Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യയിൽ പറന്നിറങ്ങിയാൽ കേന്ദ്രസർക്കാർ വിലങ്ങിട്ട് പൂട്ടും; അമേരിക്കയിലും കാനഡയിലും കേസുകൾ കൊണ്ട് വെള്ളം കുടിക്കുന്നു; ഇന്ത്യയിലെ മുഴുവൻ അക്കൗണ്ടുകളും ആദായ നികുതി വകുപ്പ് മരവിപ്പിച്ചു; ബിഷപ്പ് കെപി യോഹന്നാൻ ആഫ്രിക്കയിലെ റുവാണ്ടയിലേക്ക് ചുവടുമാറ്റുന്നു

ഇന്ത്യയിൽ പറന്നിറങ്ങിയാൽ കേന്ദ്രസർക്കാർ വിലങ്ങിട്ട് പൂട്ടും; അമേരിക്കയിലും കാനഡയിലും കേസുകൾ കൊണ്ട് വെള്ളം കുടിക്കുന്നു;  ഇന്ത്യയിലെ മുഴുവൻ അക്കൗണ്ടുകളും ആദായ നികുതി വകുപ്പ് മരവിപ്പിച്ചു; ബിഷപ്പ് കെപി യോഹന്നാൻ ആഫ്രിക്കയിലെ റുവാണ്ടയിലേക്ക് ചുവടുമാറ്റുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജീവകാരുണ്യപ്രവർത്തനത്തിനും സുവിശേഷ പ്രചാരണത്തിനും എന്ന വ്യാജേന വിദേശ രാജ്യങ്ങളിൽ നിന്ന് ഫണ്ട് പിരിച്ചിട്ട് റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ അടക്കം വകമാറ്റി ചെലവഴിച്ച് തട്ടിപ്പ് കാട്ടിയ ബിലീവേഴ്‌സ് ചർച്ച് നിയമകുരുക്കിൽ പെട്ട് വലയുന്നു. ഇന്ത്യയിൽ മാത്രമല്ല, അമേരിക്കയിലും, കാനഡയിലും ബിഷപ്പ് കെപി യോഹന്നാൻ വെള്ളം കുടിക്കുകയാണ്. ഇതോടെ ആഫ്രിക്കയിലെ റുവാണ്ടയിലേക്ക് യോഹന്നാൻ ചുവടുമാറ്റുന്നു എന്നാണ് സൂചന.

കഴിഞ്ഞ വർഷം നവംബറിൽ ബിലീവേഴ്‌സ് ചർച്ചിന്റെ തിരുവല്ലയിലെ ആസ്ഥാനം ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്തതോടെയാണ് കൂടുതൽ കേസുകളിൽ കുടുങ്ങിയത്‌.കഴിഞ്ഞ രണ്ട് വർഷക്കാലമായി ഇന്ത്യയിൽ എത്തുവാൻ പോലും കെ പി യോഹന്നാൻ തയ്യാറായിട്ടില്ല. ഇന്ത്യയിൽ എത്തിയാൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും അറസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് കേന്ദ്ര സർക്കാർ നീങ്ങുമെന്നും കെപി യോഹന്നാൻ ബോധ്യമുണ്ട്. ഫണ്ട് തിരിമറികൾ അടക്കമുള്ള കേസുകളിൽ കെ പി യോഹന്നാൻ അമേരിക്കയിലും കാനഡയിലും നിയമക്കുരുക്കിൽ പെട്ടിരിക്കുകയാണ്. കാനഡ സുപ്രീംകോടതിയിൽ കെ പി യോഹന്നാൻ ഒരു വർഷം മുമ്പ് പാപ്പർ ഹർജി നൽകിയിരുന്നു. ഇന്ത്യയിൽ കെ പി യോഹന്നാനും ആയി ബന്ധപ്പെട്ട മുഴുവൻ അക്കൗണ്ടുകളും ഇൻകംടാക്‌സ് ഡിപ്പാർട്ട്‌മെന്റ് നിലവിൽ മരവിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലും അമേരിക്കയിലും നില നിൽക്കാൻ പറ്റാത്ത സാഹചര്യത്തിൽ കെ പി യോഹന്നാനും സംഘവും ആഫ്രിക്കയിലെ റുവാണ്ടയിലേക്ക് പ്രവർത്തനമേഖല മാറ്റി അഭയം നേടുവാനുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.

വിദേശ ഫണ്ടിന് പൂട്ടിട്ട് കേന്ദ്ര സർക്കാർ

ഗോസ്പൽ ഫോർ ഏഷ്യയുടെ വിദേശ ഫണ്ട് വരുന്ന രണ്ട് ക്രിസ്ത്യൻ സുവിശേഷ എൻജിഒകളുടെ രജിസ്‌ട്രേഷൻ ഈ മാസമാദ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദ് ചെയ്തിരുന്നു. തമിഴ്‌നാട്ടിലെ ന്യൂ ഹോപ്പ് ഫൗണ്ടേഷനും, കർണാടകത്തിലെ ഹോളി സ്പിരിറ്റ് മിനിസ്ട്രീസും. 2010 ലെ വിദേശ സംഭാവനാ നിയന്ത്രണചട്ടം ലംഘിച്ചതിന്റെ പേരിലാണ് രജിസ്‌ട്രേഷൻ റദ്ദാക്കിയത്.

തട്ടിപ്പിന്റെയും ഫണ്ട് ക്രമക്കേടുകളുടയും പേരിൽ അമേരിക്കയിലും കാനഡയിലും ഗോസ്പൽ ഫോർ ഏഷ്യയും, ഗോസ്പൽ ഫോർ ഏഷ്യ വേൾഡും നിയമനടപടി നേരിട്ടുവരികയാണ്. 2017 ൽ ഗോസ്പൽ ഫോർ ഏഷ്യയുടെ ഇന്ത്യൻ വിഭാഗത്തിന്റെയും, അനുബന്ധ സ്ഥാപനമായ ബിലീവേഴ്‌സ് ചർച്ചിന്റെയും എഫ്‌സിആർഐ രജിസ്‌ട്രേഷൻ, ചട്ട ലംഘനത്തെ തുടർന്ന് റദ്ദാക്കിയിരുന്നു.

2017 നും 2018 നും ഇടയിൽ ഹോളി സ്പിരിറ്റ് മിനിസ്ട്രീസ് 49 കോടിയുടെ മൂല്യമുള്ള വിദേശ സംഭാവന സ്വീകരിച്ചിട്ടുണ്ട്. ഇതേകാലയളവിൽ, ന്യൂ ഹോപ് ഫൗണ്ടേഷനാകട്ടെ 42 കോടിയും കൈപ്പറ്റി.

ഹോളി സ്പിരിറ്റ് മിനിസ്ട്രീസിന്റെ മുഖ്യ ഡോണർമാർ അമേരിക്ക കേന്ദ്രമാക്കിയുള്ള അൺകണ്ടീഷണൽ ലവ്, കാനഡ കേന്ദ്രമാക്കിയുള്ള ജിഎഫ്എ വേൾഡ്, ദക്ഷിണാഫ്രിക്കയിലെ ജിഎഫ്എ എന്നീ സ്ഥാപനങ്ങളാണ്. 2017-18, 2019-20 കാലയളവിൽ, ന്യൂഹോപ്പ് ഫൗണ്ടേഷന്റെ വിദേശ ഫണ്ട് വന്നത് അമേരിക്ക കേന്ദ്രമാക്കിയ ഇൻ ഹിസ് സ്റ്റേപ്‌സ്, ജിഎഫ്എ വേൾഡ്, ഫിൻലൻഡിലെ ജിഎഫ്എ, യുഎസിലെ റോഡ് ടു പീസ്, ഗ്രേസ് ഇൻ ആക്ഷൻ എന്നീ സ്ഥാപനങ്ങളിൽ നിന്നാണെന്നും വ്യക്തമായിട്ടുണ്ട്.

ചാരിറ്റി പണം റിയൽ എസ്റ്റേറ്റിൽ

കഴിഞ്ഞ വർഷം നവംബറിൽ ബിലീവേഴ്‌സ് ചർച്ചിന്റെ രാജ്യത്തെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 14.5 കോടിയോളം രൂപ കണ്ടെത്തിയിരുന്നു. ബിലീവേഴ്‌സ് ചർച്ച് ചാരിറ്റിക്കായി ലഭിച്ച പണം റിയൽ എസ്റ്റേറ്റ് മേഖലയിലെ അനധികൃത ഇടപാടുകൾക്കും വ്യക്തിപരമായ ഇടപാടുകൾക്കും വകമാറ്റി ചെലവഴിച്ചതായി ആദായ നികുതി വകുപ്പ് പറയുന്നു. ആറായിരം കോടിയോളം രൂപയാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ബിലീവേഴ്സ് ചർച്ച് നിക്ഷേപിച്ചിരുന്നത്. രാഷ്ട്രീയ നേതാക്കൾക്ക് സാമ്പത്തിക സഹായം നൽകിയതായും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു, രാഷ്ട്രീയ നേതാക്കളുടെ ചികിത്സാ ചെലവ് വഹിച്ച രേഖകളും റെയ്ഡിൽ ലഭിച്ചു. ചാരിറ്റിക്കായി വിദേശത്ത് നിന്ന് കിട്ടുന്ന പണം അതിനു വേണ്ടി മാത്രം ഉപയോഗിക്കണമെന്നാണ് നിയമം. കണക്കുകൾ സർക്കാരിൽ സമർപ്പിച്ചതിലും പൊരുത്തക്കേടുണ്ട്.

.ഇളവുകൾ മുതലാക്കി തട്ടിപ്പ്

ബിഷപ്പ് യോഹന്നാന്റെ വിവിധ ട്രസ്റ്റുകൾക്ക് 1961 ലെ ആദായനികുതി നിയമപ്രകാരം ചാരിറ്റബിൾ-റിലീജിയസ് ട്രസ്റ്റുകൾക്കുള്ള ആദായ നികുതി ഇളവുകൾ നൽകിയിരുന്നു, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഗ്രൂപ്പിന് രാജ്യമെമ്പാടും ആരാധനാലയങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ എന്നിവയുണ്ട്. കേരളം, തമിഴ്‌നാട്,പശ്ചിമ ബംഗാൾ, കർണാടക, ഛണ്ഡീഗഡ്, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ 66 കേന്ദ്രങ്ങളിലാണ് ആദായ നികുതി റെയ്ഡ് നടന്നത്. വിദേശത്ത് നിന്ന് കിട്ടുന്ന പണം വകമാറ്റി വെട്ടിപ്പ് നടത്തുന്നുവെന്ന വിശ്വനീയമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത 30 ഓളം ട്രസ്റ്റുകളുണ്ട് ഗ്രൂപ്പിന്. എന്നാൽ, ഇതിൽ മിക്കതും വെറും കടലാസിൽ മാത്രമാണുള്ളത്. കണക്കിൽ പെടാത്ത ഫണ്ടുകളും ഇടപാടുകളും വെളുപ്പിക്കാനുള്ള ഉപായം മാത്രമാണ് ഈ കടലാസ് ട്രസ്റ്റുകൾ.

ചെലവ് പെരുപ്പിച്ച് കാട്ടി തട്ടിപ്പ്

എന്തായിരുന്നു ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ മോഡസ് ഓപ്പറാൻഡി എന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നുണ്ട്. മറ്റു ചില ഇടപാടുകാരുടെ സഹായത്തോടെ ഗ്രൂപ്പിന്റെ ചെലവുകൾ ചിട്ടയോടെ പെരുപ്പിച്ച് കാട്ടുക. ഈ പെരുപ്പിച്ച് കാട്ടുന്ന തുക ആഭ്യന്തര ഹവാല ചാനലുകൾ വഴി ഗ്രൂപ്പിലെ ആളുകളിലേക്ക് പണമായി എത്തിക്കും. ഇത്തരത്തിൽ ഹവാല ഇടപാടുകൾക്ക് സഹായിച്ചവരുടെ വസതികളും സ്ഥാപനങ്ങളും റെയ്ഡ് ചെയ്തിരുന്നു. ഉപഭോഗ വസ്തുക്കളുടെ വാങ്ങൽ, നിർമ്മാണ ചെലവ്, റിയൽ എസ്റ്റേറ്റ് വികസന ചെലവുകൾ, ജീവനക്കാരുടെ ശമ്പളം എന്നിവയിലെല്ലാമാണ് ആസൂത്രിതമായി ചെലവുകൾ പെരുപ്പിച്ച് കാട്ടിയത്.

കണക്കിൽ പെടാത്ത പണം ഉപയോഗിച്ചുള്ള നിരവധി റിയൽ എസ്റ്റേറ്റ് ഇടപാടുകളും റെയ്ഡിനിടെ കണ്ടെത്തി. ഇടപാടുകളുമായി ബന്ധപ്പെട്ട വിൽപ്പന കരാറുകൾ പിടിച്ചെടുത്തു. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ തുകയും ഗ്രൂപ്പ് പെരുപ്പിച്ച് കാട്ടി. വിദേശത്ത് നിന്ന് സംഭാവനയായി കിട്ടിയ തുക ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചുവെന്ന് വരുത്തി തീർക്കാൻ ആയിരുന്നു ഈ പെരുപ്പിക്കലെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. തെളിവുകൾ പ്രകാരം പണമായി മാത്രം നൂറുകണക്കിന് കോടി വകമാറ്റി ചെലവഴിച്ചുവെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

ബിലീവേഴ്‌സ് ചർച്ചിന്റെ തിരുവല്ലയിലെ മെഡിക്കൽ കോളജ് കോംപൗണ്ടിൽ പാർക്ക് ചെയ്ത കാറിൽ നിന്നും പണം പിടികൂടിയിരുന്നു. സിനഡ് സെക്രട്ടറിയേറ്റിലെ രഹസ്യ അറയിൽ ഒളിപ്പിച്ച രീതിയിൽ 3 കോടി രൂപയും കണ്ടെത്തി. സഭയുടെ ഡൽഹി ആസ്ഥാനത്തിന്നും 95 ലക്ഷം രൂപയും പിടികൂടി. രണ്ട് ദിവസം നടന്ന റെയ്ഡിൽ ആകെ 14.5 കോടിയോളം രൂപയാണ് കണ്ടെത്തിയത്.

എഫ്സിആർഐയുടെ മറവിൽ പണം വകമാറ്റൽ

എഫ്സിആർഐയുടെ മറവിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കെത്തിയിരുന്ന പണം വിവിധ ആവശ്യങ്ങൾക്കായി വക മാറ്റിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് ബിലിവേഴ്സ് സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയിലൂടെ പുറത്ത് വന്നത്. ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിലാണ് ബിലീവേഴ്സ് ആഗോളതലത്തിൽ സഹായം സ്വീകരിച്ചത്. ലാസ്റ്റ് അവർ മിനിസ്ട്രി, ലവ് ഇന്ത്യ മിനിസ്ട്രി, അയന ചാരിറ്റബിൾ ട്രസ്റ്റ്, എന്നീ പേരുകളിലാണ് സഭയുടെ ട്രസ്റ്റുകൾ പ്രവർത്തിക്കുന്നത്. എന്നാൽ 30 ഓളം കടലാസ് ട്രസ്റ്റുകളുടെ രേഖകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ട്രസ്റ്റുകളുടെ പേരിലും സ്ഥാപനം പണമിടപാട് നടത്തിയിട്ടുണ്ട്. ഇതിന് പുറമെ വിദേശ നാണ്യ വിനിമയ നിയന്ത്രണ ചട്ടവും ലംഘിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.

പൊടി തട്ടിയെടുത്തത് പഴയ അന്വേഷണം

കെ പി യോഹന്നാൻ നേതൃത്വം നൽകുന്ന ബിലീവേഴ്സ് ചർച്ച്, ഗോസ്പൽ ഫോർ ഏഷ്യ ട്രസ്റ്റ് എന്നിവ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് വിദേശരാജ്യങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുന്നുവെന്ന് നേരത്തെ ആരോപണങ്ങളുയർന്നിരുന്നു. 2012ൽ കെ പി യോഹന്നാനെതിരെ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ആദായ നികുതി വകുപ്പും അന്വേഷണം നടത്തി. ഇതാണ് വീണ്ടും പൊടിതട്ടിയെടുത്ത് അന്വേഷിച്ചത്.

ബിലീവേഴ്‌സ് ചർച്ചിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 10,000 ഏക്കർ ഭൂമിയുണ്ടെന്നാണ് കണക്കാക്കുന്നത്. ഗോസ്പൽ ഫോർ ഏഷ്യക്ക് 7000 ഏക്കർ ഭൂമിയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതിന് പുറമേ യോഹന്നാൻ സ്വന്തമായി സുവിശേഷ റേഡിയോയും ടെലിവിഷൻ ചാനലും നടത്തിവരുന്നു

മോദിയെ പാട്ടിലാക്കാൻ നോക്കി പരാജയപ്പെട്ടു

പ്രധാനമന്ത്രി മോദിയുടെ ഗംഗാശുചീകരണത്തിന് നൽകിയ ഒരു കോടിക്ക് പിന്നാലെ ജന്മഭൂമിക്കും ജനം ടിവിക്കും സ്പോൺസർഷിപ്പും മറ്റും ബിലീവേഴ്‌സ് ചർച്ച് നൽകിയിരുന്നു. കോടികളുടെ വിദേശ ഫണ്ട് എത്തിച്ചതിന്റെ പേരിലുള്ള അന്വേഷണം തടയാൻ കെപി യോഹന്നാൻ ഏതറ്റം വരേയും പോകുമെന്നും വിലയിരുത്തൽ എത്തി. ആർഎസ്എസ് മുഖപത്രവും ഹിന്ദുസ്ഥാൻ ടൈംസും എഴുതിയിട്ടും അന്നൊന്നും കേന്ദ്ര സർക്കാർ നടപടി എടുത്തില്ല. മോദിയെ നേരിട്ട് കാണുകയും ചെയ്തു. പ്രധാനമന്ത്രി കസേരയിൽ മോദി എത്തിയതോടെയായായിരുന്നു യോഹന്നാന്റെ ഈ ഇടപെടലുകൾ. സംഘപരിവാറുമായി അടുക്കാനും ശ്രമിച്ചു. ഇതൊന്നും ഫലം കണ്ടില്ലെന്ന് തെളിയിക്കുകയാണ് ആദായ നികുതി വകുപ്പിന്റെ നടപടികളും. പ്രധാനമന്ത്രിയെ നേരിട്ട് കാണുകയും ചെയ്തു. പിജെ കുര്യനൊപ്പമായിരുന്നു ഈ സന്ദർശനം.

അമേരിക്കയിലെ കേസ് ഒഴിവാക്കാനുള്ള അവസാന തന്ത്രമെന്ന നിലയിൽ മോദിയെ പാട്ടിലാക്കാനാണ് യോഹന്നാൻ ശ്രമിച്ചതെന്ന വിലയിരുത്തലാണ് ഹിന്ദുസ്ഥാൻ ടൈംസ് അന്ന് നടത്തിയത്. പാവപ്പെട്ടവരുടെ പേരു പറഞ്ഞ് ജീവകാരുണ്യത്തിനായി പിരിച്ച കോടികൾ യോഹന്നാനും കുടുംബവും വഴിമാറ്റിയെടുത്തെന്ന പരാതി അമേരിക്കൻ കോടതി ഗൗരവത്തോടെയാണ് എടുത്തത്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ് ഡോ കെ പി യോഹന്നാനെതിരെ അമേരിക്കയിൽ ഉയർന്നത്. 2790 കോടി രൂപ അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കേസ്.

മതപരമായ സംഘടനയെന്ന രീതിയിൽ ഡോ കെ പി യോഹന്നാൻ മെത്രാപ്പൊലീത്തയുടെ സ്വന്തം ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് അമേരിക്കയിലും വേരുകളുണ്ട്. സന്നദ്ധ സംഘടനയെന്ന പദവിയാണ് ഇതിന് അമേരിക്കയിലുള്ളത്. വിവിധ വ്യക്തികളിൽനിന്ന് വൻ പിരിവാണ് ഗോസ്പൽ ഫോർ ഏഷ്യ നടത്തിയത്. ആത്മീയതയുടെയും ജീവകാരുണ്യത്തിന്റെയും പേരിലായിരുന്നു ഈ പിരിവ്. 2007നും 2013നും ഇടയിലാണ് അമേരിക്കയിൽനിന്നു മാത്രം 2780 കോടി രൂപ പിരിവിലൂടെ സംഘടിപ്പിച്ചത്. പിന്നേയും പിരിവ് തുടർന്നു. ഇതാണ് ഇപ്പോൾ അന്വേഷണത്തിന് കാരണമാകുന്നത്.ബിലീവേഴ്‌സ് ചർച്ചിലേത് വിദേശസഹായ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമെന്നാണ് ഉയരുന്ന വിലയിരുത്തൽ.

പാവങ്ങളെ സഹായിക്കാനായി അമേരിക്കയിൽ നിന്നെത്തിച്ച കാശു ധൂർത്തടിച്ചതിന്റെ പേരിൽ അമേരിക്കൻ കോടതിയിൽ ഫയൽ ചെയ്ത കേസിന്റെ നൂലാമാലകൾ ബിലീവേഴ്സ് ചർച്ചും മെത്രോപൊലീത്ത കെപി യോഹന്നാനും ഒഴിവാക്കിയിരുന്നുവെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ചാണ് കേസ് ഒഴിവാക്കിയതെന്നായിരുന്നു റിപ്പോർട്ട്. ക്രിസ്ത്യൻ മിഷനറി പ്രവർത്തനത്തിന്റെ പേരിൽ ഉയർന്ന സാമ്പത്തിക തട്ടിപ്പു നടത്തിയ കേസിൽ 37 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകിയാണ് കേസും മറ്റും ഒഴിവാക്കുന്നത് എന്നായിരുന്നു റിപ്പോർട്ട്. ഈ കേസാണ് നിർണ്ണായക തുമ്പായി വന്നത്. അമേരിക്കയിൽ കണ്ടെത്തിയ കണക്കും ഇന്ത്യയിലെ കണക്കും പരസ്പര വിരുദ്ധമായി. ഇതോടെയാണ് റെയ്ഡിന് കേന്ദ്ര ഏജൻസി തീരുമാനം എടുത്തത്.

2016ൽ 1,889 കോടി രൂപയാണ് ബിലീവേഴ്‌സ് ചർച്ചും മറ്റ് സ്വതന്ത്ര സംഘടനകളും ചേർന്ന് വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ഫണ്ടെന്ന പേരിൽ ഇന്ത്യയിൽ സ്വീകരിച്ചത്. ജീവകാരുണ്യത്തിനായി പിരിച്ച കാശ് ബിസിനസ് ആവശ്യങ്ങളിലേക്കു മാറ്റിയെന്നും പരാതിയുണ്ട്. മതപരമായ സംഘടനയെന്ന രീതിയിൽ ഡോ കെ പി യോഹന്നാൻ മെത്രാപ്പൊലീത്തയുടെ ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് അമേരിക്കയിലും വേരുകളുണ്ട്. സന്നദ്ധ സംഘടനയെന്ന പദവിയാണ് ഇതിന് അമേരിക്കയിലുള്ളത്. വിവിധ വ്യക്തികളിൽനിന്ന് വൻ പിരിവാണ് ഗോസ്പൽ ഫോർ ഏഷ്യ നടത്തിയത്. ആത്മീയതയുടെയും ജീവകാരുണ്യത്തിന്റെയും പേരിലായിരുന്നു ഈ പിരിവ്. 2007നും 2013നും ഇടയിലാണ് അമേരിക്കയിൽനിന്നു മാത്രം 2780 കോടി രൂപ പിരിവിലൂടെ സംഘടിപ്പിച്ചത്.

അമേരിക്കയിൽ രജിസ്റ്റർ ചെയ്ത സംഘടനയുടെ പ്രധാന പ്രവർത്തന കേന്ദ്രം ഇന്ത്യയാണ്. അമേരിക്കയിലെ നിയമം അനുസരിച്ച് ഗോസ്പൽ ഫോർ ഏഷ്യ കണക്കുകൾ കാണിച്ചിരുന്നു. വിദേശ സന്നദ്ധ സംഘടനയെന്ന നിലയിൽ ഇന്ത്യയിൽ കണക്ക് കാണിക്കേണ്ടതുമല്ലായിരുന്നു. അമേരിക്കയിലെ കണക്കുകളാണ് കേസിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതനുസരിച്ച് ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് രണ്ടു ലിമിറ്റഡ് ലയബിലിറ്റി കമ്പനികളുണ്ട്. ലാസ്റ്റ് അവർ മിനിസ്ട്രിയും ലൗ ഇന്ത്യാ മിനിസ്ട്രിയും. ഇതനുസരിച്ച് അമേരിക്കയിൽനിന്ന് പിരിച്ച വലിയ തുകയിൽ വളരെ ചെറിയൊരു ഭാഗം മാത്രമേ ജീവകാരുണ്യ പ്രവർത്തനത്തിന് ഉപയോഗിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം മറ്റ് ആവശ്യങ്ങൾക്കായി വഴിമാറ്റിയെന്നും തെളിഞ്ഞു.

2013-ൽ മാത്രം ഗോസ്പൽ ഫോർ ഏഷ്യ ആഗോളതലത്തിൽ 650 കോടി രൂപയാണു പിരിച്ചത്. വിവിധ ആവശ്യങ്ങൾക്കെന്നു വിശദീകരിച്ചായിരുന്നു അത്. ഇതിൽ പ്രധാനം ജീസസ് വെൽ എന്ന പദ്ധതിയായിരുന്നു. ദുരിതം അനുഭവിക്കുന്നവർക്ക് ശുദ്ധജലം എത്തിക്കുകയായിരുന്നു ലക്ഷ്യം. 2012-ൽ 227 കോടി രൂപയാണ് ഈ പദ്ധതിക്ക് മാത്രമായി പിരിച്ചെടുത്തത്. എന്നാൽ ചെലവഴിച്ചത് 3 കോടി 25 ലക്ഷം രൂപയും. 2013-ൽ പിരിവ് 350 കോടിയോളമായി. എന്നാൽ കിണർ വച്ചു കൊടുത്തത് ഏഴ് കോടി 25 ലക്ഷം രൂപയ്ക്കും. ഇതെല്ലാം നിയമവിരുദ്ധമാണെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP