Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരണത്തിലും കൂട്ടുപിരിയാതെ ആ കുഞ്ഞുങ്ങൾ; കൊക്കയാറിൽ ഉരുൾപൊട്ടൽ കവർന്നെടുത്തത് നാല് പൊന്നോമനകളെ; മൃതദേഹം കണ്ടെത്തിയത് കെട്ടിപ്പിടിച്ച നിലയിൽ; കൂട്ടിക്കലിന്റെ തീരാനൊമ്പരമായി മാർട്ടിന്റെ കുടുംബവും

മരണത്തിലും കൂട്ടുപിരിയാതെ ആ കുഞ്ഞുങ്ങൾ; കൊക്കയാറിൽ ഉരുൾപൊട്ടൽ കവർന്നെടുത്തത് നാല് പൊന്നോമനകളെ; മൃതദേഹം കണ്ടെത്തിയത് കെട്ടിപ്പിടിച്ച നിലയിൽ; കൂട്ടിക്കലിന്റെ തീരാനൊമ്പരമായി മാർട്ടിന്റെ കുടുംബവും

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരിൽ കുട്ടികൾ ഉൾപ്പെടെ ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഷാജി ചിറയിൽ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകൻ അമീൻ സിയാദ് (7), മകൾ അംന സിയാദ് (7), കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കളായ അഫ്‌സാൻ ഫൈസൽ (8), അഹിയാൻ ഫൈസൽ (4) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

അംന, അഫ്‌സാൻ, അഹിയാൻ എന്നിവരുടെ മൃതദേഹങ്ങൾ കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിലായിരുന്നു കണ്ടെത്തിയത്. മണിമലയാറ്റിൽ നിന്നാണ് ഷാജി ചിറയിലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഇടുക്കി ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മഴ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 9 ആയി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഉരുൾപൊട്ടലിൽ
 കാണാതായ മൂന്ന് വയസുള്ള സച്ചു ഷാഹുലിനും കൊക്കയാർ പഞ്ചായത്തിന് സമീപം ഒഴിക്കിൽപ്പെട്ട് കാണാതായ ആൻസി എന്ന വീട്ടമ്മയ്ക്കുമായും തിരച്ചിൽ തുടരുകയാണ്.

ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിന് ഇടയിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരേ സ്ഥലത്ത് നിന്നാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാവിലെ ഏഴുമണി മുതൽ എൻഡിആർഎഫും പൊലീസും കാണാതായവർക്കായി പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.

അതേസമയം പെരുവന്താനം നിർമലഗിരിയിൽ മലവെള്ളപാച്ചിലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വടശ്ശേരിയിൽ ജോജോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനിടെയാണ് ജോജോ മലവെള്ളപാച്ചിലിൽപ്പെട്ടത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 21 ആയി. ഉരുൾപൊട്ടലിൽ കൊക്കയാറിൽ ഏഴ് വീടുകൾ പൂർണ്ണമായും തകർന്നിട്ടുണ്ട്. ഇവിടെ രക്ഷാ പ്രവർത്തനത്തിനായി ഡോഗ് സ്‌ക്വാഡിനേയും കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽനിന്ന് ഇന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കാവാലിയിലും പ്ലാപ്പള്ളിയിലുമായാണ് ഏഴുപേരുടെ മൃതദേഹം കണ്ടെത്തിയത്. ഒരു കുടുംബത്തിലെ ആറ് പേരടക്കം ഇവിടെ ആകെ മരണം പത്തായി. ഇവിടെ എത്രപേരെയാണ് ഇനി കണ്ടെത്താനുള്ളത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ല. കുറഞ്ഞത് മൂന്നുപേരെയെങ്കിലും ഇനിയും കണ്ടെത്താനുണ്ട് എന്നാണ് കരുതുന്നത്.

മുണ്ടക്കയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കുടുംബത്തിലെ നാലാമത്തെയാളുടെ മൃതദേഹം കണ്ടെടുത്തു. കാവാലി ഒട്ടലാങ്കൽ (വട്ടാളക്കുന്നേൽ) മാർട്ടിന്റെ (47) മൃതദേഹമാണ് ഇന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. മാർട്ടിന്റെ ഭാര്യ സിനി (35), മകൾ സോന (10), അമ്മ ക്ലാരമ്മ ജോസഫ് (65) എന്നിവരുടെ മൃതദേഹം ഇന്നലെത്തന്നെ ലഭിച്ചിരുന്നു. മറ്റു രണ്ടു മക്കളായ സ്‌നേഹ (13), സാന്ദ്ര (9) എന്നിവരെ കണ്ടെത്താനുണ്ട്.

ഇന്നലെ രാവിലെയാണ് കോട്ടയം മുണ്ടക്കയം കൂട്ടിക്കലിൽ ഉരുൾപൊട്ടിയത്. തുടർന്ന് കുന്നിൻപ്രദേശത്തെ മാർട്ടിന്റെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മലവെള്ളപ്പാച്ചിലിൽ വീട് ഒന്നാകെ ഒലിച്ചു പോയി.

എൻജിനീയറിങ് ടാസ്‌ക് ഫോഴ്‌സ് തിരച്ചിലിന് എത്തി. മന്ത്രിമാരായ കെ. രാജൻ, വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ, ആന്റോ ആന്റണി എംപി, ഡീൻ കുര്യാക്കോസ് എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

പകൽ സമയത്ത് മഴ കുറഞ്ഞ് നിന്നത് രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കി. മണ്ണിൽ പെട്ടുപോയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്. എന്നാൽ ഉച്ചകഴിഞ്ഞതോടെ മഴയ്ക്കുള്ള ലക്ഷണങ്ങളാണ് പ്രദേശത്തുള്ളത്.

കോട്ടയം-ഇടുക്കി ജില്ലകളെ വേർതിരിക്കുന്ന പുല്ലകയാറിന് സമീപ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായിരിക്കുന്നത്. കോട്ടയം ജില്ലയിലെ കൂട്ടിക്കലും ഇടുക്കി ജില്ലയിൽ ഉൾപ്പെടുന്ന കൊക്കയാറും തമ്മിൽ ഏതാനും കിലോമീറ്ററുകളുടെ മാത്രം വ്യത്യാസമാണുള്ളത്. രണ്ട് ജില്ലകളിലാണെങ്കിലും ഒരേ ഭൂപ്രകൃതി നിലനിൽക്കുന്ന പ്രദേശമാണിവ. മുൻപ് ഒരിക്കലും ഇവിടെ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP