Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐ.എസ്.ആർ.ഒ ചാരക്കേസിന് പിന്നിൽ പാക് ഏജൻസികൾ; ഇന്റിലിജൻസ് ബ്യുറോ ഡയറ്കടർ കൈമാറിയ റിപ്പോർട്ടുകൾ പരിശോധിക്കണം; അന്വേഷണം നശിപ്പിച്ചത് സിബിഐ ആണെന്നും മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാർ

ഐ.എസ്.ആർ.ഒ ചാരക്കേസിന് പിന്നിൽ പാക് ഏജൻസികൾ; ഇന്റിലിജൻസ് ബ്യുറോ ഡയറ്കടർ കൈമാറിയ റിപ്പോർട്ടുകൾ പരിശോധിക്കണം; അന്വേഷണം നശിപ്പിച്ചത് സിബിഐ ആണെന്നും മുൻ ഡി.ജി.പി ആർ.ബി. ശ്രീകുമാർ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഐഎസ്ആർഒ ചാരപ്രവർത്തനം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് ഇന്റിലിജൻസ് ബ്യുറോ ഡയറ്കടർ ഡി.സി.പാഠക് കൈമാറിയ റിപ്പോർട്ടുകൾ പരിശോധിക്കണമെന്ന് മുൻ ഡിജിപി ആർ.ബി.ശ്രീകുമാർ. റിപ്പോർട്ടുകൾ പരിശോധിച്ചാൽ ചാരന്മാർക്ക് പിന്നിൽ പാക് രഹസ്യന്വേഷണ ഏജൻസികളായിരുന്നുവെന്ന് വ്യക്തമാകുമെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ശ്രീകുമാർ അവകാശപ്പെട്ടു.

ഐഎസ്ആർഒ ചാരക്കേസ് അന്വേഷണം നശിപ്പിച്ചത് സിബിഐ ആണെന്നും സത്യവാങ്മൂലത്തിൽ അദ്ദേഹം ആരോപിച്ചിട്ടുണ്ട്. ഐഎസ്ആർഓ ചാരക്കേസിലെ ഗൂഢാലോചനയിൽ പ്രതിയായ ആർ.ബി. ശ്രീകുമാറിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്.

ഇന്റിലിജൻസ് ബ്യുറോ ഡയറക്ടറായിരുന്ന ഡി.സി.പാഠക് 1994 ഒക്ടോബറിനും, ഡിസംബറിനുമിടയിൽ പത്ത് റിപ്പോർട്ടുകൾ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. നിർണ്ണായകമായ പല വെളിപ്പെടുത്തലുകളും ഈ റിപ്പോർട്ടുകളിൽ ഉണ്ട്. പാക് രഹസ്യാന്വേഷണ ഏജൻസികളുടെ പങ്ക് മനസിലാക്കാൻ ഈ റിപ്പോർട്ടുകൾ പരിശോധിക്കണം എന്ന് ശ്രീകുമാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

ഇന്റലിജൻസ് ബ്യുറോ ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിന്റെ 71 വീഡിയോ കാസറ്റുകൾ പരിശോധിക്കണം എന്നും ശ്രീകുമാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. കേരള പൊലീസ് അന്വേഷണം ആരംഭിച്ച് പതിനഞ്ചാം ദിവസം സിബി ഐയ്ക്ക് കൈമാറിയതാണ്. നിരവധി തെളിവുകൾ ഉണ്ടായിരുന്ന കേസിന്റെ അന്വേഷണം സിബിഐ പെട്ടെന്ന് അവസാനിപ്പിച്ചത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.

ജസ്റ്റിസ് ഡി.കെ.ജയിൻ സമിതി നമ്പി നാരായണനോട് മാത്രമാണ് സംസാരിച്ചത്. ചാരക്കേസ് അന്വേഷിച്ച ഐബി ഉദ്യോഗസ്ഥരോടോ, പൊലീസ് ഉദ്യോഗസ്ഥരോടോ സംസാരിച്ചിട്ടില്ല. അതിനാൽ തന്നെ ആ റിപ്പോർട്ട് മുഖവിലയ്ക്ക് എടുക്കരുത് എന്നും ശ്രീകുമാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

തനിക്ക് നമ്പിനാരായണനോട് മുൻവൈരാഗ്യം ഇല്ല. താൻ ഭീഷണിപ്പെടുത്തി എന്ന വാദം തെറ്റാണ്. കസ്റ്റഡിയിൽ പീഡിപ്പിച്ചു എന്ന ആരോപണം നമ്പി നാരായണൻ നേരത്തെ ഉന്നയിച്ചിട്ടില്ല. കസ്റ്റഡി പീഡനം ഉണ്ടായതായി സിബിഐയും നേരത്തെ പറഞ്ഞിട്ടില്ല. ഐഎസ്ആർഓയോ കേന്ദ്ര സർക്കാരോ ഇങ്ങനെ ഒരു അഭിപ്രായം നേരത്തെ പറഞ്ഞിട്ടില്ല. സിഐഎസ്എഫ് ഡയറക്ടർ ജനറൽ കെ.എം.സിങ് നടത്തിയ അന്വേഷണത്തിലും കസ്റ്റഡി പീഡനം നടന്നതായി കണ്ടെത്തിയിട്ടില്ലെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ആർ.ബി.ശ്രീകുമാർ വിശദീകരിച്ചിട്ടുണ്ട്.

ഐഎസ്ആർഓ ചാരക്കേസിലെ ഗൂഢാലോചനയിൽ പ്രതികളായ ഇന്റലിജൻസ് ബ്യൂറോ മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ.ബി.ശ്രീകുമാർ, എസ്.വിജയൻ, തമ്പി എസ്.ദുർഗ്ഗാദത്ത്, പി.എസ്.ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ ആവശ്യം സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ്മാരായ എ.എം.ഖാൻവിൽക്കർ, സി.ടി.രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് സിബിഐയുടെ ഹർജി പരിഗണിക്കുന്നത്.

ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ഘട്ടത്തിൽ അതിനെ തടസപ്പെടുത്തുന്ന തരത്തിൽ രാജ്യവിരുദ്ധ ഗൂഢാലോചനയാണ് പ്രതികളുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നാണ് സിബിഐ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ ചാരക്കേസിന്റെ അന്വേഷണ ഘട്ടത്തിലെ വഴികളിലൂടെയാണ് തങ്ങളും പോയതെന്നാണ് പ്രതികൾ കോടതിയിൽ വാദിച്ചു.

ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസിനെയും ആർ.ബി. ശ്രീകുമാറിനെയും നാലും ഏഴും പ്രതികളാക്കിയാണ് സിബിഐ എഫ്.ഐ.ആർ സമർപ്പിച്ചിരുന്നത്. സിബി മാത്യൂസിനും ആർ.ബി. ശ്രീകുമാറിനും പുറമെ സിറ്റി പൊലീസ് കമീഷണറായിരുന്ന വി.ആർ രാജീവൻ, കെ.കെ. ജോഷ്വ അടക്കം കേരളാ പൊലീസ്, ഐ.ബി. ഉദ്യോഗസ്ഥരടക്കം 18 പേർ കേസിൽ പ്രതികളാണ്. പ്രതികൾക്കെതിരെ ഗൂഢാലോചനക്കും മർദനത്തിനും വകുപ്പുകൾ ചേർത്തിരുന്നു.

ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചനയിൽ പതിമൂന്നാം പ്രതിയും ഇന്റലിജൻസ് ബ്യൂറോ മുൻ ജോയിന്റ് ഡയറക്ടറുമായിരുന്ന മാത്യു ജോണിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. ചാരക്കേസ് അന്വേഷണവേളയിൽ നമ്പി നാരായണൻ, ശശി കുമാർ അടക്കമുള്ളവരെ ഐ.ബി. മുൻ ജോയിന്റ് ഡയറക്ടറായിരുന്ന മാത്യു ജോൺ ചോദ്യം ചെയ്തിരുന്നു. മാത്യു ജോണിനെതിരെ നമ്പി നാരായണൻ സിബിഐക്ക് മൊഴി നൽകിയ മൊഴിയുടെ അന്വേഷണത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.

മുൻ സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർ എസ്. വിജയൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 1994ൽ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ ചാരക്കേസ് രജിസ്റ്റർ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP