Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടിഞ്ഞാണില്ലാതെ കുതിച്ച് ഓമിക്രോൺ; ലോകത്ത് രോഗം റിപ്പോർട്ട് ചെയ്തത് 89 രാജ്യങ്ങളിൽ; യുറോപ്പിലും സ്ഥിതി ഗുരുതരം; രാജ്യത്തും ഓമിക്രോൺ രോഗബാധ കൂടുന്നു; കേരളത്തിൽ കേസുകൾ 11 ആയി ; ഫെബ്രുവരിയിൽ കോവിഡ് മൂന്നാം തരംഗ സാധ്യത

കടിഞ്ഞാണില്ലാതെ കുതിച്ച് ഓമിക്രോൺ; ലോകത്ത് രോഗം റിപ്പോർട്ട് ചെയ്തത് 89 രാജ്യങ്ങളിൽ; യുറോപ്പിലും സ്ഥിതി ഗുരുതരം; രാജ്യത്തും ഓമിക്രോൺ രോഗബാധ കൂടുന്നു; കേരളത്തിൽ കേസുകൾ 11 ആയി ; ഫെബ്രുവരിയിൽ കോവിഡ് മൂന്നാം തരംഗ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

വിയന്ന : കടിഞ്ഞാണില്ലാതെ കുതിച്ച് ഓമിക്രോൺ.മരണം കാര്യമായി റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും രോഗം പടരുന്നത് വ്യാപകമാവുകയാണ്. ഇതുവരെ 89 രാജ്യങ്ങളിൽ ഓമിക്രോൺ സ്ഥിരീകരിച്ചു.ഓമിക്രോൺ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ ഒന്നര മുതൽ മൂന്നു ദിവസത്തിനുള്ളിൽ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ജനങ്ങളുടെ പ്രതിരോധശേഷി കൂടിയ രാജ്യങ്ങളിൽ പോലും രോഗവ്യാപനം വേഗത്തിലാണ്.

ഒമിക്രോണിന്റെ തീവ്രത, അപകടശേഷി, വാക്‌സീൻ പ്രതിരോധത്തെ മറികടക്കുമോ തുടങ്ങിയവയിൽ നിഗമനങ്ങളിലെത്താൻ കൂടുതൽ േഡറ്റ ലഭ്യമാകേണ്ടതുണ്ട്. നിലവിലെ പ്രതിരോധശേഷി മറികടക്കുന്നതിനാലാണോ ഓമിക്രോൺ അതിവേഗത്തിൽ പടരുന്നതെന്ന് കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത ദക്ഷിണാഫ്രിക്കയിലെ സ്ഥലങ്ങളിൽ ഇപ്പോൾ ഓമിക്രോൺ കേസുകൾ കുറഞ്ഞിട്ടുണ്ട്.എന്നാൽ മറ്റു പ്രദേശങ്ങളിൽ കേസുകൾ വ്യാപകമായി വർധിക്കുന്നുമുണ്ട്.മരണസംഖ്യ കുറയുന്നതിനൊപ്പം കാര്യമായ രോഗലക്ഷണം ഇല്ലാ്ത്തതും ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം കുറയുന്നതുമാണ് ലോകത്തിന് ആശ്വാസമാകുന്നത്.എന്നാൽ കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ യുറോപ്പിൽ വീണ്ടും അടച്ചുപൂട്ടലിന്റെ വ്ക്കിലാണ്

അതേസമയം ഓമിക്രോൺ വ്യാപന തീവ്രത കൂടിയാൽ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെയെന്ന് സൂചന നൽകി വിദഗ്ദ്ധർ. എന്നാൽ രണ്ടാം തരംഗത്തിന്റെയത്ര തീക്ഷ്ണണമാകാനിടയില്ലെന്ന് ദേശീയ കോവിഡ് 19 സൂപ്പർ മോഡൽ കമ്മിറ്റിയിലെ വിദഗ്ദ്ധർ വ്യക്തമാക്കിയത് . നിലവിൽ 54 കോടിയിലേറെ പേർ രണ്ട് ഡോസ് വാക്‌സീനും 82 കോടിയലിധം പേർ ഒരു ഡോസും സ്വീകരിച്ചു കഴിഞ്ഞതിനാൽ പ്രതിരോധം കൂടുതൽ മികച്ചതാകുമെന്നാണ് വിലയിരുത്തൽ. വാക്‌സിനേഷനിലൂടെ നല്ലൊരു വിഭാഗം പ്രതിരോധ ശേഷി നേടിയതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

രാജ്യത്താകമാനമായി ഓമിക്രോൺ രോഗബാധയേറ്റവരുടെ എണ്ണം വർധിക്കുകയാണ്. രാജ്യത്താകെയായി നൂറ്റിനാൽപതിലേറെ പേർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചതായാണ് ആരോഗ്യമന്ത്രലയത്തിന്റെ കണക്ക്. 24 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് കൂടുതൽ ആണെന്നും, ജാഗ്രത പാലിക്കണമെന്നും കേന്ദ്രം കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലും തെലങ്കാനയിലുമായി ഇന്നലെ 21 പേർക്കു കൂടി ഓമിക്രോൺ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിൽ എട്ടുപേർക്കാണ് പുതിയതായി ഓമിക്രോൺ സ്ഥിരീകരിച്ചത്. എട്ടു പേരും മുംബൈയിലാണ്. ഇതോടെ സംസ്ഥാനത്താകെ ഓമിക്രോൺ ബാധിതർ 48 ആയി. തെലങ്കാനയിൽ 13 പേർക്ക് കൂടിയാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് ഹൈദരാബാദിൽ എത്തിവരാണ് എല്ലാവരും. ഇതോടെ തെലങ്കാനയിൽ ഓമിക്രോൺ ബാധിതർ 20 ആയി.

കേരളത്തിൽ 4 പേർക്ക് കൂടി ഓമിക്രോൺ; സംസ്ഥാനത്ത് ആകെ 11 കേസുകൾ

കേരളത്തിലാകട്ടെ 4 പേർക്ക് കൂടി ഓമിക്രോൺ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ 11 രോഗബാധിതരായി. സംസ്ഥാനത്ത് 4 പേർക്ക് കൂടി കോവിഡ് 19 ഓമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആണ് അറിയിച്ചത്. സംസ്ഥാനത്ത് ഇതുവരെ 11 പേർക്കാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെത്തിയ രണ്ട് പേർക്കും (17), (44), മലപ്പുറത്തെത്തിയ ഒരാൾക്കും (37), തൃശൂർ സ്വദേശിനിക്കുമാണ് (49) ഇന്നലെ ഓമിക്രോൺ സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്ത് എത്തിയ 17 വയസുകാരൻ യുകെയിൽ നിന്നും 44കാരൻ ട്യുണീഷ്യയിൽ നിന്നും വന്നവരാണ്. മലപ്പുറം സ്വദേശി ടാൻസാനിയയിൽ നിന്നും തൃശൂർ സ്വദേശിനി കെനിയയിൽ നിന്നുമാണ് എത്തിയത്. കേന്ദ്ര സർക്കാർ മാർഗനിർദേശ പ്രകാരം കെനിയ, ട്യുണീഷ്യ എന്നിവ ഹൈ റിസ്‌ക് രാജ്യത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനാൽ ഇവർക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. തിരുവനന്തപുരത്തെ 17 വയസുകാരൻ ഡിസംബർ 9ന് അച്ഛനും അമ്മയും സഹോദരിക്കും ഒപ്പം യുകെയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതാണ്. ഇതോടൊപ്പം അമ്മൂമ്മയും സമ്പർക്ക പട്ടികയിലുണ്ട്.

ഇവരെല്ലാം ചികിത്സയിലാണ്. തിരുവനന്തപുരം എയർപോർട്ട് വഴി വന്ന 44കാരൻ ഡിസംബർ 15ന് ഫ്ളൈറ്റ് ചാർട്ട് ചെയ്ത് വന്നതാണ്. ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാൽ എയർപോർട്ടിൽ റാൻഡം പരിശോധന നടത്തിയ ശേഷം ഇദ്ദേഹത്തെ വിട്ടു. പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തി. മലപ്പുറത്ത് ചികിത്സയിലുള്ളയാൾ ദക്ഷിണ കർണാടക സ്വദേശിയാണ്. ഡിസംബർ 13ന് കോഴിക്കോട് എയർപോർട്ടിലെ പരിശോധനയിൽ ഇദ്ദേഹം പോസിറ്റീവായതിനാൽ നേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തൃശൂർ സ്വദേശിനി ഡിസംബർ 11ന് കെനിയയിൽ നിന്നും ഷാർജയിലേക്കും അവിടെനിന്നും ഡിസംബർ 12ന് ഷാർജയിൽ നിന്നും കൊച്ചിയിലേക്കുമാണ് എത്തിയത്. കെനിയ ഹൈ റിസ്‌ക് രാജ്യത്തിൽ ഉൾപ്പെടാത്തതിനാൽ ഇവർക്ക് സ്വയം നിരീക്ഷണണാണ് അനുവദിച്ചത്. 13ന് പരിശോധിച്ചപ്പോൾ കോവിഡ് പോസിറ്റീവായി. അമ്മ മാത്രമാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്. അമ്മയും കോവിഡ് പോസിറ്റീവായി.

കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ അയച്ചു. അതിലാണ് ഇവർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഓമിക്രോൺ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി പാലിക്കണം, ഇവർ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങൾ സന്ദർശിക്കുകയോ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളിൽ സംബന്ധിക്കാനോ പാടില്ലെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP