Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചുണ്ടിൽ മുറിപ്പാട്, നഖം അമർത്തിയ പാടുകൾ മൂക്കിന്റെ രണ്ടും ഭാഗത്തും ഉണ്ടായിരുന്നു; മുഖം അമർത്തിപ്പിടിച്ചപ്പോൾ ഉണ്ടായതു പോലെയാണ് പാടുകൾ; കൈത്തണ്ടയിൽ നാല് വിരലുകൾ ആഴത്തിൽ പതിഞ്ഞ് രക്തംകട്ട പിടിച്ച നിലയിലും; മിഷേലിന്റേതുകൊലപാതകമെന്ന് ആവർത്തിച്ച് ബന്ധുക്കൾ

ചുണ്ടിൽ മുറിപ്പാട്, നഖം അമർത്തിയ പാടുകൾ മൂക്കിന്റെ രണ്ടും ഭാഗത്തും ഉണ്ടായിരുന്നു; മുഖം അമർത്തിപ്പിടിച്ചപ്പോൾ ഉണ്ടായതു പോലെയാണ് പാടുകൾ; കൈത്തണ്ടയിൽ നാല് വിരലുകൾ ആഴത്തിൽ പതിഞ്ഞ് രക്തംകട്ട പിടിച്ച നിലയിലും; മിഷേലിന്റേതുകൊലപാതകമെന്ന് ആവർത്തിച്ച് ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിൽ ഇനിയും ചുരുളഴിയാത്ത കേസുകളുടെ പട്ടികയിലാണ് മിഷേൽ ഷാജിയുടെ ദുരൂഹ മരണം. കൊച്ചിയിലെ ഈ പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ട് വർഷം മൂന്നായെങ്കിലും കുറ്റപത്രം ഇനിയും സമർപ്പിക്കപ്പെട്ടിട്ടില്ല. കേസിൽ ഇപ്പോഴും ദുരൂഹതയുണ്ടെന്ന് ആവർത്തിക്കുകയാണ് മിഷേലിന്റെ മാതാപിതാക്കൾ. ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. മിഷേലിന്റെത് ആത്മഹത്യയെന്ന് ലോക്കൽ പൊലീസിനെപ്പോലെ ക്രൈംബ്രാഞ്ചും അന്വേഷണം നടത്താതെ വിധിയെഴുതിയെന്നാണു ബന്ധുക്കളുടെ പരാതി. മിഷേലിന്റേതുകൊലപാതകമാണെന്ന് തെളിവുകൾ സഹിതം ആരോപിക്കുകയാണ് കുടുംബം. കുറ്റപത്രം സമർപ്പിക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് കേസ് അട്ടിമറിക്കാനാണെന്നും കുടുംബം ആരോപിക്കുന്നു.

'മിഷേൽ ഉണ്ടോയെന്ന് ചോദിച്ച് ഹോസ്റ്റലിലെ സുഹൃത്ത് എന്നെ വിളിച്ചു. വെള്ളിയാഴ്ചയാണ് അവൾ ഹോസ്റ്റലിലേക്ക് പോയത്. അതുകൊണ്ടാണ് ഞായറാഴ്ച വീട്ടിലേക്കു വരാതിരുന്നതെന്ന് കരുതി. അവൾ പള്ളിയിൽ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയതാണ്. ഹോസ്റ്റലിൽ എത്തിയില്ലെന്ന് സുഹൃത്ത് പറയുകയായിരുന്നു.'മിഷേലിന്റെ അമ്മ പറഞ്ഞു.

'ജലപ്രാണികളുടെ യാതൊരുവിധ ആക്രമണങ്ങളും മിഷേലിന്റെ ശരീരത്തിൽ ഉണ്ടായിട്ടില്ല. മറിച്ച് മനുഷ്യരുടെ ബലപ്രയോഗങ്ങളും നഖപ്പാടുകളും ശരീരത്തിൽ ഉണ്ടായിരുന്നു. മൂക്കിന്റെ രണ്ടുഭാഗത്തും നഖം താണ പാടുകളുണ്ട്. മുഖം അമർത്തിപ്പിടിച്ചപ്പോഴുണ്ടായതാണത്. കൈത്തണ്ടയിൽ 4 വിരലുകൾ ആഴത്തിൽ പതിഞ്ഞ് രക്തംകട്ട പിടിച്ച നിലയിലാണ്. മിഷേലിന്റെ രണ്ടു കൈകളിലും ബലംപ്രയോഗിച്ചതിന്റെ പാടുകളുണ്ട്. ചുണ്ട് മുറിഞ്ഞ നിലയിലായിരുന്നു. ഒരു കമ്മൽ വലിച്ചുപൊട്ടിച്ച നിലയിലാണ്. ചെവിയിൽ നിന്ന് ചോരയൊഴുകുന്നുണ്ടായിരുന്നു.'മിഷേലിന്റെ പിതാവ് പറഞ്ഞു.

2017 മാർച്ച് ആറിനാണ് മിഷേലിന്റെ മൃതദേഹം കൊച്ചി കായലിൽനിന്ന് കണ്ടെടുക്കുന്നത്. മിഷേൽ ആത്മഹത്യ ചെയ്തതല്ലെന്നും ആരോ കരുതിക്കൂട്ടി അപായപ്പെടുത്തിയതാണെന്നുമാണ് കുടുംബം വിശ്വസിക്കുന്നത്. കലൂർ പള്ളിയിൽനിന്ന് മിഷേൽ പുറത്തിറങ്ങുമ്പോൾ പിന്തുടർന്ന യുവാക്കളുടെ ദൃശ്യം സിസിടിവിയിൽനിന്ന് പൊലീസിനു ലഭിച്ചിരുന്നു. ഈ യുവാക്കളെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. മിഷേലിന്റെ ഫൈബർ സ്ട്രാപ്പുള്ള വാച്ച്, മൊബൈൽ ഫോൺ, മോതിരം, ബാഗ്, ഷാൾ, ഹാഫ് ഷൂ എന്നിവയും കണ്ടെത്താനായിട്ടില്ല

2017 മാർച്ച് അഞ്ചിനാണ് ഹോസ്റ്റലിൽ നിന്നും പുറത്തുപോയ മിഷേൽ ഷാജിയെ കാണാതെയാകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അടുത്ത ദിവസം കൊച്ചി കായലിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. തുടക്കം മുതൽ തന്നെ മിഷേലിന്റെ മരണം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായിരുന്നെന്നാണ് പിതാവ് ഷാജിയുടെ ആരോപണം.

എറണാകുളം വാർഫിനടുത്തുനിന്ന് മൃതദേഹം ലഭിക്കുമ്പോൾ വെള്ളത്തിൽ കിടന്ന് രണ്ടു മണിക്കൂർ പോലും ആയതിന്റെ ലക്ഷണങ്ങളില്ലായിരുന്നെന്നാണ് സ്ഥലത്തുണ്ടായിരുന്ന ഐലൻഡ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞതെന്ന് ഷാജി പറയുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് 22 മണിക്കൂർ പഴക്കം ആയെന്നാണ്. അതിന്റെ യാതൊരു ലക്ഷണങ്ങളും മൃതദേഹത്തിൽ ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല, ജീവിച്ചിരിക്കുമ്പോൾ അമർത്തിപ്പിടിച്ചതിന്റെ ചോരപ്പാടുകൾ രണ്ടു കൈകളിലും ഉണ്ടായിരുന്നു. ഇതെല്ലാം അന്ന് പകർത്തിയ വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

മൃതദേഹം ആദ്യം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യുന്നതിനാണ് തീരുമാനിച്ചത്. ഇതിനായി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെട്ടെന്നാണ് പൊലീസ് കളമശേരി മെഡിക്കൽ കോളജിലേയ്ക്ക് മൃതദേഹം പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചത്. ഇവിടെ പരിശോധന നടത്തേണ്ടെന്നും കളമശേരി മെഡിക്കൽ കോളജിൽ നടത്തിയാൽ മതിയെന്നും ഉന്നതങ്ങളിൽ നിന്ന് നിർദ്ദേശം ലഭിച്ചെന്നാണ് അന്ന് ഇതിനെക്കുറിച്ചു ചോദിച്ചപ്പോൾ പൊലീസ് പറഞ്ഞതെന്ന് ഷാജി പറയുന്നു. ഇതിനു പിന്നിൽ പൊലീസിന്റെ ഒത്തുകളിയുണ്ടെന്ന് സംശയമുണ്ട്. മൃതദേഹം പരിശോധിച്ച വനിതാ ഫോറൻസിക് ഡോക്ടറുടെ കാര്യത്തിലും സംശയമുണ്ടെന്ന നിലപാടിലാണ് ഷാജി വർഗീസ്.

അതേസമയം, ദുരൂഹ മരണങ്ങളും കൊലപാതകമെന്നു സംശയങ്ങളുയരുന്ന മരണങ്ങളും എറണാകുളം ജില്ലാശുപത്രിയിൽ പരിശോധിക്കാറില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതൽ വ്യക്തമായ പരിശോധനകൾക്കു എപ്പോഴും മെഡിക്കൽ കോളജിലേയ്ക്ക് മൃതദേഹങ്ങൾ അയയ്ക്കുന്നതാണ് പതിവ്. പെൺകുട്ടിയുടെ മരണത്തിൽ സംശയം ഉയർന്ന സാഹചര്യത്തിലാണ് കൂടുതൽ സൗകര്യങ്ങളും കൂടുതൽ യോഗ്യതകളുള്ള ഫൊറൻസിക് സർജന്മാരുമുള്ള കളമശേരി മെഡിക്കൽ കോളജിലേയ്ക്ക് മൃതദേഹം പരിശോധനയ്ക്ക് അയച്ചതെന്ന് പൊലീസ് പറയുന്നു.

മകളുടെ മരണത്തിൽ അന്വേഷണം നേർവഴിക്കല്ലെന്നു വ്യക്തമായതോടെയാണ് ഷാജി വർഗീസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ യുവതിയുടെ മരണം ആത്മഹത്യയാണെന്നു കാണിച്ച് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അതേസമയം ക്രൈംബ്രാഞ്ച് സത്യവാങ്മൂലത്തിൽ വിശ്വാസമില്ലെന്ന നിലപാടിലാണ് ഷാജി ഇപ്പോഴും. മകൾ മരിക്കാൻ തക്ക ഒരു കാരണവുമില്ലെന്നിരിക്കെ എന്തിന് ആത്മഹത്യ ചെയ്തു എന്നാണ് പൊലീസ് പറയുന്നതെന്നാണ് ഷാജിയുടെ ചോദ്യം.

മകളെ പ്രണയാഭ്യർഥനയുമായി ശല്യപ്പെടുത്തിക്കൊണ്ടിരുന്ന യുവാവിലേയ്ക്ക് തന്നെയാണ് ഷാജി വിരൽ ചൂണ്ടുന്നത്. മകളെ അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നതിന്റെ തെളിവുകളുണ്ടായിട്ടും പൊലീസ് അന്വേഷണം വേണ്ടരീതിയിൽ എത്തിയില്ലെന്ന് ഷാജി ആരോപിക്കുന്നു. ഇയാളെ ജാമ്യത്തിൽ വിട്ടിരിക്കുന്നതായാണ് പൊലീസ് പറയുന്നത്. മിഷേലിനെ കാണാതാകുമ്പോൾ ഏറ്റവും അവസാനമായി ഏതു ടവർ ലൊക്കേഷനിലായിരുന്നു മൊബൈൽ ഫോൺ പ്രവർത്തിച്ചത് എന്നതിനെക്കുറിച്ച് പൊലീസ് ഇതുവരെ ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്ന് പിതാവ് ആരോപിക്കുന്നു. അവസാനമായി ആരോടാണ് ഫോണിൽ സംസാരിച്ചത് എന്നോ, ആരുടെ കോളാണ് വന്നതെന്നോ കണ്ടെത്താൻ ഒരു അന്വേഷണ ഉദ്യോഗസ്ഥരും താൽപര്യം കാണിച്ചില്ല. ഈ ആവശ്യവുമായി മൊബൈൽ ഫോൺ കമ്പനി ഓഫിസിനെ താൻ നേരിട്ട് സമീപിച്ചെങ്കിലും അത് പൊലീസിനു മാത്രമെ കൈമാറാൻ സാധിക്കൂ എന്ന നിലപാടാണ് എടുത്തതെന്നു ഷാജി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP