Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുസ്ലിംലീഗ് പഠിക്കുന്നത് ആർഎസ്എസിനെന്ന് വിമർശനം; ദീനിൽ നിന്നും അകലുന്നു എന്ന പരാമർശം അടക്കം പച്ചവർഗീയതയിലേക്ക് കടക്കുന്നതിന്റെ തെളിവ്; വഖഫ് സംരക്ഷണ സമ്മേളനത്തിലെ മുദ്രാവാക്യം മുതൽ പ്രസംഗം വരെ വർഗീയതയെന്ന് സിപിഎം; കരുത്തു തെളിയിക്കാൻ നടത്തിയ റാലി വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിൽ ലീഗ്

മുസ്ലിംലീഗ് പഠിക്കുന്നത് ആർഎസ്എസിനെന്ന് വിമർശനം; ദീനിൽ നിന്നും അകലുന്നു എന്ന പരാമർശം അടക്കം പച്ചവർഗീയതയിലേക്ക് കടക്കുന്നതിന്റെ തെളിവ്; വഖഫ് സംരക്ഷണ സമ്മേളനത്തിലെ മുദ്രാവാക്യം മുതൽ പ്രസംഗം വരെ വർഗീയതയെന്ന് സിപിഎം; കരുത്തു തെളിയിക്കാൻ നടത്തിയ റാലി വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിൽ ലീഗ്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മുസ്ലിംലീഗിന്റെ കരുത്തു തെളിയിക്കാൻ വേണ്ടിയാണ് വഖഫ് സംരക്ഷണ റാലി നടത്തിയത്. സംഘാടന മികവുകൊണ്ട് ശ്രദ്ധ നേടിയ റാലി എന്നാൽ അണികളുടെ പ്രകോപന മുദ്രാവാക്യം കൊണ്ടും നേതാക്കളുടെ വാവിട്ട വാക്കുകൾ കൊണ്ടും പുലിവാല് പിടിക്കുകയാണ് ഉണ്ടായത്. തീവ്രസംഘടനകളുടെ പാതിയിലേക്ക് മുസ്ലിം- അമുസ്ലിം പ്രസംഗമെന്ന ലൈനിലായിരുന്നു ചില നേതാക്കളുടെ പ്രസംഗം. ഇതെല്ലാം സിപിഎമ്മിന് ആയുധം നൽകുന്നതുമായി. മുസ്ലിംലീഗ് ഉയർത്തിയത് ആർഎസ്എസ് മുദ്രാവാക്യമാണെന്നാണ് സിപിഎം പറയുന്നത്.

ആർഎസ്എസിനോട് മത്സരിക്കുന്ന മത -തീവ്രവർഗീയ പ്രസ്ഥാനമായി മുസ്ലിം ലീഗ് മാറുന്നവെന്ന വിധത്തിലേക്കാണ് ഇപ്പോഴത്തെ പ്രചരണം. രാഷ്ട്രീയ കക്ഷി എന്ന ലേബലിൽനിന്ന് ലീഗ് പൂർണമായി മതമേലങ്കി അണിയുന്ന കാഴ്ചയാണ് - വഖഫ് സംരക്ഷണ റാലി എന്ന പേരിൽ കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയിൽ പ്രകടമായത്. മുദ്രാവാക്യം മുതൽ നേതാക്കളുടെ പ്രസംഗംവരെ ലീഗിന്റെ മതതീവ്ര- വർഗീയ അജൻഡകൾ നിറഞ്ഞൊഴുകി. ധീരദേശാഭിമാനി മുഹമ്മദ് അബ്ദുറഹ്മാനടക്കം ചോരയൊഴുക്കിയ സ്വാതന്ത്ര്യസമര ഭൂമികയായ കടപ്പുറത്തെയടക്കം കളങ്കപ്പെടുത്തുകയായിരുന്നു വംശീയ-വർഗീയാധിക്ഷേപത്തിലൂടെ ലീഗുകാർ. ലീഗിനെ എതിർക്കുന്ന കമ്യൂണിസ്റ്റുകാർ കാഫിറുകളെന്നും മതവിരോധികളെന്നുമെല്ലാമുള്ള പഴഞ്ചൻ ഫത്വകൾ നേതാക്കൾ ഏറ്റുപാടിയെന്നാണ് സിപിഎമ്േമിന്റെ ആരോപണം.

അഞ്ചരവർഷമായി ഭരണമില്ലാത്തത് ലീഗിന്റെ സമനില നഷ്ടമാക്കിയെന്ന് റാലി തെളിയിച്ചു. വഖഫ് വിഷയത്തിൽ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം) സ്വീകരിച്ച നിലപാട് അവരിൽ സൃഷ്ടിച്ച ആശങ്കയുടെ പ്രതിഫലനമായിരുന്നു പരിപാടി. റാലിയിൽ പാണക്കാട് തങ്ങൾ കുടുംബത്തെയാകെ അണിനിരത്തിയത് ഇതിന്റെ സൂചനയായിരുന്നു. പാണക്കാട് കുടുംബത്തെയാകെ പങ്കെടുപ്പിച്ചുള്ള പരിപാടി ലീഗ് ചരിത്രത്തിലിന്നേവരെ ഉണ്ടായിട്ടില്ല.

അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുതലുള്ള നേതാക്കളുടെ പ്രസംഗത്തിലും ബേജാർ തെളിഞ്ഞിരുന്നു. സമുദായത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എമ്മും ഭിന്നിപ്പിക്കുന്നു എന്നതായിരുന്നു നേതാക്കളുടെ പ്രധാന ആരോപണം. കെ എം ഷാജി മുതൽ അബ്ദുറഹ്മാൻ കല്ലായി വരെയുള്ള സെക്രട്ടറിമാരുടെ പ്രസംഗമാകട്ടെ വർഗീയവിഷം ചീറ്റലായി.

മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെയുള്ള അധിക്ഷേപമായിരുന്നു അബ്ദുറഹ്മാൻ നടത്തിയത്. ലീഗ് വിട്ട് സിപിഐ എമ്മിനൊപ്പം പോകുന്നവർ ഇസ്ലാമിൽനിന്നാണ് പോകുന്നതെന്നായിരുന്നു ഷാജിയുടെ കണ്ടെത്തൽ. എസ്എഫ്ഐയിൽ കുട്ടികൾ ചേർന്നാൽ സമുദായത്തിനാണ് ക്ഷീണമെന്നും മാർക്സിസ്റ്റുകാർ ഇസ്ലാമിന്റെ ശത്രുക്കളെന്നുമെല്ലാം ആക്ഷേപിച്ചു. വഖഫ് വിഷയമാക്കി മതമാണ് പ്രധാന അജൻഡയെന്ന് ലീഗ് തുറന്നു പ്രഖ്യാപിച്ച റാലി സാമൂഹ്യ-രാഷ്ട്രീയ മണ്ഡലത്തിലുണ്ടാക്കുന്ന അപകടം ചെറുതാകില്ല. ആർഎസ്എസിന്റെ ഹൈന്ദവ അജൻഡയുടെ ബദൽ അവതരിപ്പിക്കയായിരുന്നു ലീഗ്. ലീഗിന്റെ ഈ വർഗീയ അജൻഡ അംഗീകരിക്കുന്നുണ്ടോയെന്ന് കോൺഗ്രസും യുഡിഎഫും വ്യക്തമാക്കേണ്ടിവരും.

സംഘാടകർ നേരത്തെ എഴുതി തയ്യാറാക്കി പാർട്ടി മുഖപത്രത്തിലൂടെയും മറ്റും കൈമാറിയ മുദ്രാവാക്യങ്ങളല്ലാതെ മറ്റൊരു ശബ്ദവും ഉയരരുതെന്ന് കർശന നിർദ്ദേശം അണികൾക്കുണ്ടായിരുന്നു. സമരത്തിൽ നിന്ന് പിൻവാങ്ങാനുള്ള തീരുമാനമെടുത്ത സമസ്തയുടെ സമുന്നത നേതാക്കൾക്ക് നേരെ സാമൂഹിക മാധ്യമങ്ങളിലും മറ്റുമുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു തീരുമാനം.

ഇടതുപക്ഷം തക്കം പാർത്തിരിക്കുന്നുണ്ടെന്നും നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്നും അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെ നോക്കണമെന്നുമുള്ള നേതാക്കളുടെ നിർദ്ദേശം ഒരു പരിധിവരെ അണികൾ ശിരസ്സാവഹിച്ചു. പക്ഷേ കടപ്പുറത്ത് അണിനിരന്ന ജനസഞ്ചയത്തെ കണ്ടപ്പോൾ ചില നേതാക്കൾ എല്ലാം മറന്നു. ഇത് പറയാൻ ചങ്കൂറ്റംവേണമെന്നും മുൻപേ പറഞ്ഞവർക്കൊന്നും അതില്ലെന്നും വ്യക്തമാക്കി കൊണ്ട് അബ്ദുറഹിമാൻ കല്ലായി കത്തികയറി. അണികളെ ത്രസിപ്പിക്കാൻ ശുദ്ധ വർഗീയത പറയുക തന്നെ. അത് വാരിവിതറി അദ്ദേഹം. ലീഗുകാർ അവകാശപ്പെടുന്നതുപോലെ 'കടലായി തിരയായി' മാറിയ വഖഫ് സംരക്ഷണ റാലിയിൽ കല്ലായി ഒടുക്കം ലീഗിന് ഒരു പാരയായി മാറി.

കാലങ്ങളായി മുസ്ലിം ലീഗും സമസ്തയും പരസ്പര പൂരകങ്ങളായിട്ടാണ് പ്രവർത്തിച്ചുവന്നിരുന്നത്. രണ്ടു സംഘടനകൾക്കും ഇടയിൽ പാലമായി പാണക്കാട് കുടുംബത്തിന്റെ നേതൃത്വവും പ്രധാനഘടകമായിരുന്നു. സമസ്തയും നേതൃത്വവും ലീഗിന് ഒരു തലവേദനയേ ആയിരുന്നില്ല. നേരത്തെ ചെറിയ ചില അഭിപ്രായ ഭിന്നതകൾ ഉണ്ടാകുമായിരുന്നുവെങ്കിലും ചായ കോപ്പയിലെ കൊടുങ്കാറ്റുപോലെ അത് കെട്ടടങ്ങുമായിരുന്നു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയതോടെയാണ് ഇതിൽ ചെറിയ വ്യതിയാനങ്ങൾ ഉണ്ടായിത്തുടങ്ങിയത്. ബീഫ് വിവാദവും ആക്രമണങ്ങളും, പൗരത്വഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങളിൽ ഇടതുപക്ഷത്തിന്റെ നിലപാടുകളും ദേശീയ തലത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടുകളും ഈ വ്യതിയാനങ്ങൾക്ക് അടിത്തറപാകിയിട്ടുണ്ട്. പൗരത്വ വിഷയത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിൽ പരസ്യമായി അഭിനന്ദിച്ചുകൊണ്ട് സമസ്ത രംഗത്തെത്തി. ഇതിനെതിരെ പ്രതിഷേധിച്ച ലീഗിനോട് സമസ്ത ആരുടേയും ആലയിലല്ലെന്ന് നേതൃത്വം തുറന്നടിക്കുകയുണ്ടായി. പല വിഷയങ്ങളുമായി ബന്ധപ്പെട്ട് നിലവിലെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷനായ ജിഫ്രി മുത്തുകോയ തങ്ങളുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെടുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലീഗിന്റെ ഇടപെടുലകളെ അകറ്റിനിർത്താൻ സിപിഎമ്മിന് ഈ ബന്ധം സഹായകരമായിട്ടുണ്ട്.

വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വെള്ളിയാഴ്ച പള്ളികളിലെ പ്രാർത്ഥനക്കിടയിൽ ഉത്ബോധനം നടത്തുമെന്ന മുസ്ലിം ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രസ്താവനയാണ് ലീഗിനെ ആദ്യം കുഴിയിൽ വീഴ്‌ത്തിയത്. സമസ്ത പ്രതിനിധയടക്കം പങ്കെടുത്ത മുസ്ലിം സംഘടനകളുടെ യോഗത്തിന് ശേഷമായിരുന്നു പിഎംഎ സലാമിന്റെ പ്രസ്താവന. എന്നാൽ പള്ളികൾ പ്രതിഷേധത്തിനുള്ള വേദിയല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞതോടെ ലീഗിന് ഈ പ്രതിഷേധത്തിൽ നിന്ന് പിൻവാങ്ങേണ്ടി വന്നു. എന്തുവില കൊടുത്തും പള്ളികളിൽ പ്രതിഷേധിക്കുമെന്ന് വെല്ലുവിളിച്ച ലീഗിന് സമസ്തയുടെ നിലപാട് വലിയ അപമാനമുണ്ടാക്കി.

വഖഫ് നിമയന വിവാദത്തിൽ മുസ്ലിംലീഗ് സർക്കാരിനെതിരെ മുസ്ലിം സംഘടനകളെ അണിനിരത്താനുള്ള സാധ്യത മുന്നിൽ കണ്ട് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ഒരു മുഴം മുന്നേ എറിഞ്ഞിരുന്നു. നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ സമസ്ത പ്രമേയം പാസാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ജിഫ്രി തങ്ങളെ വിളിച്ചിരുന്നു. ഇക്കാര്യം പിന്നീട് അദ്ദേഹം പരസ്യമാക്കുകയും ചെയ്തു. മുഖ്യമന്ത്രി മാന്യമായിട്ടാണ് പെരുമാറുന്നതെന്നും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും ജിഫ്രി തങ്ങൾ പറഞ്ഞപ്പോഴാണ് ലീഗ് നേതാക്കൾക്ക് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്.

വഖഫ് വകുപ്പ് മന്ത്രി പി. അബ്ദുറഹിമാനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയതിന് അടുത്ത ദിവസം തന്നെ അബ്ദുറഹിമാൻ ജിഫ്രി തങ്ങളെ ചെന്നുകാണുകയുണ്ടായി. പിന്നീട് മുഖ്യമന്ത്രിയുമായി സമസ്ത നേതാക്കൾ കാണുകയുണ്ടായി. ഈ ചർച്ചയിലെല്ലാം മുഖ്യമന്ത്രി സ്വീകരിച്ച നയ സമീപനം ഫലത്തിൽ ലീഗിന് തിരിച്ചടി ഉണ്ടാക്കുന്നതായി മാറി. ഏറ്റവും അവസാനം പ്രകോപന മുദ്രാവാക്യങ്ങളിലേക്കും കാര്യങ്ങൾ കടന്നതോടെ കാര്യങ്ങളെല്ലാം സിപിഎണ്േമിന് അനുകൂലമായ നിലപാടിലേക്കാ് നീങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP