Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിപിഇ കിറ്റുകൾ വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം എടുത്തതാണെന്നാണ് മുന്മന്ത്രി ശൈലജയുടെ വിശദീകരണം; പിന്നാലെ ആ ഫയലുകൾ അപ്രത്യക്ഷം; ചർച്ചയാകുന്നത് ഓരോ ഫയലിലും ഉറങ്ങുന്നത് ഓരോ ജീവനെന്ന പിണറായിയുടെ ആ പഴയ വാക്ക്; ആരോഗ്യ വകുപ്പിൽ നിന്ന് മുക്കിയത് അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ

പിപിഇ കിറ്റുകൾ വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം എടുത്തതാണെന്നാണ് മുന്മന്ത്രി ശൈലജയുടെ വിശദീകരണം; പിന്നാലെ ആ ഫയലുകൾ അപ്രത്യക്ഷം; ചർച്ചയാകുന്നത് ഓരോ ഫയലിലും ഉറങ്ങുന്നത് ഓരോ ജീവനെന്ന പിണറായിയുടെ ആ പഴയ വാക്ക്; ആരോഗ്യ വകുപ്പിൽ നിന്ന് മുക്കിയത് അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓരോ ഫയലിലും ഉറങ്ങുന്നത് ഓരോ ജീവനാണ്. ഇത് തന്നെയായിരുന്നു ആരോഗ്യ വകുപ്പിലെ പല ഫയലുകളുടേയും സ്ഥിതി. പലരേയും അഴിക്കുള്ളിലാക്കാനുള്ള തെളിവുകൾ ആ ഫയലിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ ജീവിതങ്ങൾ വഴിമുട്ടില്ലെന്ന് ഉറപ്പാക്കാനുള്ള കരുതൽ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസിൽ സംഭവിച്ചു. അസുഖം വരും മുമ്പ് പ്രതിരോധമെന്ന ആരോഗ്യ മന്ത്രം ഇവിടേയും പ്രാവർത്തികമായി. തങ്ങളുടെ അടുത്ത് അന്വേഷണവുമായി വിജിലൻസ് എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ഫയൽ മുക്കൽ. അങ്ങനെ ആ വിജിലൻസ് അന്വേഷണത്തേയും ശരിയാക്കുകയാണ് ഗൂഡശക്തികൾ.

ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് അഞ്ഞൂറിലധികം സുപ്രധാന ഫയലുകൾ കാണാതായി. ഈ വിവരം ബന്ധപ്പെട്ട സെക്ഷൻ ക്ലാർക്കുമാർ തന്നെയാണ് ഉന്നതാധികാരികളെ അറിയിച്ചത്. ദിവസങ്ങളോളം ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ജീവനക്കാർ പരിശോധന നടത്തിയെങ്കിലും ഒരെണ്ണംപോലും കണ്ടെത്താനായില്ല. മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽനടന്ന ക്രമക്കേടുകളുമായി ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഫയൽ കാണാതായ സംഭവത്തിന് ബന്ധമുണ്ടോ എന്നതാണ് ഉയരുന്ന സംശയം. കേസ് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തെ ഫയർ മുങ്ങൽ അട്ടിമറിക്കും. ആരോഗ്യവകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ആസ്ഥാനത്തും മെഡിക്കൽ സർവീസസ് കോർപ്പറേഷനിലും വൻ റാക്കറ്റുതന്നെ പ്രവർത്തിക്കുന്നതായി കരുതേണ്ടിവരുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

കോവിഡ് പശ്ചാത്തലത്തിൽ ടെൻഡർ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നും മെഡിക്കൽ ഉപകരണങ്ങളും മെഡിക്കൽ സർവീസസ് കോർപ്പറേഷൻവഴി വാങ്ങിയത് വിവാദമായതിനു പിന്നാലെയാണ് ഫയലുകൾ അപ്രത്യക്ഷമായത്. മെഡിക്കൽ സർവീസസ് കോർപ്പറേഷനിലും മരുന്നിടപാടുകളുടെ ഡിജിറ്റൽ ഫയലുകൾ പലതും നശിപ്പിച്ചതായി ആരോപണം ഉയർന്നിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയതിനെത്തുടർന്ന് കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. നഷ്ടമായ ഫയലുകൾ എത്രയെന്ന് കൃത്യമായ കണക്കില്ലെങ്കിലും അഞ്ഞൂറിലധികം വരുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പൊലീസിനെ അറിയിച്ചത്.

ഡയറക്ടറേറ്റിലെ ജീവനക്കാർ അറിയാതെ ഫയലുകൾ കൂട്ടത്തോടെ എടുത്തുമാറ്റാനാവില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗവും പ്രത്യേക അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ആസ്ഥാനത്തുനടന്ന നവീകരണവുമായി ബന്ധപ്പെട്ട് പ്രധാന ഫയലുകൾ സൂക്ഷിച്ചിരുന്ന അലമാരകളും മറ്റും നേരത്തേ ഒരുഭാഗത്തേക്കു മാറ്റിയിരുന്നു. അപ്പോഴൊന്നും ഫയലുകൾ നഷ്ടമായിരുന്നില്ലെന്നാണ് ക്ലാർക്കുമാർ പൊലീസിനെ അറിയിച്ചത്. സുപ്രധാന ഫയലുകൾ സൂക്ഷിച്ച സ്ഥലങ്ങൾ അടിയന്തരമായി സി.സി.ടി.വി. നിരീക്ഷണത്തിലാക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് പൊലീസ് നിർദ്ദേശം നൽകി. എന്നാൽ ഈ സിസിടിവിയിൽ തെളിവൊന്നും കാണാനിടയില്ലെന്നാണ് വിലയിരുത്തൽ. എല്ലാം അറിയുന്നവർ സമർത്ഥമായി ഫയലും കടത്തിയെന്നാണ് സൂചന.

സർക്കാർ ആശുപത്രികൾക്ക് ഒരുവർഷം ആവശ്യമായ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴിയാണ് വാങ്ങുന്നത്. ഇതുകൂടാതെയാണ് കോവിഡ് സാഹചര്യം കണക്കിലെടുത്ത് സ്റ്റോർ പർച്ചേസ് നിയമങ്ങൾ ഒഴിവാക്കി കോടികളുടെ മരുന്നും ഉപകരണങ്ങളും വാങ്ങിയത്. സർക്കാർ ആശുപത്രികൾക്ക് ആവശ്യമായ മരുന്നും ഉപകരണങ്ങളും വാങ്ങാൻ തയ്യാറാക്കിയ ഇൻഡന്റുമുതൽ ഓഡിറ്റ് നിരീക്ഷണങ്ങൾവരെ അടങ്ങിയ അഞ്ഞൂറിലധികം ഫയലുകളാണ് കാണാതായത്. എല്ലാം വിജിലൻസ് അന്വേഷണത്തിന് തെളിവായി മാറുന്നവ. ഈ അഴിമതി ആരോപങ്ങളിൽ പ്രതിരോധം തീർത്ത് മുൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചറും എത്തിയിരുന്നു. മുൻ സർക്കാറിന്റെ കാലത്ത് കോവിഡിനെ നേരിടാൻ പി.പി.ഇ കിറ്റ് വാങ്ങിയതിൽ വൻ അഴിമതി നടന്നെന്ന ആരോപണം ഏറെ ചർച്ചയായിരുന്നു.

അടിയന്തര സാഹചര്യത്തിലെ നടപടിയായിരുന്നു അതെന്നാണ് മുൻ മന്ത്രിയുടെ വിശദീകരണം. വൻ വിലകൊടുത്ത് പി.പി.ഇ കിറ്റുകൾ വാങ്ങിയത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായിരുന്നെന്നും ശൈലജ ടീച്ചർ പറഞ്ഞിരുന്നു. 500 രൂപക്ക് ലഭിക്കുമായിരുന്ന പി.പി.ഇ കിറ്റ് 1500 രൂപ കൊടുത്ത് വാങ്ങിയതിൽ വൻ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. നിപയെ പ്രതിരോധിച്ച കമ്പനിയുടെ പി.പി.ഇ കിറ്റ് 550 രൂപയ്ക്ക് വാങ്ങിയ കെ.എം.എസ്.സി.എൽ തൊട്ടടുത്ത ദിവസം മറ്റൊരു കമ്പനിക്ക് 1500 രൂപയ്ക്ക് ഓർഡർ കൊടുത്തെന്ന വിവരമാണ് പുറത്തുവന്നത്.

എന്നാൽ, മൂന്നിരട്ടി വില കൊടുത്ത് പി.പി.ഇ കിറ്റുകൾ വാങ്ങാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം എടുത്തതാണെന്നാണ് കെ.കെ. ശൈലജയുടെ വിശദീകരണം. മാർക്കറ്റിൽ സുരക്ഷ ഉപകരണങ്ങൾക്ക് ക്ഷാമമുള്ള സമയമായിരുന്നു നടപടിയെന്നും ശൈലജ വിശദീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP