Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വടക്കൻ പറവൂരിൽ വിസ്മയയുടെ ദുരൂഹ മരണം: സഹോദരിയെ കണ്ടെത്താൻ ലുക്ക്ഔട്ട് നോട്ടീസ്; ജിത്തു കുടുംബാംഗങ്ങളെ ഉപദ്രവിച്ചിരുന്നുവെന്ന് നാട്ടുകാർ; എറണാകുളത്ത് എത്തിയിരുന്നതായി വിവരം; അന്വേഷണം തുടരുന്നു

വടക്കൻ പറവൂരിൽ വിസ്മയയുടെ ദുരൂഹ മരണം: സഹോദരിയെ കണ്ടെത്താൻ ലുക്ക്ഔട്ട് നോട്ടീസ്; ജിത്തു കുടുംബാംഗങ്ങളെ ഉപദ്രവിച്ചിരുന്നുവെന്ന് നാട്ടുകാർ; എറണാകുളത്ത് എത്തിയിരുന്നതായി വിവരം; അന്വേഷണം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വടക്കൻ പറവൂരിൽ യുവതി പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാണാതായ സഹോദരി ജിത്തുവിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പറവൂർ പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെ മകൾ ജിത്തു(22)വിനെ കണ്ടെത്താനാണ് പറവൂർ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിൽ അറിയിക്കണമെന്നാണ് നിർദ്ദേശം. മുടി വെട്ടിയ നിലയിലുള്ള ജിത്തുവിന്റെ ചിത്രമാണ് ലുക്ക്ഔട്ട് നോട്ടീസിൽ നൽകിയിരിക്കുന്നത്.

ശിവാനന്ദന്റെ വീട്ടിൽ തീപിടിത്തത്തിൽ മരിച്ചതു മൂത്ത സഹോദരി വിസ്മയയാണെന്നു (ഷിഞ്ചു 25) പൊലീസ് ഉറപ്പിച്ചതിനെ തുടർന്നാണ് ശിവാനന്ദന്റെ ഇളയമകളായ ജിത്തു(22)വിനായി അന്വേഷണം ശക്തമാക്കിയത്. ജിത്തു ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. വിസ്മയയുടെ മൊബൈൽ ഫോണുമായാണ് ജിത്തു ഒളിവിൽ പോയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് തിരച്ചിൽ. ജിത്തുവിന്റെ പ്രണയത്തെ വിസ്മയ എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടുകാരെ ജിത്തു ഉപദ്രവിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.

കാണാതായ ജിത്തു, എറണാകുളത്ത് എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതിന് ശേഷം ജിത്തു എങ്ങോട്ട് പോയി എന്നത് സംബന്ധിച്ച് പൊലീസിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. ജിത്തു വീടിന് സമീപത്തെ സി മാധവൻ റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ എത്തുമ്പോൾ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഈ സാഹചര്യത്തിൽ വീടിന്റെ പിറക് വശത്തെ ആളൊഴിഞ്ഞ പറമ്പിലൂടെയാണ് ജിത്തു സി മാധവൻ റോഡിലെത്തിയതെന്ന് പൊലീസ് കരുതുന്നു.

ഇവിടെ നിന്നും ബസ്സിൽ എറണാകുളത്തെത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് ശേഷം ജിത്തുവിന് എന്ത് സംഭവിച്ചെന്ന ഒരു സൂചനയും പൊലീസിനില്ല. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. എന്നാൽ ഫോട്ടോയിൽ കാണുന്ന രൂപമല്ല ഇപ്പോൾ ജിത്തുവിനുള്ളതെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ തല മൊട്ടയടിച്ചിരുന്നു.

മാനസിക പ്രശ്‌നങ്ങൾ ഉള്ള ആളായതിനാൽ എറെ ആശങ്കയിലാണ് മാതാപിതാക്കളും. വിസ്മയയുടെ മൊബൈൽ ഫോൺ ജിത്തുവിന്റെ കൈവശമുണ്ട്. ഏറ്റവും ഒടുവിൽ ടവർ ലൊക്കേഷൻ ലഭിച്ചത് പറവൂരിന് സമീപം എടവനക്കാട് വച്ചാണ്. പിന്നീട് ഇത് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എറണാകുളത്തെത്തിയ ശേഷം ട്രെയിനിൽ കയറി കേരളത്തിന് പുറത്തേക്ക് പോയിരിക്കാം എന്ന സംശയവും പൊലീസിനുണ്ട്. വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും കാണാതായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് പുറത്തും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. മുമ്പ് രണ്ട് തവണ ജിത്തു വീട് വിട്ട് പോയിരുന്നു. ആദ്യം തൃശൂരിലും രണ്ടാം തവണ എളമക്കരയിലും വച്ചാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

22നും 30നും മധ്യേ പ്രായമുള്ള പെൺകുട്ടിയാണു മരിച്ചതെന്നു പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. തീപിടിച്ചതു തന്നെയാണു മരണകാരണം. എന്നാൽ, വീട്ടിൽ രക്തപ്പാടുകൾ കണ്ടെത്തിയതിനാൽ തീപിടിക്കുന്നതിനു മുൻപു സഹോദരിമാർ തമ്മിൽ വഴക്കുണ്ടായിട്ടുണ്ടെന്നാണു പൊലീസിന്റെ അനുമാനം. പക്ഷേ, തീവച്ചശേഷം സഹോദരി കടന്നതാണെന്നു സ്ഥിരീകരിക്കാൻ കഴിയില്ലെന്നും പൊലീസ് പറഞ്ഞു.

തീപിടിത്തത്തിൽ മുൻഭാഗത്തെ മുറി പൂർണമായും കത്തിനശിച്ചിരുന്നു. അതിനുള്ളിലാണ് തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ മൃതദേഹം കണ്ടത്. മാലയുടെ ലോക്കറ്റും മാതാപിതാക്കളുടെ മൊഴിയും അടിസ്ഥാനപ്പെടുത്തിയാണ് മരിച്ചത് മൂത്ത മകൾ വിസ്മയ ആണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. മരിച്ച പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. ജിത്തുവിനെ മുൻപും കാണാതായിട്ടുണ്ടെന്ന് റൂറൽ എസ് പി.കെ. കാർത്തിക് പറഞ്ഞു. ജിത്തുവിനെ കണ്ടെത്തിയെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ശിവാനന്ദന്റെ വീട്ടിൽ തീപ്പിടിത്തമുണ്ടായത്. നാട്ടുകാരും അഗ്‌നിരക്ഷാസേനയും തീയണച്ചതിന് ശേഷം പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ശിവാനന്ദന്റെ പെൺമക്കളായ വിസ്മയ (25), ജിത്തു (22) എന്നിവരായിരുന്നു സംഭവ സമയം വീട്ടിലുണ്ടായിരുന്നത്.

അതേസമയം, സംഭവത്തിന് പിന്നാലെ വിസ്മയയുടെ സഹോദരി ജിത്തുവിനെ കാണാതായത് ദുരൂഹത വർധിപ്പിച്ചു. വിസ്മയയെ കൊലപ്പെടുത്തിയ ശേഷം ജിത്തു വീട് വിട്ടിറങ്ങിയെന്നാണ് പൊലീസിന്റെ നിഗമനം. ജിത്തുവിന്റെ പ്രണയത്തെ എതിർത്തതാണ് പ്രകോപനം എന്നും സൂചനയുണ്ട്.

ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് ശിവാനന്ദന്റെ വീട്ടിൽ തീപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അഗ്നിരക്ഷാസേനയെയും പൊലീസിനെയും വിവരമറിയിച്ചു. പൊലീസും അഗ്നിരക്ഷാസേനയും എത്തിയപ്പോൾ വീടിന്റെ ഗേറ്റ് പൂട്ടിയനിലയിലായിരുന്നു. വീടിന്റെ മുൻവശത്തെ വാതിൽ തുറന്നുകിടന്നിരുന്നു. രണ്ട് മുറികൾ പൂർണമായും കത്തിനശിക്കുകയും ചെയ്തു. അഗ്നിരക്ഷാസേന തീയണച്ച ശേഷം വീട്ടിൽ നടത്തിയ പരിശോധനയിലാണ് മുറികളിലൊന്നിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മുറിയുടെ വാതിലിന്റെ കട്ടിളയിൽ രക്തം വീണ പാടുണ്ടായിരുന്നു. രൂക്ഷമായ മണ്ണെണ്ണ ഗന്ധവും ഉണ്ടായിരുന്നു.

സംഭവസമയം ശിവാനന്ദനും ഭാര്യ ജിജിയും ഡോക്ടറെ കാണാൻ പോയിരുന്നതായാണ് പൊലീസ് പറയുന്നത്. വിസ്മയയും ജിത്തുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ വിസ്മയ മാതാപിതാക്കളെ വിളിച്ച് എപ്പോൾ വരുമെന്ന് തിരക്കി. രണ്ട് മണിയോടെ എത്തുമെന്ന് മാതാപിതാക്കൾ അറിയിക്കുകയും ചെയ്തു. ഇതിനുശേഷമാണ് സംഭവമുണ്ടായത്.

ഇരുചക്ര വാഹനത്തിൽ മത്സ്യം വിൽക്കുന്ന ജോലിയാണ് ശിവാനന്ദന്. മക്കളായ വിസ്മയ ബി.ബി.എ.യും ജിത്തു ബി.എസ്സി.യും പൂർത്തിയാക്കിയവരാണ്. ജിത്തു ഏതാനും മാസങ്ങളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായും പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജിത്തുവുമായി അടുപ്പമുള്ള ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. എന്നാൽ ഇയാൾക്ക് സംഭവത്തിൽ പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ജിത്തുവിനെ കണ്ടെത്തി വിശദമായി ചോദ്യംചെയ്താലേ സംഭവത്തിന്റെ യഥാർഥചിത്രം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP