Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിസ്റ്റർ എഴുതിയ കത്തിൽ കുടുംബാംഗങ്ങളോടും സന്യാസസഭ അംഗങ്ങളോടും ക്ഷമ ചോദിച്ചിട്ടുണ്ട്! കന്യാസ്ത്രീയുടേത് ആത്മഹത്യയെന്ന് വരുത്താൻ മഠത്തിനുള്ളത് ഈ തെളിവ്; സിസ്റ്റർ മേരി മേഴ്‌സിയുടെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും; ഫ്രാങ്കോ മുളയ്ക്കൽ സർവ്വ ശക്തനായ ജലന്തറിൽ സംഭവിച്ചത് എന്ത്?

സിസ്റ്റർ എഴുതിയ കത്തിൽ കുടുംബാംഗങ്ങളോടും സന്യാസസഭ അംഗങ്ങളോടും ക്ഷമ ചോദിച്ചിട്ടുണ്ട്! കന്യാസ്ത്രീയുടേത് ആത്മഹത്യയെന്ന് വരുത്താൻ മഠത്തിനുള്ളത് ഈ തെളിവ്; സിസ്റ്റർ മേരി മേഴ്‌സിയുടെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും; ഫ്രാങ്കോ മുളയ്ക്കൽ സർവ്വ ശക്തനായ ജലന്തറിൽ സംഭവിച്ചത് എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജലന്തർ രൂപതയിലെ കിരീട് വയ്ക്കാത്ത രാജാവാണ് ഫ്രാങ്കോ മുളയ്ക്കൽ. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായിട്ടും ഇതിനൊന്നും കോട്ടം തട്ടിയിട്ടില്ല. ഈ രൂപതയിലാണ് ഇപ്പോൾ ആത്മഹത്യ നടന്നത്. ചേർത്തല അർത്തുങ്കൽ കാക്കരിയിൽ ജോൺ ഔസേഫിന്റെ മകൾ സിസ്റ്റർ മേരി മേഴ്സിയെ (31) പഞ്ചാബിലെ ജലന്തർ രൂപതയിലെ കോൺവന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിക്കുമ്പോൾ ഉയരുന്നത് സംശയങ്ങളാണ്. ജലന്തറിൽ സർവ്വ ശക്തനാണ് ഫ്രാങ്കോ. ഇതാണ് സംശയങ്ങൾക്ക് പുതിയ തലം നൽകുന്നത്.

ചൊവ്വാഴ്ചയാണ് സംഭവം. കന്യാസ്ത്രീ ജീവനൊടുക്കിയെന്നാണ് സഭാ അധികൃതർ അറിയിച്ചതെന്നും എന്നാൽ അങ്ങനെ ചെയ്യേണ്ട സാഹചര്യമില്ലെന്നും കാണിച്ച് പിതാവ് ജോൺ ജോസഫ് കലക്ടർക്ക് പരാതി നൽകി. മരണമുണ്ടായ സാഹചര്യത്തെപ്പറ്റി കോൺവന്റിൽ നിന്ന് വിശദവിവരം കിട്ടിയിട്ടില്ലെന്നും മൃതദേഹം നാട്ടിലെത്തിച്ചു വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കർമ്മിലിയാണ് സിസ്റ്റർ മേരി മേഴ്‌സിയുടെ അമ്മ. സഹോദരൻ: മാർട്ടിൻ ജലന്തറിലെ സാദിഖ് എന്ന സ്ഥലത്ത് ഔവർ ലേഡി ഓഫ് അസംപ്ഷൻ കോൺവന്റിൽ നാലുവർഷമായി സേവനമനുഷ്ഠിക്കുകയായിരുന്നു സിസ്റ്റർ മേരി മേഴ്‌സി.

29നു രാത്രി ഫോണിൽ വിളിച്ച് സന്തോഷത്തോടെ സംസാരിച്ചിരുന്നതായും രണ്ടിന് തന്റെ ജന്മദിനത്തിന് വീണ്ടും വിളിക്കാമെന്നു പറഞ്ഞിരുന്നുവെന്നും ജോൺ ഔസേഫ് പരാതിയിൽ ചൂണ്ടിക്കാട്ടി. 29-ന് രാത്രി വീട്ടിലേക്കുവിളിച്ചപ്പോൾ മകൾ ഉല്ലാസവതിയായിരുന്നുവെന്നും ഡിസംബർ രണ്ടിലെ ജന്മദിനത്തെക്കുറിച്ച് ആഹ്ലാദത്തോടെ സംസാരിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു. മരണത്തിലും അവിടെനടത്തിയ പോസ്റ്റ്മോർട്ടത്തിലും സംശയമുള്ളതിനാൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തി വസ്തുത പുറത്തുകൊണ്ടുവരണമെന്നു പരാതിയിൽ ആവശ്യപ്പെടുന്നു.

സിസ്റ്റർ മേരിമേഴ്‌സിയുടെ മരണം ബന്ധുക്കളെയും പൊലീസിനെയും അറിയിച്ചശേഷമാണു തുടർനടപടികൾ സ്വീകരിച്ചതെന്നു മഠം അധികൃതർ പത്രക്കുറുപ്പിൽ അറിയിച്ചു. സിസ്റ്റർ എഴുതിയ കത്തിൽ കുടുംബാംഗങ്ങളോടും സന്യാസസഭ അംഗങ്ങളോടും ക്ഷമചോദിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് പോസ്റ്റുമോർട്ടമടക്കമുള്ള നടപടികൾ സ്വീകരിച്ചത്. പോസ്റ്റുമോർട്ടത്തിലും പൊലീസ് അന്വേഷണത്തിലും ആത്മഹത്യയാണെന്നു കണ്ടെത്തിയിട്ടുണ്ട്. എല്ലാ അന്വേഷണങ്ങളോടും സഭാസമൂഹം പൂർണ സഹകരണം നൽകുന്നുണ്ടെന്നും ഫ്രാൻസിസ്‌കൻ ഇമ്മാക്കുലേറ്റൻ സിസ്റ്റേഴ്‌സ് ഡെലിഗേറ്റ് വികാർ സിസ്റ്റർ മരിയ ഇന്ദിര അറിയിച്ചു.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മുഖ്യ പ്രതിയായ ലൈംഗികാതിക്രമ കേസിലെ രണ്ട് സാക്ഷികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. കേസിലെ 33-ാം സാക്ഷിയായ കോടനാട് വേഴപ്പള്ളി വീട്ടിൽ സിജോയ് ജോൺ(40) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരിക്കൊണ് മരണം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാൽ കേസിൽ വാദം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ കേസിലെ പ്രധാന സാക്ഷികളിലൊരാളായ സിജോയിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സേവ് ഔർ സിസ്റ്റേഴ്സ് ആരോപിച്ചിരുന്നു. പക്ഷേ ഇക്കാര്യത്തിൽ അന്വേഷണം ഒന്നും നടന്നിരുന്നില്ല.

മരണത്തിലെ ദുരൂഹത പരിശോധിക്കണമെന്നും എസ് ഒ എസ് ആവശ്യപ്പെട്ടു. 2018 ഒക്ടോബറിൽ കേസിലെ മറ്റൊരു സാക്ഷിയും മരണപ്പെട്ടിരുന്നു. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പൊലീസിൽ മൊഴി നൽകിയ ഫാ. കുര്യാക്കോസ് കാട്ടുതറയാണ് അന്ന് ജലന്ധറിൽ മരണപ്പെട്ടത്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം ലഭിച്ച് ജലന്ധറിൽ തിരിച്ചെത്തി ദിവസങ്ങൾക്കുള്ളിൽ നടന്ന ഈ മരണത്തിൽ മരിച്ച വൈദികന്റെ ബന്ധുക്കളടക്കം ദുരൂഹത ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP