Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വ്യഭിചാരത്തിന് പേര് രജിസ്റ്റർ ചെയ്തവരിൽ അനേകം ഇന്ത്യക്കാരും; ആഷ്‌ലി മാഡിസൺ തകർക്കാൻ പോകുന്നത് അനേകം ഇന്ത്യൻ കുടുംബങ്ങളെ കൂടി

വ്യഭിചാരത്തിന് പേര് രജിസ്റ്റർ ചെയ്തവരിൽ അനേകം ഇന്ത്യക്കാരും; ആഷ്‌ലി മാഡിസൺ തകർക്കാൻ പോകുന്നത് അനേകം ഇന്ത്യൻ കുടുംബങ്ങളെ കൂടി

വേലിചാടൽ എന്നത് ചിലരുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ശീലമാണ്. ആ പാരമ്പര്യം പിൻതലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും.സുന്ദരിയോ അഥവാ സുന്ദരനോ ആയ ജീവിത പങ്കാളിയുണ്ടായിട്ടും പലരും വിവാഹേതര ബന്ധം തേടിപ്പോകുന്നതും പ്രധാനമായും ഇക്കാരണത്താലാണ്. ലോകത്തിൽ അത്തരത്തിലുള്ള എത്രപേരുണ്ടാകുമെന്നാണ് നിങ്ങൾ ചിന്തിക്കുന്നത്...? ഏതായാലും 3.7 കോടി പേരിൽ കുറയില്ലെന്നായിരുന്നു സമീപകാലത്ത് ഒരു പറ്റം ഹാക്കർമാർ വെളിപ്പെടുത്തിയിരുന്നത്.

ഡേറ്റിങ് വെബ്‌സൈറ്റായ ആഷ്‌ലി മാഡിസണിലെ വിവരങ്ങൾ ഹാക്ക് ചെയ്ത് 3.7 കോടി യൂസർമാരുടെ സ്വകാര്യ വിവരങ്ങൾ പുറത്ത് വിട്ടു കൊണ്ടായിരുന്നു ഹാക്കർമാർ ഇതിന് തെളിവു നൽകിയത്. യുഎൻ പ്രതിനിധികൾ, വത്തിക്കാനിലെ ഉദ്യോഗസ്ഥന്മാർ , വിവിധ രാജ്യങ്ങളിലെ രാഷ്ട്രീനേതാക്കന്മാർ, താരങ്ങൾ, മന്ത്രിമാർ , നയതന്ത്ര ഉദ്യോഗസ്ഥന്മാർ തുടങ്ങിയവരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് തെളിഞ്ഞിട്ടുള്ളത്. കുടുംബ ബന്ധങ്ങൾക്കും മൂല്യങ്ങൾക്കും വളരെയേറെ പ്രാധാന്യം നൽകി വരുന്ന നിരവധി ഇന്ത്യക്കാരും ഈ വെബ്‌സൈറ്റിൽ വ്യഭിചാരത്തിന് പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. ഇതോടെ ആഷ്‌ലി മാഡിസൺ അനേകം ഇന്ത്യൻ കുടുംബങ്ങളെ കൂടി തകർക്കുമെന്നുറപ്പായിരിക്കുകയാണ്.

അതായത് ജോധ്പൂർ മുതൽ ഐസ്വാൾ വരെയും ലേ മുതൽ നാഗർ കോവിൽ വരെയുള്ളവരുമായ ആസേതുഹിമാചലത്തിലുള്ളവരിൽ പലരും ഈ വെബ്‌സൈറ്റിൽ അംഗങ്ങളായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതായത് ' ലൈഫ് ഈ ഷോർട്ട്. ഹേവ് ഏൻ അഫയർ' എന്ന ആഷ്‌ലി മാഡിസന്റെ ടാഗ് ലൈനിൽ ഇവരെല്ലാം വീണുപോയെന്ന് സാരം. 

വെബ്‌സൈറ്റിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ന്യൂഡൽഹി ഇന്ത്യയിലെ ലൈംഗിക തലസ്ഥാനം കൂടിയാണ്. 38,652 യൂസർമാരാണ് ഇവിടെ ഈ വെബ്‌സൈറ്റിൽ അംഗങ്ങളായിട്ടുള്ളത്. മുംബൈയിലുള്ളവരുടെ അൽപം പോലും പുറകിലല്ല. ഇവിടെ നിന്നും 33,036 പേരാണ് ആഷ്‌ലി മാഡിസണിൽ ചേർന്നിട്ടുള്ളത്. 16,434 യൂസർമാരുള്ള ചെന്നൈ മൂന്നാം സ്ഥാനത്തും 11,807 യൂസർമാരുള്ള കൊൽക്കത്ത നാലാംസ്ഥാനത്തുമാണ്.

ലോകവ്യാപകമായി ഈ വെബ്‌സൈറ്റിന്റെ യൂസർമാരിൽ ഭൂരിഭാഗവും പുരുഷന്മാരാണെങ്കിലും ഇന്ത്യയിൽ നിന്നും ഏറെ സ്ത്രീകളും ഇതിന്റെ യൂസർമാരാണ്.സ്പാനിഷ് ഡിജിറ്റൽ ഏജൻസിയായ ടെക്‌നിലോജിക്ക ഇതു സംബന്ധിച്ച ജിയോഗ്രാഫിക്കൽ ഡിസ്ട്രിബ്യൂഷൻ മാപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ബന്ധങ്ങളോടുള്ള ഇന്ത്യക്കാരുടെ മാറുന്ന കാഴ്ചപ്പാടുകളാണിത് വെളിപ്പെടുത്തുന്നത്. വർധിച്ച് വരുന്ന ഇന്റർനെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി നൂറുകണക്കിന് ഇന്ത്യൻ നഗരങ്ങളിലെ ആളുകൾ ഈ സൈറ്റിന് അടിമകളായിട്ടുണ്ടെന്നാണ് പ്രസ്തുത മാപ്പ് വെളിപ്പെടുത്തുന്നത്.

ഇന്ത്യയിലെ മെട്രോ നഗരങ്ങൾക്ക് പുറമെ നിരവധി സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലും ഈ വെബ്‌സൈറ്റിന്റെ ഒട്ടേറെ ഉപയോക്താക്കളുണ്ട്. ഇതനുസരിച്ച് ഹൈദരാബാദിൽ 12,825ഉം ബംഗളുരുവിൽ 11,561ഉം അഹമ്മദാബാദിൽ 7009ഉം ചണ്ഡീഗഡിൽ 2918ഉം ജയ്പൂരിൽ 5045ഉം ലക്‌നൗവിൽ 3885ഉം പാറ്റ്‌നയിൽ 2524ഉം യൂസർമാരാണ് ആഷ്‌ലി മാഡിസണുള്ളത്. ഇംപാക്ട് ടീം എന്നറിയപ്പെടുന്ന ഹാക്കർമാരാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങൾ ഡാർക്ക് വെബിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. യൂസർമാരുടെ തികച്ചും വ്യക്തിപരമായ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഇമെയിൽ വിലാസങ്ങൾ, എന്നിവയ്ക്ക് പുറമെ ചിലരുടെ ലൈംഗിക ഭാവനകളും മുൻഗണനകളും വരെ ഇത്തരത്തിൽ ഹാക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ലോകമാകമാനം മൊത്തം 3.7 കോടി യൂസർമാരുടെ വിവരങ്ങളാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് സൂചിപ്പിച്ചുവല്ലോ. ഇവരിൽ മിക്കവരും പടിഞ്ഞാറൻ യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

എന്നാൽ ഇന്ത്യ, ലാറ്റിൻ അമേരിക്ക, ചൈന, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും ധാരാളം യൂസർമാർ ആഷ്‌ലി മാഡിസണുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. 37 മില്യൺ യൂസർമാരിൽ 1.2 മില്യണും ബ്രിട്ടീഷുകാരാണ്. ഇവരിൽ ശാസ്ത്രജ്ഞന്മാർ, സർക്കാർ ജീവനക്കാർ, പൊലീസ് ഓഫീസർമാർ, ഹെൽത്ത് പ്രഫഷണലുകൾ തുടങ്ങിയവർ ഉൾപ്പെട്ടിട്ടുണ്ട്. ഈ ചൂടൻ വിവരങ്ങൾ വെളിപ്പെട്ടതിന് ശേഷം ആദ്യത്തെ വിവാഹ മോചനം ബ്രിട്ടനിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത്തരത്തിലുള്ള വിവാഹ മോചന വാർത്തകൾ ലോകത്തിന്റെ വിവിധ രാ്ജ്യങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ജൂലൈയിലാണ് ഹാക്കിങ് നടന്നിരിക്കുന്നത്. ഇത്തരത്തിൽ ഡാറ്റകൾ ഹാക്ക്‌ചെയ്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നാണ് ആഷ്‌ലി മാഡിസന്റെ ഉടമസ്ഥരും കാനഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനിയുമായ അവിഡ് ലൈഫ് മീഡിയ ആരോപിച്ചിരിക്കുന്നത്.

ഇതുവരെ മൂന്ന് ബാച്ചുകളിലായാണ് ഹാക്കർമാർ രഹസ്യവിവരങ്ങൾ പരസ്യമാക്കിയിട്ടുള്ളത്. മഞ്ഞുമലയുടെ ഒരറ്റം മാത്രമെ പുറത്ത് വന്നിട്ടുള്ളുവെന്നും ഇതിലുമേറെ നിറംപിടിപ്പിച്ച കഥകൾ പുറത്ത് വിടാനിരിക്കുകയാണെന്നുമാണ് ഹാക്കർമാർ പറയുന്നത്. തങ്ങൾ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ പരിപാടിയല്ലെന്നും കൊല്ലങ്ങളായി ഈ വക ഹാക്കിങ് നടത്തുന്നുണ്ടെന്നുമാണ് ഹാക്കർമാർ പറയുന്നത്. ഇതിലൂടെ നിരവധി നഗ്‌ന ചിത്രങ്ങളും യൂസർമാർ തമ്മിലുള്ള ലൈംഗികചുവയുള്ള ചാറ്റുകളും തങ്ങളുടെ ശേഖരത്തിലുണ്ടെന്നും അധികം വൈകാതെ അവയും പ്രസിദ്ധീകരിക്കുമെന്നാണ് ഹാക്കർമാർ പറയുന്നത്. തങ്ങളുടെ പരസ്യമാക്കൽ ലോകമാകമാനം നിരവധി ഭാര്യഭർത്തൃബന്ധങ്ങളെ ശിഥിലമാക്കിയെങ്കിലും അതിൽ ഒട്ടും പശ്ചാത്താപവുമില്ലെന്നാണ് ഹാക്കർമാരുടെ പക്ഷം. ആഷ്‌ലി മാഡിസൺ ചതിയന്മാരുടെ വെബ്‌സൈറ്റാണെന്നാണ് ഹാക്കർമാർ ആരോപിക്കുന്നത്. മറുപാതിയ വഞ്ചിക്കുന്നവർ അതിനുള്ള ശിക്ഷ ഏറ്റുവാങ്ങിയേ മതിയാകൂ എന്നും ഹാക്കർമാർ പറയുന്നു. എന്നാൽ ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന ലിസ്റ്റിന്റെ പേരിൽ ഒരൊറ്റ യൂസറെ പോലും ബ്ലാക്ക്‌മെയിൽ ചെയ്യില്ലെന്നും ഹാക്കർമാർ വ്യക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP