Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകളെ അത്യാവശ്യം ക്ലീനിംഗും കുക്കിങ് എല്ലാം ചെയ്യിപ്പിക്കും; കല്യാണം കഴിയുന്നത് വരെയാണ് ആർട്ടിസ്റ്റ്, അതുകഴിഞ്ഞാൽ നമ്മൾ വീട്ടമ്മമാരാണ്; ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് പരിപാടിയിലെ നടി മുക്തയുടെ പരാമർശം സ്ത്രീവിരുദ്ധം; ബാലാവകാശ കമ്മീഷനും വാർത്താവിതരണ വകുപ്പിനും പരാതി

മകളെ അത്യാവശ്യം ക്ലീനിംഗും കുക്കിങ് എല്ലാം ചെയ്യിപ്പിക്കും; കല്യാണം കഴിയുന്നത് വരെയാണ് ആർട്ടിസ്റ്റ്, അതുകഴിഞ്ഞാൽ നമ്മൾ വീട്ടമ്മമാരാണ്; ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് പരിപാടിയിലെ നടി മുക്തയുടെ പരാമർശം സ്ത്രീവിരുദ്ധം; ബാലാവകാശ കമ്മീഷനും വാർത്താവിതരണ വകുപ്പിനും പരാതി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ശ്രീകണ്ഠൻ നായർ നേതൃത്വം നൽകുന്ന 24 ന്യൂസ് ചാനലിനെതിരെ പരാതി പ്രളയം തന്നെയാണ് ഉയർന്നത്. ശങ്കു ടി ദാസിന്റെ മാസ് പെറ്റീഷൻ അടക്കം ചാനലിന് വലിയ തലവേദന ഉണ്ടാക്കി. ഇത് കൂടാതെ ഫ്‌ളവേഴ്‌സ് ചാനലിനെതിരെയും പരാതികൾ ഉയരുകയാണ്. മുമ്പ് ആദിവാസികളെ അവഹേൡു കൊണ്ടു കോമഡി സ്‌കിറ്റ് തയ്യാറാക്കി വിവാദത്തിൽ ചാടിയ ഫ്‌ളവേഴ്‌സ് ചാനൽ വീണ്ടും വിവാദത്തിൽ ചാടിയിരിക്കുന്നത് സ്റ്റാർ മാജിക്കിന്റെ പേരിലാണ്. ഇത്തവണ ബാലാവകാശ കമ്മീഷനും വനിതാ കമ്മീഷനും വാർത്താവിതരണ വകുപ്പിനുമാണ് പരാതി നൽകിയിരിക്കുന്നത്.

നടി മുക്ത നടത്തിയ പരാമർശങ്ങളുടെ പേരിലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന വിവാദങ്ങൾ. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന പ്രോഗാമിനിടയിലെ സ്ത്രീവിരുദ്ധമായ പരാമർശമാണ് വിവാദത്തിന് ആധാരമായിരിക്കുന്നത്. അഡ്വ. ഷഹീൻ, എഴുത്തുകാരിയായ തനുജ ഭട്ടതിരി, അഡ്വക്കേറ്റ് കുക്കു ദേവകി, സുജാത വർമ്മ, ലീനു ആനന്ദൻ, എ.കെ. വിനോദ് തുടങ്ങിയവരാണ് പരാതി അയച്ചിരിക്കുന്നത്.

മകളെ അത്യാവശ്യം ക്ലീനിങ്, കുക്കിങ് എല്ലാം ചെയ്യിപ്പിക്കുമെന്നും പെൺകുട്ടികൾ ഇതെല്ലാം ചെയ്ത് പഠിക്കണമെന്നുമായിരുന്നു പരിപാടിയിൽ പങ്കെടുത്ത് മുക്ത പറഞ്ഞത്. കല്യാണം കഴിയുന്നത് വരെയാണ് ആർട്ടിസ്റ്റെന്നും അതുകഴിഞ്ഞാൽ നമ്മൾ വീട്ടമ്മയാണെന്നും മുക്ത പറഞ്ഞിരുന്നു. മകളും വേറെ വീട്ടിൽ കയറി ചെല്ലേണ്ടതാണെന്നും ജോലി ചെയ്ത് പഠിക്കണമെന്നും മുക്ത പറയുന്നു. ഇതിനെതിരെയാണ് പരാതി. പെൺകുട്ടികൾ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവൾ മറ്റൊരു വീട്ടിൽ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരാമർശം ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണെന്നും പരാതിയിൽ പറയുന്നു.

ഇതിൽ അന്വേഷണം നടത്തി ഇത്തരം പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവിൽ യൂട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിൻവലിക്കുന്നതിനും വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ഇവർ തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടു. നേരത്തെ ബോഡി ഷെയിമിംഗും വംശീയ അധിക്ഷേപവും തമാശയെന്ന മട്ടിൽ അവതരിപ്പിക്കുന്നുവെന്ന വിമർശനങ്ങളും സ്റ്റാർ മാജികിനെതിരെ ഉയർന്നിരുന്നു.

കത്തിന്റെ പൂർണരൂപം

ഇതിൽ താഴെ കൊടുത്തിട്ടുള്ള യു ട്യൂബ് ലിങ്ക് ഫ്‌ളവേർഴ്‌സ് ചാനലിൽ പ്രക്ഷേപണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന ഒരു പരിപാടിയുടെതാണ്. പ്രസ്തുത പരിപാടിയിൽ ഒരു ചെറിയ പെൺകുട്ടിയുടെ സാനിദ്ധ്യത്തിൽ അവളുടെ അമ്മ അവളെക്കൊണ്ട് ചെയ്യിപ്പിക്കുന്ന ചില കാര്യങ്ങൾ പറയുന്നുണ്ട്. ആ പെൺകുട്ടിയെ വീട്ടു ജോലികളായ ക്ലിനിങ്ങ് കുക്കിംങ്ങ് തുടങ്ങിയ ജോലികൾ ചെയ്യിപ്പിക്കുമെന്നും അത് പെൺകുട്ടിയായതിനാലും മറ്റൊരു വീട്ടിൽ കയറിച്ചെല്ലേണ്ടവളായതിനാലുമാണ് എന്നാണ് പറയുന്നത്.

ലക്ഷക്കണക്കിനാളുകൾ കാണുന്ന ഒരു പരിപാടിയിലാണ് തികച്ചും ബാലവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഉള്ളടക്കമടങ്ങുന്ന ഭാഗം തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്നറിയാൻ പോലും ശേഷിയില്ലാത്ത ഒരു ബാലികയെയും ഉൾപ്പെടുത്തികൊണ്ട് പ്രക്ഷേപണം ചെയ്തിരിക്കുന്നതും യുട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നതും.

സാമൂഹികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീ സമൂഹത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിനും , അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താനും നമ്മുടെ വാർഷിക ബജറ്റുകളിൽ കോടിക്കണക്കിന് തുക വിലയിരുത്തി പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്ത് നടത്തി വരവെയാണ് അതിനെയെല്ലാം തുരങ്കം വെക്കുന്ന രീതിയിൽ സമൂഹത്തിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത്.

പെൺകുട്ടികൾ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവൾ മറ്റൊരു വീട്ടിൽ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരിപാടിയുടെ ഉള്ളടക്കം ഗുതുതരമായ ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണ്. ആയതിനാൽ പ്രസ്തുത കാര്യത്തിൽ വേണ്ട അന്വേഷണം നടത്തി ഇത്തരം പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവിൽ യുട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിൻവലിക്കുന്നതിനും വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP