Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകകപ്പ് വേദിയിൽ ഇന്ത്യയുടെ അജയ്യത; ട്വന്റി 20 ക്രിക്കറ്റിലും മുൻതൂക്കം; ആകെ ജയിച്ചത് ചാമ്പ്യൻസ് ട്രോഫിയിലെ മൂന്ന് മത്സരങ്ങൾ; നെഞ്ചിടിപ്പോടെ പാക്കിസ്ഥാൻ ഞായറാഴ്ച ഇന്ത്യക്കെതിരെ; ടീമിനെ പ്രഖ്യാപിച്ച് മുന്നൊരുക്കം; ട്വന്റി 20 ലോകകപ്പിന് ജയത്തോടെ തുടക്കമിടാൻ കോലിയും സംഘവും

ലോകകപ്പ് വേദിയിൽ ഇന്ത്യയുടെ അജയ്യത; ട്വന്റി 20 ക്രിക്കറ്റിലും മുൻതൂക്കം; ആകെ ജയിച്ചത് ചാമ്പ്യൻസ് ട്രോഫിയിലെ മൂന്ന് മത്സരങ്ങൾ; നെഞ്ചിടിപ്പോടെ പാക്കിസ്ഥാൻ ഞായറാഴ്ച ഇന്ത്യക്കെതിരെ; ടീമിനെ പ്രഖ്യാപിച്ച് മുന്നൊരുക്കം; ട്വന്റി 20 ലോകകപ്പിന് ജയത്തോടെ തുടക്കമിടാൻ കോലിയും സംഘവും

സ്പോർട്സ് ഡെസ്ക്

ദുബായ്: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാക് ആവേശപ്പോരിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ പോരാട്ടങ്ങളുടെ പോരാട്ടമായി മാറാറുണ്ട് ഓരോ തവണയും ചിരവൈരികളായ ഇരുടീമുകളും നേർക്കുനേർ വരുമ്പോൾ. ഇത്തവണയും വിഭിന്നമല്ല. ടൂർണമെന്റിന്റെ മത്സര ക്രമം പ്രഖ്യാപിച്ചത് മുതൽ ആരാധകർ കാത്തിരിപ്പിലാണ്. ടിക്കറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞു. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഇരു ടീമുകളും നേർക്കുനേർ വരുമ്പോൾ അവിസ്മരണീയ മത്സരമാണ് പ്രതീക്ഷിക്കുന്നത്.

ഞായറാഴ്‌ച്ച ദുബായിലാണ് ഇന്ത്യ-പാക് സൂപ്പർപോരാട്ടം. ലോകകപ്പ് വേദികളിൽ പാക്കിസ്ഥാന് ഒരിക്കൽ പോലും ഇന്ത്യയെ തോൽപ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പിൽ ഏഴ് തവണ ഇരുവരും മുഖാമുഖം വന്നപ്പോൾ നിരാശയായിരുന്നു പാക്കിസ്ഥാന് ഫലം. ട്വന്റി 20 ലോകകപ്പിൽ അഞ്ച് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ അഞ്ചിലും ഇന്ത്യ ആധിപത്യം പുലർത്തി. ലോകകപ്പിലെ സൂപ്പർ 12 പോരാട്ടങ്ങൾക്ക് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളിലും ആധികാരിക ജയം നേടിയാണ് ഇന്ത്യ പോരാട്ടത്തിന് ഇറങ്ങുന്നത്.

കഴിഞ്ഞ 10 വർഷത്തെ അന്താരാഷ്ട്ര ട്വന്റി 20 ചരിത്രമെടുത്താലും പാക്കിസ്ഥാന് മേൽ ഇന്ത്യക്ക് മുൻതൂക്കമുണ്ട്. 129 മത്സരങ്ങൾ കളിച്ച പാക്കിസ്ഥാൻ 59.7 വിജയശരാശരിയിൽ 77 കളികളിലാണ് ജയം രുചിച്ചത്. 45 മത്സരങ്ങൾ തോറ്റപ്പോൾ രണ്ടെണ്ണം സമനിലയിലും അഞ്ചെണ്ണം ഫലമില്ലാതെയും അവസാനിച്ചു. ഇതേ കാലയളവിൽ ടീം ഇന്ത്യയുടെ വിജയശരാശരി 63.5 ആണ്. ഇന്ത്യ 115 കളികളിൽ 73 ജയവും രണ്ട് സമനിലയും നേടിയപ്പോൾ 37 മത്സരങ്ങൾ മാത്രമാണ് തോറ്റത്. മൂന്ന് കളികളിൽ ഫലമറിഞ്ഞില്ല.

മുൻകാല മത്സരങ്ങളുടെ കണക്കുകൾ പാക്കിസ്ഥാന്റെ നെഞ്ചിടിപ്പ് ഏറ്റുന്നതാണ്. എന്നാൽ ഇത്തവണ വീറോടെ പൊരുതാനാണ് പാക്കിസ്ഥാൻ നിരയുടെ തീരുമാനം. മുന്നൊരുക്കമെന്ന നിലയിൽ ദുബായിൽ ഇന്ത്യയെ നേരിടാനുള്ള 12 അംഗ സംഘത്തെ പ്രഖ്യാപിച്ചിരിക്കുകയാണ് മത്സരത്തിന് തലേ ദിവസം പാക്കിസ്ഥാൻ. ബാബർ അസം നയിക്കുന്ന ടീമിൽ മുതിർന്ന താരങ്ങളായ മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക് എന്നിവർ ഇടം നേടിയപ്പോൾ മുൻ നായകൻ സർഫറാസ് അഹമ്മദിന് ഇടമില്ല.

നായകൻ ബാബർ അസം, ഫകർ സമൻ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് റിസ്വാൻ, യുവ താരം ഹൈദർ അലി എന്നിവരാണ് ബാറ്റിങ് കരുത്ത്. ഷഹീൻ അഫ്രീദി നയിക്കുന്ന ബൗളിങ് നിരയിൽ ഹാരിസ് റൗഫ്, ഹസൻ അലി എന്നിവരുൾപ്പെടുന്നു. സ്പിൻ വിഭാഗത്തിൽ ലെഗ് സ്പിന്നർ ഷദാബ് ഖാൻ, ഇടങ്കയ്യൻ സ്പിന്നറായ ഓൾറൗണ്ടർ ഇമാദ് വസീം എന്നിവർ കരുത്ത് പകരും. ഹഫീസ്, മാലിക് എന്നീ മുതിർന്ന താരങ്ങളും സ്പിൻ വിഭാഗത്തിന് കരുത്ത് പകരും.

 

അതേസമയം നാളത്തെ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. പാക്കിസ്ഥാൻ ശക്തരായ എതിരാളികളാണെന്നും ഇന്ത്യ മത്സരത്തിന് സജ്ജമാണെന്നും ക്യാപ്റ്റൻ വിരാട് കോലി പ്രതികരിച്ചിരുന്നു. അന്തിമ പ്ലേയിങ് ഇലവൻ എന്തായിരിക്കുമെന്ന് വെളിപ്പെടുത്താൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നാണ് കോലി വ്യക്തമാക്കിയത്.

ലോകകപ്പ് വേദികളിൽ പാക്കിസ്ഥാന് ഒരിക്കൽ പോലും ഇന്ത്യയെ തോൽപ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പിൽ ട്വന്റി 20 ലോകകപ്പുകളിൽ പൂർണ നിരാശയായിരുന്നു പാക്കിസ്ഥാന് ഫലം. ഐസിസി ടൂർണമെന്റുകളിൽ മൂന്ന് തവണ മാത്രമാണ് പാക്കിസ്ഥാന് ഇന്ത്യയോട് ജയിക്കാനായത്. മൂന്ന് മത്സരങ്ങളും ചാമ്പ്യൻസ് ട്രോഫിയിലായിരുന്നു. 2017ലെ ഫൈനലിൽ ഇന്ത്യയെ തോൽപിച്ചതാണ് ഒടുവിലത്തേത്.

ക്രിക്കറ്റ് പിച്ചിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുന്നത് രണ്ട് വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് എന്ന പ്രത്യേകതയുണ്ട്. ഇംഗ്ലണ്ടിൽ 2019ൽ നടന്ന ഏകദിന ലോകകപ്പിന് ശേഷം ഇരു ടീമും ഇതുവരെ മുഖാമുഖം വന്നിട്ടില്ല.

മത്സരത്തിനു മുൻപ് അവകാശവാദങ്ങളുമായി ഇരു ടീമുകളുടേയും ആരാധകരും മുൻ താരങ്ങളും രംഗത്തെത്തിക്കഴിഞ്ഞു. ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യ പാക്കിസ്ഥാനു മുന്നിൽ ഒരിക്കലും തോൽവി സമ്മതിച്ചിട്ടില്ല. അതേസമയം ദുബായിൽ അവസാനം കളിച്ച ആറ് ട്വന്റി20 മത്സരങ്ങളിലും പാക്കിസ്ഥാൻ തോൽവി അറഞ്ഞിട്ടില്ലെന്നതാണ് അവർക്ക് ആത്മവിശ്വാസം നൽകുന്നത്.

ലോകകപ്പ് പോരാട്ടങ്ങളുടെ കണക്കെടുത്താൽ 12 - 0 എന്ന മികച്ച നിലയിലാണ് ഇന്ത്യ. ഏകദിന, ട്വന്റി20 ലോകകപ്പുകളിൽ ഇരു ടീമുകളും പൊരുതിയപ്പോഴെല്ലാം ഇന്ത്യയാണു ജയിച്ചത്. ഏകദിന ലോകകപ്പിൽ ഏഴു വട്ടവും ട്വന്റി20യിൽ അഞ്ച് തവണയും ഇന്ത്യ ജയിച്ചു. ഇന്ത്യൻ താരങ്ങൾക്കു യുഎഇയിലെ പിച്ചുകൾ സുപരിചിതമാണ്. ഐപിഎൽ സീസണിന്റെ രണ്ടാം ഘട്ടമത്സരങ്ങൾ യുഎഇയിലെ ദുബായ്, അബുദാബി, ഷാർജ സ്റ്റേഡിയങ്ങളിലാണു നടന്നത്. ആ പരിചയത്തിലാണ് നാല് സ്പിന്നർമാരുമായി യുഎഇയിൽ കളിക്കാനിറക്കാൻ ഇന്ത്യ തീരുമാനിച്ചത്. രവിചന്ദ്രൻ അശ്വിൻ, വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ, രാഹുൽ ചാഹർ എന്നിവരുടെ പ്രകടനം ലോകകപ്പിൽ ഇന്ത്യൻ മുന്നേറ്റത്തിൽ നിർണായകമാകും.

പാക്കിസ്ഥാൻ താരങ്ങൾക്കും യുഎഇയിലെ പിച്ചുകൾ പരിചിതമാണ്. വർഷങ്ങളായി പാക്കിസ്ഥാൻ ഹോം, എവേ മത്സരങ്ങൾ കളിച്ചിട്ടുള്ളത് യുഎഇയിലെ ഗ്രൗണ്ടുകളിലാണ്. യുഎഇയിലെ സാഹചര്യങ്ങൾ നന്നായി അറിയാമെന്നു പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രണ്ട് വർഷം മുൻപ് ഏകദിന ലോകകപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും അവസാനം ഏറ്റുമുട്ടിയത്.

രോഹിത് ശർമയുടെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ അന്ന് ജയിച്ചു. വാശിയേറിയ പോരാട്ടം നടന്ന 2007 ട്വന്റി20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തോൽപിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. പാക്കിസ്ഥാനു പുറമേ ഗ്രൂപ്പിൽ ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ, സ്‌കോട്ട്‌ലൻഡ്, നമീബിയ ടീമുകളാണ് ഇന്ത്യയ്‌ക്കൊപ്പമുള്ളത്. എങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടത്തിനായാണ്.

ഇന്ത്യൻ സ്‌ക്വാഡ്
വിരാട് കോലി(ക്യാപ്റ്റൻ), രോഹിത് ശർമ്മ(വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചഹാർ, രവിചന്ദ്ര അശ്വിൻ, ഷർദ്ദുൽ ഠാക്കൂർ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി.

പാക്കിസ്ഥാൻ ടീം: ബാബർ അസം (ക്യാപ്റ്റൻ), ആസിഫ് അലി, ഫകർ സമൻ, ഹൈദർ അലി, മുഹമ്മദ് റിസ്വാൻ, ഇമാദ് വസീം, മുഹമ്മദ് ഹഫീസ്, ഷദാബ് ഖാൻ, ഷൊയ്ബ് മാലിക്, ഹാരിസ് റൗഫ്, ഹസൻ അലി, ഷഹീൻ അഫ്രീദി

ലോകകപ്പിൽ മുഖാമുഖം
2007 ട്വന്റി20 ലോകകപ്പ് ഫൈനൽ
ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയതിൽ ഏറ്റവും വാശിയേറിയ പോരാട്ടമെന്നാണ് 2007ലെ ഫൈനലിലെ വിശേഷിപ്പിക്കുന്നത്. ആദ്യ ട്വന്റി20 ലോകകപ്പിലെ ജേതാക്കളാകാൻ ഇന്ത്യയും പാക്കിസ്ഥാനും തുനിഞ്ഞിറങ്ങിയപ്പോൾ ടോസ് തുണച്ചത് ഇന്ത്യയെ. ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 157 റൺസടുത്തു. 54 പന്തുകളിൽ 75 റൺസടുത്ത ഗൗതം ഗംഭീറാണ് ഇന്ത്യൻ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. 16 പന്തുകളിൽ 30 റൺസ് അടിച്ച രോഹിത് ശർമയും ഈ മത്സരത്തിൽ തിളങ്ങി. മറുപടിയിൽ മികച്ച ബാറ്റിങ് പ്രകടനം പ്രതീക്ഷിച്ചിറങ്ങിയ പാക്കിസ്ഥാൻ ബാറ്റർമാർക്കു കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തിയാണ് ഇന്ത്യ തിരിച്ചടി നൽകിയത്.

മിസ്ബാ ഉൾ ഹഖിന്റെ ബാറ്റിങ് പാക്കിസ്ഥാനെ ലോകകപ്പ് കിരീടത്തിലെത്തിച്ചെന്ന് എല്ലാവരും കരുതിയതാണ്. അവസാന നാലു പന്തിൽ പാക്കിസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത് ആറ് റൺസായിരുന്നു. ഒരു സ്‌കൂപ് ഷോട്ടിന് ശ്രമിച്ച മിസ്ബയെ മലയാളി താരം ശ്രീശാന്ത് ക്യാച്ചെടുത്തു പുറത്താക്കിയതോടെ കിരീടം ഇന്ത്യയ്ക്കു സ്വന്തം.

2007 ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടം
2007 ലോകകപ്പിലെ ഫൈനലിനു മുൻപ് ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടമുണ്ടായിരുന്നു. ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു. ഇന്ത്യ നേടിയത് 141 റൺസ്, മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാനും 141 റൺസെടുത്തു. ഡർബനിൽ നടന്ന മത്സരത്തിൽ ബോൾ ഔട്ട് നടത്തിയാണ് വിജയിയെ തീരുമാനിച്ചത്. ബോൾ ചെയ്തു വിക്കറ്റ് വീഴ്‌ത്തി വിജയിയെ തീരുമാനിക്കുന്ന രീതിയാണിത്. കൂടുതൽ വിക്കറ്റുകൾ വീഴ്‌ത്തുന്നവർ വിജയിക്കും. 30 ന് ഇന്ത്യ കളി ജയിച്ചു.

ലോകകപ്പിൽ ന്യൂസീലൻഡിൽനിന്ന് വലിയ തോൽവി ഏറ്റുവാങ്ങിയ ശേഷമാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടാൻ ഇറങ്ങുന്നത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽവച്ചായിരുന്നു മത്സരം. ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ നേടിയത് 118 റൺസ്. ഇന്ത്യൻ ബോളർമാർ തിളങ്ങിയെങ്കിലും മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്കു തുടക്കത്തിൽ പിഴച്ചു. അഞ്ചോവറിൽ മൂന്നിന് 23 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. അർധസെഞ്ചുറി (55) നേടിയ വിരാട് കോലിയുടെ ബാറ്റിങ് പ്രകടനമാണ് അന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഈ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ വിജയം കൂടിയായിരുന്നു ഇത്.

ടെസ്റ്റ്, ഏകദിനം, ട്വന്റി -20 മത്സരങ്ങൾ
ഇന്ത്യ പാക്കിസ്ഥാൻ വിഭജനത്തിന് ശേഷം അഞ്ച് വർഷം കഴിഞ്ഞാണ് ഇരു വിഭാഗങ്ങളും ക്രിക്കറ്റിൽ ആദ്യമായി ഏറ്റുമുട്ടുന്നത്. 1952 ഒക്ടോബർ 16 മുതൽ 18 വരെയായിരുന്നു അദ്യ മത്സരം. പാക്കിസ്ഥാന്റെ ആദ്യ ടെസ്റ്റ് മത്സരമായിരുന്നു ഇത്. മത്സരം നടന്നത് ഡൽഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ. ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ചിട്ടുള്ള അബ്ദുൽ കർദാർ, അമിർ ഇലാഹി എന്നിവർ അന്ന് പാക്കിസ്ഥാനു വേണ്ടിയും കളിക്കാനിറങ്ങി. ഇന്നിങ്‌സിനും 70 റൺസിനും മത്സരം ഇന്ത്യ ജയിച്ചു.

1978 ഒക്ടോബർ ഒന്നിനാണ് ഇന്ത്യയും പാക്കിസ്ഥാനും ആദ്യ ഏകദിന പരമ്പര കളിക്കുന്നത്. ക്വെറ്റയിൽ നടന്ന ആദ്യ മത്സരത്തിൽ നാല് റൺസിന് പാക്കിസ്ഥാൻ തോറ്റു. സിയാൽകോട്ടിൽ നടന്ന രണ്ടാം മത്സരം പാക്കിസ്ഥാൻ ജയിച്ച് പരമ്പര 11 എന്ന നിലയിലാക്കി. മൂന്നാം മത്സരം വിവാദത്തിലാണ് അവസാനിച്ചത്. പാക്കിസ്ഥാൻ ബോളർ സർഫറാസ് നവാസിന്റെ തുടർ ബൗൺസറുകൾക്കെതിരെയും അംപയറുടെ നടപടിക്കെതിരെയും പ്രതിഷേധിച്ച ഇന്ത്യൻ ക്യാപ്റ്റൻ ബിഷൻ ബേദി മത്സരം വിട്ടുകൊടുക്കുകയായിരുന്നു. 2007 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലാണ് ഇന്ത്യയും പാക്കിസ്ഥാനും ട്വന്റി20യിൽ ആദ്യമായി ഏറ്റുമുട്ടുന്നത്. ടൈ ആയതിനെ തുടർന്ന് ബോൾ ഔട്ട് നടത്തി ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP