Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാല് ഇന്നിങ്‌സിൽ ഒരു സെഞ്ച്വറിയും ഒരു അർദ്ധ ശതകവും നേടിയ ശ്രേയസ്; 21 ഇന്നിങ്‌സിൽ 32 റൺസ് ആവറേജിൽ ഒരു സെഞ്ച്വറി മാത്രം അടിച്ച വിഹാരി; ട്രിപ്പിൾ അടിച്ച് ഇന്ത്യൻ ക്രിക്കറ്റ് ദൈവങ്ങളുടെ കണ്ണിലെ കരടായ കരുണിന്റെ കരിയർ വീണ്ടും ചർച്ചകളിൽ; നായരുടെ ഗതി അയ്യർക്കും വരുമോ?

നാല് ഇന്നിങ്‌സിൽ ഒരു സെഞ്ച്വറിയും ഒരു അർദ്ധ ശതകവും നേടിയ ശ്രേയസ്; 21 ഇന്നിങ്‌സിൽ 32 റൺസ് ആവറേജിൽ ഒരു സെഞ്ച്വറി മാത്രം അടിച്ച വിഹാരി; ട്രിപ്പിൾ അടിച്ച് ഇന്ത്യൻ ക്രിക്കറ്റ് ദൈവങ്ങളുടെ കണ്ണിലെ കരടായ കരുണിന്റെ കരിയർ വീണ്ടും ചർച്ചകളിൽ; നായരുടെ ഗതി അയ്യർക്കും വരുമോ?

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കരുൺ നായരുടെ ഗതി ശ്രേയസ് അയ്യർക്ക് വരുമോ? ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ ചർച്ചയാണ് ഈ വിഷയം. ഇന്ത്യ-ന്യൂസീലൻഡ് പരമ്പരയിൽ വിരാട് കോലിക്ക് പകരക്കാരനായി ആദ്യ മത്സരം കളിച്ച ശ്രേയസ് അയ്യർ ഒരു സെഞ്ച്വറിയും അർധ സെഞ്ച്വറിയുമടക്കം അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു. ഒരു കാലത്ത് ഇന്ത്യയുടെ മധ്യനിരയിൽ വലിയ പ്രതീക്ഷ നൽകിയ താരമാണ് കരുൺ നായർ. ഇംഗ്ലണ്ടിനെതിരേ ട്രിപ്പിൽ സെഞ്ച്വറി നേടിയിട്ടും ഇന്ത്യ വലിയ അവസരം നൽകാതെ അദ്ദേഹത്തെ ഒഴിവാക്കുകയാണ് ചെയ്തത്. അതേ അവസ്ഥ ശ്രേയസ് അയ്യരിനും ഉണ്ടാവുമോയെന്നാണ് ദക്ഷിണാഫ്രിയിലെ തീരുമാനങ്ങൾ ഉയർത്തുന്ന ചോദ്യം.

ആദ്യ ടെസ്റ്റിൽ മികച്ച താരങ്ങളാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കാൻ ഇറങ്ങിയത്. എന്നാൽ രണ്ടാം ടെസ്റ്റിൽ കോലി കളിച്ചില്ല. ഇതോടെ ഏവരും പ്രതീക്ഷിച്ചു ശ്രേയസ് കളിക്കാനെത്തുമെന്ന്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഹനുമന്ദ് വിഹാരിക്കാണ് കളിക്കാൻ അവസരം കിട്ടിയത്. ശ്രേയസ് നിരാശനായി കോലിയ്‌ക്കൊപ്പം പുറത്തിരുന്നു. ഇന്ത്യൻ ടീമിന്റെ ഭാവി ക്യാപ്ടനായി രവിശാസ്ത്രി ഉയർത്തിക്കാട്ടിയ താരമാണ് ശ്രേയസ് അയ്യർ. ആ അയ്യരെയാണ് ദക്ഷിണാഫ്രിക്കയിൽ പുറത്തിരുത്തി ഇന്ത്യൻ ടീം മാനേജ്‌മെന്റ് ആത്മവിശ്വാസം കളയിക്കുന്നത്.

ശ്രേയസ് അയ്യർ ഇന്ത്യ എ ടീമിനെ നയിച്ച് മികവ് തെളിയിച്ച നായകനാണ്. ഐപിഎല്ലിൽ രണ്ട് സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ നയിച്ചു. ഒരു സീസണിൽ പ്ലേ ഓഫിലെത്തിക്കാനും ഒരു സീസണിൽ ഫൈനലിലെത്തിക്കാനും അദ്ദേഹത്തിനായി. എന്നാൽ അവസാന സീസണിൽ ഡൽഹിയെ നയിച്ചത് റിഷഭായിരുന്നു. ഇതോടെ റിഷഭിനെ നിലനിർത്തി ശ്രേയസിനെ ഡൽഹി ഒഴിവാക്കി. വലിയ കാത്തിരിപ്പിന് ശേഷം ഇക്കഴിഞ്ഞ ന്യൂസീലൻഡ് പരമ്പരയിലൂടെ ശ്രേയസ് ഇന്ത്യയുടെ ടെസ്റ്റ് ടീമിലും അരങ്ങേറ്റം കുറിച്ചിരുന്നു. ദക്ഷിണാഫ്രിക്കൻ പരമ്പരക്കുള്ള ടീമിലും ശ്രേയസ് ഉൾപ്പെട്ടിട്ടു. പക്ഷേ വാണ്ടേഴ്‌സിൽ നിരാശയായിരുന്നു മാനേജ്‌മെന്റ് ഈ യുവതാരത്തിന് നൽകിയത്.

ഇന്ത്യൻ ക്രിക്കറ്റിനെ ഇന്ന് നിയന്ത്രിക്കുന്നത് സൗരവ് ഗാംഗുലിയാണ്. സെക്രട്ടറി സ്ഥാനത്ത് ജെയ് ഷായും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനാണ് ജെയ്ഷാ. ഇന്ത്യൻ ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡും. ക്രിക്കറ്റിലെ മുംബൈ ലോബിക്ക് ഇന്ന് ബിസിസിഐയിൽ പഴയ പിടിയില്ല. രോഹിത് ശർ്മ്മ മുംബൈയിൽ നിന്നുള്ള താരമാണ്. എന്നാൽ അതിന് അപ്പുറത്തേക്ക് ആർക്കും മുംബൈയിൽ നിന്ന് അവസരം നൽകുന്നില്ല. ഇതിന് കാരണം മുംബൈ ടീമിലുള്ളവർക്ക് ബിസിസിഐയിലുള്ളവർക്കുള്ള താൽപ്പര്യക്കുറവാണെന്നാണ് വിമർശനം.

ശ്രേയസ് അയ്യരെ പോലെ കരുൺ നായരും പാതി മലയാളിയായിരുന്നു. കർണ്ണാടകയുടെ രഞ്ജി ട്രോഫി താരം. മധ്യനിരയിൽ വേണ്ടത്ര മികവു കാട്ടിയിട്ടും കരുൺ നായരെ ആരും പരിഗണിച്ചില്ല. ടെസ്റ്റ് ക്രിക്കറ്റിൽ ഏഴ് ഇന്നിങ്‌സാണ് കരുൺ നായർ കളിച്ചിട്ടുള്ളത്. അതിൽ ഒരു ട്രിപ്പിൾ സെഞ്ച്വറിയും നേടി. പക്ഷേ അതിന് അപ്പുറത്തേക്ക് ഒരു അവസരം പോലും ആരും കരുൺ നായർക്ക് നൽകിയില്ല. രണ്ടു വർഷമായി ടെസ്റ്റിൽ സെഞ്ച്വറി അടിക്കാത്ത കോലി പോലും ഇന്ത്യൻ ടീമിലുണ്ടെന്നതാണ് വസ്തുത. അജിങ്ക രഹാനയും ചേതേശ്വർ പൂജാരയുമെല്ലാം ഒറ്റപ്പെട്ട ചില ഇന്നിങ്‌സുകളുമായി ടീമിൽ തുടരുന്നു. എന്നിട്ടും കരുൺനായർക്ക് ട്രിപ്പിളിന്റെ ആനുകൂല്യം ആരും നൽകിയില്ല.

ഹനുമന്ത് വിഹാരി 12 ടെസ്റ്റാണ് കളിച്ചത്. 21 ഇന്നിങ്‌സുകളിൽ ബാറ്റേന്തി. ഒരു സെഞ്ച്വറിയും നാലു അർദ്ധ ശതകവും മാത്രമാണ് നേടിയത്. എന്നിട്ടും ടീമിന്റെ റിസർവ്വ് ബഞ്ചിൽ സ്ഥിരമായി സ്ഥാനം നൽകുന്നു. പക്ഷേ കരുൺ നായർക്ക് കൊടുത്തത് വെറും 7 ഇന്നിങ്‌സും. 21 ഇന്നിങ്‌സിൽ നിന്നും 624 റൺസ് നേടിയ വിഹാരിയുടെ ആവറേജ് 32 റൺസിന് മുകളിൽ മാത്രമാണ്. നാല് ഇന്നിങ്‌സുകളിൽ നിന്ന് 202 റൺസ് നേടിയ ശ്രേയസ് അയ്യറുടെ ആവറേജ് 50ന് മുകളിലും. ഒരു സെഞ്ച്വറിയും ഒരു അർദ്ധ ശതകവും നേടി. എന്നാൽ ഇതൊന്നും ദക്ഷിണാഫ്രിയിൽ പരിഗണിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് ശ്രേയസ് അയ്യർക്കും കരുൺ നായർക്ക് നേരിടേണ്ടി വന്ന അവഗണന ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉണ്ടാകുമോ എന്ന സംശയം ശക്തമാകുന്നത്.

മഹാരാഷ്ട്രയിലെ മുംബൈയിൽ 1994 ഡിസംബർ മാസത്തിൽ ആണ് ശ്രേയസ് അയ്യർ ജനിച്ചത്. അയ്യർ ഒരു പാതി മലയാളി കൂടെ ആണ്. കേരളത്തിലെ തൃശ്ശൂരിൽ അച്ഛന്റെ ബന്ധുക്കൾ ഉണ്ട്. സ്‌കൂൾ ലെവലിൽ നിന്ന് തന്നെ ആണ് തുടക്കം. എന്നാൽ ക്രിക്കറ്റ് കരിയറിലെ ആദ്യത്തെ വഴി തിരിവ് ഉണ്ടായത് അച്ഛൻ സന്തോഷ് അയ്യരിലൂടെ ആണ്. ശ്രേയസിന് ചെറുപ്പത്തിൽ ക്രിക്കറ്റ് പോലെ തന്നെ ഫുട്ബാളും പ്രിയപ്പെട്ടതായിരുന്നു എന്നാൽ ക്രിക്കറ്റിൽ മകന്റെ കഴിവ് മനസ്സിലാക്കി ക്രിക്കറ്റിലേക്ക് വഴി തിരിച്ചു വിട്ടത് അച്ഛൻ ആയിരുന്നു.

ചെറുപ്പത്തിൽ ക്ലാസ്സ് കഴിഞ്ഞ ശേഷം മഹാരാഷ്ട്രയിലെ ജിംഖാന സ്റ്റേഡിയത്തിൽ അയ്യർ പരിശീലനത്തിന് പോയിരുന്നു. അവിടെ വച്ചാണ് മുൻ ഇന്ത്യൻ കളിക്കാരനും മുംബൈ രഞ്ജി ടീമിന്റെ കോച്ച് ആയിരുന്ന പ്രവീൺ ആംറെയെ കണ്ടു മുട്ടുന്നത്. ഇത് നിർണ്ണായകമായി. അങ്ങനെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് ശ്രേയസും എത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP