Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തന്റെ വീട്ടിൽ കണ്ണാടിയില്ലേയെന്ന് തമ്പിസാർ ചോദിച്ചപ്പോൾ പൊട്ടിക്കരഞ്ഞു; ജീവനൊടുക്കുമെന്ന് ഭയന്ന് കിട്ടിയ ആദ്യവേഷം; ബാസ്റ്റാർഡ് എന്ന് ശകാരിച്ച ബഹദൂർ; ഭക്ഷണത്തിൽപോലും വിവേചനം; ലാലിന് ആദ്യമായി മേക്കപ്പിട്ട 'ഗുരു'; സത്യസന്ധനായ നിർമ്മാതാവ്; ഒപ്പം നല്ല മനുഷ്യനും; താരരാജക്കന്മാർ ഒന്നിച്ച് എതിർത്തിട്ടും 'അമ്മ' തെരഞ്ഞെടുപ്പിൽ മിന്നുന്ന ജയം; മണിയൻപിള്ള രാജു എന്ന 'ഹീറോ'യുടെ കഥ

തന്റെ വീട്ടിൽ കണ്ണാടിയില്ലേയെന്ന് തമ്പിസാർ ചോദിച്ചപ്പോൾ പൊട്ടിക്കരഞ്ഞു; ജീവനൊടുക്കുമെന്ന് ഭയന്ന് കിട്ടിയ ആദ്യവേഷം; ബാസ്റ്റാർഡ് എന്ന് ശകാരിച്ച ബഹദൂർ; ഭക്ഷണത്തിൽപോലും വിവേചനം; ലാലിന് ആദ്യമായി മേക്കപ്പിട്ട 'ഗുരു'; സത്യസന്ധനായ നിർമ്മാതാവ്; ഒപ്പം നല്ല മനുഷ്യനും; താരരാജക്കന്മാർ ഒന്നിച്ച് എതിർത്തിട്ടും 'അമ്മ' തെരഞ്ഞെടുപ്പിൽ മിന്നുന്ന ജയം; മണിയൻപിള്ള രാജു എന്ന 'ഹീറോ'യുടെ കഥ

എം റിജു

മയും മുയലും പന്തയം വെച്ച കഥ കഴിഞ്ഞാൽ കുട്ടികൾക്കൊക്കെ ഉദാഹരണമായി പഠിപ്പിക്കാവുന്ന ഒരു സംഭവമാണ് നടൻ മണിയൻ പിള്ളരാജു താരസംഘടനയായ 'അമ്മ'യിൽ ജയിച്ചു കയറിയത്. അപ്പുറത്ത് മോഹൻലാലും, മമ്മൂട്ടിയും, ദിലീപും അടക്കമുള്ള താര രാജക്കാന്മാരുടെ പാനൽ. ഇപ്പുറത്ത് ഏകനായി മണിയൻപിള്ള രാജു. തുടക്കത്തിൽ ആരും വിജയം പ്രവചിക്കാൻ കഴിയുന്ന, ഈസി വാക്കോവർ കാത്തിരുന്ന മത്സരം. ഈ അമിതമായ ആത്വിശ്വാസം കൊണ്ടാവണം, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രാജുവിന്റെ എതിരാളിയായ ആശ ശരത്ത് പലരോടും വോട്ട് ചോദിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല. ഫലം വന്നപ്പോൾ പ്രിയദർശൻ സിനിമയുടെ ക്ലൈമാകസ്പേലെയായി! ആകെ ബഹളം. ആശാ ശരത്ത് എട്ടുനിലയിൽ പൊട്ടി. സൂപ്പർ താരങ്ങൾ 'പ്ലിങ്ങായി'. മണിയൻ പിള്ള എന്ന കൊച്ചു നടന്റെ കരുത്ത് ഏവരും തിരിച്ചറിഞ്ഞ നിമിഷം.

പക്ഷേ സുധീർകുമാർ എന്ന രാജുവിനെ അറിയുന്നവർക്ക് ഇതിൽ യാതൊരു അത്ഭുദവം ഉണ്ടായിരുന്നില്ല. കാരണം സിനിമക്ക് അകത്തും പറുത്തും സത്യസന്ധതക്കും, നിഷ്പക്ഷതക്കും, പേരുകേട്ട മനുഷ്യനാണ് അദ്ദേഹം. വന്നവഴി മറക്കുകയും അപ്പപ്പോൾ കണ്ടവനെ അപ്പാ എന്ന് വിളിക്കുകയും ചെയ്യുന്ന മലയാള സിനിമാ ലോകത്ത് വേറിട്ടുനിൽക്കുന്ന വ്യക്തിത്വം. ഈ ലാളിത്യവും വിനയവും ബന്ധങ്ങളിലെ സുതാര്യതയുമാണ് അദ്ദേഹത്തെ വിജയിപ്പിച്ചത്. മാത്രമല്ല അഭിനേതാക്കൾ ആരുടെയും അടിമകൾ അല്ലെന്നും, മുകളിൽനിന്നുള്ള ആഹ്വാനം കൊണ്ടെന്നും വോട്ട് കിട്ടില്ലെന്നും ഈ വിജയം തെളിയിക്കുന്നു. ഇത് അമ്മ സംഘടനയെ കൂടുതൽ ജനാധിപത്യവത്ക്കരിക്കാനും ഉപകരിക്കും.

തിരുവായ്ക്ക് എതിർവായ് ഇല്ല എന്ന മട്ടിൽ, മൂന്നോ നാലോ താരങ്ങൾ കോക്കാസായി തീരുമാനങ്ങൾ എടുക്കുന്നതിന് പകരം, ഇനി അവർ കൂടുതൽ ചർച്ചകൾ നടത്തേണ്ടിവരും. ദിലീപ് വിഷയത്തിലൊക്കെ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ നിലപാടാണ്, മലയാളത്തിലെ ഏറ്റവും ജനകീയമായ കലാ സംഘടനയിലെ അംഗങ്ങൾ എടുത്തത് എന്ന വിമർശനം ശക്തമായിരുന്നു. 'അമ്മ' എന്നതിന് പകരം എ.എം.എം.എ എന്ന് ചില മാധ്യമങ്ങൾ അഭിസംബോധന ചെയ്യേണ്ടിവന്ന കാലം ആരും മറന്നിട്ടുണ്ടാവില്ല. അതുപോലെ ഡെബ്ലിയു.സി.സി ഉയർത്തിയ ചോദ്യങ്ങളും. രാജുവിനെപ്പോലെ വിണ്ണിൽ മാത്രം ജീവിക്കാത്ത, മനുഷ്യരുമായി കൂടുതൽ ബന്ധമുള്ള 'അമ്മ'യുടെ തലപ്പത്ത് വരുമ്പോൾ, ആ സംഘടനയും ഏറെ മാറുമെന്ന് പ്രതീക്ഷിക്കാം. ശരിക്കും മലയാള സിനിമയിലേക്ക് പൊരുതിക്കയറിവന്ന ഒരാളാണ് മണിയൻപിള്ള രാജു.

സുധീർ കുമാറിൽനിന്ന് മണിയൻ പിള്ളയിലേക്ക്

തിരുവനന്തപുരം ജില്ലയിലെ തൈക്കാട് ശേഖരൻ നായരുടേയും സരസ്വതിയമ്മയുടേയും മകനായി 1955 ഏപ്രിൽ 20ന് മണിയൻ പിള്ള രാജു ജനിച്ചത്. യഥാർത്ഥ പേര് സുധീർ കുമാർ. പക്ഷേ ഈ പേര് ഇന്ന് പാസ്പോർട്ടിലും ആധാർ കാർഡിലും മാത്രമേയുള്ളൂ. 1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിൽ ആദ്യമായി നായകനായതോടെ തന്റെ മാതാപിതാക്കൾ ഇട്ട പേര് ഈ നടനിൽനിന്ന് എന്നെന്നേക്കുമായി നഷ്ടമായി.''എന്നാൽ ഇന്നും ആൾക്കൂട്ടത്തിലൂടെ പോകുമ്പോൾ സൂധീർ എന്നൊരു വിളി കേട്ടാൽ ഞാൻ തിരിഞ്ഞ് നോക്കും. ഒരുമിച്ച് പഠിച്ച ആരെങ്കിലുമായിരിക്കും. എന്നാൽ ഇപ്പോൾ അങ്ങനെ ഒരു വിളി കേട്ടിട്ട് വർഷങ്ങളായി. വീട്ടിലിട്ട ഓമനപ്പേരാണ് രാജു. അത് എല്ലാവരും വിളിക്കുന്നു.''- രാജു ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.

കുടുംബത്തിലെ നാലു സഹോദരങ്ങളിൽ ഏറ്റവും ഇളവയനാണ് രാജൂ. രമണി, രാധ, സുരേന്ദ്രൻ എന്നിവരാണ് സഹോദരങ്ങൾ. പ്രാഥമിക വിദ്യാഭ്യാസം ഗവ.മോഡൽ ബോയ്സ് എച്ച്.എസ്. തിരുവനന്തപുരം, വിക്ടറി ടൂട്ടോറിയൽ കോളേജ് എന്നിവിടങ്ങളിൽ നിന്നായിരുന്നു. വളരെ ചെറുപ്രായത്തിൽ തന്നെ സിനിമാഭ്രാന്തനായരുന്നു അദ്ദേഹം. നടനാകണമെന്നായിരുന്നു ആഗ്രഹവും. അന്ന് മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ കുറിച്ച് കേട്ടറവുണ്ട്്. അതുവെച്ച് അപേക്ഷ നൽകി. 1973 മുതൽ 1975 വരെ മദ്രാസിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡിപ്ലോമ പൂർത്തിയാക്കി. എന്നാൽ പഠിച്ചിറങ്ങി നാട്ടിൽ എത്തിയപ്പോഴാണ് താൻ വിചാരിച്ചപോലെയല്ല കാര്യങ്ങൾ എന്ന് അദ്ദേഹം മനസ്സിലാക്കുന്നുത്. പിന്നെ ചാൻസ് തേടി തെണ്ടലിന്റെ കാലമായിരുന്നു. ആ കഷ്ടപ്പാടുകൾ വിവരിക്കാൻ ആവില്ലെന്ന് പല അഭിമുഖങ്ങളിലും രാജു പറഞ്ഞിട്ടുണ്ട്. അവഗണനകളും, അവഹേളനങ്ങളുമായിരുന്നു എവിടെയും.

ഇന്ന് 250ലധികം മലയാള സിനിമകളിൽ അഭിനയിച്ച രാജു ചലച്ചിത്ര നിർമ്മാണ രംഗത്തും സജീവ സാന്നിധ്യമാണ്. 1988ൽ റിലീസായ വെള്ളാനകളുടെ നാട് എന്ന സിനിമയാണ് രാജു ആദ്യമായി നിർമ്മിച്ചത്. അനശ്വരം ,എയ് ഓട്ടോ, അനന്തഭദ്രം, കണ്ണെഴുതി പൊട്ടും തൊട്ട് ,ഛോട്ടാ മുംബൈ , ബ്ലാക്ക് ബട്ടർഫ്ലൈ, ഒരു നാൾ വരും തുടങ്ങിയവയാണ് അദ്ദേഹം നിർമ്മിച്ച ചിത്രങ്ങൾ.

മോഹൻലാലിന്റെ ആദ്യ 'മേക്കപ്പ്മാൻ'

മോഹൻലാൽ പ്രിയദർശൻ ഗ്രൂപ്പിലെ സീനിയർ ആണ് രാജൂ. മോഹൻലാലിന്റെ ജേഷ്ഠൻ പ്യാരിലാലിന്റെ സഹപാഠിയാണ് അദ്ദേഹം. താൻ ചെയ്ത 250 ചിത്രങ്ങളിലെ കഥാപാത്രങ്ങളേക്കാർ ഒരുപക്ഷേ സ്മരിക്കപ്പെടുക, മോഹൻലാൽ എന്ന അസാമാന്യ പ്രതിഭക്ക് ആദ്യമായി മേക്കപ്പിട്ട ആൾ എന്ന നിലയിലാണെന്ന് രാജുതന്നെ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. ഫലത്തിന്റെ ലാലിന്റെ ആദ്യ അനൗദ്യോഗിക സംവിധായകനും ഇദ്ദേഹം തന്നെയാണ്. തന്റെ ആദ്യ സംവിധായകനായി മോഹൻലാൽ പറയുന്നതും മണിയൻപിള്ള രാജുവിനെയാണ്. ലാലിന്റെ വാക്കുകൾ ഇങ്ങനെയാണ്.

'മണിയൻപിള്ള രാജു എനിക്കു ജേഷ്ഠതുല്യനാണ്. എന്റെ ജേഷ്ഠന്റെ സഹപാഠിയായിരുന്നു. പരിചയം തുടങ്ങുന്നത് ഞാൻ ആറാം ക്‌ളാസ് വിദ്യാർത്ഥിയായിരിക്കുമ്പോളാണ്. സ്‌ക്കൂളിൽ അവതരിപ്പിക്കാൻ ഒരു നാടകം പഠിപ്പിച്ചുതരണമെന്നു പറയാൻ ഞാൻ രാജുവിനെ ചെന്നു കണ്ടു. 90 വയസ്സുള്ള ഒരു കഥാപാത്രത്തെയാണ് എനിക്ക് കിട്ടിയത്. ആ കഥാപാത്രത്തിന്റെ പേരിൽ സ്‌ക്കൂളിലെ ബസ്റ്റ് ആക്ടർ സമ്മാനം എനിക്ക് കിട്ടി. അന്ന് പത്താം ക്‌ളാസ് കുട്ടികൾക്ക് മാത്രമായിരുന്നു ബസ്റ്റ് ആക്ടർ സമ്മാനം കിട്ടിയിരുന്നത്. ആറാം ക്‌ളാസുകാരന് സമ്മാനം വാങ്ങിക്കൊടുത്തതിൽ പത്താം ക്‌ളാസുകാർ രാജുവിനെ ഓടിച്ചെന്നാണ് കഥ. പത്താം ക്‌ളാസിലും ഞാൻ ബസ്റ്റ് ആക്ടർ ആയിരുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ സംവിധായകൻ രാജുവാണ്. എന്റെ മുഖത്തു ചായം തേച്ച ആദ്യത്തെ മേക്കപ്പ് മാനും.'- ലാൽസലാം എന്ന അമൃയ ടീവിയിലെ പരിപാടിയിലാണ് സാക്ഷാൽ മോഹൻലാൽ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ലാലുമായി അന്ന് തുടങ്ങിയ സൗഹൃദവും ബന്ധവും ഇന്നും തുടരുന്നു.

ജീവനൊടുക്കുമെന്ന് പേടിച്ച് കിട്ടിയ ആദ്യ വേഷം

നീണ്ട ചാൻസ് ചോദിച്ചുള്ള നടത്തത്തിനൊടുവിൽ തുണയായത് കവിയും ഗാനരചയിതാവും സംവിധായകനുമൊക്കെയായ ശ്രീകുമാരൻ തമ്പിയായിരുന്നു. പക്ഷേ ആ കൂടിക്കാഴ്ചയും അങ്ങേയറ്റം വേദനാ ജനകമായിരുന്നെന്ന് രാജു പറഞ്ഞിട്ടുണ്ട്. ''ഒരിക്കൽ അവസരം തേടി ശ്രീകുമാരൻ തമ്പി സാറിനെ ആദ്യമായി ചെന്ന് കണ്ടപ്പോൾ, തന്റെ വീട്ടിൽ കണ്ണാടി ഇല്ലേ എന്നായിരുന്നു അദ്ദേഹം ചോദ്യം. താൻ രണ്ട് കൊല്ലം ഇവിടെ കിടന്ന് കാശ് കളഞ്ഞ് കുളിച്ചു. അടൂർ ഭാസിയും ബഹദൂറും ആലംമൂടനും ഉള്ളപ്പോൾ തനിക്കൊരു പുണ്ണാക്കും ചെയ്യാൻ പറ്റില്ല. താൻ പൊക്കോ എന്നും പറഞ്ഞു.

ഞാൻ നിരാശനായി മടങ്ങി. സങ്കടം താങ്ങാനാവതെ പൊട്ടിക്കരഞ്ഞുപോയി.
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ താമസിക്കുന്ന ലോഡ്ജിലേക്ക് വിളിച്ച് അതേ ശ്രീകുമാരൻ തമ്പി സാർ തന്നെ വന്നു. സാറിന്റെ അടുത്ത സിനിമയിലേക്ക് ഒരു ചാൻസ് തന്നു.'പീറ്റർ സാറിനെ കണ്ടു, വേക്കൻസി ഒന്നും ഇല്ലെന്നാണ് പറഞ്ഞത്. ഇനിയെങ്കിലും ഒരു ജോലി കിട്ടിയില്ലെങ്കിൽ ഞാന് വല്ല റെയിൽ പാളത്തിലും തലവെക്കും' -എന്ന് കനക ദുർഗയോട് പറയുന്നതാണ് സീൻ. ഫസ്റ്റ് ടേക്ക് തന്നെ ഒക്കെയായി. എന്നോട് അത്രയും ക്രൂരമായി പറഞ്ഞിട്ടും എനിക്ക് എന്തിനാണ് ആ സിനിമയിൽ ചാൻസ് തന്നതെന്ന് വർഷങ്ങൾക്ക് ശേഷം ഞാൻ തമ്പി സാറിനോട് ചോദിച്ചു.

അത് ഞാൻ അത്മഹത്യചെയ്യുമോ എന്ന് ഭയന്നായിരുന്നു എന്നായിരുന്ന അദ്ദേഹത്തിന്റെ മറുപടി. അന്ന് ഞാൻ വീട്ടിൽ നിന്ന് പോയതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ വീട്ടിലെ മുകൾ നിലയിൽ നിന്നും കർട്ടൻ മാറ്റി നോക്കി. അപ്പോൾ ഞാൻ ബസ് സ്റ്റാൻഡിൽ നിന്ന് കരയുന്നത് കണ്ടു. വേഷമില്ലെങ്കിൽ ഇല്ലെന്ന് പറഞ്ഞാൽ പോരെ. ഇത്രയൊക്കെ പറയണമോയെന്ന് ഭാര്യ തമ്പിസാറിനോട് ചോദിച്ചു. നേരെ റൂമിൽ പോവാതെ വല്ല റെയിൽ പാളത്തിൽ ചാടി ആത്മഹത്യ ചെയ്തേക്കും എന്ന് ഭാര്യ പറഞ്ഞു. അതു കേട്ട് തമ്പി സാർ പേടിച്ച് പോയി. ഞാൻ ചാവാതിരിക്കാൻ വേണ്ടിയാണ് അന്ന് തന്നെ പുള്ളി എഴുതിയുണ്ടാക്കിയ സീനായിരുന്നു എനിക്ക് തന്നത്. എനിക്കൊരു 100 രൂപ തരണമെന്നും പുള്ളി പറഞ്ഞെങ്കിലും പ്രൊഡക്ഷൻ മാനേജർ അത് അടിച്ചു മാറ്റുകയും ചെയ്തെന്നും മണിയൻ പിള്ള കൂട്ടിച്ചേർക്കുന്നു. അങ്ങനെ 1975ൽ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടം എന്ന സിനിമ സുധീർകുമാറിന്റെ ആദ്യ ചിത്രമായി.

പക്ഷേ പിന്നീട് ശ്രീകുമാരൻ തമ്പിയുമായി വളരെ അടുത്ത ബന്ധം രാജുവിന് ഉണ്ടായി. നടനായും നിർമ്മതാവുമായൊക്കെ ഉയർന്നപ്പോഴും ആ ഗുരുത്വം കാത്തുസൂക്ഷിച്ചുവെന്ന് തമ്പിസാർ ഇപ്പോഴും പറയുന്നു.

ബഹുദുർ വിളച്ചത് ബാസ്റ്റാർഡ് എന്ന്

അക്കാലത്ത തനിക്കുണ്ടായ മറ്റൊരു കൈപ്പേറിയ അനുഭവം രാജു പറയുന്നത് ഇങ്ങനെ-''രാജു റഹീം എന്ന ചിത്രത്തിൽ അഭിനയിച്ചതിനാണ് ആദ്യമായി 250 രൂപ പ്രതിഫലം ലഭിക്കുന്നത്. മൂന്ന് ഭാഗമായിട്ടായിരുന്നു ആ പൈസ നൽകിയത്. ആ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് രസകരമായ ഒരു സഭവം നടന്നിട്ടുണ്ട്. ഞാനും ബഹുദൂർക്കയും ഒരേ നിറത്തിലുള്ള ബനിയനൊക്കെ ധരിച്ച് ഇങ്ങനെ നടന്നു പോവുകയാണ്. ആ സമയത്ത് ഒരു പട്ടി മാലയുമായി ഓടി വരും. അത് പട്ടിയുടെ വായിൽ നിന്നും എടുത്ത് 'നിക്ക് ഇത് എവിടുന്ന് കിട്ടി' എന്ന് പറയുന്നതാണ് സീൻ

ഞങ്ങൾ നടന്നെങ്കിലും പട്ടി വരുന്നില്ല. ആക്ഷൻ പറഞ്ഞു. ഞങ്ങൾ നടന്നെങ്കിലും പട്ടി വരുന്നില്ല. ഒടുവിൽ പട്ടി വന്നപ്പോൾ ഞാൻ മാലയെടുത്ത ഉടനെ സംവിധായകൻ കട്ട് പറഞ്ഞു. പെട്ടെന്ന് ബഹദൂർക്ക് എന്റെയടുത്ത് 'ബാസ്റ്റഡ്.. ആ പട്ടിക്കുള്ള കോമൺസെൻസ് തനിക്കില്ലെ. ഇതിനകത്ത് ഫിലിം അല്ലേ ഓടുന്നത്' എന്ന് പറഞ്ഞു. എന്നാൽ സംവിധായകൻ ഞാൻ നന്നായി ചെയ്തെന്ന് പറഞ്ഞു. പക്ഷെ എനിക്ക് അപ്പോൾ വലിയ സങ്കടം വന്നു. ഞാൻ മാറിപ്പോയിരുന്ന് കൂറെ കരഞ്ഞു.

ബഹദൂർക്ക അടുത്ത് വന്നു. ഞാൻ കരയുന്നത് കണ്ടപ്പോൾ ബഹദൂർക്ക അടുത്ത് വന്നു. മൂക്കത്താണ് ദേഷ്യമെങ്കിലും വളരെ നല്ല മനുഷ്യനാണ് അദ്ദേഹം. ഏതോ ഒരു നിമിഷത്തിൽ അങ്ങനെ പറഞ്ഞു പോയതാണ്. പുള്ളി എന്റെ അടുത്ത് വന്ന് തോളിൽ തട്ടി 'ഇങ്ങനെ കരയുകയൊന്നും ചെയ്യരുത്, നല്ല ഭാവിയുള്ളതാണ്'- എന്നും പറഞ്ഞു. അതിന് ശേഷമാണ് സുധീർ കുമാർ എന്ന പേരിൽ രക്ഷപ്പെടില്ല എന്ന് അദ്ദേഹം പറയുന്നത്. നോക്കാം എന്നായിരുന്നു എന്റെ മറപുടി. സെറ്റിൽ ആദ്യമായി കരഞ്ഞ സംഭവമായിരുന്നു അത്.

താരങ്ങൾക്ക് ചിക്കൻ നമുക്ക് എന്തെങ്കിലും

സിനിമലോകത്തെ ഒരുപാട് കൈപ്പേറിയ അനുഭവങ്ങളുടെ കഥയും രാജുവിന് പറയാനുണ്ട്. അക്കാലത്ത് ഭക്ഷണത്തിൽ അടക്കം വിവേചനം ഉണ്ടായിരുന്നതായും, ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്നവരുടെ പണം പ്രൊഡക്ഷൻകാർ വെട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പിന്നീട് രാജു നിർമ്മാതാവ് ആയപ്പോൾ ഈ വിഷയങ്ങളിലൊക്കെ ഏറെ ശ്രദ്ധിച്ചിരുന്നു. ഒരാൾക്കുപോലും പ്രതിഫലം കിട്ടാതായ അവസ്ഥ തന്റെ പടത്തിൽ ഉണ്ടായിട്ടില്ലെന്ന് രാജു അഭിമാനപൂർവം പറയും. കൗമുദി ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ഒരിക്കൽ രാജു ഇങ്ങനെ തുറന്നടിച്ചു.

''ഭക്ഷണ കാര്യത്തിൽ വേർതിരിവ് കാണിക്കുന്നത് കാണുമ്പോൾ ഭയങ്കര സങ്കടം വരും. വലിയ താരങ്ങൾക്കൊക്കെ ചിക്കനും ഫിഷും കൊടുക്കുമ്പോൾ, നമുക്കൊക്കെ എന്തെങ്കിലുമാണ് കിട്ടുക. മുൻപ് ലൈറ്റ് ബോയ്സിനും ക്യാമറ അസിസ്റ്റന്റുമാർക്കും ഇലയിൽ പൊതിഞ്ഞ് സാമ്പാർ സാദോ തൈര് സാദോ ഒക്കെയാണ് കൊടുക്കുന്നത്. അവരത് താഴെയിരുന്ന് പിച്ചക്കാർ കഴിക്കുന്ന പോലെയാണ് കഴിക്കുക. ഇത് കാണുമ്പോഴാണ് വല്ലാത്ത സങ്കടം വരുന്നത്.

ഞാൻ നസീർ സാറിനോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സാർ, ഞാൻ തിരുവനന്തപുരത്ത് നിന്ന് വരുന്നതാണ്. അഭിനയത്തിനോട് അത്രയും പാഷൻ ഉള്ളതുകൊണ്ടാണ് രണ്ട് വർഷം ഇൻസ്റ്റിറ്റ്യൂട്ടിലും പഠിച്ച് ഇവിടെ വന്ന് മിനക്കെട്ട് നിൽക്കുന്നത്. പലപ്പോഴും അഭിനയിക്കുന്നതിന് പൈസ പോലും കിട്ടാറില്ല.തിരുവനന്തപുരത്ത് അഞ്ച് കല്യാണമണ്ഡപങ്ങളുണ്ട്. എനിക്ക് തരക്കേടില്ലാത്തൊരു കുപ്പായമുണ്ടെങ്കിൽ അവിടെയെല്ലാം പോയി എനിക്ക് സദ്യ കഴിക്കാം. അങ്ങനെയുള്ള സഥലത്ത് നിന്ന് വന്നാണ് ഞാൻ ഇവിടെ ഈ ഭക്ഷണം കഴിക്കുന്നത് എന്ന് സാറിനോട് തുറന്ന് പറഞ്ഞിട്ടുണ്ട്,''- മണിയൻപിള്ള രാജു പറഞ്ഞു.

കമൽഹാസന് പകരം ആദ്യ നായകവേഷം

സിനിമയിൽ ചാൻസ് ചോദിച്ച് മദിരാശിയിലൂടെ നടക്കുന്ന കാലത്ത് കലാകൗമുദിയുടെ റിപ്പോർട്ടറായി നെടുമുടി വേണു അവിടെ വരുന്നു. ആ അനുഭവം രാജു ഇങ്ങനെ പറയുന്നു. '' ഹാസ്യകഥാപാത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ സുധീർ കുമാർ എന്ന ഈ പേര് ഒരു ബുദ്ധിമുട്ടാവുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്നാൽ കോമഡിക്ക് വേണ്ടി പരേതൻ എന്ന പേരിട്ടാലോയെന്ന് ഞാൻ തമാശ രൂപേണ അന്ന് നെടുമുടി വേണുവിനോട് ചോദിച്ചിരുന്നു. അദ്ദേഹവും ചിരിച്ചു. എന്നാൽ അടുത്ത തവണ കലാകൗമുദി അച്ചടിച്ച് വന്നപ്പോൾ അമ്മ പേടിച്ചു പോയി. അതിൽ പരേതൻ എന്നും പറഞ്ഞുകൊണ്ടായിരുന്നു ആ അഭിമുഖം അച്ചടിച്ച് വന്നത്. എനിക്ക് എന്തെങ്കിലും പറ്റിയോ എന്നായിരുന്നു അമ്മ ഭയപ്പെട്ടത്. അഭിമുഖം പൂർണ്ണമായി വായിച്ച് നോക്കിയപ്പോഴാണ് അമ്മയ്ക്ക് സമാധാനമായത്.

പക്ഷേ,എനിക്ക് പേര് മാറ്റേണ്ടി വന്നതല്ല, മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷം ഒട്ടോമാറ്റിക്ക് ആയി എന്റെ ഓമനപ്പേരായ രാജു എന്ന പേരിന്റെ കൂടെ മണിയൻ പിള്ള എന്ന പേരും ചേർന്ന് വരികയായിരുന്നു.'- രാജു പറയുന്നു. മോഹൻലാൻ നായകനാകും മുൻപ് നായക കഥാപാത്രത്തെ അവതരിപ്പിച്ചയാളാണ് രാജു. അതും കമൽഹാസനു പകരക്കാരനായി. മണിയൻപിള്ളയായി അഭിനയിക്കാൻ കമൽഹാസന്റെ ഡേറ്റ് നിർമ്മാതാവ് വാങ്ങിയതറിയാതെ സംവിധായകൻ രാജുവിന് വാക്കുകൊടുക്കുകയായിരുന്നു. അങ്ങനെയാണ് രാജു നായകനാവുന്നത്. ചിത്രം പ്രദശന വിജയം നേടിയതോടെ മണിയൻപിള്ള എന്ന പേരും ഉറച്ചു.

നസീറും മോഹൻലാലും മമ്മൂട്ടിയുമൊക്കെ അവരുടെ പേരുകളിൽ കഥാപാത്രമായി അഭിനയിച്ചിട്ടുണ്ടെങ്കിലും അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരിൽ ശിഷ്ടകാലം അറിയപ്പെടാൻ ഭാഗ്യം കിട്ടിയത് എനിക്കും നടികർ തിലകം ശിവാജി ഗണേശനുമാണെന്ന് മണിയൻപിള്ള രാജു അഭിമാനത്തോടെ പറയും.

ലാൽ- പ്രിയൻ കോമ്പോയിലൂടെ വിജയം

1982ലെ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'ചിരിയോ ചിരി' എന്ന സിനിമയിലൂടെ ഹാസ്യകഥാപാത്രങ്ങൾക്ക് തന്റേതായ ഒരു രീതി സൃഷ്ടിച്ച് രാജു മലയാള സിനിമയിൽ സജീവമായത്. പിന്നെ അദ്ദേഹത്തെ ലിഫ്റ്റ് ചെയ്തത് പ്രിയദർശൻ തന്നെയായിരുന്നു. പ്രിയന്റെ സിനിമകളിൽ രാജൂ നായകനായും സഹനായകനായും ഒക്കെ മലയാള സിനിമയിൽ നിറഞ്ഞുനിന്നു. പിന്നെ അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വിന്നില്ല. മിന്നാരത്തിലെ ഒറ്റ ഷോട്ടിലെ ലോങ്ങ് ഡയലോഗ് മറക്കാൻ കഴിയില്ല. ഇത് ഹിന്ദി സിനിമയാക്കിയപ്പോഴാണ് എത്രയോ ബുദ്ധിമുട്ടിയാണ് ആ ഭാഗം ചിത്രീകരിച്ചതെന്ന് പ്രിയൻ പറഞ്ഞിട്ടുണ്ട്. രാജുവിനെപ്പോലെയുള്ള താരങ്ങളുടെ മിടുക്ക് അറിയുന്നതും അപ്പോൾ തന്നെയാണ്.

1978ൽ മോഹൻലാൽ തിരനോട്ടത്തിൽ ചെറിയ വേഷത്തിൽ ആദ്യമായി ക്യാമറയക്ക് മുൻപിലെത്തുമ്പോൾ രാജു പത്തു സിനികളിൽ അഭിനയിച്ചു കഴിഞ്ഞിരുന്നു. ശശികുമാറിന്റെ ജയിക്കാനായി ജയിച്ചവൻ എന്ന ഹിറ്റ് ചിത്രം ഉൾപ്പെടെ. നസീർ, മധു, ജയൻ, സുകുമാരൻ, സോമൻ എന്നിവർക്കൊല്ലാം ഒപ്പം.1983ൽ പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത പിൻനിലാവാണ് മോഹൻലാലും മണിയൻപിള്ള രാജുവും ഒന്നിച്ചഭിനയിച്ച ആദ്യചിത്രം. പിന്നീടവർ 50 ലധികം ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചു. രാജു 15 സിനിമകളും നിർമ്മിച്ചു . അതിൽ വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, ഛോട്ടാ മുംബയ്, ഒരു നാൾ വരും എന്നിവയിൽ മോഹൻലാൽ നായകനുമായി. പ്രിയദർശന്റെ 1986 ലെ സൂപ്പർഹിറ്റായിരുന്ന ഹലോ മൈ ഡിയർ റോങ് നമ്പർ നിർമ്മിച്ചത് ലാലും രാജുവും ചേർന്നാണ്. മോഹൻലാലിനോടുള്ള കടുത്ത ആരാധന വർണ്ണിക്കുന്ന ചിത്രമായ 'മോഹൻലാൽ' എന്ന ചിത്രത്തിലുംമണിയൻപിള്ള രാജു അഭിനയിച്ചു, മണിയൻപിള്ള രാജു എന്ന കഥാപാത്രമായിതന്നെ.

ഏതു പ്രതിസന്ധി ഘട്ടത്തിലും തനിക്ക് വിളിക്കാവുന്ന സുഹൃത്താണ് രാജുവെന്നാണ് മോഹൻലാൽ പറയുന്നത്. 'സൗഹൃദത്തിന് രാജു വലിയ വില കൽപ്പിക്കുന്നതായി പല സന്ദർഭങ്ങളിലും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ഇത്രയും കാലത്തെ ഞങ്ങളുടെ ബന്ധത്തിൽ നീരസമോ മുഷിവോ ഉണ്ടായിട്ടില്ല. ഞങ്ങൾ ഒപ്പമുള്ള നിമിഷങ്ങൽ ഓരോന്നും വലിയ വലിയ ഓർമ്മകളാണ്. അഭിയത്തിന്റെ ബാലപാഠം എന്നെ ആദ്യം പഠിപ്പിച്ചത് രാജുവാണ്. തൈക്കാട് അദ്ദേഹത്തിന്റെ വീടിനു മുകളിൽ ഒരു ലോഡ്ജ് ഉണ്ടായിരുന്നു.അവിടെ വച്ചാണ് ഞങ്ങളെ നാടകം പഠിപ്പിച്ചത്''- ലാൽ പറയുന്നു.

ഈ സൗഹൃദമൊക്കെ അമ്മ തെരഞ്ഞെടുപ്പിലൂടെ തകർന്നുപോവുമെന്ന് കരുതുന്നവർക്കും ആകെ തെറ്റി. നിങ്ങൾക്ക് മണിയൻ പിള്ള രാജുവിനെകുറിച്ച് ഒരുചുക്കും അറിയില്ല എന്നാണ് അതിന്റെ അർഥം. തീർത്തും ഔദ്യോഗികമായ കാര്യങ്ങൾ വ്യക്തിബന്ധങ്ങളെ ബാധിക്കാത്ത വിധം കൊണ്ടുപോവാൻ അദ്ദേഹത്തിന് നന്നായി അറിയാം. മോഹൻലാൽ എന്ന നടൻ വേറെ, സുഹൃത്ത് വേറ, 'അമ്മ' പ്രസിഡന്റ് വേറെ. ഇതാണ് മണിയൻ പിള്ളയുടെ നയം.

വിനീതൻ, നിഷ്പക്ഷൻ, വന്നവഴി മറക്കാത്തവൻ

എന്തുകൊണ്ട് മണിയൻ പിള്ള രാജുവിന് വോട്ടുചെയ്തുവെന്ന് ചോദിച്ചാൽ സിനിമാ താരങ്ങളിൽ ചിലരെങ്കിലും തുറന്നുപറയുന്ന ഒരു കാര്യമുണ്ട്. അദ്ദേഹം മാന്യനും, സത്യസന്ധനും, നിഷ്പക്ഷനുമാണ്. ഇത്രയധികം സിനിമകൾ നിർമ്മിച്ചിട്ടും ആർക്കും ഒരു വണ്ടിച്ചെക്കും കൊടുത്തിട്ടില്ല. സെറ്റിൽ എല്ലാ സൗകര്യങ്ങളും ഉണ്ടാവും. കൃത്യമായി പേയ്മെന്റ് കിട്ടും. അതും ഷൂട്ടിങ്ങ് പാക്കപ്പ് ആവുന്നതിന് മുമ്പേ. അതുകൊണ്ടുതന്നെ രാജുചേട്ടന്റെ ഒരു സിനിമയിൽ അഭിനയിക്കാൻ പോവുക എന്നത് തങ്ങൾക്ക് സന്തോഷമുള്ള കാര്യമാണെന്നാണ് യുവതാരങ്ങൾ പറയുന്നത്. അതുപോലെ തന്നെ സിനിമയിലെ ഒരു ഗ്രൂപ്പിസത്തിലും കുശിനി സംഘത്തിലും അദ്ദേഹം ഭാഗഭാക്കുമല്ല.

രാജുതന്നെ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. ''പൊതുവെ വന്ന വഴി മറക്കുന്നവർ ആണെന്നാണ് സിനിമക്കാരെക്കുറിച്ച് പറയുക. എന്നാൽ എന്റെയൊക്കെ കാര്യം തിരിച്ചാണ്. ഞാനൊക്കെ എന്നെ ഓരോഘട്ടത്തിലും സഹായിച്ചവരെ കൃത്യമായി ഓർക്കുകയും, ഓരോഘട്ടങ്ങളിലും പരിഗണിക്കുകയും ചെയ്യാറുണ്ട്''. ഈ സ്വഭാവ സവിശേഷതകൾ കൊണ്ടുതന്നെയാണ് ചാൻസ് ചോദിച്ചചെല്ലുന്ന യുവ നടന്മാർക്കും സംവിധാകയർക്കും ഒരു അത്താണി തന്നെയാണ് അദ്ദേഹം.

രാഷ്ട്രീയമായും തീർത്തു നിഷ്പക്ഷനാണ് മണിയൻപിള്ള രാജു. മുമ്പ് കേരളത്തിലെ റേഷൻ കടകളെക്കുറിച്ച് ഒരു വിവാദമുണ്ടായപ്പോൾ, റേഷൻ കടയിൽപോയതും നല്ല അരി കിട്ടിയതുമായ അനുഭവം അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ഇത് സർക്കാർ അനുകൂലികൾ ഒരു പ്രചാരണ ആയുധമാക്കി എടുത്തു. ഇതേതുടർന്ന് സർക്കാരിന്റെ ഓണക്കിറ്റ് ഭക്ഷ്യമന്ത്രി അനിൽ രാജുവിന്റെ വീട്ടിൽ നേരിട്ടെത്തിച്ച് നൽകിയതും വിവാദമായി. എന്നാൽ മന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു. ''പൊതു വിതരണം രംഗത്തെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ വ്യക്തിയാണ് മണിയൻപിള്ള രാജു. സ്വാഭാവികമായിട്ടും കിറ്റ് വിതരണം നടത്തുമ്പോൾ ആ വീട്ടിൽ പോവുകയെന്ന ഉദ്ദേശം മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതൊരു വിവാദ വിഷയമാക്കേണ്ട കാര്യമില്ല. അനർഹമായ കാര്യം ചെയ്തിട്ടില്ല. കിറ്റ് വിതരണത്തിലെ ക്രമീകരണത്തിൽ ഒരു ദിവസം മുന്നോട്ട് പോയാൽ എന്താണ് പ്രശ്‌നം.''. എന്നാൽ താൻ കണ്ടത് പറഞ്ഞുവെന്നല്ലാതെ തനിക്ക് മറ്റ് രാഷ്ട്രീയ അജണ്ടകൾ ഒന്നുമില്ലെന്ന് രാജുവും തുറന്നു പറഞ്ഞു.

അന്ന് രാജു ഇടത് അനുകൂലിയാണെന്ന് ചിലർ പ്രചരിപ്പിച്ചവർക്ക് മാറ്റിപ്പറയേണ്ടി വന്നത് വൈദ്യുതി ബിൽ വിവാദത്തോടെയാണ്. തനിക്ക് കെ.എസ്.ഇ.ബിയുടെ വക വൻ തുകക്കുള്ള വൈദ്യുതി ബിൽ കിട്ടിയതും രാജു പുറത്തുവിട്ടിരുന്നു. ഇത് വാർത്തയായതോടെയാണ് കെ.എസ്.ഇ.ബി തിരുത്തുന്നതും തുക കുറച്ചുകൊടുക്കുന്നതും. സ്വാഭാവികമായും പ്രതിപക്ഷം ഈ വിഷയം ഏറ്റുപിടിച്ചു. അപ്പോഴും രാജു പറഞ്ഞു. ''എനിക്ക് ഇതിൽ രാഷ്ട്രീയമില്ല. ഞാൻ എന്റെ അനുഭവമാണ് പറഞ്ഞത്''.

ഈ രീതിയിൽ പൊളിറ്റിക്കൽ ന്യൂട്രാലിറ്റി നിലനിർത്താൻ നമ്മുടെ പല നടന്മാർക്കും കഴിയുന്നില്ല. മറ്റുള്ളവരിൽനിന്ന് മണിയൻ പിള്ളയെ വ്യത്യസ്തനാക്കുന്നതും ഇതുതന്നെയാണ്. തിരുവനന്തപുരം നായർ ലോബിയെന്നൊക്കെപ്പറഞ്ഞ് മുനവെച്ച ആരോപണങ്ങൾ പറയുന്ന തിലകൻ പോലും രാജുവിനെക്കുറിച്ച് മോശമായതൊന്നും പറഞ്ഞിട്ടില്ല. ആ തിളങ്ങുന്ന വ്യക്തിത്വത്തിന് കിട്ടിയ അംഗീകാരമാണ് താരസംഘടനയിലെ വിജയവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP