Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി'; നിലപാടുകളുടെ രാജകുമാരന് യാത്രാമൊഴി ചൊല്ലി കേരളം; ഒരുനോക്കുകാണാൻ ഒഴുകി എത്തിയത് ആയിരങ്ങൾ; പി ടിക്ക്‌ പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം: അന്ത്യാഞ്ജലി

'ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി'; നിലപാടുകളുടെ രാജകുമാരന് യാത്രാമൊഴി ചൊല്ലി കേരളം; ഒരുനോക്കുകാണാൻ ഒഴുകി എത്തിയത് ആയിരങ്ങൾ; പി ടിക്ക്‌ പൂർണ സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം: അന്ത്യാഞ്ജലി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വൻജനാവലിയെ സാക്ഷി നിർത്തി അന്തരിച്ച പിടി തോമസിന് വിട. പിടിയുടെ ആഗ്രഹ പ്രകാരം രവിപുരം ശ്മശാനത്തിൽ സംസ്‌കാരം നടത്തി. ഒടുവിൽ പൊതുദർശനത്തിന് വച്ച തൃക്കാക്കര കമ്യൂണിറ്റി ഹാളിൽ നിന്ന് രവിപുരത്തേക്ക് വിലാപയാത്രയായാണ് തിരിച്ചത്. മരണാനന്തരം ചെയ്യേണ്ട കാര്യങ്ങൾ മാസങ്ങൾക്ക് മുമ്പുതന്നെ പി.ടി തോമസ് അറിയിച്ചിരുന്നു. റീത്തുകൾ വെക്കരുത്, പൊതുദർശനത്തിനു വെക്കുമ്പോൾ 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം...' എന്ന ഗാനം പശ്ചാത്തലത്തിൽ വേണം, രവിപുരം പൊതുശ്മശാനത്തിൽ ദഹിപ്പിക്കണം, ചിതാഭസ്മത്തിൽ ഒരുഭാഗം അമ്മയുടെ കല്ലറയിൽ സമർപ്പിക്കണം, കണ്ണുകൾ ദാനം ചെയ്യണം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം നേരത്തെ തന്നെ തന്റെ അന്ത്യാഭിലാഷമായി അറിയിച്ചിരുന്നു. ചന്ദ്രകളഭം പാട്ടിന്റെ അകമ്പടിയോടെയായിരുന്നു മൃതദേഹം ശ്മശാനത്തിലെത്തിച്ചത്.

സംസ്‌കാര ചടങ്ങുകൾ വൈകിട്ട് അഞ്ച് മണിക്ക് നടക്കുമെന്നായിരുന്നു നേതാക്കൾ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാൻ ആളുകൾ കൂടിയതോടെ സംസ്‌കാര ചടങ്ങുകൾ അൽപ്പം വൈകുകയായിരുന്നു. പൊലീസിന്റെ ഗാർഡ് ഓഫ് ഓണറോടെ പൂർണ്ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു ചടങ്ങുകൾ.

ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി അടക്കം പ്രമുഖർ

തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിയാണ് മുഖ്യമന്ത്രി പി.ടി തോമസിന് ആദരാഞ്ജലി അർപ്പിച്ചത്.ശ്രദ്ധേയനായ പർലമെന്റേറിയനെയാണ് പി.ടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

പാലാരിവട്ടത്തെ വീട്ടിൽ അരമണിക്കൂർ നേരത്തെ പൊതുദർശനത്തിൽ നടൻ മമ്മൂട്ടിയും മുതിർന്ന കോൺഗ്രസ് നേതാക്കളും അന്ത്യാഞ്ജലി അർപ്പിച്ചു. പിന്നീട് എറണാകുളം ഡിസിസി ഓഫിസിലും ടൗൺഹാളിലും പൊതുദർശനത്തിനുവച്ചു. രാഹുൽഗാന്ധി ടൗൺഹാളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ഉമ്മൻ ചാണ്ടി, കെ.സി.ജോസഫ് തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളെല്ലാം വിലാപയാത്രയിലുണ്ടായിരുന്നു.

പിടിയുടെ വിയോഗം കോൺഗ്രസിന് വലിയ നഷ്ടമെന്ന് രാഹുൽ

പി.ടി തോമസ് എംഎൽഎയ്ക്ക് രാഹുൽ ഗാന്ധി അന്ത്യാഞ്ജലി അർപ്പിച്ചു. എറണാകുളം ടൗൺഹാളിലെത്തിയാണ് രാഹുൽ ഗാന്ധി അന്ത്യാഞ്ജലി അർപ്പിച്ചത്. പി.ടിയുടെ മക്കളോടും ഭാര്യ ഉഷയോടും ഏറെനേരം സംസാരിച്ച ശേഷമാണ് രാഹുൽ മടങ്ങിയത്.
പി ടിയുടെ ഭാര്യ ഉമയെ ആശ്വസിപ്പിച്ച ശേഷം മക്കളായ വിഷ്ണുവിനേയും വിവേകിനെയും ചേർത്തുപിടിച്ചു. ഡിസിസി ഓഫീസിലെ .

സംസ്ഥാനത്തെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ബുധനാഴ്ചയായിരുന്നു രാഹുൽ ഗാന്ധി കേരളത്തിലെത്തിയത്. എന്നാൽ പി.ടി തോമസിന്റെ വിയോഗം അറിഞ്ഞതോടെ പരിപാടികൾ മാറ്റിവെച്ച് രാഹുൽ ഗാന്ധി എറണാകുളത്തേക്ക് തിരിക്കുകയായിരുന്നു.

സംസ്ഥാന തലത്തിൽ മാത്രമല്ല ദേശീയ തലത്തിൽ കോൺഗ്രസിന് വലിയ നഷ്ടമാണ് പി.ടിയുടെ അന്ത്യമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. മതേതര നിലപാടുകൾ ഉയർത്തിപ്പിടിച്ച് വിവിധ സമുദായങ്ങളിലുള്ള ജനങ്ങളെ ഒരുമിപ്പിച്ച് നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ പി.ടി നൽകിയ ഊർജ്ജം ചെറുതല്ലെന്നും തനിക്കും ഓരോ കോൺഗ്രസ് പ്രവർത്തകനും അത് മഹത്തായ നേട്ടമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഒരുനോക്ക് കാണാൻ ആയിരങ്ങൾ

പൊതുദർശനത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ടൗൺ ഹാളിലെത്തിയത്.ആയിരങ്ങളാണ് പി.ടിയെ അവസാനമായൊന്ന് കാണാൻ ടൗൺഹാളിലും പരിസരത്തും തടിച്ചുകൂടിയത്. ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് വലിയ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെല്ലാം ഇന്നലെ മുതൽ തന്നെ കൊച്ചിയിൽ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു.

മൃതദേഹം ഇന്നു പുലർച്ചെയോടെയാണ് ജന്മനാടായ ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ചത്. അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിന് പേരാണ് കാത്തുനിന്നത്. അർബുദത്തിനു ചികിത്സയിലായിരുന്ന പി.ടി.തോമസ് ഇന്നലെ രാവിലെ 10.15നാണ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ അന്തരിച്ചത്. രണ്ടു മാസം മുൻപാണ് രോഗം കണ്ടെത്തിയത്.

പുലർച്ചെ 2.45 ഓടെ ഇടുക്കിയിലെത്തിച്ച മൃതദേഹം ഉപ്പുതോട്ടത്തിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചു. പാലാ, ഇടുക്കി ബിഷപ്പുമാർ പി.ടിയുടെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. തൊടുപുഴയിലും മൂവാറ്റുപുഴയിലും നൂറുകണക്കിനാളുകളാണ് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്. 

കെപിസിസിയുടെ വർക്കിങ് പ്രസിഡന്റും, 2016 മുതൽ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗവുമാണ് നിലവിൽ പിടി തോമസ്. 20092014 ലോക്‌സഭയിൽ ഇടുക്കിയിൽ നിന്നുള്ള എംപിയായിരുന്നു പിടി തോമസ്.കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴി പൊതുരംഗത്ത് എത്തിയ പിടി തോമസ് കെ.എസ്.യുവിന്റെ യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

കെപിസിസി. നിർവാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്ടർ, കെഎസ് യു മുഖപത്രം കലാശാലയുടെ എഡിറ്റർ, ചെപ്പ് മാസികയുടെ എഡിറ്റർ, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്ഥാന ചെയർമാൻ, കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 1991, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽനിന്നും 2016 ലും 2021 ലും തൃക്കാക്കരയിൽനിന്നു ജയിച്ചു.

തൊടുപുഴയിൽ 1996, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പിജെ ജോസഫിനോട് പരാജയപ്പെട്ടു.ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തിൽ പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടേയും മകനാണ് പിടി തോമസ്. ഭാര്യ ഉമ തോമസ്. തൊടുപുഴ ന്യൂമാൻ കോളേജ്, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 2007ൽ ഇടുക്കി ഡി.സി.സി പ്രസിഡന്റായിരുന്നു അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP