Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രോസിക്യൂഷൻ ഇന്നും ആബ്‌സന്റ്; സംവിധായകന്റെ മൊഴിയുമായി ആക്ഷൻ ഹീറോ; രണ്ടാഴ്ചയ്ക്കുള്ളിൽ വെളിപ്പെടുത്തലിൽ സത്യം അറിയിക്കാൻ നിർദ്ദേശിച്ച് ജഡ്ജി ഹണി വർഗ്ഗീസ്; 20ന് വീണ്ടും കേസ് പരിഗണിക്കുമ്പോൾ വിചാരണ നീട്ടണമെങ്കിൽ സത്യം കണ്ടത്തേണ്ടി വരും; നടിയെ ആക്രമിച്ച കേസ് അനന്തമായി നീളുമ്പോൾ

പ്രോസിക്യൂഷൻ ഇന്നും ആബ്‌സന്റ്; സംവിധായകന്റെ മൊഴിയുമായി ആക്ഷൻ ഹീറോ; രണ്ടാഴ്ചയ്ക്കുള്ളിൽ വെളിപ്പെടുത്തലിൽ സത്യം അറിയിക്കാൻ നിർദ്ദേശിച്ച് ജഡ്ജി ഹണി വർഗ്ഗീസ്; 20ന് വീണ്ടും കേസ് പരിഗണിക്കുമ്പോൾ വിചാരണ നീട്ടണമെങ്കിൽ സത്യം കണ്ടത്തേണ്ടി വരും; നടിയെ ആക്രമിച്ച കേസ് അനന്തമായി നീളുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസ് അനന്തമായി നീളാനാണ് സാധ്യത. പൊലീസിന്റെ പുനരന്വേഷണ ആവശ്യം ഇതിന്റെ ലക്ഷണമാണ്. ഇന്ന് വിചാരണ കോടതിയിൽ പ്രോസിക്യൂഷന് വേണ്ടി ആരും ഹാജരായില്ല. പ്രോസിക്യൂട്ടർ രാജിവച്ചിട്ടും ആരേയും പുതുതായി നിയമിക്കാത്ത സാഹചര്യത്തിലാണ് ഇത്. അതിനിടെ നടിയെ ആക്രമിച്ച കേസിൽ സംവിധായകനായ ബാലചന്ദ്രകുമാറിന്റെ മൊഴി കോടതിയിൽ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജു പൗലോസ് സമർപ്പിച്ചു. ഈ മൊഴിയിലെ സത്യം കണ്ടെത്തി 20ന് മുമ്പ് റിപ്പോർട്ട് നൽകാനായിരുന്നു ജഡ്ജി ഹണി എം വർഗ്ഗീസിന്റെ നിർദ്ദേശം.

പൊലീസിന്റെ ഈ റിപ്പോർട്ട് കേസിൽ അതിനിർണ്ണായകമാകും. ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ വസ്തുതയുണ്ടോ അത് ബ്ലാക് മെയിലിങ് സ്വഭാവത്തിലുള്ളതാണോ എന്നെല്ലാം പൊലീസിന് തന്നെ കോടതിയിൽ വിശദീകരിക്കേണ്ടി വരും. മൊഴി മാത്രം പോരാ നിരീക്ഷണം കൂടി വേണമെന്ന കോടതി നിലപാടിൽ നിറയുന്നത് അതു തന്നെയാണ്. 14 ദിവസം കൊണ്ട് മൊഴിയിൽ പൊലീസിന് പ്രാഥമിക അന്വേഷണം പൂർത്തിയാക്കേണ്ടി വരും. ഈ റിപ്പോർട്ടിനെ ചോദ്യം ചെയ്യാൻ ദിലീപിന്റെ അഭിഭാഷകനും കഴിയും. അതുകൊണ്ടു തന്നെ പൊലീസും ദിലീപിന്റെ അഭിഭാഷകരും തമ്മിലെ വാദപ്രതിവാദം ഇനി ശക്തമാകും. എന്നാൽ പ്രോസിക്യൂട്ടറിൽ അവ്യക്തത തുടരുന്നത് കോടതി നടപടികളേയും തടസ്സപ്പെടുത്തും.

കേസിലെ പ്രതികളുടെ ഫോൺ വിളികളുടെ യഥാർഥ രേഖകൾ വിളിച്ചുവരുത്തണമെന്ന ആവശ്യം തള്ളിയ ഡിസംബർ 21ലെ വിചാരണക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിലും ഹർജി നൽകിയിട്ടുണ്ട്. ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവും വിചാരണക്കോടതി തള്ളിയിരുന്നു. ജനുവരി ആറിന് ഹൈക്കോടതി ഈ കേസ് പരിഗണിച്ചേക്കും. കേസിന്റെ വിചാരണ ഫെബ്രുവരി 16ന് മുമ്പ് തീർക്കണമെന്നാണ് സുപ്രിംകോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജനുവരി ആറിന് ഹൈക്കോടതി എടുക്കുന്ന നിലപാട് നിർണ്ണായകമാകും. ഹൈക്കോടതി ഇത് തള്ളിയാൽ പ്രോസിക്യൂഷൻ സുപ്രീംകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ഈ കേസിലെ എല്ലാ വശവും വീണ്ടും പരമോന്നത നീതിപീഠത്തിന്റെ പരിഗണനയിലേക്ക് വരും.

യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് വിചാരണ നടത്താൻ സർക്കാർ നിയമിച്ച പ്രോസിക്യൂട്ടർമാരുടെ രാജി ചർച്ചയായിക്കഴിഞ്ഞു. കേസിലെ എട്ടാം പ്രതിയായ സിനിമാതാരം ദിലീപ് അടക്കമുള്ളവരെ ശിക്ഷിക്കാൻ വേണ്ട തെളിവില്ലാത്തതാണ് കാരണമെന്നാണ് ചിലർ ആരോപിക്കുന്നത്. ഈ കേസിൽ പ്രതികൂല വിധിയുണ്ടായാൽ കരിയറിനെ ബാധിക്കുമെന്ന് പ്രോസിക്യൂട്ടർമാർക്ക് ഭയമുണ്ടെന്നാണ് മറ്റൊരു ആരോപണം. കേസിൽ പ്രതികൂല വിധിയുണ്ടായാൽ പണം വാങ്ങിയോ ഉന്നതസ്വാധീനത്തിന് വഴങ്ങിയോ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നെന്ന ആരോപണം നേരിടേണ്ടി വരുമെന്നതാണ് പ്രോസിക്യൂട്ടർമാരുടെ ആശങ്കയെന്ന് മറ്റ് ചിലർ ആരോപിക്കുന്നു.

കേസിലെ വിചാരണ വനിതാ ജഡ്ജിക്ക് കൈമാറണമെന്ന യുവനടിയുടെ അപേക്ഷ 2018 ജൂൺ പതിനെട്ടിന് എറണാകുളം ജില്ലാ കോടതി തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ വിചാരണക്ക് പ്രത്യേക കോടതി രൂപീകരിക്കണം, വിചാരണ രഹസ്യമായി നടത്തണം, വനിതാ ജഡ്ജി കേസ് കേൾക്കണം, കേസിലെ നടപടിക്രമങ്ങൾ ചർച്ച ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നിവയായിരുന്നു ആവശ്യങ്ങൾ. സംസ്ഥാനസർക്കാരിന് വേണ്ടി ഹാജരായ സീനിയർ ഗവൺമെന്റ് പ്ലീഡർ സുമൻ ചക്രവർത്തി ഈ ആവശ്യത്തെ പിന്തുണച്ചു. കേസ് വനിതാ ജഡ്ജി പരിഗണിക്കണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടത്. സർക്കാരിന്റെയും യുവനടിയുടെയും വാദങ്ങളെ ഒന്നാം പ്രതി സുനിൽകുമാറിനും (പൾസർ സുനി) എട്ടാം പ്രതി ദിലീപിനും വേണ്ടി ഹാജരായ അഭിഭാഷകർ എതിർത്തു.

സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രചനാ നാരായണൻ കുട്ടിയും ഹണി റോസും ഈ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിരുന്നു. യുവനടിക്കു വേണ്ടി ഹാജരായ അഡ്വ.എം.അജയ് ഈ അപേക്ഷയെ ശക്തമായി എതിർത്തു. സ്വന്തം നിലയ്ക്ക് കേസ് നടത്താനാവുമെന്നും ആരുടെയും പിന്തുണ വേണ്ടെന്നും യുവനടി നിലപാട് വ്യക്തമാക്കി. തുടർന്ന് ഇരുവരും അപേക്ഷ പിൻവലിച്ചു. തുടർന്ന് രജിസ്റ്റ്രാറുടെ (സബോർഡിനേറ്റ് ജുഡീഷ്യറി) റിപ്പോർട്ട് കൂടി പരിശോധിച്ചാണ് എറണാകുളം ജില്ലയിലെ ഏക വനിതാ ജഡ്ജിയായ ഹണി എം.വർഗീസിനെ കേസ് വിചാരണ ചെയ്യാൻ ചുമതലപ്പെടുത്തി ജസ്റ്റീസ് വി.രാജ വിജയരാഘവൻ 2019 ഫെബ്രുവരി 25ന് ഉത്തരവിട്ടത്. 2020 ജനുവരി ആറിന് ജഡ്ജി ഹണി എം.വർഗീസ് ചാർജ് ഫ്രെയിം ചെയ്തു. 30 മുതൽ വിചാരണയും തുടങ്ങി. പിന്നീട് പല നാടകീയ സംഭവങ്ങളും കേസിലുണ്ടായി. കോവിഡും വിചാരണക്കാലത്തെ നീട്ടി.

വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷൻ തന്നെ ആരോപണം ഉന്നയിച്ചു. വിചാരണക്കോടതി മാറ്റണമെന്ന സർക്കാരിന്റെയും യുവനടിയുടെയും ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് 2020 നവംബർ 23ന് സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പക്ഷേ, പതിനൊന്ന് മാസത്തെ സേവനത്തിന് ശേഷം 2021 ഡിസംബർ അവസാനം അദ്ദേഹം രാജിക്കത്ത് നൽകി. അഡീഷണൽ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായ കെ.ബി സുനിൽകുമാറാണ് ഇക്കാര്യം വിചാരണക്കോടതിയെ അറിയിച്ചത്. പ്രോസിക്യൂഷൻ കേസിന് ബലം നൽകുന്ന സാക്ഷിമൊഴികൾ രേഖപ്പെടുത്താൻ വിചാരണക്കോടതി തയ്യാറാവുന്നില്ലെന്നാണ് പ്രോസിക്യൂഷൻ നിലപാട്. ഇതിനിടെയാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ എത്തുന്നത്.

കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ ദിലീപിന്റെ വീട്ടിൽ കണ്ടെന്നും പീഡനത്തിന്റെ വീഡിയോദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും സംവിധായകനായ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത് വലിയ ചർച്ചയായിട്ടുണ്ട്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വിചാരണ നിർത്തിവെച്ച് തുടരന്വേഷണത്തിന് അനുമതി നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നുണ്ട്. വിചാരണക്കിടയിൽ പുതിയ തെളിവുകൾ പുറത്ത് വന്നാൽ വിചാരണ നിർത്തിവെച്ച് തുടരന്വേഷണം ആവശ്യപ്പെടാൻ ക്രിമിനൽ നടപടി ചട്ടങ്ങൾ പൊലീസിന് അധികാരം നൽകുന്നുണ്ട്. ഈ ആവശ്യം വിചാരണക്കോടതി പരിഗണിക്കുമോ എന്നതാണഅ നിർണ്ണായകം.

അതേസമയം, ബാലചന്ദ്രകുമാറിന്റെ ആരോപണത്തിന് പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണെന്നാണ് ദിലീപ് ആരോപിക്കുന്നത്. ബൈജു പൗലോസിന്റെ ഫോൺ കോൾ, വാട്ടാസാപ്പ് വിവരങ്ങൾ എന്നിവ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് ഡി.ജി.പിക്കും വിജിലൻസ് ഡയറക്ടർക്കും അടക്കം പരാതി നൽകിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് യുവനടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. രണ്ടാം പ്രോസിക്യൂട്ടറും രാജിവെച്ചതിൽ ആശങ്കയുണ്ടെന്നും പരാതി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP