Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരളത്തിലെ അമ്മമാരുടെ മുന്നിൽ പിണറായിക്ക് തല കുനിക്കേണ്ടി വരും; സർക്കാരും ശിശുക്ഷേമസമിതിയും ചേർന്ന് നടപ്പിലാക്കിയത് ദുരഭിമാന കുറ്റകൃത്യം; അനുപമ വിഷയത്തിൽ നിയമസഭയിൽ കത്തിക്കയറി കെ കെ രമ; ടിപിയുടെ വിധവ സഭയിൽ ഭരണപക്ഷത്തെ വെള്ളം കുടിപ്പിക്കുമ്പോൾ

കേരളത്തിലെ അമ്മമാരുടെ മുന്നിൽ പിണറായിക്ക് തല കുനിക്കേണ്ടി വരും; സർക്കാരും ശിശുക്ഷേമസമിതിയും ചേർന്ന് നടപ്പിലാക്കിയത് ദുരഭിമാന കുറ്റകൃത്യം; അനുപമ വിഷയത്തിൽ നിയമസഭയിൽ കത്തിക്കയറി കെ കെ രമ; ടിപിയുടെ വിധവ സഭയിൽ ഭരണപക്ഷത്തെ വെള്ളം കുടിപ്പിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭയെയും പിടിച്ചുകുലുക്കി അനുപമ വിഷയം.എം എൽ എ കെ കെ രമയാണ് അടിയന്തര പ്രമേയത്തിലുടെ വിഷയം അവതരിപ്പിച്ചത്.കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ സഭയിൽ ഇക്കാര്യം ഉന്നയിക്കാൻ പാടില്ലാത്തതാണെന്നു സ്പീക്കർ എം.ബി.രാജേഷ് ചൂണ്ടിക്കാട്ടി. എങ്കിലും വിഷയത്തിന്റെ പ്രാധാന്യം മുൻനിർത്തി അനുവദിക്കുകയാണെന്നുമാണ് സ്പീക്കർ അനുമതി നൽകിക്കൊണ്ട് വിശദീകരിച്ചത്.

തുടർന്ന് സർക്കാറിനെയും മുഖ്യമന്ത്രിയെയും ശക്തമായ ഭാഷയിൽ വിമർശിച്ചായിരുന്നു രമയുടെ പ്രമേയം.സർക്കാരും ശിശുക്ഷേമസമിതിയും ചേർന്ന് ആസൂത്രിതമായി നടപ്പിലാക്കിയ ഹീനമായ ദുരഭിമാന കുറ്റകൃത്യമാണിതെന്നു കെ കെ രമ ആരോപിച്ചു.ആഭ്യന്തരവകുപ്പിന്റെ തലവനായ മുഖ്യമന്ത്രിക്ക് തല താഴ്തിയല്ലാതെ കേരളത്തിലെ അമ്മമാരുടെ മുന്നിൽ നിൽക്കാനാവില്ലെന്നും കെ.കെ.രമ കുറ്റപ്പെടുത്തി.അനുപമയുടെ അച്ഛന്റെ ഭരണ, രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തിന് മുമ്പിൽ പേരൂർക്കട പൊലീസ് നട്ടെല്ലുവളച്ച് നിന്നുവെന്നും നിയമപരമായി പ്രവർത്തിക്കേണ്ട ശിശുക്ഷേമസമിതി ഗുരുതരമായ അനാസ്ഥ വിഷയത്തിൽ കാണിച്ചുവെന്നും ഇത് പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്നും കെ.കെ.രമ നിയമസഭയിൽ പറഞ്ഞു.

ഇതിനിടെ കെ.കെ.രമയുടെ അടിയന്തരപ്രമേയം സ്പീക്കർ ഇടപെട്ട് നിർത്തിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സ്പീക്കറുടെ ഡയസിനടുത്തെത്തി പ്രതിഷേധിച്ചു.സമയം കഴിഞ്ഞെന്ന വിശദീകരണത്തോടെയായിരുന്നു സ്പീക്കറുടെ നടപടി.

കെ കെ രമയുടെ പ്രമേയം

തിരുവനന്തപുരം പേരൂർക്കടയിൽ മൂന്നുദിവസം മാത്രം പ്രായമുണ്ടായിരുന്ന ഒരു പിഞ്ചുകുഞ്ഞിനെ അമ്മയുടെ സമ്മതമില്ലാതെ ദത്തുനൽകാൻ ശിശുക്ഷേമ സമിതിയും ശിശുക്ഷേമ കമ്മിറ്റിയും നടത്തിയ അനധികൃതമായ ഇടപെടലും കുട്ടിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയിൽ ആറുമാസക്കാലം എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യാതെ പൊലീസ് നടത്തിയ ഒത്തുകളിയും ഉന്നതരാഷ്ട്രീയ ഭരണതല ഗൂഢാലോചനയും മൂലം ഈ കേരള സമൂഹത്തിലുണ്ടായിരിക്കുന്ന ആശങ്കയാണ് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്രൂരമായ ദുരഭിമാന കുറ്റകൃത്യത്തിന്റെ ഇരയാണ് പേരൂർക്കടയിലെ അനുപമയും കുഞ്ഞും.

ശിശുക്ഷേമ സമിതിയും കമ്മിറ്റിയും പൊലീസും ഡിജിപിയും മുഖ്യമന്ത്രിയുടെ ഓഫീസും എല്ലാം ഉൾപ്പെട്ട ഭരണകൂടം ഒന്നടങ്കം സംഘടിതമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ദുരഭിമാന കുറ്റകൃത്യമാണ് ഇത്. പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് നാടുകടത്തിയ ക്രൂരകൃത്യം മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. സ്വന്തം അമ്മയുണ്ടായിട്ട് വളർത്തുമകനായി മുലപ്പാൽ ചുരത്തുന്ന അമ്മയുണ്ടായിട്ടും പൊടിപ്പാൽ കുടിക്കാൻ നിർബന്ധിതനായ നാഥനുണ്ടായിട്ടും അനാഥനാക്കി മാറ്റപ്പെട്ട പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ കേട്ട് കേരളം വേദനിക്കുകയാണ്. അനുപമയോടും കുഞ്ഞിനോടും മാത്രമല്ല ക്രൂരകൃത്യം ചെയ്തിരിക്കുന്നത് ആന്ധ്രയിലുള്ള ദമ്പതിമാരോട് തട്ടിപ്പ് അറിയാതെ ദത്തെടുത്ത അവരോട് ചെയ്തത് സമാനതകളില്ലാത്ത ക്രൂരത.

ഹീനവും നികൃഷ്ടവുമായ കുറ്റകൃത്യം. കുടുംബത്തിനൊപ്പം കുറ്റകൃത്യത്തിന് സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും കൂട്ടുചേർന്നു എന്നതാണ് ജനാധിപത്യവാദികളെ ഞെട്ടിപ്പിക്കുന്നത്. ജുഡീഷ്യൽ അന്വേഷണം നടത്തണം. ശിശുക്ഷേമ സമിതി പിരിച്ചുവിടണം. എല്ലാത്തിനും ചുക്കാൻപിടിച്ചത് അനുപമയുടെ സ്വന്തം പിതാവും സിപിഎം പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗവുമായ ജയചന്ദ്രൻ തന്നെയാണ്. പാർട്ടി സ്ഥാനങ്ങളും അധികാരങ്ങളും ഉപയോഗിച്ച് സ്വാധീനിച്ച് രായ്ക്കുരാമാനം കുഞ്ഞിനെ നാടുകടത്തി. ശ്രീമതി ടീച്ചർ പരസ്യമായി പറഞ്ഞു ഞാൻ തോറ്റുപോയി. ടീച്ചറെ ആരാണ് തോൽപിച്ചത് ഭരണകൂടമാണോ പൊലീസ് സംവിധാനമാണോ. പരാതികൊടുക്കാൻ ചെന്ന അനുപമയോട് നിന്റെ കുട്ടിയാണ് എന്നതിന് എന്താണ് തെളിവ് എന്നാണ് പൊലീസ് ചോദിച്ചത്.

ആരോപണവിധേയനായ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ജയചന്ദ്രന്റെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനത്തിന് മുന്നിൽ പൊലീസിന്റെ ആഭ്യന്തര വകുപ്പിന്റെ നട്ടെല്ല് വളഞ്ഞിരിക്കുകയാണ്. പൊലീസിനെ വിമർശിച്ച് അവരുടെ ആത്മവീര്യം കെടുത്തരുത് എന്നാണ് നമ്മുടെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ബഹുമാനപ്പെട്ട കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ ആഭ്യന്തര വകുപ്പ് തലവന് തലതാഴ്‌ത്തിയല്ലാതെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കണ്ണീരിന് മുന്നിൽ നിൽക്കാനാവില്ല. മനസ്സിനെ മരവിപ്പിക്കുന്ന കൊടുംക്രൂരതകൾ കൺമുന്നിൽ കാണുമ്പോഴും ഞെട്ടലുണ്ടാക്കുന്നത് ഓരോരുത്തരുടെയും മാനസികാവസ്ഥയ്ക്ക് അനുസരിച്ചാണ് എന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അഭിപ്രായം എന്റെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ടെന്നും രമ പറഞ്ഞു.

ഇതിനിടെയാണ് നുവദിച്ചതിൽ കൂടുതൽ സമയം സംസാരിച്ചെന്നും, മതിയെന്നും പറഞ്ഞ് രമയുടെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തത്. ഇതോടെ നിയമസഭയിൽ ബഹളമായി. പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. അനുപമയുടെ മാതാപിതാക്കൾ കൈമാറിയ കുട്ടിയെ ശിശുക്ഷേമ സമിതി അമ്മത്തൊട്ടിലിൽനിന്ന് കിട്ടിയ കുട്ടിയാണെന്ന് വരുത്തി തീർത്തെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

ആൺകുട്ടിയെ പെൺകുട്ടിയാണെന്നു വരുത്തി തീർക്കാനും ശ്രമം നടന്നു. പത്രപരസ്യം വന്നപ്പോൾ മാതാവ് ശിശുക്ഷേമ സമിതിയിൽ ചെന്നു. എന്നാൽ മറ്റൊരു കുട്ടിയുടെ ഡിഎൻഎ പരിശോധനയാണ് നടത്തിയത്. കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിയടക്കം എല്ലാവർക്കും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. ആറു മാസം കഴിഞ്ഞ് മാധ്യമങ്ങളിൽ വാർത്ത വന്നശേഷമാണ് കേസെടുത്തതെന്നും സതീശൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP