Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടുക്കി ഡാമിന്റെ ചരിത്രത്തിൽ ഇതൊരു അസാധാരണ സംഭവം; 2021ൽ വീണ്ടും ഒരിക്കൽ കൂടി ചെറുതോണിയുടെ ഷട്ടർ ഉയർന്നു; സെക്കന്റിൽ പുറത്തേക്ക് ഒഴുക്കുന്നത് 40,000 ലിറ്റർ വെള്ളം; മുൻകരുതലെടുക്കുന്നത് മുല്ലപ്പെരിയാറിൽ സ്പിൽവേ ഷട്ടറുകൾ ഉയർത്തുമെന്ന ആശങ്കയിൽ; പെരിയാറിന്റെ തീരം ജാഗ്രതയിൽ; മഴ തുടരുമ്പോൾ ആശങ്ക ശക്തം

ഇടുക്കി ഡാമിന്റെ ചരിത്രത്തിൽ ഇതൊരു അസാധാരണ സംഭവം; 2021ൽ വീണ്ടും ഒരിക്കൽ കൂടി ചെറുതോണിയുടെ ഷട്ടർ ഉയർന്നു; സെക്കന്റിൽ പുറത്തേക്ക് ഒഴുക്കുന്നത് 40,000 ലിറ്റർ വെള്ളം; മുൻകരുതലെടുക്കുന്നത് മുല്ലപ്പെരിയാറിൽ സ്പിൽവേ ഷട്ടറുകൾ ഉയർത്തുമെന്ന ആശങ്കയിൽ; പെരിയാറിന്റെ തീരം ജാഗ്രതയിൽ; മഴ തുടരുമ്പോൾ ആശങ്ക ശക്തം

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഇടുക്കി ഡാം തുറന്നു. അണക്കെട്ടിന്റെ ഒരു ഷട്ടർ 40 സെന്റീമീറ്ററാണ് ഉയർത്തിയത്. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് ഇതിലൂടെ ഒഴുക്കിവിടുക. നിലവിൽ 2398.9 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ഓറഞ്ച് അലർട്ടാണ് ഇടുക്കി ഡാമിൽ നിലനിൽക്കുന്നത്. 2399.03 അടി ആയാൽ മാത്രമാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുക. ഇടുക്കി ഡാമിനെ സംബന്ധിച്ച് ഇതൊരു അസാധാരണ സാഹചര്യമാണ്. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നപ്പോൾ ഒക്ടോബർ 16ന് ശേഷം ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നു.

നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ മാത്രമാണ് ഇടുക്കി ഡാം തുറക്കാൻ തീരുമാനിച്ചതെന്നും അധികൃതർ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കുകയാണെങ്കിൽ അവിടെ നിന്ന് ഒഴുകിയെത്തുന്ന ജലം കൂടി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കിയിലെ നടപടി. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെങ്കിലും പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

2018-ലെ പ്രളയത്തിനുശേഷം ഇടുക്കി ഡാമിൽനിന്ന് വീണ്ടും വെള്ളം തുറന്നുവിട്ടിരുന്നു. 2018 ൽ മഴ കനത്ത് നദികളിലെ പ്രളയസാഹചര്യത്തിനിടെയായിരുന്നു ഡാം തുറന്നത്. ചെറുതോണിപ്പുഴയിൽ അഞ്ച് അടിയോളമാണ് അന്ന് വെള്ളം ഉയർന്നത്. ഇത്തവണ ഇതുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. 26 വർഷത്തിനു ശേഷമായിരുന്നു 2018 ഓഗസ്റ്റിൽ ചെറുതോണി ഡാം തുറന്നത്. അതുകൊണ്ട് തന്നെ ആർക്കും ഒരു എത്തുംപിടിയും ഇല്ലായിരുന്നു. ഇന്ന് കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമാണ്. മൂന്ന് കൊല്ലം മുമ്പുണ്ടായത് അറിയാം. അതിനാൽ ജാഗ്രതയും കൂടുതലാണ്.

2018ൽ ഇടുക്കി തുറന്നപ്പോൾ പെരിയാർ തീരത്തും തടയമ്പാട് ചപ്പാത്തിലും വെള്ളം കയറി വ്യാപക നാശനഷ്ടമാണ് അന്നുണ്ടായത്. തൊട്ടുപിന്നാലെ 2018 ഒക്ടോബർ ആറിന് അതിതീവ്ര മഴയെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഡാമിന്റെ ഒരു ഷട്ടർ മാത്രം തുറന്നു. ചെറുതോണിപ്പുഴയിൽ അന്ന് വെള്ളം ഉയർന്നത് ഒരടിയോളം മാത്രം. 2021ലും രണ്ടു തവണ തുറക്കേണ്ടി വരുന്നു. ര്ണ്ടു തവണയും കാര്യമായ പ്രശ്‌നമൊന്നും ഉണ്ടായില്ല. എന്നൽ മഴ തിമിർത്ത് പെയ്യുന്നത് തുടർന്നാൽ അത് പ്രതിസന്ധിയാകും.

2021നു മുൻപു നാലു തവണ മാത്രമാണു ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്. അതിൽ മൂന്നും ഒക്ടോബറിൽ. 1981 ഒക്ടോബർ 29, 1992 ഒക്ടോബർ 12, 2018 ഓഗസ്റ്റ് ഒൻപത്, 2018 ഒക്ടോബർ ആറിനുമാണ് മുൻപ് ചെറുതോണി അണക്കെട്ട് തുറന്നത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ആർച്ച് ഡാമാണ് ഇടുക്കി. വെള്ളത്തിന്റെ മർദ്ദം ഇരു ഭാഗങ്ങളിലേക്കും ലഘൂകരിക്കുന്ന രീതിയിലാണ് നിർമ്മാണം. കമാന ആകൃതിയിൽ, ചുവട്ടിൽനിന്ന് ഉള്ളിലേക്കാണ് വളവ്. കുറവൻ, കുറത്തി മലകളെ ബന്ധിപ്പിക്കുന്നു.

ഇടുക്കി തടാകത്തെ തടഞ്ഞുനിർത്തുന്നത് മൂന്ന് അണക്കെട്ടുകളാണ്. ഇടുക്കി ആർച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം. ഇതിൽ വെള്ളം പുറത്തേക്കുവിടാൻ ക്രമീകരണമുള്ളത് ചെറുതോണി അണക്കെട്ടിൽ മാത്രമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP