Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമ്പൂരി രാഖി മോൾ കൊലക്കേസിലെ വിചാരണ പുരോഗമിക്കുന്നു; ഇൻക്വസ്റ്റ് വീഡിയോയും ഫോട്ടോസും അടങ്ങുന്ന സിഡി കോടതിയിൽ തുറന്നപ്പോൾ ശൂന്യം; സിഡിയുടെ മാസ്റ്റർ പ്രിന്റ് ഇല്ലാത്തതിനാൽ ഡോക്ടറെ വിസ്തരിക്കാനാവില്ലെന്ന് പ്രോസിക്യൂഷൻ; ഡോക്ടറുടെ വിസ്താരം മാറ്റി

അമ്പൂരി രാഖി മോൾ കൊലക്കേസിലെ വിചാരണ പുരോഗമിക്കുന്നു; ഇൻക്വസ്റ്റ് വീഡിയോയും ഫോട്ടോസും അടങ്ങുന്ന സിഡി കോടതിയിൽ തുറന്നപ്പോൾ ശൂന്യം; സിഡിയുടെ മാസ്റ്റർ പ്രിന്റ് ഇല്ലാത്തതിനാൽ ഡോക്ടറെ വിസ്തരിക്കാനാവില്ലെന്ന് പ്രോസിക്യൂഷൻ; ഡോക്ടറുടെ വിസ്താരം മാറ്റി

അഡ്വ. പി നാഗരാജ്

തിരുവനന്തപുരം: സിവിൽ എഞ്ചിനീയറിങ് ബിരുദധാരിയും എറണാകുളം സ്വകാര്യ കമ്പനി ജീവനക്കാരിയുമായ പൂവാർ പുത്തൻകട ജോയി ഭവനിൽ രാഖി മോളെ (30) കൊലപ്പെടുത്തിയ ശേഷം രാഖിയുടെ സിം പ്രതികൾ വാങ്ങിയ പുതിയ മൊബൈൽ ഫോണിലിട്ട് ചെന്നൈക്ക് പോകുന്നുവെന്ന് വീട്ടുകാർക്ക് അയച്ച സന്ദേശമടങ്ങിയ തൊണ്ടി സിഡി പെൻ ഡ്രൈവിലാക്കി പ്രതികൾക്ക് നൽകി. തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ. സെഷൻസ് ജഡ്ജി സി. ഡെന്നി മുമ്പാകെയാണ് വിചാരണ പുരോഗമിക്കുന്നത്. രാഖിയുടെ ഫോണിലെയും പ്രതികൾ വാങ്ങിയ ബ്രാന്റ് ന്യൂ ഫോണിലേയും സന്ദേശ അക്ഷരങ്ങളുടെ ഫോണ്ട് സൈസ് വ്യത്യാസമാണ് കേസിന് തുമ്പായത്. അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി പ്രോസിക്യൂഷന്റെയും പ്രതികളുടെയും സാന്നിദ്ധ്യത്തിലാണ് കോടതിയിൽ പകർപ്പുകൾ എടുത്തത്.

തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനും പ്രോസിക്യൂഷൻ കേസ് ഡിഫന്റു (തർക്കിക്കുക) ചെയ്യാനും സി ഡി പകർപ്പുകൾ വേണമെന്ന പ്രതികളുടെ ഹർജിയിലാണ് പകർപ്പ് നൽകാൻ കോടതി ഉത്തരവിട്ടത്. 2 വർഷത്തിന് മേൽ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ കേസ് പ്രതിരോധിക്കാൻ പ്രതികൾക്ക് അവസരം നൽകിക്കൊണ്ടുള്ള ന്യായ വിചാരണക്ക് പ്രോസിക്യൂഷൻ വിചാരണയിൽ ആശ്രയിക്കുന്ന രേഖകളുടെയും 2019 ൽ പൊലീസ് ഹാജരാക്കിയ 3 ഇലക്ട്രോണിക് തൊ മുതലുകളുടെയും പകർപ്പ് സിആർപിസി വകുപ്പ് 207 പ്രകാരം പ്രതിൾക്കും ലഭിക്കാൻ അർഹതയുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്.

അതേ സമയം പോസ്റ്റുമോർട്ടത്തിനു മുമ്പുള്ള ഇൻക്വസ്റ്റ് (പൊലീസ് നടത്തുന്ന മൃതദേഹ പരിശോധന) വീഡിയോയും ഫോട്ടോകളും അടങ്ങുന്ന തൊണ്ടി നമ്പർ റ്റി. 393/2019 സിഡി കോപ്പി ചെയ്യാനായി മുദ്ര പൊട്ടിച്ച് കോടതിയിൽ തുറന്നപ്പോൾ ഉള്ളടക്കം ശൂന്യം. അതിനാൽ പെൻ ഡ്രൈവിലാക്കിയില്ല. ഇൻക്വസ്റ്റ് സിഡിയുടെ മാസ്റ്റർ പ്രിന്റ് ഇല്ലാത്തതിനാൽ 23-ാം സാക്ഷിയായി കോടതിയിൽ ഹാജരായ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറെ വിസ്തരിക്കാനാവില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. തുടർന്ന് ഡോക്ടറുടെ വിസ്താരം കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി. മറ്റൊരു തൊണ്ടിയായ ഹാർഡ് ഡിസ്‌ക്ക് കോപ്പി ചെയ്യാൻ മറ്റൊരു കംപ്യൂട്ടർ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.

ഇതിനിടെ തനിക്കെതിരെ തെളിവില്ലാത്തതിനാൽ ജാമ്യം വേണമെന്ന് രണ്ടാം പ്രതി ജാമ്യ ഹർജി ബോധിപ്പിച്ചു. ജാമ്യ ഹർജിയിൽ ആക്ഷേപവും വാദവും ബോധിപ്പിക്കാൻ പ്രോസിക്യൂഷനോട് കോടതി ഉത്തരവിട്ടു. പ്രതികളെ വീണ്ടും 25 ന് കോടതിയിൽ ഹാജരാക്കാനും കോടതി ഉത്തരവിട്ടു.

കേസിൽ 22 സാക്ഷികളെ ഇതിനോടകം വിസ്തരിക്കുകയും 20 രേഖകളും. രാഖിയുടെ പിതാവ് , സഹോദരൻ , മൃതദേഹം കണ്ടെടുത്ത്ത് തയ്യാറാക്കിയ സീൻ മഹസർ സാക്ഷികൾ , കൃത്യ സ്ഥല സ്‌കെച്ച് വരച്ച വില്ലേജാഫീസർ , മൃതദേഹം വേഗം മണ്ണിലലിയാൻ 5 കിലോ ഉപ്പ് പ്രതികൾ വാങ്ങിയ കടയുടമ , തൊണ്ടി മുതലുകളായ വസ്ത്രങ്ങൾ കണ്ടെടുത്ത റിക്കവറി മഹസർ സാക്ഷികൾ , കൃത്യത്തിനുപയോഗിച്ച കാർ വാടകക്കെടുത്ത ട്ടിലെ കാറുടമ , കൊലക്ക് ശേഷം എറണാകുളം പെൺ സുഹൃത്തിന്റെ വീട്ടിൽ തങ്ങാനായി രാഖിയുടെ ഹാൻ ബാഗുമായി പ്രതികൾ ബസിൽ സഞ്ചരിക്കവേ ഗുരുവായൂർ ബസിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്ത ബാഗ് റിക്കവറി മഹസർ സാക്ഷികൾ എന്നിവർ കോടതിയിൽ പ്രതിക്കൂട്ടിൽ നിന്ന പ്രതികളെ തിരിച്ചറിഞ്ഞ് ചൂണ്ടിക്കാട്ടി മൊഴി നൽകിയിട്ടുണ്ട്.

ജാമ്യം നിഷേധിക്കപ്പെട്ട പ്രതികൾ വിചാരണക്കിടെ മുങ്ങാനുള്ള സാധ്യത മുന്നിൽ കണ്ട കോടതി റിമാന്റ് വാറണ്ടിൽ സ്‌ടോങ് എസ്‌കോർട്ട് വേണമെന്ന് രേഖപ്പെടുത്തിയതിനാൽ തോക്ക് ധാരികളായ പൊലീസ് അകമ്പടിയിൽ കനത്ത പൊലീസ് സുരക്ഷയിലാണ് കോടതിയിൽ കൊണ്ടുവന്നതും തിര്യെ ജയിലിൽ കൊണ്ടു പോകുന്നതും. കൂടാതെ വിചാരണ കോടതി 3 ഏക്കർ ചുറ്റളവിലുള്ള വഞ്ചിയൂർ കോടതി സമുച്ചയത്തിന്റെ തെക്കേ ഗേറ്റിന് ചേർന്നുള്ള ഒഴിഞ്ഞ കോണിൽ ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന ഫാസ്റ്റ് ട്രാക്ക് കോടതി കെട്ടിടത്തിൽ വിചാരണ കോടതി സ്ഥിതി ചെയ്യുന്നതിനാൽ പ്രതികൾ സഹായികളോടൊപ്പം ഓടി രക്ഷപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ട് കോടതിക്ക് പുറത്തും പൊലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്. കൊലക്ക് ഏറെ നാൾ മുമ്പ് അഖിൽ ക്ഷേത്രത്തിൽ വെച്ച് പ്രതീകാത്മകമായി രാഖിയുടെ കഴുത്തിലണിഞ്ഞ മഞ്ഞച്ചരടിൽ കോർത്ത ലോക്കറ്റ് താലിയും മൃത ശരീരത്തിൽ നിന്ന് ലഭിച്ചതും സാക്ഷികൾ കോടതിയിൽ തിരിച്ചറിഞ്ഞു. 2019 ഓഗസ്റ്റ് 6 നാണ് താൻ മകളെ കാണാനില്ലെന്ന പരാതി പൂവാർ പൊലീസ് സ്റ്റേഷനിൽ നൽകിയത്. ഓഗസ്റ്റ് 19 ന് തന്നെ വീണ്ടും സ്റ്റേഷനിൽ വിളിപ്പിച്ച് കൂടുതലായി മൊഴിയെടുത്തു. പൊലീസ് അന്വേഷണം ഇഴയുന്നതിൽ താൻ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലെ ഉത്തരവ് പ്രകാരമാണ് പൊലീസ് പ്രതികളെ പിടികൂടിയതെന്നും പിതാവ് രാജൻ കോടതിയിൽ മൊഴി നൽകി. മകളും അഖിലും തമ്മിൽ സ്‌നേഹ ബന്ധത്തിലായിരുന്നെന്നും പിതാവ് മൊഴി നൽകിയിട്ടുണ്ട്.

കേസിലെ ഒന്നു മുതൽ മൂന്നു വരെ പ്രതികളായ വെള്ളറട അമ്പൂരി തട്ടാംമുക്ക് അശ്വതി ഭവനിൽ നിന്നും ഡൽഹിയിൽ ആർമി ഡ്രൈവർ കം മെക്കാനിക്കായ അഖിൽ. ആർ. നായർ (25) , അഖിലിന്റെ ജ്യേഷ്ഠൻ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ രാഹുൽ. ആർ. നായർ (27) , അയൽവാസിയും സുഹൃത്തുമായ കളിയൽ സ്വദേശി ആദർശ്. എസ്. നായർ (28) എന്നിവരാണ് വിചാരണ നേരിടുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനൽ ഗൂഢാലോചന) , 302 (കൊലപാതകം) , 201(തെളിവു നശിപ്പിക്കൽ) എന്നീ കുറ്റങ്ങൾ വിചാരണക്കു മുന്നോടിയായി ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്യുന്നത്. പ്രതികൾക്ക് ജാമ്യം നിരസിക്കപ്പെട്ട് വിചാരണ തടവുകാരായി ജയിലിൽ കഴിയുകയാണ്. ഹീനകൃത്യം ചെയ്ത പ്രതികൾ ശിക്ഷ ഭയന്ന് ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തി പ്രതികൾ കൽതുറുങ്കിൽ കഴിഞ്ഞ് വിചാരണ നേരിടാൻ കോടതി ഉത്തരവിടുകയായിരുന്നു.

2019 ജൂലൈ 21നാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. തന്നെക്കാൾ അഞ്ചു വയസ് കൂടുതലുള്ള യുവതിയുമായുള്ള ആറു വർഷത്തെ പ്രണയത്തിന് ശേഷം ആ യുവതിയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനുള്ള ശ്രമമാണ് കൊലയിലേക്ക് നയിച്ചത്. സൈനികനായ അഖിലും തിരുപുറം സ്വദേശിനി രാഖിയുമായി ഫോണിലൂടെയാണ് ആദ്യം പരിചയപ്പെട്ടത്. പിന്നീട് ഇവർ സുഹൃത്തുക്കളാവുകയും പ്രണയത്തിലാവുകയായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്നു രാഖി. പ്ലസ്ടുവിന് ശേഷം സിവിൽ എഞ്ചിനീയറിങ് പാസ്സായി. 2018 ലാണ് എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്.

2019 ഫെബ്രുവരി 15 ന് എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ വെച്ച് രാഖിയെ അഖിൽ രേഖാമൂലമല്ലാതെ താലികെട്ടി പ്രതീകാത്മക വിവാഹം കഴിച്ചിരുന്നു. എന്നാൽ പിന്നീട് അന്തിയൂർക്കോണം സ്വദേശിനിയായ മറ്റൊരു പെൺകുട്ടിയെ പരിചയപ്പെടുകയും ഇവർ തമ്മിലുള്ള വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്.

ബന്ധു മിത്രാദികളുടെ സാന്നിധ്യത്തിൽ തന്നെ രേഖാമൂലം വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് അഖിലിനെ രാഖി നിരന്തരം ഫോൺ ചെയ്യാൻ തുടങ്ങി. കൂടാതെ അഖിലിന്റെ പ്രതിശ്രുത വധുവിനെ അവർ തമ്മിൽ പ്രണയത്തിലാണെന്ന് അറിയിച്ച് രാഖി ആ വിവാഹം മുടക്കാൻ ശ്രമിച്ചു. അഖിലുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് അഖിലും ജ്യേഷ്ഠൻ രാഹുലും 2019 മെയ് അവസാനം രാഖി യോടാവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വീണ്ടും രാഹുൽ ആവശ്യപ്പെട്ടിട്ടും രാഖി അതിന് തയ്യാറാകാതെ ഭീഷണിപ്പെടുത്തിയതാണ് കൊലക്ക് കാരണമായത്. നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ അഖിലിനെ സമൂഹമാധ്യമങ്ങളിലൂടെ നാണം കെടുത്തുമെന്ന് രാഖി ഭീഷണി മുഴക്കി.

മെയ് അവസാനം തന്നെ രാഖിയെ ഒഴിവാക്കാൻ സഹോദരങ്ങൾ തീരുമാനിച്ചു. സുഹൃത്തായ അയൽവാസി ആദർശിനെയും ഇവർ ഗൂഢാലോചനയിൽ പങ്കാളിയാക്കി. ജൂൺ 18 നാണ് കൊല നടത്താനുള്ള തീരുമാനം മൂവരും ചേർന്നെടുത്തത്. 19 ന് മൂവരും ചേർന്ന് അഖിലും അഖിലിന്റെ പിതാവ് രാജപ്പൻ നായരും ചേർന്ന് പണികഴിപ്പിച്ച പുതിയ വീടിന് പിറകിൽ നാലടി താഴ്ചയിൽ കുഴിയെടുത്തു. വൃക്ഷത്തൈകൾ നടാനാണെന്ന വ്യാജേനയാണ് കുഴിയെടുത്തത്.

ജൂലൈ 21 ന് പുതിയ വീട് കാണിക്കാനെന്ന വ്യാജേന സൗഹൃദം നടിച്ച് രാഖിയെ ആദർശിന്റെ കാറിൽ ആദർശുമൊത്ത് അമ്പൂരിയിലെ പുതിയ വീട്ടിലെത്തിക്കുകയായിരുന്നു. അഖിൽ രാഖിയെ കാറിൽ എത്തിക്കുമ്പോൾ രാഹുൽ കാറിന്റെ പിൻവാതിൽ തുറന്ന് രാഖിയെ കഴുത്തിൽ കുത്തിപ്പിടിച്ച് അലറി. '' എന്റെ അനുജന്റെ വിവാഹം നീ മുടക്കുമല്ലേ, നീ ജീവിച്ചിരിക്കണ്ടെടീ '' എന്ന് രാഹുൽ അലറി വിളിച്ച് കഴുത്തു ഞെരിച്ചു. ഈ സമയം ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ അഖിൽ കാറിന്റെ ആക്‌സിലേറ്ററിൽ കാലമർത്തി ശബ്ദമുണ്ടാക്കി. തുടർന്ന് അഖിൽ കൈ കൊണ്ടും സീറ്റ് ബെൽറ്റുകൊണ്ടും കഴുത്തു ഞെരിച്ച് മരണം ഉറപ്പാക്കിയതായി കോടതിയിൽ സമർപ്പിച്ച പ്രതികളുടെ കുറ്റസമ്മത മൊഴികളിൽ പറയുന്നു.

രാത്രി 8.30 മണിയോടെ മൃതദേഹത്തിൽ നിന്ന് വസ്ത്രങ്ങൾ മാറ്റി പൂർണ്ണ നഗ്‌നയാക്കി നേരത്തെ എടുത്ത കുഴിയിൽ ഉപ്പു വിതറി കുഴിച്ചിട്ടു. മൃതദേഹം വേഗത്തിൽ മണ്ണിലലിയാനാണ് ഇപ്രകാരം ചെയ്തത്. വസ്ത്രങ്ങൾ മാർവാട് ചെയ്ത് തെളിവു നശിപ്പിച്ചു. കൃത്യത്തിന് ശേഷം പ്രതികൾ രാഖിയുടെ സിം എടുത്ത ശേഷം ഫോൺ നശിപ്പിച്ചു. തുടർന്ന് അഖിൽ രാഖിയുടെ ഹാൻഡ് ബാഗുമായി ബസിൽ കയറി എറണാകുളത്തെ സുഹൃത്തിന്റെ വീട്ടിൽ പോയി അത്താഴ വിരുന്നിന് ശേഷം പിറ്റേന്ന് ജോലി സ്ഥലമായ ലഡാക്കിലേക്ക് പോയി. ഹാൻഡ് ബാഗ് കുറ്റസമ്മത മൊഴി പ്രകാരം എറണാകുളം പ്രൈവറ്റ് ബസിൽ നിന്നും കണ്ടെടുത്തു.

രാഖിയെ കുഴിച്ചിട്ട സ്ഥലത്ത് വൃക്ഷത്തൈകളും നട്ടു പിടിപ്പിച്ചു. ജൂലൈ 21 ന് വൈകിട്ട് വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പോകുന്നുവെന്നാണ് രാഖി അച്ഛനോട് പറഞ്ഞത്. അത്യന്തം സന്തോഷവതിയായാണ് രാഖി വീട്ടിൽ നിന്നും പോയത്. മിസ്സിങ് കേസിന് തുമ്പുണ്ടാക്കാൻ വഴിയില്ലെന്ന് കാട്ടി പൂവ്വാർ പൊലീസ് കേസ് എഴുതിത്ത്തള്ളാൻ ധൃതി പിടിച്ച് ശ്രമിച്ചു വരികയായിരുന്നു. എന്നാൽ കൊലപാതകത്തിന്റെയും അതിന് പിന്നിലെ സംഭവങ്ങളുടെയും ചുരുളഴിച്ചത് രാഖിയുടെ പിതാവ് ഹോട്ടലുടമയായ രാജൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് റിട്ട് ഹർജിയെ തുടർന്നാണ്. 2019 ജൂലൈ 24 , 28 തിയതികളിലായി മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു. ഒക്ടോബർ 18 നാണ് കേസിൽ ഡി വൈ എസ് പി കുറ്റപത്രം സമർപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP