Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫിയോക്കിനെ തകർക്കാൻ ചെയർമാനും; മരയ്ക്കാർ തർക്കത്തിൽ മനംനൊന്ത് കേശു ഈ വീടിന്റെ നാഥനും ഒടിടിയിലേക്ക്; ദിലീപ്-നാദിർഷാ ചിത്രവും തിയേറ്ററിനെ കൈവിടുന്നതിന് പിന്നിൽ വിജയകുമാറിനോടുള്ള അതൃപ്തി; മോഹൻലാലിനെ തള്ളിപ്പറഞ്ഞതിന്റെ പ്രതികാരം വീട്ടാൻ 'ജനപ്രിയ നായകനും'

ഫിയോക്കിനെ തകർക്കാൻ ചെയർമാനും; മരയ്ക്കാർ തർക്കത്തിൽ മനംനൊന്ത് കേശു ഈ വീടിന്റെ നാഥനും ഒടിടിയിലേക്ക്; ദിലീപ്-നാദിർഷാ ചിത്രവും തിയേറ്ററിനെ കൈവിടുന്നതിന് പിന്നിൽ വിജയകുമാറിനോടുള്ള അതൃപ്തി; മോഹൻലാലിനെ തള്ളിപ്പറഞ്ഞതിന്റെ പ്രതികാരം വീട്ടാൻ 'ജനപ്രിയ നായകനും'

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലിബർട്ടി ബഷീറിനെ തോൽപ്പിക്കാൻ തുടങ്ങിയ തീയറ്റർ ഉടമകളുടെ തലപ്പത്ത് തമ്മിലടി മൂത്തു. ഫിയോക്കിന്റെ ചെയർമാനായ ദിലീപും തന്റെ സിനിമ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. സംഘടനയുടെ വൈസ് ചെയർമാൻ ആന്റണി പെരുമ്പാവൂരിന്റെ സിനിമ ഒടിടി റിലീസിന് വിട്ടതിന് പിന്നാലെയാണ് ദിലീപ് ചിത്രമായ കേശു ഈ വീടിന്റെ നാഥനും ഒടിടി റിലീസിന് തയ്യാറെടുക്കുന്നത്. സംഘടനയുടെ പ്രസിഡന്റായ വിജയകുമാറിനോടുള്ള അതൃപ്തി കൂടിയാണ് ദിലീപ് ചിത്രവും ഒടിടിക്ക് വിടാൻ ഒരുങ്ങുന്നതിന്റെ പിന്നിലെന്നാണ് സൂചനകൾ. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം സിനിമയെ ചൊല്ലി വലിയ കടുംപിടുത്തമാണ് വിജയകുമാർ നടത്തിയത്. എന്നാൽ, നിർമ്മാതാക്കൾ കൂടിയായ ദിലീപിനും ആന്റണി പെരുമ്പാവൂരിനും ഇക്കാര്യം അംഗീകരിക്കാൻ സാധിക്കുന്ന കാര്യം ആയിരുന്നില്ല.

ആന്റണിയെ സ്വന്തം സംഘടന തന്നെ ഉപരോധിച്ചത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ്. ദിലീപ് ചിത്രവും ഒടിടിയിലേക്ക് പോകുന്നത്. ഇതുമായി ബന്ധപ്പെട്ട് അനുമതി തേടി ചിത്രത്തിന്റെ നിർമ്മാതാക്കൾ സിനിമാ സംഘടനകൾക്ക് കത്ത് നൽകി. ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. അമർ അക്‌ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം നാദിർഷ ഒരുക്കുന്ന ചിത്രം കൂടിയാണ് കേശു ഈ വീടിന്റെ നാഥൻ.

ചിത്രത്തിലെ ദിലീപിന്റെ മെയ്‌ക്കോവർ ഏറെ ശ്രദ്ധ നേടിയിരുന്നു. രണ്ട് ഗെറ്റപ്പുകളിൽ ദിലീപ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ ഒന്ന് അറുപത് കഴിഞ്ഞ കഥാപാത്രമാണ്. ഉർവശിയാണ് ചിത്രത്തിലെ നായിക. സജീവ് പാഴൂർ തിരക്കഥയെഴുതുന്ന ചിത്രം നാഥ് ഗ്രൂപ്പ് നിർമ്മിക്കുന്നു. ഛായാഗ്രഹണം അനിൽ നായർ. ബി.കെ. ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടെ വരികൾക്ക് നാദിർഷ തന്നെ സംഗീതം പകരുന്നു. സിദ്ദിഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, അനുശ്രീ, സ്വാസിക തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.കുടുംബപശ്ചാത്തലത്തിൽ നർമത്തിൽ ചാലിച്ച കഥയാണ് ചിത്രം പറയുന്നത്.

ഫിയോക്കിന്റെ ചെയർമാന്റെ ചിത്രവും ഒടിടിയിലേക്ക് പോകുന്നതോടെ സംഘടനയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചിഹ്നം ആയിട്ടുണ്ട്. ലിബർട്ടി ബഷീറിന്റെ ഏകാധിപത്യത്തിൽ നിന്നും തിയേറ്ററുകാരെ രക്ഷിച്ച് കൂട്ടായ തീരുമാനങ്ങളിലേക്ക് കാര്യങ്ങളെത്തിക്കാനുള്ള ദിലീപ് -ആന്റണി കൂട്ടുകെട്ട് ഫിയോക്ക് തുടങ്ങിയത്. ഫിയോക് എന്ന സംഘടനയുടെ ചെയർമാനാണ് ദിലീപ്. വൈസ് ചെയർമാൻ ആന്റണിയും. ഇരുവരും ഭരണഘടന പ്രകാരം ആജീവനാന്ത ചുമതലക്കാരാണ്. എന്നാൽ ഇപ്പോൾ സംഘടനയുടെ പൂർണ്ണ നിയന്ത്രണം വിജയകുമാറിനാണ്. ആന്റണിയേയും ദിലീപിനേയും പുകച്ച് പുറത്തു ചാടിച്ച് ഫിയോക്കിൽ പിടിമുറുക്കാനാണ് ശ്രമം.

അതാണ് മരയ്ക്കാറെ തിയേറ്ററിൽ നിന്ന് അകറ്റിയതെന്നാണ് സിനിമാക്കാരിൽ ബഹുഭൂരിഭാഗവും പറയുന്നത്. മോഹൻലാലിനെ കച്ചവടക്കാരനെന്നും കലാകാരനല്ലെന്നും പറഞ്ഞ് വിജയകുമാർ അപമാനിച്ചു. ആന്റണിയെ ഉപരോധിക്കാൻ പദ്ധതിയിട്ടു. ഇതെല്ലാം കടന്ന ഇടപെടലുകളായിരുന്നു. ഇതെല്ലാം ദിലീപിനേയും വേദനിപ്പിച്ചിട്ടുണ്ട്.

താരസംഘടനയായ അമ്മയുടേയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടേയുമെല്ലാം പിന്തുണയോടെയാണ് ഫിയോക് എന്ന സംഘടനയുമായി ദിലീപും ആന്റണി പെരുമ്പാവൂരും എത്തുക. തിയേറ്റർ സമരം ഇല്ലാതാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഈ സംഘടനയെത്തിയത്. സിനിമയിലെ കൊച്ചി ലോബിയും തിരുവനന്തപുരം ലോബിയും ഒരുമിച്ചു നടത്തിയ നീക്കം. ഇത് ഫലം കാണുകയും തിയേറ്ററുകളുടെ നിയന്ത്രണം സിനിമാക്കാരിലേക്ക് തന്നെ എത്തുകയും ചെയ്തു. ഇത് ലിബർട്ടി ബഷീറിനെ അപ്രസക്തനാക്കുകയും ചെയ്തു. എന്നാൽ ഫിയോക്കിൽ ദിലീപിനും ടീമിനും പിന്തുണ നഷ്ടമാകുമ്പോൾ വീണ്ടും തിയേറ്ററുകാരുടെ വില പേശലും എത്തുന്നുവെന്ന് സിനിമാക്കാർ തിരിച്ചറിയുകയാണ്.

മരയ്ക്കാറെ തിയേറ്ററിൽ നിലനിർത്താൻ ഇടപെടലിന് ദിലീപ് രംഗത്തു വന്നിരുന്നു. മോഹൻലാലിന്റെ അടുത്ത സുഹൃത്തു കൂടിയായ ജി സുരേഷ് കുമാർ ചർച്ചകൾക്ക് എത്തി. വിട്ടുവീഴ്ചകൾക്ക് മോഹൻലാലും ആന്റണിയും തയ്യാറായി. എന്നാൽ വിജയകുമാർ കടുംപിടിത്തത്തിലായിരുന്നു. ലിബർട്ടി ബഷീറും അദ്ദേഹത്തിന്റെ ഫെഡറേഷനും പോലും ആന്റണിയെ അവസാനം പിന്തുണച്ചു. എന്നാൽ ഫിയോക്കിനെ പ്രസിഡന്റിന്റെ ചുമതലയിൽ ഇരുന്ന് നയിക്കുന്ന വിജയകുമാർ ഏകാധിപതിയായി. ഇതോടെ ദിലീപും ഒത്തുതീർപ്പിൽ നിന്ന് പിന്മാറി. ഇതിന് ശേഷമാണ് സിനിമാ മന്ത്രി സജി ചെറിയാനും പോലും പരിഹരിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് തർക്കം മാറിയത്. മരയ്ക്കാറെ ഓടിടിക്ക് കൊടുക്കാൻ ആന്റണി തീരുമാനിക്കുകയും ചെയ്തു.

അതായത് ഫിയോക്കിന്റെ നിയന്ത്രണം ദിലീപിന് എല്ലാ അർത്ഥത്തിലും നഷ്ടമാകുകയാണ്. കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുന്ന ലിബർട്ടി ബഷീർ മറ്റൊരു ഭാഗത്തും. മോഹൻലാൽ കലാകാരനല്ലെന്നും കച്ചവടക്കാരനാണെന്നുമൊക്കെ പറയാൻ വിജയകുമാറിന് എന്ത് അവകാശമാണുള്ളത്. തിയേറ്ററുടമകൾ കലയെ പറ്റി ചന്തിക്കാറേ ഇല്ല. പല മികച്ച സിനിമകൾക്കും കച്ചവട മൂല്യമില്ലെന്ന് പറഞ്ഞ് പ്രദർശനത്തിന് അനുമതി പോലും കൊടുക്കാത്തവരാണ് തിയേറ്ററുകാർ. അവർ മോഹൻലാലിനെ കലാകാരനല്ലെന്ന് പറയുന്നതിനെ എങ്ങനെ അനുവദിക്കാനാകുമെന്നാണ് സിനിമാക്കാർ പോലും ഉയർത്തുന്ന ചോദ്യം. ഫിയോക്കിലെ ബഹുഭൂരിപക്ഷം തിയേറ്ററുകളും ഇപ്പോൾ വിജയകുമാറിനൊപ്പമാണെന്നും അവർ പറയുന്നു.

2018ലെ ക്രിസ്മസുകാലത്ത് ലിബർട്ടി ബഷീർ ഉണ്ടാക്കിയതിന് സമാനമായ പ്രതിസന്ധിയാണ് വിജയകുമാറും പിടിവാശിയിലൂടെ ഉണ്ടാക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ ഒടിടി വ്യവസായം തിയേറ്ററുകളെ തകർക്കുമെന്നും അതിനെതിരെയാണ് പോരാട്ടമെന്ന് വിജയകുമാറും പറയുന്നു. ഏതായാലും ദുൽഖർ സൽമാന്റെ കുറുപ്പ് തിയേറ്ററിൽ എത്തുന്നതോടെ എല്ലാം വ്യക്തമാകുമെന്നാണ് പലരുടേയും പ്രതീക്ഷ. തിയേറ്ററിൽ ആളുകൾ എത്തുമോ എന്ന് അപ്പോഴറിയാം. അതാകും മലയാള സിനിമയുടെ തിയേറ്ററിലെ ഭാവി നിശ്ചയിക്കുകയെന്നും സിനിമാക്കാർ സമ്മതിക്കുന്നു.

മരയ്ക്കാർ റിലീസിന്റെ പേരിൽ മലയാള സിനിമയിൽ പോര് മുറുകുന്നു. മരയ്ക്കാർ മാത്രമല്ല ഇനിയുള്ള ആശീർവാദ് ഫിലിംസിന്റെ പല ചിത്രങ്ങളും ഒടിടിയിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആന്റണി പെരുമ്പാവൂർ. നേരത്തെ തന്നെ ഇനി തിയേറ്ററുകൾക്ക് മരയ്ക്കാർ വേണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു ഫിയോക്. ഇതിനുള്ള മറുപടിയെന്നോണമാണ് ആന്റണി അടുത്ത റിലീസുകളെല്ലാം ഒടിടിക്ക് കൊടുക്കുമെന്ന് പ്രഖ്യാപിച്ചത്. അതേസമയം മറ്റ് റിലീസുകളുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് തിയേറ്റർ ഉടമകൾ. ദുൽഖർ സൽമാന്റെ കുറുപ്പാണ് വമ്പൻ റിലീസിനായി മലയാളത്തിൽ തയ്യാറെടുക്കുന്നത്.

മരയ്ക്കാർ ഒടിടിയിൽ തന്നെ റിലീസ് ചെയ്യുമെന്ന് ഫിലിം ചേമ്പർ പ്രസിഡന്റ് സുരേഷ് കുമാറാണ് വ്യക്തമാക്കിയത്. ചിത്രത്തിന്റെ തിയേറ്റർ റിലീസിനായുള്ള ചർച്ചകൾ അവസാനിപ്പിച്ചുവെന്നും ഫിലിം ചേമ്പർ പ്രസിഡന്റ് സുരേഷ് കുമാർ വ്യക്തമാക്കി. മരയ്ക്കാർ തിയേറ്റർ റിലീസ് ചെയ്യണമെങ്കിൽ അഡ്വാൻസ് തുക വേണമെന്നായിരുന്നു ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടത്. ഇത് നൽകാനാവില്ലെന്ന് തിയേറ്റർ ഉടമകളുടെ പറഞ്ഞിരുന്നു. നൂറ് കോടിയാണ് മരയ്ക്കാറിന്റെ ബജറ്റ്. 15 കോടി വരെ നൽകാമെന്നാണ് ഫിയോക് നേരത്തെ പറഞ്ഞിരുന്നത്. മൂന്നാഴ്‌ച്ച ഓപ്പൺ റിലീസ് നൽകാമെന്നും അറിയിച്ചിരുന്നു. നാലാഴ്‌ച്ചത്തേക്ക് പടം മാറ്റരുതെന്നായിരുന്നു ആന്റണിയുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP