Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'എൻസിബി ഒഴിഞ്ഞ പേപ്പറിൽ ഒപ്പ് വെപ്പിച്ചെന്ന വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്'; ആരോപണം അന്വേഷിക്കണമെന്ന് സഞ്ജയ് റാവത്ത്; കസ്റ്റഡിയിലുള്ള ആര്യൻഖാന്റെ പുതിയ വീഡിയോ പുറത്ത് വിട്ട് ശിവസേന

'എൻസിബി ഒഴിഞ്ഞ പേപ്പറിൽ ഒപ്പ് വെപ്പിച്ചെന്ന വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്'; ആരോപണം അന്വേഷിക്കണമെന്ന് സഞ്ജയ് റാവത്ത്; കസ്റ്റഡിയിലുള്ള ആര്യൻഖാന്റെ പുതിയ വീഡിയോ പുറത്ത് വിട്ട് ശിവസേന

ന്യൂസ് ഡെസ്‌ക്‌

മുംബൈ: ആര്യൻഖാൻ പ്രതിയായ ലഹരി മരുന്ന് കേസിൽ ഒഴിഞ്ഞ പേപ്പറിൽ എൻസിബി ഒപ്പിടുവിച്ചെന്ന എന്ന വെളിപ്പെടുത്തലിൽ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കേസിലെ പ്രധാന സാക്ഷിയായ കെ പി ഗോസാവിയുടെ സഹായി പ്രഭാകർ സെയിൽ നടത്തിയ വെളിപ്പെടുത്തലിലാണ് കേസ് എടുക്കണമെന്ന ആവശ്യവുമായി റാവത്ത് രംഗത്ത് എത്തിയിട്ടുള്ളത്. കസ്റ്റഡിയിലുള്ള ആര്യൻ ഖാന്റെ പുതിയ വീഡിയോയും ശിവസേന നേതാവ് പുറത്തുവിട്ടു.

 

'മയക്കുമരുന്ന് കേസിൽ സാക്ഷിയെ ബ്ലാങ്ക് പേപ്പറിൽ എൻസിബി ഒപ്പുവെപ്പിച്ചുവെന്ന വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണ്. മയക്കുമരുന്ന് കേസിൽ വൻ തുക എൻസിബി ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ട് വരുന്നുണ്ടെന്ന് ശിവസേനാ നേതാവ് ആരോപണമുയർത്തി. കേസ് മഹാരാഷ്ട്രയെ അപകീർത്തിപ്പെടുത്താനാണെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അഭിപ്രായപ്പെട്ടിരുന്നു. അത് ശരിവെക്കുന്നതാണ് പുതിയ ആരോപണമെന്നും പൊലീസ് സ്വമേധയാ കേസെടുക്കണം' എന്നും സജ്ജയ് റാവത്ത് വ്യക്തമാക്കി.

കെപി ഗോസാവിയുടെ സഹായിയായ പ്രഭാകർ സെയിലാണ് തന്നെ അന്വേഷണ ഏജൻസി ഒഴിഞ്ഞ പേപ്പറിൽ ഒപ്പുവെപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മുംബൈ ക്രൂയിസ് ഷിപ്പിലെ റെയ്ഡ് നടന്ന ദിവസം താനും ഗോസാവിക്കൊപ്പം അവിടെ പോയിരുന്നു. അവിടെ വെച്ച് എൻസിബി ഉദ്യോഗസ്ഥർ ഒഴിഞ്ഞ പേപ്പറിൽ ഒപ്പുവെപ്പിച്ചുവെന്ന് പ്രഭാകർ സെയിൽ വെളിപ്പെടുത്തിയത്. കസ്റ്റഡിയിലായ ആര്യൻ ഖാന്റെ ഒപ്പം നില്ക്കുന്ന കെപി ഗോസാവിയുടെ സെൽഫി വൈറലായിരുന്നു. കേസിൽ ഒമ്പത് സാക്ഷികളാണ് ഉണ്ടായിരുന്നത്.

എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നെന്ന് സാക്ഷിയായ പ്രഭാകർ സെയ്ൽ ആരോപിച്ചിരുന്നു. ഇതിനായി കേസിലെ മറ്റൊരു സാക്ഷിയായ കിരൺ ഗോസാവി അറസ്റ്റിന് പിറ്റേന്ന് ഷാരൂഖിന്റെ മാനേജരെ കണ്ടു. കിരൺ ഗോസാവിയെന്ന മറ്റൊരു സാക്ഷി കസ്റ്റഡിയിലുള്ള ആര്യൻഖാനെകൊണ്ട് ഫോണിൽ സംസാരിപ്പിക്കുന്ന വീഡിയോയും പ്രഭാകർ പുറത്ത് വിട്ടു.

കിരൺ ഗോസാവിയെന്ന, ആര്യൻഖാൻ കേസിൽ എൻസിബി സാക്ഷിയാക്കിയ ആളുടെ അംഗരക്ഷകനാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയ പ്രഭാകർ സെയ്ൽ. കപ്പലിൽ നടന്ന റെയ്ഡിൽ താൻ സാക്ഷിയല്ല. എൻസിബി ഓഫീസിൽ വച്ച് സമീർ വാങ്കഡെ തന്നെ ഭീഷണിപ്പെടുത്തി ചില പേപ്പറുകളിൽ ഒപ്പിടീച്ച് സാക്ഷിയാക്കുകയായിരുന്നെന്നാണ് പ്രഭാകർ സെയ്‌ലിന്റെ വെളിപ്പെടുത്തൽ. എൻസിബി ഓഫീസിനകത്ത് വച്ച് കിരൺ ഗോസാവിയെന്ന തന്റെ ബോസ് വലിയ അധികാരത്തോടെയാണ് പെരുമാറിയിരുന്നത്. ആര്യൻഖാനെ കൊണ്ട് ഇയാൾ ആരെയൊക്കെയോ ഫോണിൽ വിളിപ്പിക്കുന്നതിന്റെ വീഡിയോ ആണിത്. അറസ്റ്റിന് പിറ്റേന്ന് പുലർച്ചെ തന്നെ ഈ ഗോസാവി ഷാരൂഖ് ഖാന്റെ മാനേജരെ കാണാൻ പോയി. പോവുന്നതിനിടയ്ക്ക് കാറിൽ വച്ച് സാം ഡിസൂസയെന്നൊരാളുമായി കിട്ടാൻ പോവുന്ന പണത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടെന്ന് പ്രഭാകർ പറയുന്നു.

25 കോടി ചോദിക്കാം, 18 കിട്ടും. അതിൽ 8 സമീർ വാംഗഡെയ്ക്ക് നൽകാം എന്നതായിരുന്നു സംസാരം. പിന്നെയൊരു ദിവസം സാം ഡിസൂസയ്ക്ക് ഗോസാവി തന്ന 38 ലക്ഷം കൊടുത്തു. എന്നാൽ തൊഴിൽ തട്ടിപ്പ് കേസിൽ പ്രതിയായ ഗോവാസി ലുക്കൗട്ട് നോട്ടീസ് ഇറങ്ങിയതിന് പിന്നാലെ ഒളിവിൽ പോവുകയായിരുന്നു.

അതിനിടെ ആരോപണവുമായി രംഗത്തെത്തിയ പ്രഭാകർ സെയിൽ തനിക്ക് എൻസിബി സോണൽ ഓഫീസർ സമീർ വാങ്കെഡെയിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും പറഞ്ഞു. എന്നാൽ ആരോപണങ്ങൾക്കെല്ലാം ഉചിതമായ ഉത്തരം തന്നെ നല്കാമെന്നായിരുന്നു എൻസിബി ഓഫീസർ സമീർ വാങ്കെഡെയുടെ പുതിയ വെളിപ്പെടുത്തലിനോടുള്ള പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP