Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോറി, കോവിഡ് കാലത്ത് നിങ്ങളെയെല്ലാം ബുദ്ധിമുട്ടിച്ചതിൽ ക്ഷമ ചോദിക്കുന്നു! മോഷണം നടത്തിയവരുടെ ലിസ്റ്റും മോഷണ വസ്തുക്കളും തിരിച്ചേൽപ്പിച്ചു നല്ലവനായ കള്ളൻ; 'എന്നെ ഇനി പിന്തുടരരുത്' എന്ന് കുറിപ്പെഴുതി മുങ്ങിയ മോഷ്ടാവിനെ തേടി പൊലീസ് അന്വേഷണം തുടങ്ങി

സോറി, കോവിഡ് കാലത്ത് നിങ്ങളെയെല്ലാം ബുദ്ധിമുട്ടിച്ചതിൽ ക്ഷമ ചോദിക്കുന്നു! മോഷണം നടത്തിയവരുടെ ലിസ്റ്റും മോഷണ വസ്തുക്കളും തിരിച്ചേൽപ്പിച്ചു നല്ലവനായ കള്ളൻ; 'എന്നെ ഇനി പിന്തുടരരുത്' എന്ന് കുറിപ്പെഴുതി മുങ്ങിയ മോഷ്ടാവിനെ തേടി പൊലീസ് അന്വേഷണം തുടങ്ങി

അനീഷ് കുമാർ

കണ്ണൂർ: കോവിഡ് കാലത്ത് പട്ടിണിയിലായപ്പോൾ നാടാകെ മോഷണം നടത്തുകയും പിന്നീട് മോഷണവസ്തുക്കളും പണവും തിരിച്ചേൽപ്പിക്കുകയും ചെയ്ത സാഹചര്യം കൊണ്ടു മോഷ്ടാവായ അജ്ഞാതനെ തേടി പൊലിസ് അന്വേഷണമാരംഭിച്ചു. മോഷണമുതൽ ലിസ്റ്റു സഹിതം തിരിച്ചേൽപ്പിച്ചയാളെ കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്നു പരിയാരം ഇൻസ്പെക്ടർ കെ.വി ബാബു അറിയിച്ചു.

കൊറോണക്കാലത്ത് പറ്റിയ തെറ്റിന് മാപ്പ് ചോദിക്കുന്നു. വേറെ വഴിയില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തത്. നിങ്ങളെ ബുദ്ധിമുട്ടിച്ചതിൽ ഖേദിക്കുന്നു. എന്നെ ഇനി പിന്തുടരരുത്'' എന്നെഴുതിയ കുറിപ്പുമായി മോഷണ മുതൽ കള്ളൻ തിരിച്ചേൽപ്പിച്ചത്. മനസിൽ കുറ്റബോധം തോന്നിയതിനാലാണ് ഇങ്ങനെ ചെയ്തതെന്നാണ് പൊലിസ് വിലയിരുത്തൽ.

പരിയാരം പഞ്ചായത്ത് തിരുവട്ടൂർ വാർഡംഗം അഷ്‌റഫ് കൊട്ടോലയ്ക്കാണ് കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടുവാതിൽക്കലിൽനിന്ന് കുറിപ്പുകിട്ടിയത്. ഒപ്പം മൂന്നു കവറുകളിലായി സ്വർണവും പണവും പണം നൽകാനുള്ളവരുടെ ലിസ്റ്റുമുണ്ടായിരുന്നു. കോവിഡ് കാലത്തെ വറുതിയെ അതിജീവിക്കാൻ മോഷണം നടത്തിയയാളുടെ കുറ്റസമ്മതമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. മോഷ്ടിച്ചതും മോഷണ സാധനങ്ങൾ വിറ്റുകിട്ടിയതുമായ 1,91,500 രൂപയും നാലരപ്പവൻ സ്വർണവുമാണ് മോഷ്ടാവ് പഞ്ചായത്തംഗത്തിന്റെ അരിപ്പാമ്പ്രയിലെ വീട്ടുപടിക്കൽ കൊണ്ടുവച്ചത്.

താൻ മോഷ്ടിച്ച പണം തിരിച്ചേൽപ്പിക്കേണ്ട 12 പേരെക്കുറിച്ചും കുറിപ്പിലുണ്ട്. സമീപകാലത്ത് സ്വർണം നഷ്ടമായ തൊട്ടടുത്ത വീടിന്റെ പടിക്കലും ആളുകളുടെ പേരുള്ള കുറിപ്പിന്റെ കോപ്പി വച്ചിട്ടുണ്ട്. സ്വർണവും പണവും ലിസ്റ്റും പരിയാരം സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ വി ബാബുവിന് അഷ്‌റഫ് കൈമാറി. സ്വർണത്തിനും പണത്തിനും പുറമെ റബർഷീറ്റും അടക്കയും മോഷണം പോയിരുന്നു. പണം നൽകാനുള്ളവരുടെ ലിസ്റ്റിൽ പേരുകണ്ടാണ് ചിലർ സാധനങ്ങൾ നഷ്ടപ്പെട്ടതുതന്നെ അറിഞ്ഞത്.

ഒന്നര വർഷത്തിനുള്ളിൽ പരിയാരം, ചിതപ്പിലെപ്പൊയിൽ, അവുങ്ങുംപൊയിൽ പ്രദേശങ്ങളിൽ ഇരുപത്തഞ്ചോളം വീടുകളിൽ മോഷണം നടന്നു. ഇതിന്റെ വിശദാംശങ്ങൾ പൊലിസ് ശേഖരിച്ചു വരികയാണ്. മോഷണമുതൽ തിരിച്ചേൽപ്പിച്ചുവെങ്കിലും മോഷണം കുറ്റകൃത്യമാവുന്നില്ലെന്നാണ് പൊലിസ് നിലപാട്. അതുകൊണ്ടു തന്നെ മാനസാന്തരം വന്ന കള്ളനെ എങ്ങനെയെങ്കിലും പൂട്ടാനുള്ള ഒരുക്കത്തിലാണ് പരിയാരം പൊലിസ്.സി.സി.ടി.വി ദൃശ്യങ്ങളിൽപ്പെടാതെയും വീട്ടുകാരറിയാതെയും മോഷണം നടത്തിയത് ഈ രംഗത്ത് ആദ്യമായി ഇറങ്ങിയയാളല്ലെന്നാണ് പൊലിസിന്റെ നിഗമനം.

ഒരു പ്രൊഫഷനൽ മോഷ്ടാവിന്റെ വൈദഗ്ദ്ധ്യത്തോടെയാണ് ഇയാൾ കൃത്യം നടത്തിയതെന്നാണ് പൊലിസ് പറയുന്നത്. അതുകൊണ്ടു തന്നെ കേസ് എഴുതിത്ത്തള്ളാതെ ഇതിനു പിന്നിൽ പ്രവർത്തിച്ച ശക്തി കേന്ദ്രത്തെ എങ്ങനെയെങ്കിലും പൂട്ടാനുള്ള ഒരുക്കത്തിലാണ് പൊലിസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP