Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാളയാർ കേസ്: പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന് സിബിഐ; സഹോദരിമാർ ജീവനൊടുക്കിയത് നിരന്തര ശാരീരിക പീഡനം കാരണം; പൊലീസ് പ്രതി ചേർത്തവരും കുറ്റപത്രത്തിൽ; പാലക്കാട് പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

വാളയാർ കേസ്: പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന് സിബിഐ; സഹോദരിമാർ ജീവനൊടുക്കിയത് നിരന്തര ശാരീരിക പീഡനം കാരണം; പൊലീസ് പ്രതി ചേർത്തവരും കുറ്റപത്രത്തിൽ; പാലക്കാട് പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാളയാറിൽ സഹോദരിമാരായ പെൺകുട്ടികളുടെ മരണത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിനു പിന്നാലെ സിബിഐയും പറയുന്നത്. പൊലീസ് പ്രതിചേർത്തവർ തന്നയാണ് സിബിഐ കേസിലും പ്രതിസ്ഥാനത്തുള്ളത്.

13 ഉം ഒൻപതും വയസ്സ് പ്രായമുള്ള പെൺകുട്ടികളുടെ ആത്മഹത്യയിൽ ബലാത്സംഗമടക്കം ചുമത്തി നാല് കുറ്റപത്രങ്ങളാണ് പാലക്കാട് പോക്സോ കോടതിയിൽ സമർപ്പിച്ചത്. ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ മൂന്ന് കുറ്റപത്രങ്ങളാണുള്ളത്. ഈ കേസിൽ നാല് പ്രതികളാണുള്ളത്.

ചെറിയ മധു, വലിയ മധു, ഷിബു, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിങ്ങനെ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയ നാല് പ്രതികളാണ് സിബിഐ കുറ്റപത്രത്തിലുമുള്ളത്. എന്നാൽ പൊലീസ് കണ്ടെത്തിയ പ്രതികൾ തന്നെയാണെങ്കിലും സാക്ഷികൾ കൂടുതലുണ്ട്. രണ്ട് പെൺകുട്ടികളുടേയും മരണം ആത്മഹത്യ തന്നെയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. പക്ഷേ ആത്മഹത്യയിലേക്ക് നയിച്ചത് പീഡനം ഉൾപ്പെടെയുള്ള കാര്യങ്ങളാണെന്നും കുറ്റപത്രത്തിൽ പറയുന്നു.

ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു. മധു എനിവർ പ്രതികളാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. രണ്ടാമത്തെ പെൺകുട്ടിയുടെ കുട്ടിയുടെ മരണത്തിൽ വലിയ മധുവും , പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പ്രതികളാണ്.

പാലക്കാട് പോക്‌സോ കോടതിയിലാണ് കുറ്റപത്രം നൽകിയത്. തിരുവനതപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്‌പി അനന്തകൃഷ്ണനാണ് റിപ്പോർട്ട് നൽകിയത്. ബലാൽസംഗം, പോക്‌സോ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഷിബുവെന്ന പ്രതിക്കെതിരെ എസ് സി/ എസ് ടി വകുപ്പും ചുമത്തിയിട്ടുണ്ട്.

കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട വാളായർ പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സർക്കാർ വിജ്ഞാപനം ഇറക്കിയെങ്കിലും നടപടിക്രമങ്ങൾ വൈകുന്നത് ചോദ്യം ചെയ്ത് അമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കേസ് ഏറ്റെടുത്തത്. സിബിഐ ഡിവൈഎസ്‌പി അനനന്തകൃഷ്‌നാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

വാളയാറിലെ സഹോദരിമാരുടെ ദുരൂഹത മരണത്തിൽ അഞ്ചുപേർക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നത്. വിചാരണക്കിടെ ചേർത്തല സ്വദേശി പ്രദീപ് ആത്മഹത്യ ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരു പ്രതി ഉൾപ്പെടെ മറ്റ് നാലു പ്രതികളെ പാലക്കാട് പോക്‌സോ കോടതി വെറുവിട്ടിതോടെയാണ് വാളയാർ കേസ് ഏറെ വിവാദമായത്.

കേസന്വേഷണത്തിലും വിചാരണയിലും ഉൾപ്പെടെ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ജുഡിഷ്യൽ അന്വേഷണത്തിലും തെളിഞ്ഞു. കേസിൽ തുടരന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെ നാലു പ്രതികളെ വീണ്ടും കസ്റ്റഡയിലെക്കാൻ കോടതി ഉത്തരവിട്ടു. എം.മധു എന്ന പ്രതിക്ക് ഹൈക്കോടതി ജാമ്യം നൽകി. വിമധു, ഷിബു എന്നീ പ്രതികൾ ജയിലാണ്. പ്രായപൂർത്തിയാകാത്ത പ്രതി ജുവനൈൽ ഹോമിലുമാണ്.

കേസ് അന്വേഷണത്തിൽ ഒട്ടേറെ അട്ടിമറികൾ കണ്ട സമാനതകളില്ലാത്ത കേസാണ് വാളയാറിലെ പെൺകുട്ടികളുടെ മരണം. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടിൽ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാർച്ച് നാലിന് ഇതേ വീട്ടിൽ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീടിന്റെ ഉത്തരത്തിൽ ഒമ്പത് വയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെടുന്നത്. 13 കാരിയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി.

മാർച്ച് ആറിന് അന്നത്തെ എഎസ്‌പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. തൊട്ടടുത്ത ദിവസം പൊലീസ് പുറത്തുവിട്ട പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. മരിച്ച കുട്ടികൾ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിരുന്നു. പിന്നാലെ ആദ്യ കുട്ടിയുടെ മരണം അന്വേഷിച്ച പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണമുയർന്നു. ഇക്കാര്യത്തിലും അന്വേഷണം തുടങ്ങി. അന്വേഷണ സംഘം പുനഃസംഘടിപ്പിക്കുകയും ചെയ്തു പ്രാരംഭ അന്വേഷണത്തിൽ വീഴ്ച വരുത്തിയ വാളയാർ എസ്‌ഐ പി സി ചാക്കോയെ സംഘത്തിൽ നിന്ന് ഒഴിവാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല അന്നത്തെ പാലക്കാട് നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എം ജെ സോജനും നൽകി. തൊട്ടുപിന്നാലെ രണ്ടുപേരുടെ അറസ്റ്റുണ്ടായി.

പാമ്പാംപള്ളം സ്വദേശി വി. മധു, രാജാക്കാട് സ്വദേശി ഷിബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വാളയാർ എസ്‌ഐ പി സി ചാക്കോയ്ക്ക് സസ്പൻഷനും ഡിവൈഎസ്‌പി വാസുദേവൻ, സിഐ വിപിൻ ദാസ് എന്നിവർക്കെതിരെ വകുപ്പു തല അന്വേഷണത്തിനും ഉത്തരവായി. മാർച്ച് പത്തിന് രണ്ടു പേരെക്കൂടി അറസ്റ്റ് ചെയ്തു. എം മധു, ചേർത്തല സ്വദേശി പ്രദീപ് കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ചയ്ക്ക് ശേഷം കേസിൽ ഒരു പതിനാറുകാരൻ കൂടി അറസ്റ്റിലായി.

കേസന്വേഷണം നടക്കുന്നതിനിടെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച പ്രവീൺ എന്ന 29 കാരൻ തൂങ്ങിമരിച്ചു. ഒടുവിൽ ജൂൺ 22 ന് കോടതിയിൽ പൊലീസ് സമർപ്പിച്ചത് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തിയ കുറ്റപത്രം. പതിനാറുകാരന്റെ ഒഴികെ മറ്റ് നാല് പ്രതികളുടെ പേരിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പോക്‌സോ, ആത്മഹത്യാ പ്രേരണ, പട്ടിക ജാതി പട്ടിക വർഗ്ഗങ്ങൾക്കെതിരായ അതിക്രമം തുടങ്ങി വകുപ്പുകളാണ് ഉണ്ടായിരുന്നത്. പതിനാറുകാരന്റെ വിചാരണ ജുവനൈൽ കോടതിയിലേക്കും മാറ്റി. 2019 ഒക്ടോബർ ഒമ്പതിന് കേസിലെ ആദ്യ വിധി. മൂന്നാം പ്രതിയായി ചേർത്ത ചേർത്തല സ്വദേശി പ്രദീപ് കുമാറിനെ പാലക്കാട് കോടതി തെളിവുകളുടെ അഭാവത്താൽ വെറുതെവിട്ടു. പിന്നാലെ വി മധു, എം മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു.

വിധി റദ്ദാക്കണമെന്നും പുനർ വിചാരണ വേണമെന്നുമാവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. കേസന്വേഷണത്തിലും നടത്തതിപ്പിലും ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തെത്തുടർന്ന് റിട്ടയേഡ് ജില്ലാ ജഡ്ജി പി കെ ഹനീഫയെ സംസ്ഥാന സർക്കാർ കമ്മീഷനായി വച്ചു 2020 മാർച്ച് 18 ന് പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഹനീഫ കമ്മീഷൻ കണ്ടെത്തി. അതിനിടെ മൂന്നാം പ്രതി പ്രദീപ് കുമാർ ആത്മഹത്യ ചെയ്തു. ഇക്കൊല്ലം ജനുവരിയിൽ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ കേസ് സിബിഐയ്ക്ക് വിടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP