Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിയേറ്റർ മാനേജർ മലയാളം സിനിമകൾ മോശമായി ചിത്രീകരിക്കുന്നു; ഇക്കാര്യം സോഹൻ റോയിയെ അറിയിച്ചു; ഏരീസിന് സിനിമ നൽകില്ലെന്ന് സംഘടന പറഞ്ഞിട്ടില്ല; ചില നിർമ്മാതാക്കളുടെ തീരുമാനമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ; ഏരീസ് പ്ലസ് പൂട്ടാനുറച്ച് ഉടമയും

തിയേറ്റർ മാനേജർ മലയാളം സിനിമകൾ മോശമായി ചിത്രീകരിക്കുന്നു; ഇക്കാര്യം സോഹൻ റോയിയെ അറിയിച്ചു; ഏരീസിന് സിനിമ നൽകില്ലെന്ന് സംഘടന പറഞ്ഞിട്ടില്ല; ചില നിർമ്മാതാക്കളുടെ തീരുമാനമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ; ഏരീസ് പ്ലസ് പൂട്ടാനുറച്ച് ഉടമയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഏരീസ് പ്ലസ് തീയേറ്ററിന് സിനിമ നൽകില്ലെന്ന തീരുമാനം സംഘടന കൈക്കൊണ്ടിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. തീയേറ്റർ മാനേജർ, റിലീസാകുന്ന മലയാളം സിനിമകളെക്കുറിച്ച് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ മോശമായി ചിത്രീകരിച്ചു. തിയേറ്റർ മാനേജരുടെ നിലപാടിൽ പ്രതിഷേധിച്ച് പുതിയ സിനിമകളുടെ നിർമ്മാതാക്കൾ ഇങ്ങനെയൊരു തീരുമാനത്തിൽ എത്തുകയാണുണ്ടായതെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വിശദീകരിക്കുന്നു.

മുമ്പും മാനേജർ മലയാളചിത്രങ്ങൾ പ്രദർശനത്തിനെത്തുമ്പോൾ അവയെ മോശമായി ചിത്രീകരിക്കാറുണ്ടെന്നും നിർമ്മാതാക്കൾ പറയുന്നു. അടുത്തിടെ റിലീസായ സ്റ്റാർ എന്ന ചിത്രത്തേയും ഇയാൾ സമാനമായ രീതിയിൽ സോഷ്യൽ മീഡിയയിൽ അവഹേളിച്ചു എന്നാണ് നിർമ്മാതാക്കൾക്ക് കിട്ടിയിരിക്കുന്ന പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഏരീസ് പ്ലക്‌സിന് സിനിമകൾ നൽകേണ്ടതില്ല എന്ന് നിർമ്മാതാക്കൾ സ്വയം തീരുമാനമെടുത്തതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കുന്നു.

ഇക്കാര്യം സോഹൻ റോയിയെ അറിയിച്ചിരുന്നെന്നും അദ്ദേഹവുമായി ചർച്ച നടത്തണമെന്ന ആവശ്യം മുന്നോട്ടുവെച്ചതായും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പറഞ്ഞു. എന്നാൽ ഇപ്പോൾ വിദേശത്തായതിനാൽ ചർച്ചകൾക്കായി എത്താൻ കഴിയില്ലെന്നാണ് സോഹൻ റോയി അറിയിച്ചത്. അതുകൊണ്ടാണ് ഏരീസിന് സിനിമകൾ നൽകാതിരിക്കാനുള്ള സാഹചര്യമുണ്ടായിരിക്കുന്നതെന്നും അവർ നൽകുന്ന വിശദീകരണം. എന്നാൽ സംഘടന സിനിമകൾ നൽകില്ല എന്ന് പറഞ്ഞിട്ടില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.



സ്റ്റാർ എന്ന സിനിമയക്ക് സ്റ്റാർ വാല്യൂ ഒന്നുമില്ലെന്ന് പറഞ്ഞത് ഏരീസ് പ്ലസ് തിയേറ്റർ ഗ്രൂപ്പിലെ പ്രധാനിയെന്ന നിഗമനത്തിലാണ് സിനിമാ സംഘടനകൾ. ഈ സാഹചര്യത്തിൽ സിനിമാ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ തിയേറ്ററിന് സിനിമ നൽകേണ്ടതില്ലെന്ന നിലപാടിലെത്തിയത്. ഇതോടെ ഈ തിയേറ്റർ അടച്ചു പൂട്ടുകയാണ്. തിരുവനന്തപുരത്തെ അത്യാധുനിക മൾട്ടി പ്ലക്സ് തിയേറ്ററാണ് പൂട്ടുന്നത്. നിർമ്മാതാക്കളുടെ സംഘടന താലിബാനിസം കാട്ടുകയാണെന്ന് തിയേറ്റർ ഉടമ സോഹൻ റോയി ആരോപിച്ചിരുന്നു.

കോവിഡ് വ്യാപനം മൂലം സിനിമാ വ്യവസായം തകർച്ചയിലേക്ക് കൂപ്പുകുത്തിയ അപകടകരമായ സ്ഥിതിയിൽ നിന്ന് കരകയറുന്ന എല്ലാ സാഹചര്യങ്ങളും അനുകൂലമായപ്പോഴാണ് സിനിമാരംഗത്തെ സംഘടനകളുടെ പേരിൽ അനവസരത്തിലുള്ള ഇടപെടൽ മൂലം രാജ്യാന്തര നിലവാരമുള്ള ഏരീസ് പ്ലക്സ് പ്രവർത്തിപ്പിക്കാൻ സാധിക്കാതെ വരുന്നത്. ഈ സാഹചര്യത്തിൽ തിയേറ്റർ പൂട്ടുമെന്ന് ഉടമ സോഹൻ റോയ് അറിയിച്ചു. സ്റ്റാർ സിനിമയെ അപമാനിച്ചത് ക്രൂരമായാണ് എന്ന നിലപാടിലാണ് സിനിമാ സംഘടനകൾ.

26ന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഏരീസ് പ്ലസ് വിഷയം നിർമ്മാതാക്കളുടെ സംഘടനയുടെ പരിഗണനയിൽ എത്തിയത്. കമ്പനി പ്രതിനിധിയായ ജോയ് പിള്ളയിൽ നിന്നും വളരെ മോശം പ്രതികരണങ്ങളും അനുഭവങ്ങളും ഉണ്ടാകുന്നുവെന്നായിരുന്നു അസോസിയേഷന്റെ കുറ്റപ്പെടുത്തൽ. പല തവണ ശ്രദ്ധയിൽ പെടുത്തിയെന്നും സോഹൻ റോയിക്ക് അയച്ച കത്തിൽ കുറ്റപ്പെടുത്തി. അംഗങ്ങളെ ജോയ് പിള്ള അപമാനിക്കുന്നുവെന്നായിരുന്നു കുറ്റപ്പെടുത്തൽ. എറണാകുളത്തെ ഓഫീസിൽ നേരിട്ടെത്തണമെന്നും ഈ വിഷയം ചർച്ച ചെയ്യണമെന്നും സോഹൻ റോയിയോട് ആവശ്യപ്പെടുകയും ചെയ്തു. ഏരീസ് പ്ലസിലെ പ്രധാനിയാണ് ജോയ് പിള്ളയെന്ന് സംഘടനകൾ പറയുന്നത്.

ഈ സാഹചര്യത്തിലാണ് ഏരീസ് പ്ലസിന് മലയാള സിനിമകൾ കൊടുക്കേണ്ടതില്ലെന്ന തീരുമാനം സിനിമാ സംഘടനകൾ എടുത്തത്. തിയേറ്ററിന് എതിരായ നിലപാട് സിനിമാ വ്യവസായത്തെ രക്ഷപ്പെടുത്താനുള്ള ഉദ്യമങ്ങളുമായി രംഗത്ത് വരുന്നവരെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള നടപടിയാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും ഏരീസ് ഗ്രൂപ്പ് സി ഇ ഒയും സംവിധായകനുമായ ഡോ.സോഹൻ റോയ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംഘടനകൾ ഇതിന് തയ്യാറല്ല. പുതിയ സിനിമകൾ നൽകുന്നുമില്ല. ഈ സാഹചര്യത്തിലാണ് തിയേറ്റർ പൂട്ടുന്നത്. സിനിമകളില്ലാതെ എങ്ങനെ തിയേറ്റർ പിടിച്ചു നിൽക്കുമെന്ന ചോദ്യമാണ് സോഹൻ റോയ് ഉയർത്തുന്നത്.

ശിവ കാർത്തികേയൻ നായകനായ ചിത്രമായ ഡോക്ടർ, ഒക്ടോബർ 9ന് തമിഴ്‌നാട്ടിൽ റിലീസ് ചെയ്തപ്പോൾ ഒക്ടോബർ 28 നാണ് കേരളത്തിൽ എത്തിയത്. ആദ്യ ദിനം തന്നെ സിനിമ കാണാനായി നിരവധി ആളുകളാണ് തീയേറ്ററിൽ എത്തിയത്. ഈ സമയത്താണ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന സിനിമാപ്രദർശനം തടഞ്ഞു രംഗത്തെത്തിയത്. 29 മുതൽ ഇംഗ്ലീഷ് ഒഴികെയുള്ള സിനിമയ്ക്കാണ് ഈ തീയറ്ററിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഏരീസ് പ്ലസിന് പ്രവർത്തിക്കാൻ കഴിയില്ല. അതിനാലാണ് തിയേറ്റർ പൂട്ടുന്നത്. നിരവധി പേർക്ക് ഇത് തൊഴിൽ നഷ്ടമുണ്ടാക്കും.

150 കോടി രൂപ മുതൽ മുടക്കി നിർമ്മിച്ച ബാഹുബലി എന്ന ചിത്രം 2015 ഡിസംബറിൽ തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ റിലീസ് ചെയ്തപ്പോൾ മൂന്ന് കോടി രൂപയാണ് വരുമാനം നേടിക്കൊടുത്തത്. ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും കൂടുതൽ വരുമാനം നേടിയ രാജ്യത്തെ ആദ്യത്തെ തീയേറ്റർ എന്ന റെക്കോർഡും അന്ന് ഏരീസ് പ്ലെക്സ് സ്വന്തമാക്കിയിരുന്നു. അത്യാധുനിക നിലവാരത്തിൽ ഏരീസ് പ്ലെക്സ് സജ്ജീകരിച്ചിരിച്ചതോടെയാണ് പ്രദർശനശാലകളുടെ ആധുനികവൽക്കരണ വിപ്ലവത്തിന് രാജ്യമാകമാനം തുടക്കം കുറിക്കപ്പെട്ടത്. ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പാണ് തിയേറ്ററിന്റെ പ്രധാന നിക്ഷേപകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP