Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിക്ച്ചർ അഭി ഭീ ബാക്കി ഹേ.. എന്ന നവാബ് മാലിക്കിന്റെ ഡയലോഗ് വെറുതേയല്ല; സമീർ വാങ്കഡെ ഹിന്ദു മത വിശ്വാസിയാണെന്ന വ്യാജ രേഖ ചമച്ചതായി പരാതി; വാങ്കഡെക്കെതിരെ ഇതിനോടകം ചുമത്തിയത് കൈക്കൂലി കേസ് ഉൾപ്പെടെ അഞ്ച് കേസുകൾ; അറസ്റ്റു ചെയ്യില്ലെന്ന ഉറപ്പു നൽകാതെ മുംബൈ പൊലീസ്; സമീറിന് കുരുക്കു മുറുകുന്നു

പിക്ച്ചർ അഭി ഭീ ബാക്കി ഹേ.. എന്ന നവാബ് മാലിക്കിന്റെ ഡയലോഗ് വെറുതേയല്ല; സമീർ വാങ്കഡെ ഹിന്ദു മത വിശ്വാസിയാണെന്ന വ്യാജ രേഖ ചമച്ചതായി പരാതി; വാങ്കഡെക്കെതിരെ ഇതിനോടകം ചുമത്തിയത് കൈക്കൂലി കേസ് ഉൾപ്പെടെ അഞ്ച് കേസുകൾ; അറസ്റ്റു ചെയ്യില്ലെന്ന ഉറപ്പു നൽകാതെ മുംബൈ പൊലീസ്; സമീറിന് കുരുക്കു മുറുകുന്നു

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡ് താരം ഷാരൂഖിന്റെ മകൻ ആര്യൻ ഖാനെ മയക്കു മരുന്നു കേസിൽ കുടുങ്ങഇയ സമീർ വാങ്കഡെയെ വിടാതെ മുംബൈ സർക്കാർ. വാങ്കഡെ പൂട്ടാൻ ഉറച്ചുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുകയാണ് എൻസിപി നേതാവ് കൂടിയായ മന്ത്രി നവാബ് മാലിക്ക്. ഷാരൂഖിന് ജാമ്യം ലഭിച്ചപ്പോൾ പിക്ച്ചർ അഭി ഭീ ബാക്കി ഹേ.. എന്ന ഷാരൂഖ് സിനിമയിലെ ഡയലോഗാണ് നവാബ് മാലിക്ക് പറഞ്ഞത്. ഇത് സമീറിനുള്ള മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോൾ മുംബൈ പൊലീസ് അദ്ദേഹത്തെ കൂടുതൽ വെട്ടിലാക്കുമെന്ന സൂചനകളാണ് പങ്കുവെക്കുന്നത്.

ജോലി സംവരണം ലഭിക്കാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) സോണൽ ഡയറക്ടർ സമീർ വാങ്കഡെ ഹിന്ദു മത വിശ്വാസിയാണെന്ന വ്യാജ രേഖ ചമച്ചതായി പരാതിയും ഉയർന്നു കഴിഞ്ഞു. അഭിഭാഷകനായ ജയേഷ് വാനിയാണ് മുംബൈ പൊലീസിന് വ്യാഴാഴ്ച പരാതി നൽകിയത്. ഇതോടെ കൈക്കൂലി കേസ് ഉൾപ്പെടെ വാങ്കഡെയ്ക്കെതിരെയുള്ള കേസുകളുടെ എണ്ണം അഞ്ചായി. സമീറിനെതിരെ നാല് മറ്റ് പരാതികളുള്ളതായി സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ നേരത്തെ ബോംബെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സമീറിനെ അറസ്റ്റു ചെയ്‌തേക്കുമെന്ന സൂചന പോലും മുംബൈ പൊലീസ് നൽകുന്നുണ്ട്. അദ്ദേഹത്തെ അറസ്റ്റു ചെയ്യില്ലെന്ന് ഉറപ്പുപറയാൻ സാധിക്കില്ലെന്നാണ് മുംബൈ പൊലീസ് പറയുന്നത്.

വാങ്കഡെ നിയമവിരുദ്ധമായാണ് പട്ടികജാതി സംവരണത്തിന്റെ ആനുകൂല്യങ്ങൾ നേടിയതെന്ന് മുംബൈയിലെ എം.ആർ.എ മാർഗ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അഡ്വ. ജയേഷ് വാനി ആരോപിച്ചു. വാങ്കഡെക്കെതിരെ ഐ.പി.സി 406, 409, 420, 468, 120 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സമീറിന്റെ ജനിക്കുന്നതിന് മുമ്പ് തന്നെ പിതാവ് ജ്ഞാനദേവ് ഇസ്‌ലാം സ്വീകരിച്ച് ദാവൂദ് എന്ന പേര് സ്വീകരിച്ചിരുന്നതായും പരാതിയിൽ പറയുന്നു. ഇതിന് തെളിവായി സമീറിന്റെ ആദ്യവിവാഹത്തിന്റെ രേഖകളും പരാതിയോടൊപ്പം സമർപ്പിച്ചു.

മയക്കുമരുന്ന് കേസിൽ പ്രതിയായ ആര്യൻ ഖാനെ മോചിപ്പിക്കാൻ സമീർ വാങ്കഡെയും എൻ.സി.ബി ഉദ്യോഗസ്ഥരും ഷാരൂഖിൽനിന്ന് 25 കോടി രൂപ ആവശ്യപ്പെട്ടതായി കേസിലെ സാക്ഷി പ്രഭാകർ സെയിൽ നേരത്തെ ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ മഹാരാഷ്ട്ര സർക്കാർ നടത്തുന്ന അന്വേഷണത്തിനെതിരെ വാങ്കഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൈക്കൂലി കേസ് സിബിഐയോ ഏതെങ്കിലും കേന്ദ്ര ഏജൻസിയോ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.

അതേസമയം, ഡൽഹിയിൽ നിന്നുള്ള എൻസിബി സംഘവും വാങ്കഡെയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കും. ആരോപണത്തിൽ എന്തെങ്കിലും കഴമ്പുണ്ടെന്ന് കണ്ടെത്തുന്നത് വരെ ആര്യൻ ഉൾപ്പെട്ട കേസിൽ വാങ്കഡെ അന്വേഷണ ഉദ്യോഗസ്ഥനായി തുടരുമെന്ന് എൻ.സി.ബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ജ്ഞാനേശ്വർ സിങ് പറഞ്ഞു.

അതിനിടെ സമീർ വാങ്കഡെ മുസ്ലിമായിരുന്നുവെന്ന വെളിപ്പെടുത്തൽ സ്ഥിരീകരിച്ച് ആദ്യഭാര്യയുടെ പിതാവ് രംഗത്ത് എത്തി. സമീർ വാങ്കഡെ ജന്മനാ മുസ്ലിമാണെന്നും തന്റെ മകളെ വിവാഹം കഴിച്ച ശേഷവും അദ്ദേഹം പള്ളിയിൽ പോവാറുണ്ടായിരുന്നുവെന്നുമാണ് ആദ്യഭാര്യ ഡോ. ശബാനയുടെ പിതാവ് ഡോ. സഹീദ് ഖുറേഷി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. 'വാങ്കഡെ കുടുംബത്തെ തനിക്ക് നേരത്തെ അറിയാം. അവർ മുസ്ലീങ്ങളാണ്. ദാവൂദ് എന്നാണ് സമീറിന്റെ പിതാവിന്റെ പേര്. ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷമാണ് വാങ്കഡെ ഹിന്ദുവായെന്ന വിവരം താൻ കേൾക്കുന്നത്' -ഡോ. സഹീദ് ഖുറേഷി പറഞ്ഞു.

മുസ്ലിമായി ജനിച്ച്, ഇസ്ലാമിക നിയമപ്രകാരം മുസ്ലിമിനെ നികാഹ് ചെയ്ത സമീർ വാങ്കഡെ, ഹിന്ദു പട്ടികജാതി വിഭാഗത്തിൽ പെട്ടയാളാണെന്ന് കാണിക്കാൻ ജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടെ വ്യാജ രേഖകൾ ചമച്ചത് സംവരണ ക്വോട്ടയിൽ ജോലി ലഭിക്കാനാണെന്ന് മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക് ആരോപണം ഉന്നയിച്ചിരുന്നു. തന്റെ പിതാവ് ജ്ഞാനദേവ് കച്ച് രുജി വാങ്കഡെ ഹിന്ദുവാണെന്നും അന്തരിച്ച അമ്മ സഹീദ മുസ്ലിമായിരുന്നെന്നും നവാബിന്റെ ആരോപണത്തോട് സമീർ വാങ്കഡെ പ്രതികരിച്ചിരുന്നു. എന്നാൽ, ഇത് തെറ്റാണെന്നാണ ഡോ. സഹീദ് ഖുറേഷി പറയുന്നത്.

'വാങ്കഡെ കുടുംബം മുസ്ലിങ്ങളാണെന്ന കാര്യം ഞങ്ങൾക്ക് നേരത്തേ അറിയാമായിരുന്നു. അച്ഛൻ ദാവൂദ് വാങ്കഡെയെ എനിക്ക് അറിയാം. സമീറിന്റെ അമ്മ സഹീദയുമായുള്ള ബന്ധം കാരണമാണ് എന്റെ മകൾ ഡോ. ശബാനയും സമീറുമായുള്ള വിവാഹത്തിന് ഞങ്ങൾ സമ്മതിച്ചത്. 2006 ലാണ് അറേഞ്ച്ഡ് വിവാഹം നടന്നത്. 2016ൽ ഇരുവരും വിവാഹമോചനം നേടി. ഇത് വേദനാജനകമായ അധ്യായമായിരുന്നു. ആ കാര്യം മറവിക്ക് വിട്ടുകൊടുത്തു ഞങ്ങൾ ഞങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്' - അദ്ദേഹം പറഞ്ഞു.

സമീർ വാങ്കഡെയും അദ്ദേഹത്തിന്റെ ജനന സർട്ടിഫിക്കറ്റും സംബന്ധിച്ച വിവാദം ഉടലെടുത്തതോടെയാണ് ഹിന്ദുവാണെന്ന വാങ്കഡെയുടെ അവകാശവാദത്തെ കുറിച്ച് തങ്ങൾ അറിയുന്നതെന്ന് ഖുറേഷി പറഞ്ഞു. 'ജന്മനാ ഹിന്ദുവാണെന്ന സമീറിന്റെ അവകാശം വാദം പുറത്തുവന്നപ്പോൾ, എന്റെ മകളെ ഹിന്ദുവിന് വിവാഹം കഴിച്ചുകൊടുത്തതെങ്ങനെയെന്ന് പലരും എന്നോട് ചോദിച്ചു. എനിക്കും എന്റെ കുടുംബത്തിനും അത് അഭിമാന പ്രശ്നമായി. ഈ സാഹചര്യത്തിലാണ് ശബാനയും സമീറും തമ്മിലുള്ള വിവാഹം നടക്കുമ്പോൾ വരൻ ഇസ്ലാം മതവിശ്വാസിയായിരുന്നുവെന്ന കാര്യം ഞാൻ വ്യക്തമാക്കുന്നത്' -വിഷയത്തിൽ ഇപ്പോൾ മൗനം വെടിയാനുള്ള തന്റെ തീരുമാനം വിശദീകരിച്ചുകൊണ്ട് സഹീദ് പറഞ്ഞു,

ശബാനയുമായുള്ള വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് സമീറിന് സർക്കാർ ജോലി ലഭിച്ചത്. സംവരണ ക്വാട്ടയിലാണോ ജോലി നേടിയതെന്ന് അറിയില്ലെന്ന് ഖുറേഷി പറഞ്ഞു. 'ജോലി ലഭിച്ചുവെന്നതല്ലാതെ അത് എങ്ങനെ ലഭിച്ചുവെന്ന് ആരും അന്വേഷിച്ചിട്ടില്ല. പൊതുവെ മറ്റൊരാളുടെ ജീവിതത്തിലേക്ക് അത്ര ആഴത്തിൽ പോകാറില്ല. ഏതെങ്കിലും ക്വാട്ടയിലൂടെയാണോ ജോലി ലഭിച്ചത് എന്ന് കണ്ടെത്തുക അന്ന് എളുപ്പമായിരുന്നില്ല.' -അദ്ദേഹം പറഞ്ഞു.

സമീറിന്റെ പിതാവ് ഇസ്ലാം സ്വീകരിച്ച വ്യക്തിയാണെന്നും ഖുറേഷി വ്യക്തമാക്കി. തന്റെ പേര് ദാവൂദ് എന്നല്ല, ജ്ഞാനദേവ് എന്നാണെന്ന് സമീർ വാങ്കഡെയുടെ പിതാവ് പറഞ്ഞിരുന്നു. എന്നാൽ, ഇതിന് തെളിവായി അദ്ദേഹം കാണിച്ച രേഖകൾ ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പുള്ളതാണെന്ന് ഖുറേഷി പറഞ്ഞു. 'ജ്ഞാനദേവ് വാങ്കഡെ എന്ന പേരിൽ കാണിച്ച രേഖകളെല്ലാം സഹീദയുമായുള്ള വിവാഹത്തിന് മുമ്പുള്ളതാണ്. അദ്ദേഹം ഇസ്ലാം സ്വീകരിച്ചാണ് സഹീദയെ വിവാഹം കഴിച്ചത്. ശേഷം ഒരു സാധാരണ മുസ്ലിം ആയാണ് ജീവിതം നയിച്ചത്' -ഖുറേഷി പറഞ്ഞു.

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് 2006ൽ താൻ ഡോ. ഷബാന ഖുറേഷിയെ വിവാഹം കഴിച്ചതെന്ന് സമീർ വാങ്കഡെ നേരത്തെ പറഞ്ഞിരുന്നു. 2016ൽ സിവിൽ കോടതി വഴി ഇരുവരും വിവാഹമോചനം നേടി. പിന്നീട് 2017ൽ നടി ക്രാന്തിയെ വിവാഹം കഴിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP