Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ആരംഭിച്ചു; ബൈപ്പാസ് പൂർത്തീകരണം യാഥാർത്ഥ്യമാകുന്നു

കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ആരംഭിച്ചു; ബൈപ്പാസ് പൂർത്തീകരണം യാഥാർത്ഥ്യമാകുന്നു

സ്വന്തം ലേഖകൻ

പാലാ: പാലാ ബൈപ്പാസ് പൂർത്തീകരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ പൊളിച്ചുനീക്കലും മണ്ണ് നീക്കാനുള്ള നടപടികൾക്കും തുടക്കം കുറിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ലേല നടപടികൾ പൂർത്തീകരിച്ചു കൈമാറിയ കെട്ടിടങ്ങൾ പൊളിക്കാൻ ഇന്നലെ ആരംഭിച്ചു. ളാലം പള്ളി മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗത്തെ നവീകരണത്തിനാണ് തുടക്കമിട്ടത്.

പാലാ ബൈപ്പാസ് നേരത്തെ യഥാർത്ഥ്യമായെങ്കിലും സ്ഥലം ഏറ്റെടുക്കാൻ നിശ്ചയിച്ച വില നിർണ്ണയത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി 13 സ്ഥലമുടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടർന്ന് ബൈപാസ് പൂർത്തീകരണം തടസ്സപ്പെടുകയായിരുന്നു. ളാലംപള്ളി ജംഗ്ഷൻ മുതൽ സിവിൽ സ്റ്റേഷൻവരെയുള്ള ഭാഗത്താണ് റോഡിന് വീതിയില്ലാതെ വന്നത്. സ്ഥലമേറ്റെടുപ്പ് കേസിൽ കുടുങ്ങിയതോടെ നടപടികൾ ഇല്ലാതാകുകയായിരുന്നു. പിന്നീട് നടപടികളൊന്നുമില്ലാതെ കിടന്ന ബൈപ്പാസിന്റെ പൂർത്തീകരണത്തിന് മാണി സി കാപ്പൻ എം എൽ എ ആയതോടെയാണ് തുടക്കംകുറിച്ചത്. 2020ലെ സംസ്ഥാന ബജറ്റിൽ ഇതിനാവശ്യമായ തുക ലഭ്യമാക്കണമെന്ന നിർദ്ദേശം സമർപ്പിച്ചെങ്കിലും അന്ന് അനുമതി ലഭിച്ചില്ല. തുടർന്ന് 2019 ഡിസംബർ 19 നു കളക്ടറുടെ ചേംബറിൽ മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ സ്ഥലമുടമകൾ, പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്ന് തടസ്സങ്ങൾ നീക്കാൻ ശ്രമം ആരംഭിച്ചു. തുടർന്നു സബ് രജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെട്ടു വില നിർണ്ണയ നടപടികൾ പൂർത്തിയാക്കി. പിന്നീട് റവന്യൂ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ അതിർത്തി നിർണ്ണയവും പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വില നിർണ്ണയവും പൂർത്തിയാക്കി.

2020 മാർച്ച് 5 ന് മാണി സി കാപ്പൻ വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഓഗസ്റ്റിൽ ഇതിനാവശ്യമായ 10 കോടി10 ലക്ഷം രൂപാ സർക്കാർ അനുവദിച്ചു. 2020 സെപ്റ്റംബറിൽ കളക്ടറുടെ അക്കൗണ്ടിൽ എത്തി. എന്നാൽ ട്രഷറി ഡയറക്ടറുടെ അനുമതി വേണമെന്ന് അന്നത്തെ ജില്ലാ കളക്ടർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ 17ന് ട്രഷറി ഡയറക്ടർ അനുമതി നൽകി. വീണ്ടും നൂലാമാലകളിൽപ്പെട്ടു. ഏറ്റെടുക്കുന്ന സ്ഥലത്തിന് ആർ ആർ പാക്കേജ് ബാധകമാണോയെന്ന് കളക്ടർ ലാന്റ് റവന്യൂ കമ്മീഷണറോട് ആരായുകയും കമ്മീഷണർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടാൻ കളക്ടർക്കു നിർദ്ദേശം നൽകുകയും ചെയ്തു.

2020 ഡിസംബർ 11 ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തമ്പാൻ ആർ ആർ പാക്കേജിന് അർഹതയില്ല എന്ന് നിയമോപദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 18 നു അനുമതിക്കായി ലാന്റ് റവന്യൂ കമീഷണർക്ക് സമർപ്പിച്ചു. 2021 ജനുവരി ഒന്നിന് ലാന്റ് റവന്യൂ കമ്മീഷണർ ഉത്തരവ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം പാസ്സാക്കിയതായി സ്ഥലമുടമകളെ അറിയിക്കുകയും ചെയ്തു.

നോട്ടീസ് ലഭിച്ച സ്ഥലമുടമകൾ നഷ്ടപരിഹാരം സ്വീകരിക്കുന്നതായി കാണിച്ചു നോട്ടീസ് കൈപ്പറ്റുകയും ആവശ്യമായ രേഖകൾ ഫെബ്രുവരി ആദ്യവാരം സ്‌പെഷ്യൽ തഹസീൽദാർ ഓഫീസിൽ ഹാജരാക്കുകയും ചെയ്തിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് വന്നതോടെ നടപടികൾ മന്ദീഭവിച്ചു. വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മാണി സി കാപ്പൻ ഇതിനായി നിലകൊണ്ടതോടെ നടപടികൾ പുനഃരാരംഭിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പു കാലത്ത് മാണി സി കാപ്പനെതിരെ രാഷ്ട്രീയ എതിരാളികൾ ഉപയോഗിച്ചിരുന്ന ആയുധമായിരുന്നു ബൈപാസ് പൂർത്തീകരണം വിഷയം. ഇതിനായി നിരവധി തവണ സ്ഥലമുടമകളെ കാണുകയും ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തുകയും ചെയ്തു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും മന്ത്രിമാരുമായും പല തവണ കൂടിക്കാഴ്ച നടത്തി. തുക അനുവദിക്കുകയും നടപടി ക്രമങ്ങൾക്ക് വേഗത വരികയും ചെയ്തതിനിടെ പാലായിൽ ഉണ്ടായ രാഷ്ട്രീയ മാറ്റം പദ്ധതിയെയും ബാധിച്ചു. എങ്കിലും മാണി സി കാപ്പൻ നിരന്തരം ഇതിനു പിന്നാലെ കൂടിയതോടെ ഒച്ചിഴയും വേഗത്തിലാണെങ്കിലും പദ്ധതി അവസാനഘട്ടത്തിലെത്തിക്കുകയായിരുന്നു.

ബൈപ്പാസ് പൂർത്തികരണ നടപടികൾക്കു പിന്നിൽ മാണി സി കാപ്പന്റെ നിശ്ചയദാർഢ്യം


പാലാ: പാലാ ബൈപ്പാസ് പൂർത്തീകരണത്തിനുള്ള സ്ഥലം ഏറ്റെടുത്തതിനു പിന്നിൽ മാണി സി കാപ്പന്റെ നിശ്ചയദാർഢ്യം. മാണി സി കാപ്പൻ എം എൽ എ ആയതിനെത്തുടർന്നു വേഗത്തിലാകുകയും പിന്നീട് രാഷ്ട്രീയ മാറ്റത്തെത്തുടർന്ന് അനിശ്ചിതത്വത്തിലാകുകയും ചെയ്ത പദ്ധതിയുടെ നൂലാമാലകൾ അഴിച്ചു സ്ഥലം ഏറ്റെടുത്തതിനു പിന്നിൽ മാണി സി കാപ്പന്റെ നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും മാത്രമാണ്. നടക്കില്ല, നടത്തിക്കില്ല എന്ന ഘട്ടത്തെ പല തവണ നേരിട്ടു. ഉപേക്ഷിച്ചു പോകില്ല എന്നു തീരുമാനമെടുത്തു നടപടിക്രമങ്ങൾ ഒപ്പംനിന്ന് ഓരോന്നായി പൂർത്തീകരിക്കുകയായിരുന്നു.

ഇടതുമുന്നണി എം എൽ എ ആയതിനെത്തുടർന്നു പദ്ധതി പൂർത്തീകരണത്തിനുള്ള തുക ബജറ്റിൽ അനുവദിക്കണമെന്നാവശ്യപ്പെട്ടെങ്കിലും നടപടിയായില്ല. തുടർന്നു മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് വിഷയം അവതരിപ്പിച്ചു. തുടർന്ന് പൊതുമരാമത്ത്, റവന്യൂ മന്ത്രിമാരെയും കണ്ടു. തുടർന്ന് സർക്കാർ പത്തുകോടി പത്തുലക്ഷം രൂപാ അനുവദിക്കുകയായിരുന്നു. പദ്ധതി പൂർത്തീകരണത്തിനായി ജില്ലാ കളക്ടറെയും ഉദ്യോഗസ്ഥരെയും നിരവധി തവണ കണ്ടു. സ്ഥലമുടമകളുമായും കൂടിക്കാഴ്ച നടത്തി. ഇതിനിടെയാണ് പാലായിലെ രാഷ്ട്രീയ മാറ്റം. ഇതോടെ ചില കേന്ദ്രങ്ങളിൽ അനാവശ്യ തടസ്സങ്ങൾ നേരിടാൻ തുടങ്ങി. വിട്ടുകൊടുക്കാൻ മാണി സി കാപ്പൻ തയ്യാറായില്ല. ഫയലുകളുമായി തിരുവനന്തപുരത്തും കോട്ടയത്തും ഓടിനടന്നു. വേഗത കുറവായിരുന്നുവെങ്കിലും എം എൽ എ പിന്നാലെ ഉള്ളതിനാൽ ഫയലുകൾക്കു വിശ്രമം കിട്ടിയില്ല. ഇപ്പോൾ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചിരിക്കുകയാണ്. ലേല നടപടികൾ തോടെ ബൈപാസ് പൂർത്തീകരണം യാഥാർത്ഥ്യമാകും.

തിരഞ്ഞെടുപ്പുകളിൽ മാണി സി കാപ്പനെ എതിരാളികൾ ആക്രമിച്ചിരുന്നത് ഈ ബൈപ്പാസ് പൂർത്തീകരണത്തിന്റെ പേരിലായിരുന്നു. സ്ഥലത്തിന് വില നിശ്ചയിച്ചപ്പോൾ ഉണ്ടായ അപാകതയുടെ പേരിൽ സ്ഥലമുടമകൾ കോടതിയിൽ പോയത് മാണി സി കാപ്പനെതിരെ ഉപയോഗിക്കുകയായിരുന്നു. മാണി സി കാപ്പൻ എം എൽ എ ആയതിന്റെ തൊട്ടടുത്ത ദിവസം ഈ വിഷയം ഉയർത്തി രാഷ്ട്രീയ എതിരാളികൾ സമരം വച്ചതിന്റെ ലക്ഷൃവും മറ്റൊന്നായിരുന്നില്ല.

പദ്ധതി പൂർത്തീകരണം അവസാനഘട്ടത്തിലെത്തിക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് മാണി സി കാപ്പൻ പറഞ്ഞു. പലവിധ തടസ്സങ്ങളും ഉണ്ടായിട്ടുണ്ട്. ആരോടും പരാതിയില്ല. സഹകരിച്ചവരോട് നന്ദിയുണ്ട്. നാടിനു വികസനമുണ്ടാകുമ്പോൾ അതിൽ രാഷ്ട്രീയം കലർത്തരുത്. മാണി സി കാപ്പൻ പറഞ്ഞു

ബൈപ്പാസ് : ഒട്ടേറെ തടസ്സങ്ങൾ നേരിട്ടതായി മാണി സി കാപ്പൻ

പാലാ: ബൈപ്പാസ് പൂർത്തീകരണവുമായി ബന്ധപ്പെട്ടു ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. എന്നാൽ അവയെല്ലാം തരണം ചെയ്യാൻ സാധിച്ചു. എം എൽ എ ആകുന്നതിന് മുമ്പ് താനാണ് ബൈപ്പാസ് പൂർത്തീകരണത്തിന് തടസ്സമെന്ന് പ്രചാരണം നടത്തി. ഓരോ തിരഞ്ഞെടുപ്പിലും ഇതാവർത്തിച്ചു. താൻ പരാജയപ്പെട്ട തിരഞ്ഞെടുപ്പുകൾക്കു ശേഷവും നടപടി ഉണ്ടായില്ല. സ്ഥലമേറ്റെടുപ്പിൽ നിശ്ചയിച്ച തുകയിലെ അപാകതയാണ് സ്ഥലമുടമകളെ നിയമനടപടികൾക്കു പ്രേരിപ്പിച്ചത്. എന്നാൽ പ്രശ്‌ന പരിഹാരത്തിന് നടപടി സ്വീകരിച്ചില്ല.

താൻ എം എൽ എ ആയതിന്റെ പിറ്റേന്ന് ചിലർ ബൈപ്പാസ് പൂർത്തീകരിച്ചില്ലെന്നു പറഞ്ഞു സമരം നടത്തി. താൻ എം എൽ എ ആയപ്പോൾ ബൈപ്പാസ് പൂർത്തീകരണത്തിന് പ്രഥമ പരിഗണന നൽകി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇതിനായി 10 കോടി 10 ലക്ഷം രൂപ അനുവദിച്ചു. ആദ്യഘട്ടത്തിൽ കാര്യങ്ങൾ കൃത്യമായി മുന്നോട്ടു പോയി. പാലായിൽ രാഷ്ട്രീയ മാറ്റം വന്നതോടെ നടപടികൾക്കു പല തവണ തടസ്സം നേരിട്ടു. 2020 സെപ്റ്റംബറിൽ പണം കളക്ടറുടെ അക്കൗണ്ടിൽ എത്തിയിട്ടും നൂലാമാലകൾ രൂപപ്പെട്ടു. സ്ഥലം ഏറ്റെടുത്തതിൽ ചാരിതാർത്ഥ്യമുണ്ട്.

വർഷങ്ങളായി നാലു തൂണിൽ നിൽക്കുകയാണ് കളരിയാന്മാക്കൽ പാലം. അപ്രോച്ച് റോഡ് ഇല്ലാതെയാണ് പാലം പൂർത്തീകരിച്ചത്. ഇതിനായി സർക്കാരിനെക്കൊണ്ട് 13 കോടി 39 ലക്ഷം രൂപ അനുവദിപ്പിച്ചിരുന്നു. പാലായുടെ വികസനത്തിനായി ആരുമായും സഹകരിക്കാൻ തയ്യാറാണ്. രാഷ്ട്രീയത്തിന്റെ പേരിൽ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP