Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുസ്ലിംലീഗ് നീക്കം പാളി, വഖഫ് പ്രതിഷേധം പള്ളികളിൽ വേണ്ടെന്ന് സമസ്ത; പള്ളിയിൽ പ്രതിഷേധം ആകരുത്.. അത് അപകടം ചെയ്യുമെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ; വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം പിൻവലിക്കാൻ സർക്കാരുമായി ചർച്ചയെന്നും സമസ്ത നേതാവ്

മുസ്ലിംലീഗ് നീക്കം പാളി, വഖഫ് പ്രതിഷേധം പള്ളികളിൽ വേണ്ടെന്ന് സമസ്ത; പള്ളിയിൽ പ്രതിഷേധം ആകരുത്.. അത് അപകടം ചെയ്യുമെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ; വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം പിൻവലിക്കാൻ സർക്കാരുമായി ചർച്ചയെന്നും സമസ്ത നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വഖഫ് വിഷയത്തിൽ സർക്കാറിനെതിരായ സമരം പള്ളികളിൽ നടത്താനുള്ള ലീഗ് തീരുമാനത്തിന് തിരിച്ചടി. സമസ്ത തന്നെ ഈ തീരുമാനത്തിനെതിരെ രംഗത്തു വന്നതോടെ സമരത്തിൽ നിന്നും ലീഗ് പിന്നോട്ടു പോകുകയാണ്. വഖഫ് പ്രതിഷേധം പള്ളികളിൽ വേണ്ട എന്ന് സമസ്ത വ്യക്തമാക്കുകയായിരുന്നു. വഖഫ് ബോർഡ് നിയമനം പി എസ് സി ക്ക് വിട്ട തീരുമാനം പിൻവലിക്കണം. നിലവിലെ രീതി പിന്തുടരുന്നതാണ് നല്ലത്. പ്രതിഷേധങ്ങൾ ഉചിതമായ രീതിയിൽ അവതരിപ്പിക്കുമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു.

വഖഫ് പവിത്രമായ മുതൽ ആണ്. അത് ഉൾക്കൊണ്ടാവണം പ്രവർത്തിക്കേണ്ടത്. ആശങ്കകൾ സർക്കാരിന് മുന്നിൽ അവതരിപ്പിക്കും. പരിഹാരമായില്ലെങ്കിൽ മാത്രം പ്രതിഷധം മതി എന്നാണ് തീരുമാനം. ഈ വിഷയം മുഖ്യമന്ത്രി താനുമായി സംസാരിച്ചു. മുഖ്യമന്ത്രി മാന്യമായി സംസാരിച്ചു. ചർച്ച ചെയ്യാം എന്നും പറഞ്ഞു. ചർച്ചക്ക് ശേഷം പ്രതിഷേധം തീരുമാനിക്കും. പരിഹാരം ആയില്ല എങ്കിൽ പ്രതിഷേധിക്കേണ്ടിവരും. അതിന് സമസ്ത മുന്നിൽ ഉണ്ടാകും.

വഖഫ് നിയമനത്തിൽ പള്ളിയിൽ നിന്ന് പ്രതിഷേധിക്കാൻ സാധിക്കില്ല. പള്ളിയിൽ പ്രതിഷേധം ആകരുത്. അത് അപകടം ചെയ്യും. പള്ളി ആദരിക്ക പ്പെടേണ്ടത് ആണ്. പള്ളിയുടെ പവിത്രതയ്ക്ക് യോജിക്കാത്ത കാര്യങ്ങൾ പാടില്ല. പ്രകോപനപരമായ കാര്യങ്ങൽ അവിടെ നിന്ന് ഉണ്ടാകരുത്. കൂട്ടായി എടുത്ത തീരുമാനം ആകാം എങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ പരസ്പരം ഉള്ള പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ കുഴപ്പം ഉണ്ടാകാൻ സാധ്യതയുണ്ട്. പലരും കുഴപ്പമുണ്ടാക്കാൻ സാധ്യതയുണ്ട്. അതിന്റെ ഉത്തരവാദിത്തം സമസ്തക്കാവുമെന്നും അദ്ദേഹം പറഞ്ഞു.

പള്ളികൾ കേന്ദ്രീകരിച്ചുള്ള മുസ്ലിം ലീഗിന്റെ സർക്കാർ വിരുദ്ധ പ്രചാരണത്തിന് എതിരെ സിപിഎം രംഗത്തുവന്നിരുന്നു. ലീഗിന്റെ ഈ നീക്കം അത്യന്തം അപകടകരമാണെന്നും, പള്ളികൾ രാഷ്ട്രീയപ്രതിഷേധത്തിനുള്ള വേദിയാക്കുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയലാണെന്നും സിപിഎം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ലീഗിന്റെ ലക്ഷ്യം വർഗീയചേരിതിരിവിനാണ്. മതധ്രുവീകരണത്തിനും വർഗീയചേരിതിരിവിനുമിടയാക്കുന്ന ഈ നീക്കം അത്യന്തം അപകടകരമാണെന്നും, സംഘപരിവാറിന് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രീയപ്രചാരണം നടത്താൻ ഇത് ഊർജം നൽകുമെന്നും സിപിഎം പറയുന്നു. ലീഗ് നടപ്പാക്കുന്നത് സംഘപരിവാറിന്റെ ഉത്തരേന്ത്യൻ മാതൃകയാണെന്നും സിപിഎം ആരോപിച്ചിരുന്നു.

മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ച് സർക്കാർ വിരുദ്ധ പ്രചാരണം നടത്താനുള്ള മുസ്ലിം ലീഗ് ആഹ്വാനം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും. വർഗീയചേരിതിരിവിനും മതധ്രുവീകരണത്തിനും ഇടയാക്കുന്ന ഈ നീക്കം അത്യന്തം അപകടകരമാണ്. സംഘപരിവാറിന് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രീയപ്രചാരണം നടത്താൻ ഇത് ഊർജം നൽകും. മുസ്ലിം ലീഗിന്റെ സങ്കുചിത വർഗീയ നിലപാട് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയലാണ്. രാഷ്ട്രീയലാഭത്തിനായി ആരാധനാലയങ്ങളെ ദുരുപയോഗിക്കാനുള്ള ഈ നീക്കം വിശ്വാസികൾ ഒരിക്കലും അംഗീകരിക്കില്ല.

അടുത്ത വെള്ളിയാഴ്ച ജുമാ പ്രാർത്ഥനയ്ക്ക് ഒപ്പം സർക്കാരിനെതിരെ ബോധവൽക്കരണം നടത്തുമെന്നാണ് ലീഗ് ജനറൽ സെക്രട്ടറി പറഞ്ഞത്. മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടി ആണെന്നും മതസംഘടനയല്ലെന്നും ഓർമ്മ വേണം, സംഘപരിവാറിന്റെ ഉത്തരേന്ത്യൻ മാതൃകയാണ് അവർ കേരളത്തിൽ നടപ്പാക്കുന്നത്. നാളെ ബിജെപി കേരളത്തിലെ ക്ഷേത്രങ്ങൾ രാഷ്ട്രീയപ്രചാരണകേന്ദ്രങ്ങളാക്കിയാൽ ലീഗ് അടക്കമുള്ള സംഘടനകൾ എന്ത് ന്യായം പറയും? ജുമാ നമസ്‌കാരത്തിനായി പള്ളിയിലെത്തുന്നവരിൽ എല്ലാ രാഷ്ട്രീയവിശ്വാസികളുമുണ്ട്. അതിനാൽ സർക്കാരിനെതിരെ പ്രസംഗിച്ചാൽ അത് ചോദ്യം ചെയ്യാനും വിശ്വാസികൾ മുന്നോട്ട് വരും. ഇത് സംഘർഷത്തിന് വഴി വയ്ക്കും. ആരാധനാലയങ്ങളെ രാഷ്ട്രീയാവശ്യത്തിന് ഉപയോഗിക്കാൻ മുമ്പും ലീഗ് ശ്രമിച്ചിട്ടുണ്ട്. അപ്പോഴെല്ലാം വിശ്വാസികൾ തന്നെയാണ് അതിനെ പ്രതിരോധിച്ചത്.

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതാണ് പുതിയ നീക്കത്തിന് കാരണമായി പറയുന്നത്. ഈ പ്രശ്‌നം മുസ്ലിം മതസംഘടനകളുടെ നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ട്. എല്ലാവരുടെയും ആശങ്കകൾ ദുരീകരിച്ച് മാത്രമേ ഇക്കാര്യം നടപ്പിലാക്കൂ എന്ന് പ്രഖ്യാപിച്ചതുമാണ്. എന്നാൽ മുസ്ലിം സമുദായത്തിലെ വിദ്യാസമ്പന്നരായ പുതുതലമുറ സിപിഎമ്മുമായി കൂടുതൽ അടുക്കുന്നത് ലീഗിനെ അടക്കം ഭയപ്പെടുത്തുന്നു. ഈ ഒഴുക്ക് തടഞ്ഞുനിർത്താൻ വിശ്വാസപരമായ വൈകാരികത ലീഗ് ചൂഷണം ചെയ്യുകയാണ്. വിശ്വാസികളെ സർക്കാരിനെതിരെ ഇളക്കി വിടാമെന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് മുതലെടുപ്പ് നടത്താമെന്ന ലക്ഷ്യത്തോടെയാണ്. മതേതര പാർട്ടിയാണെന്ന ലീഗിന്റെ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുന്നു. മുസ്ലിംലീഗ് ആഹ്വാനത്തെക്കുറിച്ച് കോൺഗ്രസ് അടക്കം യുഡിഎഫിലെ മറ്റ് ഘടകകക്ഷികളും അഭിപ്രായം പറയണമെന്നും സിപിഎം പറഞ്ഞിരുന്നു.

പ്രതിഷേധവുമായി ഐഎൻഎല്ലും

വിവിധ ഇടത് നേതാക്കളും ഐഎൻഎല്ലും ലീഗിന്റെ ഈ നീക്കത്തിനെതിരെ നേരത്തേയം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ലീഗ് ആരാധനാലയങ്ങളെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം എളമരം കരീമും ഐഎൻഎൽ പ്രസിഡണ്ട് എ പി അബ്ദുൾവഹാബും ആരോപിച്ചു. വഖഫ് സ്ഥാപനങ്ങളുടെ അധികാരം കൈയടക്കുന്നതനെതിരെ മതസംഘടനകളാണ് പ്രതിഷേധിക്കുന്നതെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു.

കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേർന്ന മുസ്ലിം സംഘടനകളുടെ സംയുക്തസമിതിയാണ് വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരത്തോടനുബന്ധിച്ച് പള്ളികളിൽ സർക്കാർ നീക്കത്തിനെതിരെ ബോധവൽക്കരണം നടത്താൻ തീരുമാനിച്ചത്. ഏഴാം തീയതി മഹല്ലുകളിൽ പ്രതിഷേധവും നടത്തുന്നുണ്ട്. ഇതേച്ചൊല്ലിയാണ് ലീഗിനെതിരെ ഇടത് നേതാക്കൾ വിമർശനമുന്നയിക്കുന്നത്. 80-20 സംവരണപ്രശ്‌നത്തിലും ലീഗ് ഇത് പോലെ മുസ്ലിം സംഘടനകളെ സർക്കാരിനെതിരെ സംഘടിപ്പിച്ചിരുന്നു. ഇതിനിടെ, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനും മറ്റും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ഷമീർ പയ്യനങ്ങാടി ഡിജിപിക്ക് പരാതി നൽകിയിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP