Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാക്കി വന്ന ശർക്കര ചാക്കുകൾ മാറ്റുന്നതിനിടെ ചാക്കിന് മുകളിലെ ഹലാൽ അടയാളം തെളിഞ്ഞു! അത് അറബ് രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുമ്പോൾ ഗുണനിലവാരത്തിന്റെ ഉറപ്പിനായുള്ള ഹലാൽ സർട്ടിഫിക്കേഷൻ; ഇനി നിർണ്ണായകം ഹൈക്കോടതി തീരുമാനം; ശബരിമലയിലെ 'ഹാലാലിൽ' സത്യം പുറത്തേക്ക്

ബാക്കി വന്ന ശർക്കര ചാക്കുകൾ മാറ്റുന്നതിനിടെ ചാക്കിന് മുകളിലെ ഹലാൽ അടയാളം തെളിഞ്ഞു! അത് അറബ് രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുമ്പോൾ ഗുണനിലവാരത്തിന്റെ ഉറപ്പിനായുള്ള ഹലാൽ സർട്ടിഫിക്കേഷൻ; ഇനി നിർണ്ണായകം ഹൈക്കോടതി തീരുമാനം; ശബരിമലയിലെ 'ഹാലാലിൽ' സത്യം പുറത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലയിലെ 'ഹലാലിലെ' സത്യം എന്ത്? വിശദീകരണവുമായി ദേവസ്വം ബോർഡും രംഗത്തു വരികയാമ് അരവണയുടെയും അപ്പത്തിന്റെയും വിൽപന തടസ്സപ്പെടുത്തി ബോർഡിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആരോപണങ്ങളാണ് ഉയരുന്നതെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ വിശദീകരണ പത്രിക നൽകി. ഇതോടെ സംഭവം കോടതിയുടെ പരിഗണനയിലേക്ക് വരികയാണ്.

അപ്പം, അരവണ നിർമ്മാണത്തിനു ഹലാൽ സർട്ടിഫിക്കറ്റ് ഉള്ള ശർക്കര ഉപയോഗിക്കുന്നതു തടയണമെന്ന ഹർജിയിലാണു വിശദീകരണം. ശബരിമല കർമസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ.കുമാർ നൽകിയ ഹർജി ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചാണു പരിഗണിക്കുന്നത്. ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. കോടതിയുടെ നിലപാട് കേസിൽ അതീവ നിർണ്ണായകമാകും.

മഹാരാഷ്ട്ര സത്താറയിലെ കരാർ കമ്പനി 2019ൽ സപ്ലൈ ചെയ്ത ശർക്കര പാക്കറ്റുകളിൽ ഹലാൽ മാർക്കിങ് കണ്ടിരുന്നെന്നും അന്വേഷണം നടത്തിയിരുന്നെന്നും ബോർഡ് അറിയിച്ചു. അറബ് രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുമ്പോൾ ഗുണനിലവാരത്തിന്റെ ഉറപ്പിനായി ഹലാൽ സർട്ടിഫിക്കേഷൻ എടുത്തിരുന്നതായും കമ്പനി അറിയിച്ചിരുന്നു - ബോർഡ് അറിയിച്ചു. ഈ വാദം ഹൈക്കോടതി മുഖവിലയ്ക്ക് എടുക്കാനാണ് സാധ്യത. ഇതോടെ ശബരിമലയിലെ ഹലാൽ വിവാദവും തീരും.

ശബരിമലയിൽ അപ്പം, അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ഉപയോഗിച്ചെന്ന വിവാദം തുടരുന്നതിനിടെ ശർക്കര പായ്ക്കറ്റുകൾ നിർമ്മിക്കുന്നത് ശിവസേന നേതാവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് വെബ് സൈറ്റിലെ രേഖകൾ വിശദീകരിച്ചിരുന്നു. മഹാരാഷ്ട്രയിലെ പൂണെ ആസ്ഥാനമായ വർധൻ അഗ്രോ പ്രോസസിങ് ലിമിറ്റഡ് ആണ് ശർക്കര പായ്ക്കറ്റുകൾ നിർമ്മിക്കുന്നത്. കമ്പനി ചെയർമാൻ ധൈര്യശീൽ ധ്യാൻദേവ് കദം മഹാരാഷ്ട്രയിലെ ശിവസേനാ നേതാവാണ്. 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കരാട് നോർത്ത് മണ്ഡലത്തിൽ ശിവസേനാ സ്ഥാനാർത്ഥിയായിരുന്നു ധ്യാൻദേവ്.

പത്തു വർഷമായി കൃഷി-അനുബന്ധ മേഖലയിൽ സജീവമായ കമ്പനിയാണ് ധ്യാൻദേവിന്റെ വർധൻ അഗ്രോ പ്രോസസിങ് ലിമിറ്റഡ്. സത്യശീൽ ധ്യാൻദേവ് കദം, വിക്രംശീൽ ധ്യാൻദേവ് കദം, ഗീതാഞ്ജലി സത്യശീൽ കദം, സുനിത ധൈര്യശീൽ കദം, തേജസ്വിനി വിക്രംശീൽ കദം എന്നിവരാണ് കമ്പനിയുടെ മറ്റു ഡയറക്ടർമാർ. സൾഫറില്ലാത്ത പഞ്ചസാര ഉൽപ്പന്നങ്ങളാണ് കമ്പനിയുടെ ഹൈലൈറ്റ്. ശർക്കരയും അതിന്റെ പൊടിയും മറ്റുമായി വിവിധ പേരുകളിൽ ഇവരുടെ ഉൽപ്പന്നങ്ങൾ വിപണിയിലുണ്ട്. അതിലൊന്നാണ് ശബരിമലയിൽ അരവണപ്പായസത്തിന് ഉപയോഗിക്കുന്ന ജാഗ്വരി പൗഡർ. ഈ മേഖലയിലെ ഹോൾസെയിൽ വമ്പന്മാരാണ് വർധൻ ആഗ്രോ പ്രൊസസിങ്. ഗൾഫ് രാഷ്ട്രങ്ങൾ ഉൾപ്പെടെ പല വിദേശരാജ്യങ്ങളിലേക്കും കമ്പനിയുടെ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്.

ശബരിമലയിൽ അരവണ, അപ്പം നിർമ്മാണത്തിന് ഹലാൽ ശർക്കര ഉപയോഗിച്ചെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് നിർമ്മാണ കമ്പനിയെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. അരവണ പ്രസാദത്തിന് പുറമെ ഉണ്ണിയപ്പം ഉണ്ടാക്കാനും ഇതേ ശർക്കരയാണ് ഉപയോഗിക്കുന്നത്. ശബരിമലയിൽ പോലും ഹലാൽ ശർക്കര ഉപയോഗിക്കേണ്ട ഗതികേടാണ് കേരളമെന്ന് ബിജെപി ആരോപിച്ചിരുന്നു.

അതേ സമയം ശബരിമലയിൽ അപ്പം, അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ഉപയോഗിച്ച സംഭവത്തിൽ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ വിശദീകരണം സമർപ്പിച്ചിരുന്നു. 2020-21 കാലഘട്ടത്തിലെ ശർക്കരയാണ് അപ്പം-അരവണ നിർമ്മാണത്തിനായി നിലവിൽ ഉപയോഗിക്കുന്നതെന്നും 2019 -20 വർഷം 3 ലക്ഷം കിലോ ശർക്കര ഉപയോഗിക്കാൻ സാധിച്ചിരുന്നില്ലെന്നും ഇതാണ് ലേലം ചെയ്തതെന്നും സർക്കാർ മറുപടിയിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് പ്രസാദ നിർമ്മാണത്തിന് ഉപയോഗിച്ചത് ഹലാൽ മുദ്രയുള്ള ശർക്കരയാണെന്ന് വ്യക്തമായത് എന്നാണ് റിപ്പോർട്ടുകൾ. ബാക്കി വന്ന ശർക്കര ചാക്കുകൾ മാറ്റുന്നതിനിടയിലാണ് ചാക്കിന് മുകളിലെ ഹലാൽ അടയാളം ശ്രദ്ധയിൽപെട്ടതെന്നും പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP