Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുർബാന നടത്തുമ്പോൾ വൈദികർ ജനാഭിമുഖമായി നിൽക്കണോ അതോ തിരിഞ്ഞു നിൽക്കണോ? ഏകീകരണത്തിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം വൈദികർ; കാക്കനാട് സഭാ ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധം; ഗേറ്റിലൂടെ നിവേദനം നൽകി വൈദികർ

കുർബാന നടത്തുമ്പോൾ വൈദികർ ജനാഭിമുഖമായി നിൽക്കണോ അതോ തിരിഞ്ഞു നിൽക്കണോ? ഏകീകരണത്തിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം വൈദികർ; കാക്കനാട് സഭാ ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധം; ഗേറ്റിലൂടെ നിവേദനം നൽകി വൈദികർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കുർബാന ഏകീകരണത്തെ ചൊല്ലിയുള്ള തർക്കങ്ങൾ കുറച്ചായി സിറോ മലബാർ സഭയെ പിടിച്ചു കുലുക്കുന്നുണ്ട്. കുർബാന ഏകീകരിച്ച നടപടിക്കെതിരെ ഒരു വിഭാഗം വൈദികർ പ്രതിഷേധത്തിലാണ്. സഭയ്ക്കുള്ളിലെ ആഭ്യന്തര കാര്യങ്ങൾ കൂടിയാകുമ്പോൾ തർക്കം മുറുകുകയാണ് ചെയ്യുന്നത്. ഇന്നലെ തർക്കം തെരുവിലേക്കും എത്തി.

കുർബാനയർപ്പണ ഏകീകരണ വിഷയത്തിൽ വൈദികരുടെ നിവേദനം സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കൂരിയ ചാൻസിലർ സ്വീകരിച്ചു. പ്രതിഷേധത്തെ തുടർന്ന് സഭാ ആസ്ഥാനത്തേക്ക് പ്രവേശിക്കാൻ കഴിയാതെ വന്നതിനാൽ ഗേറ്റിലൂടെയാണ് വൈദികർ ആർച്ച് ബിഷപ്പിന് നിവേദനം കൈമാറിയത്. പാലക്കാട്, താമരശ്ശേരി, തൃശൂർ, ഇരിങ്ങാലക്കുട, എറണാകുളം - അങ്കമാലി അതിരൂപതകളിലെ പ്രതിനിധികളായ അഞ്ചു വൈദിക പ്രതിനിധികളാണ് ആർച്ച് ബിഷപ്പിന് നിവേദനം കൈമാറിയത്.

സിറോ മലബാർ സഭയിലെ കുർബാനയർപ്പണരീതി ഏകീകരിക്കുന്നതിനെതിരേ ജനാഭിമുഖ കുർബാനയർപ്പിക്കുന്ന രൂപതകളിലെ വൈദികർ പ്രാർത്ഥനായജ്ഞ പ്രതിഷേധവുമായി സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് എത്തുകയായിരുന്നു. എന്നാൽ കുർബാനയർപ്പണ ഏകീകരണത്തെ അനുകൂലിക്കുന്നവരുടെ നേതൃത്വത്തിൽ വൈദികരെ തടഞ്ഞതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടാകാതിരിക്കാൻ പൊലീസ് നിർദേശിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ ഗേറ്റിലൂടെ നിവേദനം കൈമാറേണ്ട സാഹചര്യം വന്നത്.

ജനാഭിമുഖ കുർബാന തുടരണമെന്ന് ആവശ്യപ്പെട്ടും നിലവിലുള്ള സിനഡ് തീരുമാനത്തെ എതിർത്തുകൊണ്ടുള്ളവരുമാണ് പ്രതിഷേധവുമായി എത്തിയത്. കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട സിനഡ് തീരുമാനങ്ങളോട് തങ്ങൾക്ക് അനുകൂലിക്കാൻ കഴിയില്ലെന്ന് നേരത്തെ തന്നെ ഒരു വിഭാഗം വ്യക്തമാക്കിയിരുന്നു. എന്നാൽ അതിരൂപത സംരക്ഷണ സമിതിയംഗങ്ങൾ ആസ്ഥാനത്ത് നിലയുറപ്പിച്ചതിനാൽ വൈദികർക്ക് അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല.

ജനാഭിമുഖമായി കുർബാന നടത്തണമെന്ന് ആവശ്യപ്പെട്ട വൈദികരെയടക്കമുള്ളവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വിശ്വാസികളായ ഒരുകൂട്ടം ആൾക്കാർ സഭാ ആസ്ഥാനത്തിന് മുന്നിൽ നിലയുറപ്പിച്ചിരുന്നത്. ഇവർ ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിലയുറപ്പിക്കുകയാണ്. ഇരുവിഭാഗങ്ങളും സഭാ ആസ്ഥാനത്തിന് മുന്നിൽ നിന്ന് പ്രാർത്ഥനാഗാനങ്ങൾ ആലോപിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്. ഇതിനിടെ ഇരുകൂട്ടരും തമ്മിൽ ചെറിയ തോതിൽ വാക്കുതർക്കം ഉടലെടുത്തിരുന്നു. തുടർന്ന് പൊലീസ് ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്.

നവംബർ 28 മുതലാണ് കുർബാന ഏകീകരണം നടപ്പിലാക്കുന്നത്. ജനാഭിമുഖ കുർബാന വേണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഒരു വിഭാഗം മാർപ്പാപ്പക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമുണ്ടായില്ല. സിനഡിലോ മറ്റെവിടെയെങ്കിലുമോ ചർച്ചചെയ്യാത്ത ഏകീകരണം അടിച്ചേൽപ്പിക്കാൻ മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ച് കത്ത് സംഘടിപ്പിച്ചെന്നും വൈദികർ ആരോപിക്കുന്നു. മെത്രാന്മാർ സ്വന്തംതീരുമാനം അറിയിക്കാൻ സാധ്യതയുള്ളതുകൊണ്ടുകൂടിയാണു പ്രാർത്ഥനായജ്ഞം നടത്തുന്നതെന്നും വൈദികർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP