Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഞങ്ങടെ അമ്മയുടെ കല്യാണം; കേൾക്കുന്നവർക്ക് തമാശ ആവാം; കുറ്റപ്പെടുത്തലുകൾ ആവാം; കളിയാക്കൽ ആവാം; വിവരമുള്ളവർക്കു ഇത് ഒരു വലിയ 'ശരി 'ആവും'; സമൂഹത്തെ ഭയക്കാതെ അമ്പത്തിയാറാം വയസ്സിൽ അമ്മയെ വിവാഹം കഴിപ്പിച്ച് മക്കൾ

'ഞങ്ങടെ അമ്മയുടെ കല്യാണം; കേൾക്കുന്നവർക്ക് തമാശ ആവാം; കുറ്റപ്പെടുത്തലുകൾ ആവാം; കളിയാക്കൽ ആവാം; വിവരമുള്ളവർക്കു ഇത് ഒരു വലിയ 'ശരി 'ആവും'; സമൂഹത്തെ ഭയക്കാതെ അമ്പത്തിയാറാം വയസ്സിൽ അമ്മയെ വിവാഹം കഴിപ്പിച്ച് മക്കൾ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: വ്യക്തിജീവിതത്തിലെ പല സന്തോഷങ്ങളും മക്കൾക്കു വേണ്ടി മാറ്റിവെച്ച അമ്മയ്ക്ക് അമ്പത്തിയാറാം വയസ്സിൽ വിവാഹത്തിലൂടെ കൂട്ടൊരുക്കി മാതൃകയായി രണ്ടു മക്കൾ. ജീവിതത്തിൽ ഇക്കാലമത്രയും പട പൊരുതി ബിസിനസ് രംഗത്തും തന്റേതായ ഇടം സൃഷ്ടിച്ച ജാജി എന്ന അമ്മയ്ക്ക് പകരം നൽകാൻ കീർത്തി പ്രകാശിനും അനുജൻ കാർത്തിക്കിനും മറ്റൊരു വലിയ സമ്മാനവുമുണ്ടായിരുന്നില്ല.

'ആരുടെയും കൈയടിക്ക് വേണ്ടിയല്ല, അമ്മയ്ക്ക് ഒരു നല്ല കൂട്ടുകാരൻ, അത്രയുമേ ഉദ്ദേശിച്ചുള്ളൂ'- അമ്പത്തിയാറാം വയസ്സിൽ അമ്മയെ വിവാഹം കഴിപ്പിച്ചതിനെക്കുറിച്ച് കീർത്തി പ്രകാശ് പറയുന്നു. .'ഞങ്ങടെ അമ്മയുടെ കല്യാണം '. കേൾക്കുന്നവർക്ക് തമാശ ആവാം , കുറ്റപ്പെടുത്തലുകൾ ആവാം , കളിയാക്കൽ ആവാം ...പലതും ആവാം ... പക്ഷെ വിവരമുള്ളവർക്കു ഇത് ഒരു വലിയ 'ശെരി 'ആവും എന്നത് തീർച്ച തന്നെ കീർത്തി തന്റെ ഫേസ് ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

'ജീവിതത്തിൽ വസന്തങ്ങൾ പണ്ടേ നഷ്ടപ്പെട്ട ഒരു സ്ത്രീ ആണ് എന്റെ 'അമ്മ ... പോരാടി , ഭയക്കാതെ , തോൽക്കാതെ ചിറകിനടിയിൽ ഞങ്ങളെ ചേർത്ത് വെച്ച് കണ്ട സ്വപ്നങ്ങളൊക്കെയും നേടി ജീവിതത്തിൽ ജയിച്ച ഞങ്ങടെ പെണ്കരുത്തിനു ഇതിലും നല്ലതു എന്ത് നല്കാൻ ആവും?. എന്നെയും അനിയനെയും സർവ സുഖവും സന്തോഷവും ജീവിത സൗകര്യങ്ങളും നൽകി ഇന്നും മക്കളും, മരുമക്കളും, കൊച്ചു മക്കളും എന്ന ലോകത്തിൽ ജീവിച്ച ഈ അമ്മക്ക് തിരികെ നല്കാൻ ഒരു നല്ല കൂട്ടുകാരൻ , ഒരു' പ്രൊട്ടക്ടർ ' , അതാണ് റെജി അങ്കിൾ എന്ന് എനിക്ക് വിശ്വാസമുണ്ട് .. ഞങ്ങടെ ഈ തീരുമാനത്തിൽ കൂട്ട് നിന്നവരും , ഞങ്ങൾ അറിയാതെ വിമർശിക്കുന്നവരോടും ഒന്നേ പറയാനുള്ളു ... അമ്മയുടെ കല്യാണം നടത്താൻ മക്കളായ ഞങ്ങൾക്ക് കിട്ടിയതു ഏറ്റവും വലിയ ഭാഗ്യം ആണ്' കീർത്തി പറയുന്നു.


അമ്മയുടെ വിവാഹം നടത്താൻ മക്കളായ തങ്ങൾക്ക് കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് കരുതുകയാണ് ഇരുവരും. വസന്തങ്ങൾ പണ്ടേ നഷ്ടപ്പെട്ട അമ്മയ്ക്ക് കൂട്ടൊരുക്കുമ്പോൾ കളിയാക്കുന്നവരെയും കുറ്റപ്പെടുത്തുന്നവരെയുമൊന്നും ഇവർ വകവെക്കുന്നില്ല. അമ്മയുടെ വിവാഹത്തെക്കുറിച്ചും സമൂഹത്തെ ഭയക്കാതെ, തനിച്ചാകുന്ന മാതാപിതാക്കൾക്ക് നൽകേണ്ട കരുതലിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് കീർത്തി.

അമ്മയ്ക്കും റെജി അങ്കിളിനും ആശംസകൾ നേർന്ന് ഒരു പോസ്റ്റ് പങ്കുവെച്ചപ്പോൾ ഇത്രയും പേരിലേക്ക് അത് എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നേയില്ല. പോസിറ്റീവ് കമന്റുകളാണ് പോസ്റ്റിനു ലഭിച്ചത്. ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നവരുണ്ട്. പലരുടെയും അച്ഛനോ അമ്മയോ ഇത്തരത്തിൽ വീടുകളിൽ ഒറ്റയ്ക്കാണ്. എന്റെ പോസ്റ്റ് അവർക്കൊരു പ്രചോദനമായി അവർക്കൊരു കൂട്ടു തേടാൻ താൽപര്യമുണ്ട് എന്നൊക്കെ പറഞ്ഞു.

ആരുടെയും കൈയടി ലഭിക്കാൻ വേണ്ടി ചെയ്തതല്ല. അമ്മ ഒറ്റയ്ക്ക് ജീവിതം കെട്ടിപ്പടുത്ത സ്ത്രീയാണ്. എന്നെയും അനുജനെയുമൊക്കെ സെറ്റിൽഡാക്കിയത് അമ്മയാണ്. ഇപ്പോൾ രണ്ടു മാസമായതേയുള്ളു അമ്മ തനിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്. ആ രണ്ടു മാസംകൊണ്ട് അമ്മ ഏറെ ഒറ്റപ്പെട്ടതു പോലെ ഞങ്ങൾക്ക് തോന്നിയിരുന്നു. അച്ഛൻ മരിച്ചിട്ട് എട്ടു വർഷമായി. ആ സമയത്തൊക്കെ അമ്മയെ കല്ല്യാണം കഴിപ്പിക്കാൻ ഏറെ ശ്രമിച്ചിരുന്നു. പക്ഷേ അമ്മയ്ക്ക് തീരെ താൽപര്യമുണ്ടായിരുന്നില്ല. ഒടുവിൽ ഏറെ പണിപ്പെട്ടാണ് അമ്മയുടെ സമ്മതം വാങ്ങിയെടുത്തത്. ഇന്ന് അമ്മയും ഞങ്ങളും ഒരുപോലെ ഹാപ്പിയാണ്.

തനിച്ചു ജീവിക്കുന്ന ഒരാൾക്ക് ഒരുകൂട്ടു കൊടുക്കുന്നതിൽ ഒരു സമൂഹത്തെയം ഭയക്കേണ്ടതില്ല. രണ്ടാം വിവാഹമെന്നോ, ഭർത്താവെന്നോ ഒന്നും ഞങ്ങൾ ചിന്തിച്ചിട്ടില്ല. അവർക്ക് പരസ്പരം നല്ല സുഹൃത്തുക്കളാകാൻ കഴിഞ്ഞാൽ മതിയെന്നും മക്കൾ ഇരുവരും പറയുന്നു.

റെജി അങ്കിളിനോട് സംസാരിച്ചപ്പോൾ അമ്മയ്ക്കും താൽപര്യം തോന്നി. എന്റെ സഹോദരനും അവന്റെ ഭാര്യയും എന്റെ ഭർത്താവുമൊക്കെ ധൈര്യമായി വിവാഹ ആലോചനയുമായി മുന്നോട്ടു പോവാൻ പറഞ്ഞു. സമൂഹത്തെ ഭയക്കേണ്ട കാര്യമില്ലെന്നും അമ്മയുടെ സന്തോഷം മാത്രമേ നോക്കേണ്ടതുള്ളൂ എന്നും അവർ പറഞ്ഞപ്പോൾ പിന്നീടൊന്നും നോക്കിയില്ല. അങ്ങനെയാണ് ഇരുവീട്ടുകാരും സംസാരിച്ച് വിവാഹത്തിലെത്തിയത്. അമ്മയും റെജി അങ്കിളും സന്തോഷത്തോടെ ജീവിച്ചാൽ മതിയെന്നേ മനസ്സിലുള്ളു.

ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു അമ്മയുടെ ആദ്യവിവാഹം. രാഷ്ട്രീയപ്രവർത്തനവും സാമൂഹിക പ്രവർത്തനവുമൊക്കെയായിരുന്നു അച്ഛന്റെ ഇഷ്ടമേഖല. അമ്മയ്‌ക്കൊരു നിയന്ത്രണങ്ങളും വെക്കാതെ എല്ലാ രീതിയിലും പ്രോത്സാഹനം നൽകിയിരുന്ന ഭർത്താവായിരുന്നു അച്ഛൻ. എനിക്ക് മൂന്നര വയസ്സും അനുജന് ആറു മാസവും ഉള്ളപ്പോഴാണ് അമ്മ തൊഴിലിൽ പ്രവേശിക്കുന്നത്.

തയ്യൽ ചെയ്തായിരുന്നു തുടക്കം. ഒരുപാട് ബിസിനസ്സുകൾ തുടങ്ങുകയും പരാജയപ്പെടുകയുമൊക്കെ ചെയ്തു. മുപ്പത്തിയഞ്ചാമത്തെ വയസ്സിലാണ് അമ്മ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്‌കിൻ ആൻഡ് കോസ്‌മെറ്റിക് ടെക്‌നോളജിയിൽ റിസർച്ച് ചെയ്ത് ഡോക്ടറേറ്റ് എടുത്തു. പിന്നീട് സലൂൺ മേഖലയിലേക്ക് തിരിഞ്ഞു.

ഉറുമ്പ് അരിമണി സൂക്ഷിക്കുന്നതുപോലെ കാത്തുവച്ചാണ് അമ്മ തന്റെ ബിസിനസ്സ് കെട്ടിപ്പടുത്തത്. ഇന്ന് ഏഴോളം സ്ഥാപനങ്ങളുണ്ട്. ഒരുപാട് വേൾഡ് ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുകയും റാങ്ക് നേടുകയും ചെയ്തിട്ടുണ്ട്. അമ്മയ്ക്ക് സജീവ പിന്തുണയായി അനുജനും കൂടെയുണ്ട്. അച്ഛൻ മരിച്ചപ്പോഴേക്കുമൊക്കെ അമ്മ സ്വന്തംകാലിൽ നിൽക്കാൻ പ്രാപ്തയായിരുന്നു.

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കഠിനാധ്വാനം ചെയ്താണ് ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നത്. ഇതിനിടയിൽ ലോകത്തെ പലയിടങ്ങളിലും ക്ലാസുകൾക്കും മറ്റുമായി പോയിട്ടുണ്ട്. സ്വപ്നങ്ങൾ ഏറെയുള്ള ആളാണ് അമ്മ. ആ സ്വപ്നങ്ങൾക്ക് താങ്ങായി കൂടെനിൽക്കുന്ന കൂട്ടുകാരനാണ് റെജി അങ്കിൾ.

അമ്മ ഫ്‌ളാറ്റിൽ തനിച്ചാണ് താമസം. ഞാനും അനുജനും വേറെ വീടുകളിലാണ്. ഒരു ദിവസം അമ്മയെ വിളിച്ചപ്പോൾ കിട്ടുന്നേയില്ല. പോയി നോക്കിയപ്പോഴാണ് പനി പിടിച്ചു കിടക്കുകയായിരുന്നു. അന്നുതന്നെ സഹോദരന്റെ ഭാര്യയോടു പറഞ്ഞു ഇനി അമ്മയെ ഇങ്ങനെ തനിച്ചാക്കിക്കൂടാ, അമ്മയ്‌ക്കൊരു കൂട്ടു വേണം എന്ന്. എല്ലാവരും നടത്തിയ അന്വേഷണത്തിലാണ് റെജി അങ്കിളിനെക്കുറിച്ച് അറിയുന്നത്. ഹൈസ്‌കൂൾ പ്രഥമാധ്യാപകനാണ്, അദ്ദേഹത്തിന്റെ ഭാര്യയും പത്തു വർഷം മുമ്പ് മരിച്ചതായിരുന്നു.

ഇങ്ങനെ ഒരു വിവാഹ ആലോചനയുമായി അനുജനെ സമീപിച്ചപ്പോൾ അവനും സന്തോഷമായി. റെജി അങ്കിൾ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനാണ്. പാർട്ടിപരമായി അദ്ദേഹത്തിന് ഞങ്ങളുടെ അച്ഛനെയും കുടുംബത്തെയുമൊക്കെ അറിയുകയും ചെയ്യും. അദ്ദേഹത്തിന്റേതും പുരോഗമന ചിന്താഗതിയൊക്കെ ആകുമെന്ന് പറഞ്ഞ് അമ്മയെ സമീപിച്ചു.

അദ്ദേഹത്തിനും ആദ്യം ആശങ്കയായിരുന്നു. അങ്കിളിനെ ഞങ്ങളുടെ അമ്മയെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് വിളിച്ചപ്പോൾ അദ്ദേഹം ആശങ്കപ്പെട്ടത് അമ്മ സമ്മതിക്കുമോ എന്നായിരുന്നു. അമ്മയെ ഞങ്ങൾ സമ്മതിപ്പിച്ചപ്പോളാം അങ്കിൾ ഓക്കേ ആണോ എന്നു ചോദിച്ചു. അദ്ദേഹം സമ്മതം മൂളിയപ്പോൾ പിന്നെ അമ്മയോട് അദ്ദേഹത്തോട് സംസാരിക്കാൻ പറഞ്ഞു. ഇരുവരും ഫോണിൽ സംസാരിച്ച് പരസ്പരം മനസ്സിലാക്കിയപ്പോൾ അമ്മയ്ക്ക് സമ്മതമായി. ഒരു മാസത്തിനുള്ളിൽ കല്ല്യാണവുമായി. സ്‌പെഷൽ മാര്യേജ് ആക്റ്റ് പ്രകാരമാണ് വിവാഹം കഴിച്ചത്.

ഞങ്ങൾ മക്കൾക്ക് ഏറ്റവും പ്രിയപ്പെട്ടയാളാണ് അമ്മ. പക്ഷേ, പലപ്പോഴും അമ്മയ്ക്ക് വേണ്ട സമയത്ത് ഞങ്ങൾക്ക് എത്താൻ പറ്റിയെന്നു വരില്ല. കുടുംബവും ജോലിയും തിരക്കുകളുമൊക്കെ ആകുമ്പോൾ വിചാരിക്കുന്ന സമയത്ത് എത്താൻ കഴിഞ്ഞെന്ന് വരില്ല. അമ്മ കഴിച്ചോ, തനിച്ചാണോ എന്ന ആശങ്കകളായിരുന്നു എപ്പോഴും. പ്രത്യേകിച്ച്, ഫോൺ എപ്പോഴും ഉപയോഗിക്കാത്ത ആളാണ് അമ്മ.

പലപ്പോഴും വിളിച്ചാൽ കിട്ടാറില്ല, അപ്പോഴൊക്കെ അമ്മ തിരിച്ചുവിളിക്കും വരെ ആധിയാണ്. അങ്ങനെയാണ് ഇനി അമ്മയെ തനിച്ചാക്കരുത് എന്ന് തീരുമാനിച്ചത്. പ്രത്യേകിച്ച് വ്യക്തിജീവിതത്തിലെ പല സന്തോഷങ്ങളും ഞങ്ങൾ മക്കൾക്കു വേണ്ടി മാറ്റിവെച്ചയാളാണ് അമ്മ. അമ്മയ്ക്ക് നല്ലൊരു കൂട്ടുകാരനെയാണ് റെജി അങ്കിളിലൂടെ ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP