Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ രീതിയിലുള്ള വൃത്തികെട്ട മാധ്യമ പ്രവർത്തനം തുടരാനാണ് തീരുമാനമെങ്കിൽ, എംവിആറിന്റെ മകനോടുള്ള സൗമനസ്യവും പരിഗണനയും കോൺഗ്രസ് വേണ്ടെന്ന് വെയ്ക്കും; ടോണി ചമ്മിണി ഒളിവിലെന്ന് വാർത്ത നൽകിയ റിപ്പോർട്ടർ ചാനലിനെതിരെ പൊട്ടിത്തെറിച്ച് കെ സുധാകരൻ; ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനും പരാതി

ഈ രീതിയിലുള്ള വൃത്തികെട്ട മാധ്യമ പ്രവർത്തനം തുടരാനാണ് തീരുമാനമെങ്കിൽ, എംവിആറിന്റെ മകനോടുള്ള സൗമനസ്യവും പരിഗണനയും കോൺഗ്രസ് വേണ്ടെന്ന് വെയ്ക്കും; ടോണി ചമ്മിണി ഒളിവിലെന്ന് വാർത്ത നൽകിയ റിപ്പോർട്ടർ ചാനലിനെതിരെ പൊട്ടിത്തെറിച്ച് കെ സുധാകരൻ; ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനും പരാതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിനെതിരെ നിയമനടപടിക്ക് കെപിസിസി. കോൺഗ്രസിനെതിരായ വ്യാജവാർത്തകൾ നിരന്തരം പ്രസിദ്ധീകരിക്കുന്നു എന്ന് ആരോപിച്ച് അപകീർത്തികരമായ വാർത്തകൾക്ക് ഒരുകോടി രൂപ നഷ്ടപരിഹാരവും ചാനലിന്റെ സംപ്രേഷണം അവസാനിപ്പിക്കാൻ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഫേസ്‌ബുക്ക് കുറിപ്പിൽ അറിയിച്ചു.

വൈറ്റിലയിൽ നടന്ന ഇന്ധനവില വർദ്ധനവിനെതിരായ സമരത്തിൽ പ്രതിയായ കൊച്ചി മുന്മേയർ ടോണി ചമ്മിണി ഒളിവിലാണെന്ന് ഇന്നലെ ഉച്ചയോടെ റിപ്പോർട്ടർ ചാനലിന്റെ ഓൺലൈനിൽ വാർത്ത വന്നിരുന്നു. എന്നാൽ കൊച്ചി നഗരത്തിൽ നിൽക്കുന്ന ടോണി ചമ്മിണിക്കൊപ്പമുള്ള സെൽഫിയുമായി വ്യാജവാർത്തയെ പൊളിച്ചടുക്കി കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. വാർത്തയ്ക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലും ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. താൻ ടോണി ചമ്മിണിയെ വിളിച്ചിരുന്നു എന്നും അദ്ദേഹം എറണാകുളം ഡിസിസി ഓഫീസിലുണ്ട്, ഇപ്പോൾ പോയാൽ പൊലീസിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാമെന്നും രാഹുൽ ഫേസ്‌ബുക്കിൽ കുറിച്ചു.

കോൺഗ്രസിനെതിരെ റിപ്പോർട്ടർ ചാനൽ നിരന്തരം വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നു എന്ന പരാതി ഉയരുന്നതിനിടെയാണ് നിയമനടപടിയുമായി കെ. സുധാകരൻ രംഗത്തെത്തിയത്. മോൻസൻ വിഷയത്തിൽ സുധാകരന്റെ പേരിലും നിരന്തരമായി റിപ്പോർട്ടർ ചാനലിൽ വാർത്തകൾ വന്നിരുന്നു. സുധാകരൻ കൂട്ടുപ്രതിയാകുമെന്നും, സുധാകരന്റെ നഗ്‌നദൃശ്യങ്ങൾ മോൻസന്റെ പക്കലുണ്ടെന്നുമുള്ള തരത്തിൽ റിപ്പോർട്ടർ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.

മോൻസൻ എറണാകുളത്തെ വീട്ടിൽ ഒളിക്യാമറകൾ ഘടിപ്പിച്ചിരുന്നു എന്ന വാർത്തകൾ പുറത്തുവന്നപ്പോൾ അതിനെ പറ്റി മാധ്യമപ്രവർത്തകർ സുധാകരനോട് ചോദിച്ചിരുന്നു. ''എന്നാൽ നിങ്ങൾ ദൃശ്യങ്ങൾ കാണിക്ക്' എന്നായിരുന്നു സുധാകരന്റെ പ്രതികരണം. അതിനെ ' തന്റെ നഗ്‌നദൃശ്യങ്ങൾ പുറത്തുവിടാൻ വെല്ലുവിളിച്ച് സുധാകരൻ' എന്നായിരുന്നു റിപ്പോർട്ടർ ഓൺലൈൻ റിപ്പോർട്ട് ചെയ്തത്. സുധാകരനുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം പരിഹാസരൂപേണെ റിപ്പോർട്ട് ചെയ്യുന്ന ശൈലിയും റിപ്പോർട്ടർ ഓൺലൈനിനുണ്ടായിരുന്നു. അപ്പോഴെല്ലാം മാധ്യമങ്ങളോടുള്ള ബഹുമാനം മുൻനിർത്തിയും നികേഷിന്റെ അച്ഛൻ എംവി രാഘവനോടുള്ള സ്നേഹം കൊണ്ടുമാണ് നിയമനടപടികൾക്ക് മുതിരാതിരുന്നതെന്ന് സുധാകരൻ പറയുന്നു. എന്നാൽ ഇപ്പോൾ കോൺഗ്രസിനെ പറ്റി എന്ത് വ്യാജവാർത്തയും ചമയ്ക്കാം എന്ന നിലയിലേയ്ക്ക് റിപ്പോർട്ടർ ചാനൽ അധ:പതിച്ചിരിക്കുന്നു. മാധ്യമമര്യാദകളെല്ലാം കാറ്റിൽ പറത്തിയാണ് കഴിഞ്ഞദിവസം ടോണി ചമ്മണിക്കെതിരെ പച്ചക്കള്ളം പ്രസിദ്ധീകരിച്ചത്.

പല തവണ പാർട്ടി പ്രവർത്തകരും സ്നേഹിതന്മാരും നിർബന്ധിച്ചിട്ടും റിപ്പോർട്ടർ ചാനലിനെതിരെ ഇതുവരെയും നിയമ നടപടികൾക്ക് മുതിരാതിരുന്നത് എംവി രാഘവനെ ഓർത്തിട്ടായിരുന്നുവെന്നും സുധാകരൻ ഫെയ്സ് ബുക്കിൽ കുറിച്ചു. കാല് കുത്തിക്കില്ലെന്ന് പിണറായി വിജയനടക്കമുള്ളവർ വീമ്പടിച്ചു പ്രസംഗിച്ച കണ്ണൂരിന്റെ മണ്ണിൽ, പതിറ്റാണ്ടുകളോളം ഒരു പോറൽ പോലുമേൽക്കാതെ എംവിആറിനെ കാത്തത് കണ്ണൂരിലെ കോൺഗ്രസ് പാർട്ടിയാണ്. യാതൊരു അടിസ്ഥാനവുമില്ലാതെ തന്നെയും മറ്റു കോൺഗ്രസ് നേതാക്കളെയും വ്യക്തിഹത്യ ചെയ്യുന്നത് പലകുറി കണ്ടിട്ടും കാണാത്തത് പോലെ മുന്നോട്ട് പോയത് തങ്ങൾക്ക് പ്രിയപ്പെട്ട എംവിആറിന്റെ മകനോടുള്ള സ്നേഹം കൊണ്ടു തന്നെയാണ്.

സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ച് നടത്തുന്ന മാധ്യമ പ്രവർത്തനം എന്നെ മാത്രമല്ല, നമ്മുടെ നാടിനെ മുഴുവനും ബാധിക്കും. ആ തിരിച്ചറിവിന്റെ പേരിൽ റിപ്പോർട്ടർ ചാനലിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയച്ചു. ഒപ്പം അപകീർത്തികരമായ വാർത്തയുടെ പേരിൽ ചാനലിന്റെ സംപ്രേഷണം അവസാനിപ്പിക്കാൻ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് പരാതി നൽകിയിട്ടുമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഈ രാജ്യം തന്നെ കെട്ടിപ്പടുത്ത പാർട്ടിയെയും ജീവിതം തന്നെ രാഷ്ട്ര സേവനത്തിനായി ഉഴിഞ്ഞു വച്ച നേതാക്കളെയും എന്തിനെന്നില്ലാതെ അപമാനിക്കുന്നത് ഇനിയും കൈയും കെട്ടി നോക്കി നിൽക്കാനാകില്ല. സംസ്ഥാന ആഭ്യന്തര വകുപ്പ് ചെല്ലും ചെലവും കൊടുത്ത് സംരക്ഷിച്ച ഒരു ക്രിമിനലുമായി തന്നെ ബന്ധിപ്പിക്കാൻ ശ്രമിച്ചതും, ജനങ്ങൾക്ക് വേണ്ടി തെരുവിലിറങ്ങി സമരം ചെയ്ത പ്രിയസഹപ്രവർത്തകൻ ടോണി ചമ്മണി ഒളിവിലെന്ന് വ്യാജവാർത്ത കൊടുത്തതും എന്ത് തരം മാധ്യമ പ്രവർത്തനമാണെന്നും സുധാകരൻ ചോദിച്ചു.

കോൺഗ്രസിന്റെ നേതാക്കൾക്കെതിരെ എന്തും പറയാം എന്നൊരു ധാരണ ഉണ്ടെങ്കിൽ അതങ്ങോട്ട് മാറ്റി വച്ചേക്കണം. അസത്യവും അവാസ്തവവും പ്രചരിപ്പിക്കുന്നത് മുഖമുദ്ര ആക്കിയൊരു ദൃശ്യമാധ്യമത്തെ എങ്ങനെ നേരിടണം എന്ന് കോൺഗ്രസിന് അറിയാഞ്ഞിട്ടല്ല. ഇനിയും ഈ രീതിയിലുള്ള വൃത്തികെട്ട മാധ്യമ പ്രവർത്തനം തുടരാനാണ് തീരുമാനമെങ്കിൽ, എംവിആറിന്റെ മകനോടുള്ള സൗമനസ്യവും പരിഗണനയും കോൺഗ്രസ് വേണ്ടെന്ന് വെയ്ക്കുമെന്നും നികേഷ് കുമാറിന് കെ. സുധാകരൻ മുന്നറിയിപ്പ് നൽകി.

കെ. സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

പല തവണ പാർട്ടി പ്രവർത്തകരും സ്നേഹിതന്മാരും നിർബന്ധിച്ചിട്ടും റിപ്പോർട്ടർ ചാനലിനെതിരെ ഇതുവരെയും നിയമ നടപടികൾക്ക് മുതിരാതിരുന്നത് എം വി രാഘവൻ എന്ന ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനെ ഓർത്തിട്ടാണ്.

സ്വന്തം ജീവനോളം വിശ്വാസമായിരുന്നു ഞങ്ങളിരുവരും തമ്മിൽ. കാല് കുത്തിക്കില്ലെന്ന് പിണറായി വിജയനടക്കമുള്ളവർ വീമ്പടിച്ചു പ്രസംഗിച്ച കണ്ണൂരിന്റെ മണ്ണിൽ, പതിറ്റാണ്ടുകളോളം ഒരു പോറൽ പോലുമേൽക്കാതെ എം വി ആറിനെ കാത്തത് കണ്ണൂരിലെ കോൺഗ്രസ് പാർട്ടിയാണ്. യാതൊരു അടിസ്ഥാനവുമില്ലാതെ എന്നെയും മറ്റു കോൺഗ്രസ് നേതാക്കളെയും വ്യക്തിഹത്യ ചെയ്യുന്നത് പലകുറി കണ്ടിട്ടും കാണാത്തത് പോലെ മുന്നോട്ട് പോയത് ഞങ്ങൾക്ക് പ്രിയപ്പെട്ട എം വി ആറിന്റെ മകനോടുള്ള സ്നേഹം കൊണ്ടു തന്നെയാണ്.

സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ച് നടത്തുന്ന മാധ്യമ പ്രവർത്തനം എന്നെ മാത്രമല്ല, നമ്മുടെ നാടിനെ മുഴുവനും ബാധിക്കും. ആ തിരിച്ചറിവിന്റെ പേരിൽ റിപ്പോർട്ടർ ചാനലിനെതിരെ 1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയച്ചു. ഒപ്പം അപകീർത്തികരമായ വാർത്തയുടെ പേരിൽ ചാനലിന്റെ സംപ്രേഷണം അവസാനിപ്പിക്കാൻ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് പരാതി നൽകിയിട്ടുമുണ്ട്.

രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർ ഒരുപാട് ത്യാഗം സഹിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. സ്വന്തം കുടുംബത്തെ മറന്നും സമൂഹത്തെ സേവിക്കാൻ തുനിഞ്ഞിറങ്ങിയവർ ആണ് പൊതു പ്രവർത്തകർ. ഈ രാജ്യം തന്നെ കെട്ടിപ്പടുത്ത പാർട്ടിയെയും ജീവിതം തന്നെ രാഷ്ട്ര സേവനത്തിനായി ഉഴിഞ്ഞു വച്ച നേതാക്കളെയും എന്തിനെന്നില്ലാതെ അപമാനിക്കുന്നത് ഇനിയും കൈയും കെട്ടി നോക്കി നിൽക്കാനാകില്ല.

സംസ്ഥാന ആഭ്യന്തര വകുപ്പ് ചെല്ലും ചെലവും കൊടുത്ത് സംരക്ഷിച്ച ഒരു ക്രിമിനലുമായി എന്നെ ബന്ധിപ്പിക്കാൻ ശ്രമിച്ചതും, ജനങ്ങൾക്ക് വേണ്ടി തെരുവിലിറങ്ങി സമരം ചെയ്ത പ്രിയ സഹപ്രവർത്തകൻ ടോണി ചമ്മണി ഒളിവിലെന്ന് വ്യാജവാർത്ത കൊടുത്തതും എന്ത് തരം മാധ്യമ പ്രവർത്തനമാണ്? കോൺഗ്രസിന്റെ നേതാക്കൾക്കെതിരെ എന്തും പറയാം എന്നൊരു ധാരണ ഉണ്ടെങ്കിൽ അതങ്ങോട്ട് മാറ്റി വച്ചേക്കണം.

അസത്യവും അവാസ്തവവും പ്രചരിപ്പിക്കുന്നത് മുഖമുദ്ര ആക്കിയൊരു ദൃശ്യ മാധ്യമത്തെ എങ്ങനെ നേരിടണം എന്ന് കോൺഗ്രസിന് അറിയാഞ്ഞിട്ടല്ല... ഇനിയും ഈ രീതിയിലുള്ള വൃത്തികെട്ട മാധ്യമ പ്രവർത്തനം തുടരാനാണ് തീരുമാനമെങ്കിൽ, എം വിആറിന്റെ മകനോടുള്ള സൗമനസ്യവും പരിഗണനയും കോൺഗ്രസ് വേണ്ടെന്ന് വെയ്ക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP