Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംസി റോഡിൽ കോടികൾ മതിക്കുന്ന 15 ഏക്കർ റബ്ബർ തോട്ടം സ്വന്തം പേരിലും അഞ്ചരയേക്കർ രണ്ടു പേരമക്കളുടെ പേരിലും എഴുതി കൊടുത്തിട്ടും ഉഷ മോഹൻദാസ് പറയുന്നത് തനിക്കൊന്നും കിട്ടിയില്ല എന്ന്; ഗണേശ് കുമാറിന്റെ മന്ത്രിസ്ഥാനം മുടക്കാൻ ശ്രമിച്ചിട്ടില്ല എന്ന് പറയുന്നത് നുണയോ?

എംസി റോഡിൽ കോടികൾ മതിക്കുന്ന 15 ഏക്കർ റബ്ബർ തോട്ടം സ്വന്തം പേരിലും അഞ്ചരയേക്കർ രണ്ടു പേരമക്കളുടെ പേരിലും എഴുതി കൊടുത്തിട്ടും ഉഷ മോഹൻദാസ് പറയുന്നത് തനിക്കൊന്നും കിട്ടിയില്ല എന്ന്; ഗണേശ് കുമാറിന്റെ മന്ത്രിസ്ഥാനം മുടക്കാൻ ശ്രമിച്ചിട്ടില്ല എന്ന് പറയുന്നത് നുണയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സഹോദരൻ ഗണേശ് കുമാറും ആയുള്ള ഉഷ മോഹൻദാസിന്റെ സ്വത്ത് തർക്കവും വാക് പോരും കൈവിട്ട് പോയതോടെ കകേരള കോൺഗ്രസ് ബി ഉലയുകയാണ്. ബാലകൃഷ്ണ പിള്ള ജീവിച്ചിരിക്കെ എഴുതിയ വിൽപത്രത്തെ ചൊല്ലിയാണ് കലഹം. പിള്ളയുടെ മരണശേഷം, വിൽപത്രം ഗണേശ് കുമാർ അട്ടിമറിച്ചുവെന്ന് ഉഷ മോഹൻദാസ് ആരോപിക്കുന്നു. തനിക്കൊന്നും കിട്ടിയില്ല എന്ന തരത്തിലുള്ള ഉഷ മോഹൻദാസിന്റെ അവകാശവാദവും വിമർശനം ക്ഷണിച്ചുവരുത്തുന്നു.

ഗണേശിന്റെ മന്ത്രിസ്ഥാനം മുടക്കാൻ ഉഷ മോഹൻദാസ് ശ്രമിച്ചതാണ് ആദ്യം വാർത്തകളിൽ ഇടം പിടിച്ചത്. ഏറ്റവും ഒടുവിൽ കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഉഷ മോഹൻദാസ് പറയുന്നത് താൻ കെ.ബി.ഗണേശ്‌കുമാറിന്റെ മന്ത്രിസ്ഥാനം മുടക്കാൻ താൻ ശ്രമിച്ചിട്ടില്ല എന്നാണ്.
'മന്ത്രിസ്ഥാനം തീരുമാനിക്കുന്നത് മുഖ്യമന്ത്രിയും മുന്നണിയുമാണ്. ഞാൻ പറഞ്ഞാൽ അത് മുടക്കാനാകുമെന്ന് കരുതുന്നില്ല. ഐ.എ.എസ് ഉദ്യോഗസ്ഥനായ എന്റെ ഭർത്താവ് അന്ന് ഔദ്യോഗിക പദവി വഹിക്കുന്നതിനാൽ അദ്ദേഹത്തിന്റെ ഭാര്യയെന്ന നിലയിൽ സഹോദരന്റെ നടപടികൾക്കെതിരെ കേസുമായി പോകേണ്ടിവരുന്ന സാഹചര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചുവെന്നുമാത്രം'. മന്ത്രി സ്ഥാനങ്ങൾ നിശ്ചയിക്കും മുമ്പായിരുന്നു ഈ കൂടിക്കാഴ്ച. അതുകൊണ്ട് തന്നെ സഹോദരന് എതിരെ കേസുമായി മുന്നോട്ടുപോകുന്നു എന്ന് മുഖ്യമന്ത്രിയെ അറിയിച്ചത് നിർദ്ദോഷമായി ആണെന്ന് വിശ്വസിക്കാൻ പ്രയാസം. കാരണം ഗണേശിനെ മന്ത്രിസഭയിൽ എടുക്കരുത് എന്ന് പരോക്ഷമായി ആവശ്യപ്പെടുന്നതിന് തുല്യമായിരുന്നു, കേസിന്റെ സാഹചര്യ വിശദീകരണം.

എന്തുകൊണ്ടാണ് താൻ കേരള കോൺഗ്രസ് ബി എതിർവിഭാഗത്തിന്റെ ചെയർ പേഴ്‌സൺ പദവി സ്വീകരിച്ചത് എന്നും ഉഷ മോഹൻദാസ് വ്യക്തമാക്കുന്നുണ്ട്. അച്ഛനോടൊപ്പം പാർട്ടിയിൽ നിന്നവരുടെ സ്‌നേഹസമ്മർദ്ദങ്ങൾക്കു വഴങ്ങിയാണ് ചെയർപേഴ്‌സൺ പദവി സ്വീകരിച്ചത്.
പാർട്ടി ഇല്ലാതാകുന്ന ഘട്ടം വന്നപ്പോഴാണ് താനിറങ്ങിയത്. അച്ഛന്റെ ആത്മാവിന്റെ അനുഗ്രഹം തനിക്കുണ്ട്. സ്വയം ചെയർമാനായി അവരോധിച്ച് ഏകാധിപത്യ പ്രവണത കാട്ടുന്ന ഗണേശിന് ആർ.ബാലകൃഷ്ണ പിള്ളയുടെ പേരുപയോഗിക്കാൻ അർഹതയില്ല. ഒരിക്കൽപ്പോലും അച്ഛന് പിന്തുണയായോ, അച്ഛനെ സ്‌നേഹിച്ചോ ഗണേശ് നിന്നിട്ടില്ല. തന്നോട് വലിയ ക്രൂരതയാണ് ഗണേശ് കാട്ടിയതെന്നും സ്വത്തിനോടും പണത്തോടുമുള്ള ആർത്തി ഉപേക്ഷിച്ച് സഹോദരബന്ധം വീണ്ടെടുക്കാൻ ഗണേശ് ശ്രമിക്കണമെന്നും ഉഷ പറഞ്ഞു.

വിൽപത്രം ബാലകൃഷ്ണപിള്ളയുടെ മരണശേഷം അട്ടിമറിക്കപ്പെട്ടുവെന്നാണ് ഉഷ മോഹൻദാസിന്റെ മുഖ്യ ആരോപണം. 'എന്റെ അച്ഛന്റെ വിൽപ്പത്രത്തിൽ ഞങ്ങൾ മൂന്നുമക്കൾക്കും തുല്യപരിഗണനയാണ് നൽകിയത്. എന്നാൽ മരണശേഷം അത് അട്ടിമറിക്കപ്പെട്ടപ്പോൾ മറ്റു നിർവാഹമില്ലാതെ ചോദ്യം ചെയ്യേണ്ടി വന്നു. അച്ഛൻ എന്നെ ഒഴിവാക്കി സ്വത്ത് വീതിക്കുമെന്ന് ഞാനോ അദ്ദേഹത്തെ അറിയാവുന്നവരോ വിശ്വസിക്കില്ല'. ഉഷ പറഞ്ഞു.

പേരക്കുട്ടിയുടെ ചികിത്സയ്ക്കുള്ള പണം തട്ടിയെടുത്തു. തന്റെ മകളുടെ പത്ത് വയസുള്ള കുഞ്ഞിന്റെ ചികിത്സയ്ക്ക് വേണ്ടി അച്ഛൻ നിക്ഷേപിച്ച പണം ബാങ്ക് രേഖകളടക്കം ഗണേശ്‌കുമാർ തട്ടിയെടുത്തു.ഗുരുതരാവസ്ഥയിലായ പേരക്കുട്ടിക്ക് അടിയന്തര ചികിത്സ ആവശ്യമാണ്. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അതെങ്കിലും തരണമെന്ന് കേണു പറഞ്ഞു. സഹോദരി അടക്കം കരഞ്ഞപേക്ഷിച്ചിട്ടും ഗണേശ് വഴങ്ങിയില്ല. ഇത് ക്രൂരതയല്ലേ?-. ഉഷാ മോഹൻദാസ് ചോദിച്ചു. എന്നാൽ, വിൽപത്രം പരിശോധിച്ചാൽ, ഉഷ മോഹൻദാസിന് ന്യായമായ വീതം കിട്ടിയതായി വ്യക്തമാകും.

വിൽപത്രത്തിൽ പറയുന്നത്

മൂന്നു മക്കൾക്കും രണ്ട് ചെറുമക്കൾക്കും ബാലകൃഷ്ണപിള്ള ചാരിറ്റബിൾ ട്രസ്റ്റിനും സ്വത്തു വീതിച്ചു നൽകിയാണു വിൽപത്രം തയാറാക്കിയിട്ടുള്ളത്. 2020 ഓഗസ്റ്റ് 9 ന് പിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് ഇതു ചെയ്തതെന്നും ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും വിൽപത്രം തയാറാക്കിയതിനു നേതൃത്വം നൽകിയ കേരള കോൺഗ്രസ്(ബി) മണ്ഡലം പ്രസിഡന്റ് കെ.പ്രഭാകരൻ നായർ വ്യക്തമാക്കിയിരുന്നു.

എംസി റോഡിൽ ആയൂരിനു സമീപം 15 ഏക്കർ റബർത്തോട്ടം മൂത്തമകൾ ഉഷ മോഹൻദാസിന് അവകാശപ്പെട്ടതാണെന്നു വിൽപത്രത്തിലുണ്ട്. വാളകം പാനൂർകോണത്ത് 5 ഏക്കർ സ്ഥലം ഉഷയുടെ മക്കളായ ദേവിക്കും കാർത്തികയ്ക്കുമാണ്. കൊട്ടാരക്കര കീഴൂട്ട് വീട് ഉൾപ്പെട്ട 15 സെന്റും പൊലിക്കോട്ടെ രണ്ടര ഏക്കറും രണ്ടാമത്തെ മകൾ ബിന്ദുവിനും വാളകത്തെ വീടും സ്‌കൂളുകളും ഉൾപ്പെടുന്ന 5 ഏക്കർ ഗണേശ്കുമാറിനും അവകാശപ്പെട്ടതാണ്. ഈ സ്‌കൂളും വീടും ഗണേശിന് നൽകിയതാണ് പ്രശ്നത്തിന് കാരണം.

ഇടമുളയ്ക്കൽ മാർത്താണ്ടംകര സ്‌കൂളും കൊട്ടാരക്കര കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്ളാറ്റും ഗണേശിനാണെന്നുമുണ്ട്. ബാലകൃഷ്ണ പിള്ളയുടെ മരണശേഷം ഗണേശാണു സ്‌കൂൾ മാനേജരെന്നും വിൽപത്രത്തിൽ പറയുന്നു. വാളകം ബിഎഡ് സെന്റർ, കൊട്ടാരക്കരയിലെയും തിരുവനന്തപുരത്തെയും പാർട്ടി ഓഫിസുകൾ എന്നിവ ട്രസ്റ്റിന്റെ പേരിലാണ്. പാർട്ടി ചെയർമാനാണു ട്രസ്റ്റിന്റെയും ചെയർമാൻ. അതുകൊണ്ട് തന്നെ ഇതും ഫലത്തിൽ ഗണേശ് കുമാറിനുള്ളതാണ്. അതായത് കൂടുതലും ഗണേശിലേക്ക് ചെന്നു ചേർന്നു. ഇതിനെയാണ് ഉഷ എതിർക്കുന്നത്.

2017ൽ തയാറാക്കി 2 വർഷം രജിസ്റ്റ്രാർ ഓഫിസിൽ സൂക്ഷിച്ചിരുന്ന വിൽപത്രം റദ്ദാക്കിയാണ് ബാലകൃഷ്ണപിള്ള രണ്ടാമത്തേതു തയാറാക്കിയത്. ആദ്യത്തേതിൽ ഗണേശ്കുമാറിനു കാര്യമായ പരിഗണന കിട്ടിയിരുന്നില്ലെന്നു പ്രഭാകരൻ നായർ പറയുന്നു. പിന്നീട് ഗണേശ് സ്ഥലത്തില്ലാത്ത ദിവസം പിള്ളയുടെ നിർദ്ദേശപ്രകാരം മാറ്റിയെഴുതുകയായിരുന്നു. മറ്റു മക്കൾക്കും ഇതെക്കുറിച്ച് അറിവില്ലായിരുന്നു. ആധാരം എഴുതിയ മധുസൂദനൻ പിള്ളയും താനുമായിരുന്നു സാക്ഷികളെന്നും പ്രഭാകരൻ നായർ പറഞ്ഞു.

ഗണേശ് കുമാറിന്റെ ആദ്യ വിവാഹ മോചനവുമായി ബന്ധപ്പെട്ട് അച്ഛനും മകനും തമ്മിൽ ചില്ലറ പ്രശ്‌നമുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്ന് ഗണേശിന് പുറത്തു പോകേണ്ടിയും വന്നു. അച്ഛനും മകനും തമ്മിലെ ഭിന്നത അന്ന് കേരള രാഷ്ട്രീയവും ഏറെ ചർച്ച ചെയ്തു. വിവാഹ മോചനത്തിന് വേണ്ടി ചില കരാറുകൾ പിള്ളയും അംഗീകരിച്ചു. അച്ഛനും മകനും രണ്ടു വഴിക്കായി യാത്ര. അന്നെല്ലാം അനന്തരവനായിരുന്ന ശരണ്യാ മനോജായിരുന്നു പിള്ളയ്‌ക്കൊപ്പം. പിന്നീട് മനോജും പിള്ളയും അകന്നു. മനോജ് കോൺഗ്രസിൽ പോലും ചേർന്നു. ഇതോടെ വീണ്ടും അച്ഛനും മകനും അടുക്കുകയായിരുന്നു. മകനുമായി പിണക്കമുണ്ടായിരുന്നപ്പോഴായിരുന്നു ആദ്യ വിൽപത്രം എഴുതിയത്.

പിള്ളയുടെ ഭാര്യ മരിച്ചതോടെ വാളകത്തെ വീട്ടിൽ സ്ഥിരമായി തന്നെ ഗണേശ് താമസിക്കുകയും ചെയ്തു. അച്ഛന്റെ കാര്യങ്ങളെല്ലാം നോക്കുകയും ചെയ്തു. ഇതോടെ മകനോട് അച്ഛന് കൂടുതൽ താൽപ്പര്യം വന്നു. അങ്ങനെ ആദ്യ വിൽപത്രം റദ്ദാക്കി പുതിയത് എഴുതുകയും ചെയ്തു. ഇക്കാര്യം മറ്റ് മക്കളൊന്നും അറിഞ്ഞതുമില്ല. വാളകത്തെ വീടടക്കം ഗണേശിന് പിള്ള നൽകിയെന്നാണ് സൂചന. പിള്ളയുടെ മരണ ശേഷം പുതിയ വിൽപത്രം ചർച്ചയായി. ഇതോടെയാണ് മൂത്തമകളായ തനിക്കുണ്ടായ നഷ്ടം ഉഷാ മോഹൻദാസ് തിരിച്ചറിയുന്നത്. പിള്ളയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന സ്‌കൂൾ അടക്കം പുതിയ വിൽപത്രത്തിൽ ഗണേശിന് നൽകിയതാണ് പ്രകോപന കാരണം.
മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയായ ടി ബാലകൃഷ്ണന്റെ ഭാര്യ ബിന്ദുവും പിള്ളയുടെ മകളാണ്. ഇവർ തൽക്കാലം പരസ്യമായി പരാതിയൊന്നും പറയുന്നില്ല.

കേന്ദ്ര ഷിപ്പിങ് സെക്രട്ടറി പദം വരെ വഹിച്ച വിരമിച്ച ഐഎഎസുകാരനായ മോഹൻദാസാണ് ഉഷയുടെ ഭർത്താവ്. വിൽപത്രത്തിലെ വിഷയം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയ ഇവർ ഗണേശിനെ മന്ത്രിയാക്കിയാൽ നിരവധി തെളിവുകൾ പുറത്തുവിടുമെന്നും അറിയിച്ചു.

മുമ്പ് പലപ്പോഴും കുടുംബ പരമായ കാര്യങ്ങൾ കാരണമായിരുന്നു ഗണേശിന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നത്. അച്ഛൻ ബാലകൃഷ്ണപിള്ളയ്ക്ക് എതിരായ കോടതി ഇടപെടലിനെ തുടർന്നാണ് യുഡിഎഫ് കാലത്ത് ഗണേശ് മന്ത്രിയാകുന്നത്. അച്ഛൻ കുറ്റവിമുക്തനായതോടെ മന്ത്രിസ്ഥാനം ഒഴിഞ്ഞു. ഉമ്മൻ ചാണ്ടി അധികാരത്തിൽ എത്തിയപ്പോഴും മന്ത്രിയായി. എന്നാൽ അച്ഛനും മുൻ ഭാര്യയായിരുന്ന യാമിനിയുടെ പരാതികളും വിനയായി. ഇതോടെ മന്ത്രിസ്ഥാനം നഷ്ടമാവുകയും ചെയ്തു. പിന്നീട് ഇടതു പക്ഷത്തെത്തി. പിണറായിയുടെ ആദ്യ മന്ത്രിസഭയിൽ അംഗത്വം കിട്ടിയില്ല.

എന്നാൽ രണ്ടാം മന്ത്രിസഭയിൽ മുഴുവൻ ടേമും ഗണേശിന് കൊടുക്കണമെന്ന് പിണറായിക്ക് താൽപ്പര്യമുണ്ടായിരുന്നു. ഇതിനിടെയാണ് സഹോദരിയുടെ പരാതി എത്തിയത്. മന്ത്രിസഭയെ തുടക്കത്തിൽ തന്നെ വിവാദത്തിലാക്കാൻ പിണറായി ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാണ് ഗണേശിനെ മാറ്റി നിർത്തിയത്. അതേസമയം, കുടുംബപ്രശ്‌നം മറയാക്കി വിമതർ രംഗത്തെത്തിയതോടെയാണ് പാർട്ടിയിലും കലഹമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP