Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജാമ്യത്തിൽ ഇറങ്ങി വീട്ടിലെത്തിയ ദിലീപിന്റെ സ്വകാര്യ സംഭാഷണങ്ങൾ പോലും റിക്കോർഡ് ചെയ്തു! പുറത്തു വരുന്നത് വിശ്വസ്തനായി നടന്ന് രഹസ്യമായി പകർത്തിയ ഓഡിയോ; അളിയന്റേയും അനുജന്റേയും കൂടെ നടന്ന കൗബോയ് സംവിധായകൻ നടത്തിയത് പൊലീസിന് വേണ്ടിയുള്ള ചാരപ്രവർത്തനമോ? വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷനും; തെളിയുന്നത് പൾസർ സുനി ബന്ധമോ?

ജാമ്യത്തിൽ ഇറങ്ങി വീട്ടിലെത്തിയ ദിലീപിന്റെ സ്വകാര്യ സംഭാഷണങ്ങൾ പോലും റിക്കോർഡ് ചെയ്തു! പുറത്തു വരുന്നത് വിശ്വസ്തനായി നടന്ന് രഹസ്യമായി പകർത്തിയ ഓഡിയോ; അളിയന്റേയും അനുജന്റേയും കൂടെ നടന്ന കൗബോയ് സംവിധായകൻ നടത്തിയത് പൊലീസിന് വേണ്ടിയുള്ള ചാരപ്രവർത്തനമോ? വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷനും; തെളിയുന്നത് പൾസർ സുനി ബന്ധമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇനി എന്ത് സംഭവിക്കുമെന്ന ആകാംഷയിൽ സിനിമാ ലോകം. എല്ലാം തീർന്നെന്ന് കരുതിയിടത്തു നിന്നാണ് സംവിധായകനായ ബാലചന്ദ്രകുമാറിന്റെ കടന്നു വരവ്. ചില ഓഡിയോയും പുറത്തു വന്നു കഴിഞ്ഞു. ഇതെല്ലാം കുറ്റം ചെയ്തത് ദിലീപാണെന്ന് ഉറപ്പിക്കുന്നവയല്ല. മറിച്ച് സംശയങ്ങളിലേക്ക് നിർത്തുന്നവയാണ്. എന്നാൽ പൾസർ സുനിയുമായി ദിലീപിന് നല്ല ബന്ധമുണ്ടെന്ന സംശയം സജീവമാക്കുന്നതാണ് ബാലചന്ദ്രകുമാറിന്റെ ഇടപെടൽ.

നടി ആക്രമിക്കുന്നതിന് മുമ്പും പിമ്പും ദിലീപിന്റെ വീട്ടിൽ ചന്ദ്രകുമാറിന് നല്ല സ്വാധീനമുണ്ടായിരുന്നു. ദിലീപ് ജാമ്യത്തിൽ ഇറങ്ങിയ ശേഷം ആ വീട്ടിൽ നടന്ന പല സംഭാഷണങ്ങളും ബാലചന്ദ്രകുമാർ റിക്കോർഡ് ചെയ്തിരുന്നുവെന്നാണ് പുറത്തു വരുന്ന ഓഡിയോ തെളിയിക്കുന്നത്. ഇത് എന്തനായിരുന്നുവെന്ന സംശയമാണ് ഈ ഘട്ടത്തിൽ സീജവമാകുന്നത്. വീട്ടിലെ രഹസ്യങ്ങൾ കൃത്യമായി പുറത്തെത്തിക്കുകയെന്ന ഉദ്ദേശം ഈ റിക്കോർഡിങ്ങിനുണ്ടായിരുന്നിരിക്കാം. എങ്കിൽ അതിന് പിന്നിൽ ആരാണെന്ന് ആർക്കും ഉറപ്പില്ല. വിശ്വസ്തനായി ദിലീപിന്റെ വീട്ടിൽ നിന്നൊരാൾ ഈ 'ചതി' ചെയ്തത് എന്തിനാണെന്ന സംശയം സിനിമാ ലോകത്തും സജീവമാണ്.

ജാമ്യത്തിൽ പുറത്തിറങ്ങിയ ദിലീപിനെ നിരീക്ഷിക്കാൻ പൊലീസ് ചുമതലപ്പെടുത്തിയ ആളോണോ ബാലചന്ദ്രകുമാർ എന്ന സംശയം ദിലീപിന്റെ ചില അടുപ്പക്കാർക്കുണ്ട്. ഈ കേസ് എങ്ങനെ മുമ്പോട്ടു പോകുമെന്ന് അറിയാതെ ബാലചന്ദ്രകുമാറിനെ പോലൊരാൾ ഇത് റിക്കോർഡ് ചെയ്തതാണ് ഇതിന് പിന്നിലെ സംശയത്തിന് ആക്കം കൂട്ടുന്നത്. ബ്ലാക് മെയിലിംഗിന്റെ സ്വാഭാവം ഇതിനുണ്ടോ എന്നതും നിർണ്ണായകമാണ്. സംഭാഷണ ശകലങ്ങൾ മാത്രമാണ് പുറത്തു വന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ പുറത്തു വന്ന റിക്കോർഡിങ് മാത്രം വസ്തുകൾ തെളിയുന്നില്ലെന്നതാണ് യാഥാർത്ഥ്യം. പിക് പോക്കറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ബാലചന്ദ്രകുമാർ ദിലീപുമായി അടുക്കുന്നത്.

പിക് പോക്കറ്റിന്റെ കഥാതന്തു ദിലീപിന് ഇഷ്ടപ്പെട്ടിരുന്നു. തിരക്കഥാ രചനയ്ക്ക് ദിലീപിന്റെ അളിയന് താൽപ്പര്യവും വന്നു. ഇതോടെയാണ് ബാലചന്ദ്രകുമാർ ദിലീപിന്റെ വീട്ടിലെ സ്ഥിര സാന്നിധ്യമാകുന്നത്. ദിലീപിന്റെ അളിയനും അനുജനുമായി അടുപ്പമുണ്ടാക്കി. ഇത് മനസ്സിലാക്കിയ ആരോ ദിലീപിന്റെ വീട്ടിലെ കാര്യങ്ങൾ അറിയാൻ ബാലചന്ദ്രകുമാറിനെ നിയോഗിച്ചു എന്ന തരത്തിലാണ് ദിലീപ് ക്യാമ്പിലെ സംശയം. എന്നാൽ പൊലീസ് ഇത് നിഷേധിക്കുകയാണ്. പൊലീസിന് ഈ വെളിപ്പെടുത്തലിൽ യാതൊരു പങ്കില്ലെന്നാണ് അവരുടെ നിലപാട്.

അതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രോസിക്യൂഷൻ വീണ്ടും രംഗത്തു വരുന്നുണ്ട്. പ്രോസിക്യൂഷന്റെ ആവശ്യങ്ങൾ വിചാരണക്കോടതി നിരന്തരം അവഗണിക്കുകയാണെന്നും നിർണായക വാദങ്ങൾ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ചാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രോസിക്യൂഷന്റെ പല ആവശ്യങ്ങളും വിചാരണക്കോടതി തള്ളിയെന്നാണ് പ്രധാന ആരോപണം. കഴിഞ്ഞ ദിവസം പ്രതികളുടെ ഫോൺ രേഖകൾ ഹാജരാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. വിസ്തരിച്ച ചില സാക്ഷികളേയും മറ്റ് ചിലരേയും വിസ്തരിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. പ്രതികളുടെ ഫോൺകോൾ രേഖകളുടെ ഒറിജിനൽ പകർപ്പ് വിളിച്ചുവരുത്തണമെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചില്ല.

വിചാരണക്കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് പ്രോസിക്യൂഷൻ നേരത്തെയും പരാതി ഉന്നയിച്ചിരുന്നു. കോടതി മുറിയിൽ നടി കരയുന്ന സാഹചര്യം പോലും ഉണ്ടായെന്നും നാൽപ്പതോളം അഭിഭാഷകരുടെ മുന്നിലാണ് അപകീർത്തികരമായ ചോദ്യങ്ങൾ ഉണ്ടായതെന്നും നടിയുടെ അഭിഭാഷകൻ അറിയിച്ചു. വനിതാ ജഡ്ജിയായിട്ടു പോലും ഇരയെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ അനുവദിച്ചെന്ന് സർക്കാരും കോടതിയിൽ പറഞ്ഞു. ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറും പ്രോസിക്യൂഷനും കഴിഞ്ഞ വർഷം സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ എത്തുന്നത്. 2017 ഫെബ്രുവരിയിലാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് കാറിൽ വരുമ്പോൾ നടി ആക്രമിക്കപ്പെട്ടത്. നടിയുടെ പരാതിയിൽ പൾസർ സുനിയടക്കമുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തി നടൻ ദിലീപിനെയും അറസ്റ്റ് ചെയ്തു. ദിലീപ് എട്ടാം പ്രതിയാണ്.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ എത്തുമ്പോൾ ഞെട്ടലിലാണ് സനിമാ ലോകം. സിനിമയിൽ അത്രയേറെ അറിയപ്പെടാത്ത സംവിധായകനാണ് ബാലചന്ദ്രകുമാർ. കൗബോയ് എന്ന ചിത്രമാണ് പുറത്തു വന്നിട്ടുള്ളത്. പിന്നീട് പല ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. മോഹൻലാലിനെ നായകനാക്കി സ്പെഷ്യലിസ്റ്റ് എന്ന 2014ൽ പ്രഖ്യാപിച്ചു. അതും പാളി. പിന്നീടാണ് പിക്ക് പോക്കറ്റ് കഥയുമായി ബാലചന്ദ്രകുമാർ ദിലീപിന്റെ വീട്ടിലെത്തുന്നത്. ദിലീപിന്റെ അളിയന്റെ തിരക്കഥാ മോഹം ബാലചന്ദ്രകുമാറിനെ വീട്ടിലെ അടുപ്പക്കാരനുമാക്കി. ഇതാണ് പുതിയ വെളിപ്പെടുത്തലിനേയും ശ്രദ്ധാകേന്ദ്രമാക്കുന്നത്.

കൗബോയ് എന്ന ചിത്രത്തിൽ ആസിഫലിയായിരുന്നു നായകൻ. ഇത് സാമ്പത്തിക വിജയം നേടിയില്ല. ഇതിന് ശേഷമാണ് മോഹൻലാലിനെ സമീപിക്കുന്നത്. പിന്നീട് ദിലീപിന് അടുത്തെത്തി. പിക്ക് പോക്കറ്റ് എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഈ സിനിമയുടെ കഥാതന്തു ദിലീപിന് ഇഷ്ടമായി. തിരക്കഥയിൽ മാറ്റങ്ങളോടെ ചെയ്യാമെന്നും സമ്മതിച്ചു. ഇതിനിടെ ദിലീപിന്റെ അളിയന് തിരക്കഥ എഴുതണമെന്ന മോഹമെത്തി. ബാലചന്ദ്രകുമാറിന്റെ കഥയിൽ സാധ്യതയും കണ്ടു. ഇതോടെ ഈ സിനിമ നിർമ്മിക്കാൻ ദിലീപിന്റെ ഗ്രാന്റ് പ്രൊഡക്ഷനും തയ്യാറായി. കഥാ ചർച്ചകൾക്കായി ദിലീപിന്റെ വീട്ടിൽ നിരന്തരം സംവിധായകനെത്തി. അളിയനും അനുജൻ അനൂപുമായി ചർച്ചകളും നടത്തി. ഇതാണ് ഇപ്പോൾ ദിലീപിന് പുലിവാലാകുന്നത്.

അളിയന്റെ തിരക്കഥ സിനിമയാകണമെന്ന അതിയായ ആഗ്രഹം ദിലീപിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രോജക്ട് നടക്കുമെന്ന് ഉറപ്പാക്കാൻ മുൻനിര സംവിധായകനും തിരക്കഥാകൃത്തുമായ വ്യക്തിയേയും ദിലീപ് സമീപിച്ചിരുന്നു. എന്നാൽ ഇദ്ദേഹം താൽപ്പര്യം കാട്ടിയില്ല. പിന്നീട് മറ്റൊരു സംവിധായക പ്രമുഖനേയും നിയോഗിച്ചു. സിഐഡി മൂസ ടൈപ്പിലെ ഹാസ്യചിത്രമായിരുന്നു ദിലീപ് പദ്ധതിയിട്ടത്. എന്നാൽ തിരക്കഥ പൂർത്തിയാക്കാത്തതു കൊണ്ട് തന്നെ പദ്ധതി നീണ്ടു. ഇതിനിടെയാണ് നടിയെ ആക്രമിച്ച കേസും വിവാദവും ഉണ്ടാകുന്നത്. നടിയെ ആക്രമിച്ച കേസിൽ വിചാരണ അന്തിമ ഘട്ടത്തിലാണ്. നേരത്തെ സുപ്രീംകോടതിയിൽ നൽകിയ വിടുതൽ ഹർജി ദിലീപ് പിൻവലിച്ചിരുന്നു.

പ്രമുഖ അഭിഭാഷകനായ രാമൻപിള്ളയാണ് ദീലീപിന്റെ വക്കീൽ. വിചാരണക്കാലത്ത് പല നാടകീയ നീക്കങ്ങളും കോടതിയിൽ കണ്ടു. രാമൻപിള്ള വക്കീൽ വ്യക്തമായ മുൻതൂക്കം വിചാരണയിൽ നേടിയെന്നാണ് സൂചനകൾ. ഇതിനിടെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലെത്തുന്നത്. ഇത് കേസിനെ എങ്ങനെ ബാധിക്കുമെന്നതാണ് ശ്രദ്ധേയം. പ്രോസിക്യൂഷൻ ഈ വിഷയം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരാൻ സാധ്യത ഏറെയാണ്. ഇതിനെ രാമൻപിള്ള പ്രതിരോധിക്കുന്നതാകും നടിയെ ആക്രമിച്ച കേസിലെ അന്തിമ വിധിയിൽ നിർണ്ണായകമാകുക.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ജാമ്യത്തിലിറങ്ങിയപ്പോൾ തന്നെ ലഭിച്ചെന്നും ഇതിന് താൻ സാക്ഷിയാണെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തുന്നു. തെളിവുണ്ടെന്നും പറയുന്നു. എന്നാൽ ഇതിൽ യാതൊരു വസ്തുതയുമില്ലെന്നാണ് ദിലീപിനോട് അടുപ്പമുള്ളവർ പറയുന്നത്. ബാലചന്ദ്രകുമാറുമായി സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നുവെന്ന് അവരും സമ്മതിക്കുന്നില്ല. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുടുക്കാനുള്ള ഒന്നും ഇയാളിൽ ഇല്ലെന്നാണ് അവർ പറയുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പെടുത്താനുള്ള പ്രോസിക്യൂഷന്റെ അവസാന ശ്രമമാണ് ഇതെന്നും അവർ പറയുന്നു.

ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ ഒരു വിഐപി എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരൻ അനൂപും സഹോദരിയുടെ ഭർത്താവ് സുരാജും ഉൾപ്പെടെയുള്ളവർ കാണുന്നതിന് താൻ സാക്ഷിയായി. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളുടെ പകർപ്പായിരുന്നു ഇത്. ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകൾ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങളെന്നും ബാലചന്ദ്രകുമാർ റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. കൗ ബോയ് സിനിമയുമായി ബന്ധപ്പെട്ട് ചില ചർക്കങ്ങൾ ഉണ്ടായിരുന്നു. അതിൽ ഫെഫ്കയും ഇടപെട്ടിരുന്നുവെന്നാണ് സൂചന.

ദിലീപ് തന്റെ ചിത്രത്തിന് ഡേറ്റ് നൽകുന്നില്ലെന്ന പരാതിയും ബാലചന്ദ്രകുമാർ ചില സംവിധായകരുമായി പങ്കുവച്ചിരുന്നു. ഫെഫ്കയിൽ അംഗമാല്ലാത്തതു കൊണ്ട് തന്നെ ഈ വിഷയത്തിൽ സംഘടന ഇടപെട്ടതുമില്ല. ഇതിനിടെ ദിലീപിന്റെ വീട്ടിൽ നടന്നുവെന്ന് പറയുന്ന സംഭാഷണ ശകലങ്ങൾ പുറത്തു വന്നിരുന്നു. ഇതെല്ലാം വച്ചാണ് ഇയാൾ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുന്നത്. കേസ് അന്വേഷിച്ചിരുന്ന സംഘത്തേയും കുറ്റപ്പെടുത്തുന്നുണ്ട്. എന്തുകൊണ്ട് ഇതെല്ലാം അന്വേഷണ സമയത്ത് നടത്തിയില്ലെന്നതാണ് ഉയരുന്ന ചോദ്യം. നിർണ്ണായക വെളിപ്പെടുത്തലുകളാണ് ഈ സംവിധായകൻ നടത്തുന്നത്.

നടിയെ ആക്രമിച്ച കേസിലെ വിഡിയോയിലെ ശബ്ദത്തിന് വ്യക്തതയില്ലാത്തിനാൽ ലാൽ മീഡിയയിൽ കൊണ്ട് പോയി ഓഡിയോക്ക് വ്യക്തത വരുത്തി. ദിലീപും സുഹൃത്തുക്കളും ഒരുമിച്ചാണ് ഈ ദൃശ്യങ്ങൾ കണ്ടത്. 'പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ' കാണാൻ തന്നെയും ദിലീപ് ക്ഷണിച്ചതായും നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണെന്ന് മനസ്സിലായതോടെ താനില്ല എന്ന് പറഞ്ഞ് മാറിയിരിക്കുകയാണ് ഉണ്ടായതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ച എത്തിച്ച വി.ഐ.പിയുടെ പേരറിയില്ല. പക്ഷെ കണ്ടാലറിയാം. ആ വിഡിയോയിലുണ്ടായിരുന്ന വാചകങ്ങൾ ഇന്നും ഓർമയുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. കേസിനെക്കുറിച്ച് വെളിപ്പെടുത്താനായി എ.ഡി.ജി.പി സന്ധ്യയെ പലതവണ വിളിച്ചിരുന്നു. എന്നാൽ അവർ ഒരു താൽപര്യവും പ്രകടിപ്പിച്ചില്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. അന്വേഷണസംഘത്തിലെ ഉദ്യാഗസ്ഥനായ സുദർശൻ എന്ന പൊലീസുകാരനെ ദിലീപ് നോട്ടമിട്ടുണ്ടെന്നും പൾസർ സുനി ജയിലിന് അകത്തായതുകൊണ്ട് മാത്രമാണ് ഇന്നും ജീവിച്ചിരിക്കുന്നതെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൾസർ സുനിയും ദിലീപും തമ്മിൽ അടുത്ത ബന്ധമായിരുന്നെന്നും ഇക്കാര്യം പുറത്തു പറയാതിരിക്കാൻ ദിലീപും ബന്ധുക്കളും തന്നെ നിർബന്ധിച്ചുവെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ച് ബാലചന്ദ്രകുമാർ പറയുന്നത് ഇങ്ങനെ: 2014 ലാണ് കഥപറയാൻ വേണ്ടി പുള്ളിയുടെ അടുത്തെത്തുന്നത്. അപ്പോൾ എന്റെ ആദ്യ സിനിമ റിലീസ് ചെയ്ത് കഴിഞ്ഞിരുന്നു. ഞാൻ പുള്ളിയുടെയടുത്ത് കഥ പറഞ്ഞു. ആ കഥ പുള്ളിക്കിഷ്ടപ്പെട്ടു. ഇത് നിങ്ങൾ തന്നെ തിരക്കഥയും സംവിധാനവും ചെയ്തോ എന്ന് പുള്ളി തന്നെ പറഞ്ഞു. അന്ന് മുതൽ തുടങ്ങിയ സൗഹൃദമാണ് 2021 ഏപ്രിൽ വരെ നീണ്ട് പോയത്.

ദിലീപിന്റെ കുടുംബവുമായി നല്ല അടുത്ത ബന്ധമായിരുന്നു. ഞാൻ സൗഹൃദമാവുന്ന സമയത്ത് അവരുടെ വ്യക്തി ജീവിതത്തിൽ പ്രശ്നങ്ങൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മുൻ ഭാര്യയുമായുള്ള കേസ് നടക്കുന്ന കാലഘട്ടം. ദിലീപേട്ടന്റെ അമ്മയും അനിയനുമായൊക്കെ നല്ല സൗഹൃദമായിരുന്നു. ഭാര്യ കാവ്യയുമായിട്ടും സൗഹൃദമാണ്. കാവ്യ എന്നെ വിളിച്ച് സംസാരിക്കാറുണ്ട്.

ദിലീപിന്റെ വീട്ടിലെ പാലു കാച്ചലിന്റെ പിറ്റേന്ന് അവിടെയെത്തിയപ്പോൾ പൾസർ സുനിയെ കണ്ടിരുന്നു. അന്ന് വീട്ടിലേക്ക് ഭക്ഷണം വാങ്ങാൻ ദിലീപ് അദ്ദേഹത്തിന്റെ സഹോദരൻ അനൂപിനെയും എന്നെയും പറഞ്ഞയച്ചു. ഇതിനായി കാറിൽ കയറാൻ നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരനെ ഞങ്ങൾക്കൊപ്പം കയറ്റി. കൈയിലുള്ള പണം പോക്കറ്റടിച്ചു പോവാതെ നോക്കണമെന്ന് അനുപ് ചെറുപ്പക്കാരനോട് കാറിൽ വെച്ച് പറയുന്നത് ഞാൻ കേട്ടു.

കാറിൽ വെച്ച് ഞങ്ങൾ പരിചയപ്പെട്ടു. പേര് ചോദിച്ചപ്പോൾ സുനി എന്നാണ് പറഞ്ഞത്. പൾസർ സുനി എന്ന് പറഞ്ഞാലേ അറിയൂ എന്ന് അനൂപ് അന്ന് തിരുത്തിപ്പറയുകയും ചെയ്തു.പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധം വളരെ അടുത്തതാണെന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു. അതവരുടെ ഇടപെടലുകളിൽ നിന്ന് മനസ്സിലായി. നടി ആക്രമിക്കപ്പെട്ട സംഭവം നടന്നപ്പോൾ പ്രതിയെന്ന് പറഞ്ഞ് പുറത്തു വന്ന പൾസർ സുനിയുടെ ചിത്രം കണ്ടപ്പോൾ തന്നെ ദീലിപിനെ വിളിച്ചു. സാറിന്റെ വീട്ടിൽ കണ്ട പയ്യനല്ലേ പിടിയിലായത് എന്ന് ചോദിച്ചു. ഏത് പയ്യനെന്നാണ് ദിലീപ് തിരിച്ചു ചോദിച്ചത്. ബാലുവിന് തെറ്റിയതായിരിക്കുമെന്ന് പറഞ്ഞു.

പിന്നീട് ബാലു തന്റെ കൂടെ പൾസർ സുനിയെ കണ്ട കാര്യം പുറത്തു പറയരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. പിന്നീടങ്ങോട്ട് തന്നോട് വളരെ സ്നേഹം അഭിനയിച്ചു. കേസിൽ ദിലീപ് റിമാൻഡിലായിരിക്കെ ഒരിക്കൽ സഹോദരൻ മുഖേന ആലുവയിലെ ജയിലിലേക്ക് തന്നെ വിളിപ്പിച്ച് ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടു. അന്ന് ഒരു ജയിൽപുള്ളിയെ പോലെയല്ല ദിലീപിനെ അവിടെ കണ്ടത്. സന്ദർശകർക്ക് വിലക്കുള്ള സമയത്ത് ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ വച്ചാണ് ദിലീപിനെ കണ്ടത്.

പിന്നീട് ദിലീപും ബന്ധുക്കളും വളരെ സ്നേഹം തന്നോട് കാണിച്ചു. അനൂപ് എന്നെ നിരന്തരം വിളിച്ചു കൊണ്ടിരുന്നു. സുരാജ് എന്ന ദിലീപിന്റെ സഹോദരീ ഭർത്താവ് വിളിച്ചു, അനിയത്തി സബിതയുടെ ഭർത്താവ് വിളിച്ചു, കാവ്യയും നിരന്തരം വിളിച്ചു. ജാമ്യം ലഭിക്കുന്നത് വരെ പൾസർ സുനിയെ വീട്ടിൽ ദിലീപിനൊപ്പം കണ്ട കാര്യം പറയരുതെന്നാണ് ഇവരെല്ലാവരും ആവശ്യപ്പെട്ടത്. കാവ്യ ഒരുപാട് തവണ വിളിച്ചിട്ടുണ്ട്.

ഞാൻ ജയിലിൽ പോയി കാണുന്ന ദിവസം ആഹാരം കഴിച്ചില്ലെന്നാണ് കാവ്യ പറഞ്ഞത്. ബാലുവിന്റെ ഭാഗത്ത് നിന്ന് ഒരു ക്ലാരിറ്റി കിട്ടുന്നത് വരെ ഞാൻ ആഹാരം കഴിക്കില്ലെന്നാണ് കാവ്യ പറഞ്ഞത്.ഈ കാര്യങ്ങൾ മുഴുവൻ ചൂണ്ടിക്കാണിച്ച് ശബ്ദസന്ദേശമുൾപ്പെടെയുള്ള തെളിവുകൾ ഉൾപ്പെടുത്തി ഏതാണ്ട് 30 ലേറെ പേജുള്ള പരാതി ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. കേസിൽ പ്രതിയായ ദിലീപിനെ സഹായിച്ചതിലുള്ള കുറ്റബോധവും തന്റെ ജീവന് ഭീഷണിയുള്ളതിനാലുമാണ് ഇപ്പോൾ ഇക്കാര്യം തുറന്നു പറഞ്ഞതെന്നും ബാലചന്ദ്രകുമാർ അഭിമുഖത്തിൽ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP