Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അന്ന് വൈസ് ക്യാപ്റ്റനായ രോഹിത്തിനെ മാറ്റാൻ കോലി 'കളിച്ചു'; ഇന്ന് കോലിയെ മാറ്റാൻ രോഹിത്തും; ട്വന്റി 20യിൽ ടീമിനെ നയിക്കാൻ രോഹിത് ആവശ്യപ്പെട്ടത് ഏകദിന ക്യാപ്റ്റൻസി?; ഇന്ത്യൻ ക്രിക്കറ്റിലെ അധികാര തർക്കം മറനീക്കി പുറത്തേക്ക്

അന്ന് വൈസ് ക്യാപ്റ്റനായ രോഹിത്തിനെ മാറ്റാൻ കോലി 'കളിച്ചു'; ഇന്ന് കോലിയെ മാറ്റാൻ രോഹിത്തും; ട്വന്റി 20യിൽ ടീമിനെ നയിക്കാൻ രോഹിത് ആവശ്യപ്പെട്ടത് ഏകദിന ക്യാപ്റ്റൻസി?; ഇന്ത്യൻ ക്രിക്കറ്റിലെ അധികാര തർക്കം മറനീക്കി പുറത്തേക്ക്

സ്പോർട്സ് ഡെസ്ക്

മുംബൈ: ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അധികാര തർക്കം രൂക്ഷമായിരുന്നതായി റിപ്പോർട്ടുകൾ. കപിൽ ദേവും മുഹമ്മദ് അസ്ഹറുദ്ദീനും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിച്ചിരുന്ന കാലത്തേത്തിന് സമാനമായി പടലപ്പിണക്കങ്ങൾ ടീമിനെ ഉലച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, വി.വി എസ് ലക്ഷ്മൺ, വീരേന്ദർ സേവാഗ്, യുവ് രാജ് സിങ് എന്നീ ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങൾ ഒന്നിച്ച് ഒരേകാലത്ത് കളിച്ച അതേ ഡ്രസ്സിങ് റൂമിലേക്ക് കടന്നുവന്ന പുതു തലമുറയിലെ മുൻനിരക്കാർ തമ്മിൽ അധികാര തർക്കം രൂക്ഷമായിരുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്തും രോഹിത്ത് ശർമ്മയെ നിയോഗിച്ചതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള അധികാര തർക്കം പുറത്തുവരുന്നത്. സച്ചിനും ദ്രാവിഡും കുംബ്ലെയും ലക്ഷ്മണുമെല്ലാം ഗാംഗുലിക്ക് കീഴിൽ യാതൊരു പ്രശ്നങ്ങളുമില്ലാതെ കളിച്ചവരാണ്. ഗാംഗുലിയാകട്ടെ പിൽക്കാലത്ത് ദ്രാവിഡിനും ധോനിക്കും കീഴിൽ കളിച്ചു. അന്നൊന്നും കേട്ടിട്ടില്ലാത്ത ഒരു തർക്കത്തിനാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യൻ ക്രിക്കറ്റ് സാക്ഷിയാകുന്നത്.

താൻ ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനം 2021-ലെ ട്വന്റി 20 ലോകകപ്പിനു ശേഷം ഒഴിയുമെന്ന് വിരാട് കോലി പ്രഖ്യാപിച്ചപ്പോൾ തന്നെ പല മുറുമുറുപ്പുകളും ഉണ്ടായിരുന്നു. ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനം കൂടിയായപ്പോൾ പഴികേട്ടത് കോലിയായിരുന്നു. ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന പ്രഖ്യാപനത്തിനൊപ്പം അന്ന് കോലി മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു. താൻ ഏകദിന - ടെസ്റ്റ് ടീമുകളുടെ നായകസ്ഥാനത്ത് തുടർന്നും ഉണ്ടാകുമെന്ന്.

എന്നാൽ ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി എത്തിയ ബിസിസിഐ പത്രക്കുറിപ്പ് ഏവരെയും ഞെട്ടിക്കുന്നതായി. സെലക്ഷൻ കമ്മിറ്റി രോഹിത് ശർമയെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്തു എന്നതായിരുന്നു അത്. ഇതോടെ ടീമിലെ പടലപ്പിണക്കവും അധികാരത്തർക്കവുമെല്ലാം വീണ്ടും ചർച്ചയായി. ടെസ്റ്റ് ടീമിന്റെ നായകനായി വിരാട് കോലി തന്നെ തുടരുന്ന, ഇരട്ട ക്യാപ്റ്റൻ ശൈലിയിലേക്കാണ് ഇന്ത്യൻ ക്രിക്കറ്റ് മാറുന്നത്.

സ്വമേധയാ സ്ഥാനമൊഴിയാനുള്ള അവസരം വിരാട് കോലിക്ക് ബി.സി.സിഐ. നൽകിയിരുന്നുവെന്നും ഇതിന് വഴങ്ങാതിരുന്നതോടെ സ്ഥാനത്തു നിന്ന് പുറത്താക്കുകയായിരുന്നുവെന്നുമുള്ള റിപ്പോർട്ടുകൾ ഇതിന് പിന്നാലെ വന്നു. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലെ ദയനീയ പ്രകടനത്തോടെ, ഏതു സമയവും പ്രതീക്ഷിച്ചിരുന്ന നടപടി അങ്ങനെ നടപ്പായി.

ബിസിസിഐ തീരുമാനം വന്നതോടെ നിരവധി ആരാധകരാണ് ബോർഡിന്റെ ഈ നടപടിക്കെതിരേ വിമർശനങ്ങളുമായി രംഗത്തെത്തിയത്. പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് എതിരെ പോലും വിമർശനങ്ങളുണ്ടായി.

ഒടുവിൽ രോഹിത് ശർമയെ ഏകദിന നായകസ്ഥാനത്ത് നിയമിച്ചത് ബോർഡും സെലക്ടർമാരും ഒരുമിച്ചെടുത്ത തീരുമാനമാണെന്ന് വ്യക്തമാക്കി ഗാംഗുലിക്ക് തന്നെ രംഗത്തിറങ്ങേണ്ടി വന്നു. വൈറ്റ് ബോൾ ഫോർമാറ്റുകളിൽ രണ്ട് ക്യാപ്റ്റന്മാർ ഉണ്ടാകുന്നതിനോട് സെലക്ടർമാർക്ക് യോജിപ്പില്ലായിരുന്നുവെന്നും ഗാംഗുലി പറഞ്ഞു.

'ട്വന്റി20 നായകസ്ഥാനത്തുനിന്ന് മാറരുതെന്ന് ഞങ്ങൾ വിരാട് കോലിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അദ്ദേഹത്തിന് തുടരാൻ താൽപര്യമുണ്ടായിരുന്നില്ല. ആ സ്ഥിതിക്ക് രണ്ട് വൈറ്റ് ബോൾ ക്യാപ്റ്റന്മാർ വേണ്ടെന്ന് സിലക്ടർമാരും തീരുമാനിക്കുകയായിരുന്നു. അത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നതിനാലാണ് കോലിക്കു പകരം രോഹിത്തിന് ഏകദിന ടീമിന്റെയും ചുമതല നൽകിയത്' ഇതായിരുന്നു ഗാംഗുലിയുടെ വാക്കുകൾ.

ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറരുതെന്ന് തങ്ങൾ കോലിയോട് ആവശ്യപ്പെട്ടതാണെന്നും എന്നാൽ, കോലി അതിനോട് യോജിച്ചില്ലെന്നും കൂടി പറഞ്ഞ ഗാംഗുലി രംഗം ശാന്തമാക്കാനുള്ള ശ്രമത്തിലായിരുന്നു. രോഹിത് തന്നെ കോലിയിലെ ബാറ്റ്സ്മാനെ പുകഴ്‌ത്തി രംഗത്ത് വരികയും ചെയ്തു. എന്നാൽ ഇതുവരെ ഈ വിഷയത്തിൽ കോലി ഒരു വാക്ക് കൊണ്ടുപോലും പ്രതികരിച്ച് കണ്ടിട്ടില്ല.

പിന്നാലെ അടുത്ത വിവാദവുമെത്തി. ഇന്ത്യൻ നിശ്ചിത ഓവർ ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ രോഹിത് സെലക്ടർമാർക്ക് മുന്നിൽ ഒരു ഉപാധി വെച്ചു എന്നതായിരുന്നു അത്. ട്വന്റി 20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം മാത്രമായി ഏറ്റെടുക്കാനാകില്ലെന്നും ഏകദിന ടീമിന്റെ ചുമതല കൂടി നൽകിയെങ്കിൽ മാത്രമേ താൻ ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ളൂ എന്നതായിരുന്നു രോഹിത്തിന്റെ പിടിവാശി എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

രോഹിത്തിനെ ഏകദിന ടീമിന്റെ നായകനായി പ്രഖ്യാപിച്ച സിലക്ഷൻ കമ്മിറ്റി യോഗം നടക്കുമ്പോൾ ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, അജിൻക്യ രഹാനെ തുടങ്ങിയവർക്കൊപ്പം മുംബൈയിൽ പരിശീലനത്തിലായിരുന്നു രോഹിത് ശർമ. ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കണമെങ്കിൽ ഏകദിന നായകസ്ഥാനം കൂടി വേണമെന്ന ആവശ്യം സിലക്ടർമാർക്കു മുന്നിൽ വച്ചത് രോഹിത് തന്നെയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്നാൽ രണ്ടു മാസങ്ങൾക്ക് മുമ്പ് ഇതായിരുന്നില്ല സാഹചര്യം. കൃത്യമായി പറഞ്ഞാൽ സെപ്റ്റംബറിൽ മറ്റൊരു വിവാദമായിരുന്നു ഇന്ത്യൻ ക്രിക്കറ്റിനെ ചുറ്റിപ്പറ്റി ഉയർന്നത്. അന്ന് രോഹിത് ശർമയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വിരാട് കോലി ആവശ്യപ്പെട്ടെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ സ്വീകരിച്ചത്. സെലക്ഷൻ കമ്മിറ്റിയോടായിരുന്നു കോലിയുടെ ഈ ആവശ്യം.

രോഹിത്തിന് 34 വയസായെന്നും ടീമിന്റെ ഭാവി ക്യാപ്റ്റനെന്ന തരത്തിൽ ഉയർത്തിക്കൊണ്ടുവരുന്നതിനായി രോഹിതിന് പകരം കെ.എൽ രാഹുലിനെ ഏകദിനത്തിലും ഋഷഭ് പന്തിനെ ട്വന്റി 20യിലും വൈസ് ക്യാപ്റ്റൻ ആക്കണമെന്നുമുള്ള നിർദേശമാണ് കോലി സെലക്ഷൻ കമ്മിറ്റിക്ക് മുന്നിൽ വെച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ കമ്മിറ്റിയിൽ തന്നെ ഇക്കാര്യം സംബന്ധിച്ച് ഭിന്നതയുണ്ടായി. അന്ന് കമ്മിറ്റി രോഹിത്തിനൊപ്പം നിന്നതിന്റെ തെളിവായിരുന്നു ട്വന്റി 20 ലോകകപ്പിൽ അദ്ദേഹം ടീമിന്റെ വൈസ് ക്യാപ്റ്റനായി തുടർന്നത്. ഇതിനു ശേഷമാണ് കോലി ലോകകപ്പിന് ശേഷം ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോൾ ഒരു സാഹചര്യം വന്നപ്പോൾ രോഹിത് കോലിക്കെതിരെ തിരിഞ്ഞതാകാം കോലിയുടെ നായകസ്ഥാനം തന്നെ തെറിപ്പിച്ചതെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

കോലി - രോഹിത് ബന്ധത്തിലെ വിള്ളൽ കഴിഞ്ഞ കുറേകാലമായി ഇന്ത്യൻ ക്രിക്കറ്റിലെ സജീവ ചർച്ചയാണ്. എന്നാൽ ഇവരുടെ അഭിപ്രായഭിന്നത ടീമിന്റെ പ്രകടനത്തെയും സന്തുലിതാവസ്ഥയേയും ബാധിക്കുന്ന തലത്തിലേക്കാണ് കടന്നിരിക്കുന്നത്. 2017-ൽ കോലി ഇന്ത്യൻ ടീമിന്റെ മുഴുവൻ സമയ ക്യാപ്റ്റനായ ശേഷം ആരംഭിച്ച പോര് 2019 ലോകകപ്പിലെ ഇന്ത്യയുടെ സെമി ഫൈനൽ പരാജയത്തോടെ മുറുകി.

ഒരു കാലത്ത് ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്ന രോഹിത്തും കോലിയും 2019 ഏകദിന ലോകകപ്പോടെയാണ് ഇരുവരുടേയും ബന്ധത്തിൽ കടുത്ത വിള്ളൽ വീണത്. ടീമിന്റെ പ്രകടനത്തിലും നായകൻ എന്ന നിലയിൽ കോലിയുടെ ചില തീരുമാനങ്ങളിലും രോഹിത് അതൃപ്തി പ്രകടിപ്പിച്ചതാണ് തർക്കത്തിന് വഴിമാറിയത്.

സെമി ഫൈനലിൽ ന്യൂസിലൻഡിനോട് ഇന്ത്യ പരാജയം ഏറ്റവാങ്ങുമ്പോൾ കണ്ണീരുമായി ഡ്രസിങ് റൂമിൽ നിൽക്കുന്ന രോഹിത്തിനെ കാണാമായിരുന്നു. മിന്നുന്ന സെഞ്ചുറികളുമായി സെമി ഫൈനൽ വരെയുള്ള ഇന്ത്യൻ കുതിപ്പിന് രോഹിത്തായിരുന്നു ടീമിന്റെ എഞ്ചിനായി മാറിയത്. എന്നാൽ സെമിയിൽ മുൻനിര തകർന്നതാണ് തോൽവിക്ക് ഇടയാക്കിയത്. ഐസിസി പോരാട്ടങ്ങളിൽ നോക്കൗട്ടിൽ ഇന്ത്യയ്ക്ക് തുടർച്ചയായി കാലിടറാൻ കാരണം മുൻനിരയുടെ വീഴ്ചയാണെന്ന് രോഹിത് തുറന്നു പറഞ്ഞിരുന്നു

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് അഞ്ചാം കിരീടം കൂടി ഉയർത്തിയതോടെ ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്തേക്ക് രോഹിത്തിന്റെ പേര് ആരാധകർ ഉയർത്തിക്കൊണ്ടുവരാനാരംഭിച്ചു. വൈകാതെ രോഹിത് ടെസ്റ്റ് ടീമിലെ സ്ഥിരാംഗവും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരവുമായി. സഹതാരങ്ങളുമായി തന്നേക്കാൾ മികച്ച ബന്ധം രോഹിത്തിന് സ്ഥാപിക്കാൻ സാധിച്ചതും കോലിക്ക് തിരിച്ചടിയായി മാറി.

കോലിയും അന്നത്തെ കോച്ച് രവി ശാസ്ത്രിയും ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയും അത് ടീം അംഗങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുകയുമാണെന്നുമുള്ള തരത്തിൽ വരെയെത്തി ആരോപണങ്ങൾ. ടീം തിരഞ്ഞെടുപ്പിലും ബാറ്റിങ് ഓർഡറിലുമടക്കം ഇരുവരും ഏകപക്ഷീയമായി പെരുമാറുന്നതായി ആരോപണമുയർന്നു. അന്ന് അശ്വിന് ടീമിൽ ഇടം നഷ്ടമായതും ഇന്ന് താരം ശക്തമായ തിരിച്ചുവരവ് നടത്തി ടീമിലെ സ്ഥാനം തിരികെ പിടിച്ചതും ഇതിനോട് ചേർത്ത് വായിക്കണം.

പ്രത്യക്ഷത്തിലല്ലെങ്കിലും ഇരുവരുടെയും പോര് ടീമിനെ ഒന്നാകെയാണ് ബാധിക്കുന്നത്. രാഹുൽ ദ്രാവിഡ് പരിശീലകനായി ചുമതലയേറ്റെടുത്തതും ദ്രാവിഡും രോഹിത്തുമായുള്ള മികച്ച ബന്ധവും കോലിക്ക് ഒരുപക്ഷേ തിരിച്ചടിയായേക്കാം. ബാറ്റിങ് ഫോം വീണ്ടെടുത്തില്ലെങ്കിൽ കോലിക്ക് വരുംനാളുകളിൽ ടീമിലെ സ്ഥാനം നഷ്ടപ്പെട്ടാലും അദ്ഭുതപ്പെടാനില്ല. എങ്കിലും കോലി എന്ന ബാറ്റ്സ്മാനെ ടീമിന് ആവശ്യമാണ്. പടലപ്പിണക്കങ്ങൾ തീർത്ത് ഇരുവരെയും ഒന്നിച്ച് കൊണ്ടുപോകേണ്ടത് ടീമിന്റെ ആവശ്യമാണ്. പ്രത്യേകിച്ചും അടുത്തടുത്ത് രണ്ട് ലോകകപ്പുകൾ വരുന്ന സാഹചര്യത്തിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP