ്രസിഡന്റും റിജി ജി നായർ എംഡിയുമായിരുന്ന 201113 കാലത്താണ് ഏറ്റവും ക്രമക്കേട് നടന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ റിപ്പോർട്ടിനെ കുറിച്ചറിഞ്ഞ് മലയാളിയുടെ ഞെട്ടി. കൺസ്യൂമർ ഫെഡിന്റെ മാനജിങ് ഡയറക്ടറെന്ന നിലയിൽ കൺസ്യൂമർ ഫെഡിലെ ജീവനക്കാരും തച്ചങ്കരിക്ക് പിന്നിൽ അണിനിരന്നു. കഴിഞ്ഞ ദിവസം ജീവനക്കാർ നൽകിയ വികാര നിർഭരമായ രംഗങ്ങൾ അതിന് ഉദാഹരണമാണ്.

എന്നാൽ കൺസ്യൂമർ ഫെഡിൽ എത്തുന്നതിന് മുമ്പ് ഇതൊന്നുമായിരുന്നില്ല തച്ചങ്കരി. കണ്ണൂർ റേഞ്ച് ഐജിയായിരുന്ന തച്ചങ്കരിയുടെ വിദേശയാത്ര വിവാദം പല സംശയങ്ങളുമുയർത്തി. തീവ്രവാദികളെ കാണാനാണ് പോയതെന്ന് പോലും റിപ്പോർട്ടുകളെത്തി. കേന്ദ്ര ഏജൻസികളാൽ നിരീക്ഷിക്കപ്പെട്ടു. ഒടുവിൽ സർക്കാർ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയതിന് ഐ.ജി. സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. തുടർന്ന് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടു. വിവാദ റിയാൻ സ്റ്റൂഡിയോയുടെ ഉടമയെന്ന നിലയിലും ആരോപണങ്ങൾ നിരവധി ഉയർന്നു കേട്ടു. വ്യാജ സിഡി നിർമ്മാണത്തിലായിരുന്നു ആരോപണങ്ങൾ. തച്ചങ്കരിയുടെ സിനിമാ ബന്ധങ്ങളും ഈ ആരോപണങ്ങൾക്ക് ചൂടു പകർന്നു. കൈരളി ടിവിക്ക് വേണ്ടി ഉപകരണങ്ങൾ വിദേശത്ത് നിന്ന് എത്തിച്ച് നൽകിയതിന്റെ ആരോപണവും ഈ ഐപിഎസുകാരനെ വിടാതെ പിന്തുടർന്നു. പല കേസുകളും കോടതിയിൽ എത്തി.

1991 ൽ ആലപ്പുഴ സ്വദേശിനി സുജ എന്ന യുവതി മരിച്ചതുമായി ബന്ധപ്പെട്ട് അയൽവാസിയായ പ്രകാശൻ എന്നയാളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിക്കുകയും എന്നാൽ തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാൾ നിരപരാധിയാണെന്ന് തെളിയുകയയും ചെയ്തു. ഇതേ തുടർന്ന് ഈ കേസിൽ പ്രകാശൻ നടത്തിയ നിയമപോരാട്ടത്തിൽ തച്ചങ്കരിയെ പ്രോസീക്യൂട്ട് ചെയ്യുവാൻ സുപ്രീംകോടതി അനുമതി നൽകിയെങ്കിലും നിരന്തരം കേസ് നടത്തി തളർന്ന വാദി കേസ് ഒത്തുതീർപ്പാക്കി പിൻവലിയുകയുണ്ടായി. 2007 ജൂലൈയിൽ ടോമിൻ തച്ചങ്കരി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന വിജിലൻസ് കേസിന്റെ അടിസ്ഥാനത്തിൽ, ടോമിൻ തച്ചങ്കരിയുടെ ഭാര്യ നടത്തുന്ന റിയാൻ സ്റ്റുഡിയോ വിജിലിൻസ് എസ്‌പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി.

2009 ഡിസംബറിൽ തടിയന്റവിട നസീറിനെ ചോദ്യം ചെയ്യാൻ സർക്കാർ അറിയാതെയാണ് ഐജി ടോമിൻ തച്ചങ്കരിയെ ബാംഗ്ലൂരിലേയ്ക്ക് അയച്ചതെന്ന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പരാമർശവും വിവാദത്തിനിടയാക്കി. 2010 ഏപ്രിൽ മാസത്തിൽ ഗൾഫ് രാജ്യങ്ങൾ സന്ദർശനം നടത്തുന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനൊപ്പം തച്ചങ്കരിയും ഉണ്ടെന്നു പ്രതിപക്ഷം ആരോപണമുന്നയിച്ചു. തച്ചങ്കരിയുടെ വിദേശ യാത്രയെപ്പറ്റി അന്വേഷിക്കാൻ മുഖ്യമന്ത്രി വിജിലിജൻസ് എഡിജിപി സിബി മാത്യൂസിന് നിർദ്ദേശം നൽകി. ഈ അന്വേഷണത്തിലെ കണ്ടെത്തലുകളും വിവാദത്തിന് വഴിവച്ചു. ഇതിനിടെ സസ്‌പെൻഷൻ പിൻവലിക്കപ്പെട്ട് മാർക്കറ്റ് ഫെഡ് എംഡിയുടെ പദവിയിൽ തച്ചങ്കി എത്തി. അതിനിടെ മാർക്കറ്റ് ഫെഡ് മാനേജിങ് ഡയറക്ടറും ഐ.ജിയുമായ ടോമിൻ ജെ. തച്ചങ്കരിയുടെ ഔദ്യോഗികസേവനം ദുരൂഹമാണെന്നു കാട്ടിയാണ് ഡിജിപി: കെ.എസ്. ബാലസുബ്രഹ്മണ്യം സർക്കാരിനു കത്ത് നൽകിയതും വിവാദമായി.

കളങ്കിത ഉദ്യോഗസ്ഥരുടെ പ്രവർത്തനം നിരീക്ഷിക്കണമെന്ന കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് തച്ചങ്കരിക്കെതിരേ ഡിജിപിയുടെ കത്ത്. നേരത്തെ തച്ചങ്കരി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയത് ദുരൂഹമാണെന്ന് എഡിജിപി ഹേമചന്ദ്രനും റിപ്പോർട്ട് നൽകിയിരുന്നു. സിക്കിമിൽ പോകാൻ അനുമതി ചോദിക്കുകയും പിന്നീടു സർക്കാരിന്റെ കണ്ണുവെട്ടിച്ച് വിദേശത്തേക്ക് പോകുകയുമായിരുന്നെന്ന് എ.ഡി.ജി.പി: ഹേമചന്ദ്രന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തുടർന്ന് ചട്ടം ലംഘിച്ചു വിദേശയാത്ര നടത്തിയ സംഭവത്തിൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് മറികടന്നാണ് സർക്കാർ തച്ചങ്കരിയെ ഇപ്പോൾ കുറ്റവിമുക്തനാക്കിയത്. കണ്ണൂർ റെയ്ഞ്ച് ഐ.ജിയായിരിക്കേയാണ് തച്ചങ്കരിയുടെ വിവാദ വിദേശയാത്ര. യു.എ.ഇ. യാത്രയ്ക്കുമുമ്പ് തീവ്രവാദസ്വഭാവമുള്ള ചിലരുമായി തച്ചങ്കരി കൂടിക്കാഴ്ച നടത്തിയെന്ന് അന്നത്തെ ഇന്ത്യൻ സ്ഥാനപതി സർക്കാരിന് റിപ്പോർട്ട് നൽകിയതോടെ തച്ചങ്കരിയെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. എന്നാൽ ഈ റിപ്പോർട്ടിനപ്പുറത്ത് ഒരു തെളിവും തച്ചങ്കരിക്ക് എതിരെ കിട്ടിയില്ലെന്നാണ് സൂചന.

അതിനിടെ ഡിജിപി ബാലസുബ്രഹ്മണ്യത്തിനെതിരെ വിമർശനമുന്നയിച്ച് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി വിവാദം പുതിയ തലത്തിൽ തച്ചങ്കരി എത്തിച്ചു. ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ തന്റെ തലവനായ ഡിജിപിക്കെതിരെ വിമർശനമുന്നയിച്ച് കത്തു നൽകുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമായാണ് വിലയിരുത്തപ്പെട്ടു. തനിക്കെതിരെ ഡിജിപി നൽകിയ റിപ്പോർട്ട് തന്നോടുള്ള വ്യക്തി വിദ്വേഷം കൊണ്ടാണെന്നാണ് തച്ചങ്കരിയുടെ കത്തിലെ പ്രധാന ആരോപണം. തന്റെ പ്രമോഷൻ പരിഗണിക്കുന്ന വേളയിൽ ഈ കത്ത് മാദ്ധ്യമങ്ങൾക്ക് ചോർന്നു കിട്ടിയതിനു പിന്നിൽ പ്രമോഷൻ തടയുക എന്ന വ്യക്തമായ ഉദ്ദേശ്യമുണ്ട്. ഡിജിപി തനിക്കെതിരായി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും തച്ചങ്കരി ചീഫ് സെക്രട്ടറിക്കു നൽകിയ കത്തിൽ പറയുന്നു. സർക്കാരിനെയും മാദ്ധ്യമങ്ങളെയും തെറ്റിധരിപ്പിക്കുന്ന ആരോപണങ്ങളുന്നയിച്ച് തന്നോട് ഡിജിപി വ്യക്തി വിദ്വേഷം തീർക്കുകയാണെന്നും ആറുപേജു വരുന്ന കത്തിൽ ടോമിൻ തച്ചങ്കരി ആരോപിക്കച്ചിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ തീരുമാനം തച്ചങ്കരിക്ക് അനുകൂമായിരുന്നു. ഡിജിപിയുടെ ശുപാർശയെ തള്ളി തച്ചങ്കരിക്ക് പ്രെമോഷൻ നൽകി എഡിജിപിയാക്കി.

അതിന് ശേഷം കരുതലോടെയാണ് തച്ചങ്കരി നീങ്ങിയത്. ഔദ്യോഗിക ജീവിത്തിലെ കളങ്കം മായ്ക്കാൻ മുന്നിൽ കിട്ടിയ അവസരം സംഗീതത്തെ പ്രണയിക്കുന്ന ഐപിഎസുകാരൻ നന്നായി ഉപയോഗിച്ചു. അങ്ങനെ കുസൃതിക്കാറ്റ്, ബോക്‌സർ, മാന്ത്രികക്കുതിര തുടങ്ങിയ മലയാളചലച്ചിത്രങ്ങളുടെയും നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും സംഗീതസംവിധാനം നിർവ്വഹിച്ച തച്ചങ്കരി കലാ ലോകത്തിന് പുറത്തും താരമായി. അതിനുള്ള അംഗീകാരമാണ് ട്രാൻസ്‌പോർട് കമ്മീഷണറുടെ പദവി. ഏതായാലും വിശ്വസ്തനായ ഐപിഎസുകാരന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകുന്ന സമ്മാനമാണ് ഇത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടേയും ഐ ഗ്രൂപ്പിന്റേയും എതിർപ്പുകൾ പോലും അവഗണിച്ചുള്ള തീരുമാനം. ഇതിനെ പ്രതിപക്ഷവും ചോദ്യം ചെയ്യില്ലെന്ന് മുഖ്യമന്ത്രിക്ക് അറിയാം.

പിണറായിയും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തച്ചങ്കരിയുമായി നല്ല ബന്ധമുള്ളവരാണ്. തദ്ദേശ തെരഞ്ഞെടുപ്പായതിനാൽ വിഷയം ഉയർത്താൻ പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദനും മെനക്കെടില്ല. സിപിഎമ്മിൽ വിഭാഗിയത ആളിക്കത്തിക്കുന്ന ഒന്നും വി എസ് ചെയ്യാനിടയില്ല. അങ്ങനെ ഏറ്റവും അനുയോജ്യമായ സമയത്ത് നല്ല പദവിയിൽ തച്ചങ്കരി എത്തുന്നു. ഇനി ഡിജിപിയായുള്ള സ്ഥാനക്കയറ്റവും പ്രശ്‌നമാകില്ല. സിനിയോറിട്ട് അനുസരിച്ച് ഡിജിപിയാകാൻ തച്ചങ്കരിക്ക് കഴിയും. ഈ സമയത്തിന് മുമ്പ് തനിക്കെതിരായ ആരോപണങ്ങളിൽ പൂർണ്ണമായും കുറ്റവിമുക്തനാക്കപ്പെട്ടാൽ സംസ്ഥാന പൊലീസ് മേധാവി പദവിയും തച്ചങ്കരിക്ക് സ്വന്തമാകും. അതിനുള്ള യാത്രയ്ക്ക് കരുത്ത് പകരനാണ് കൺസ്യൂമർ ഫെഡിലെ അഴിമതിയെ ഈ ഐപിഎസുകാരൻ തുറന്നുകാട്ടിയത്. ഇനി ഗതാഗത വകുപ്പിലെ അഴിമതിയിൽ എന്ത് നടപടി തച്ചങ്കരി എടുമെന്നതാണ് നിർണ്ണായകം.

ഐജി ടോമിന് ജെ തച്ചങ്കരി എഡിജിപി പ്രമോഷന് വേണ്ടി നിയമ യുദ്ധത്തിന് ഒരുങ്ങുന്നു. അനധികൃത സ്വത്ത് സമ്പാദനമുള്‌പ്പെടെ നിരവധി കേസുകളില് കുടുങ്ങിയ തച്ചങ്കരിയുടെ പ്രമോഷന് സര്ക്കാരും ആഭ്യന്തരവകുപ്പും തടഞ്ഞു വച്ചിരിക്കുന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നത്. പുലികേശിയെ ഡിജിപിയായി പ്രമോഷന് നല്കാന് സര്ക്കാര് നടത്തിയ നീക്കങ്ങള് ചൂണ്ടിക്കാട്ടിയാകും ത്ച്ചങ്കരിയും നിയമയുദ്ധത്തിനിറങ്ങുന്നത്. മുന് ഡിജിപിയായിരുന്ന എസ് പുലികേശിക്ക് സര്വ്വീസ് മാനദണ്ഡങ്ങള് പാലിക്കാതെയും കേന്ദ്ര സർക്കാരിന്റെ അനുമതി മറികടന്നുമാണ് സ്ഥാനക്കയറ്റം നല്കിയത്. ഇത് മറയാക്കിയാണ് തച്ചങ്കന്കരി കോടതിയെ സമീപിക്കുക. ഇതിനായുള്ള രേഖകൾക്കായി തങ്കച്ചരി ബന്ധപ്പെട്ട ഓഫീസുകളെ സമീപിച്ചതായാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP