Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുരിതം വിതച്ച് പേമാരി; ഇടുക്കി കൊക്കയാറിലും ഉരുൾപൊട്ടൽ; ഒരു കുടുംബത്തിലെ അഞ്ച് പേർ അടക്കം എഴ് പേർ മണ്ണിനടിയിൽപ്പെട്ടു; സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ ഒൻപത്‌ മരണം; രക്ഷാപ്രവർത്തനത്തിന് കരസേനാ സംഘം

ദുരിതം വിതച്ച് പേമാരി; ഇടുക്കി കൊക്കയാറിലും ഉരുൾപൊട്ടൽ; ഒരു കുടുംബത്തിലെ അഞ്ച് പേർ അടക്കം എഴ് പേർ മണ്ണിനടിയിൽപ്പെട്ടു; സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ ഒൻപത്‌ മരണം; രക്ഷാപ്രവർത്തനത്തിന് കരസേനാ സംഘം

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഇടുക്കി കൊക്കയാറിൽ ഉരുൾ പൊട്ടി ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം ഏഴ് പേരെ കാണാതായി. രണ്ട് പേരെ രക്ഷപ്പെടുത്തി. ഇവരിൽ നാല് പേർ കുട്ടികളാണ്. കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചി മേഖലയിലെ ജനവാസ മേഖലയിലാണ് ഉരുൾ പൊട്ടിയത്.

കൊക്കയാർ ഇടുക്കി ജില്ലയുടെ അതിർത്തി പ്രദേശമാണ്. കോട്ടയം ജില്ലയിലെ കൂട്ടിക്കലിനോട് ചേർന്ന് കിടക്കുന്ന സ്ഥലം കൂടിയാണിത്. കനത്ത മഴ ഉണ്ടായിരുന്നില്ലെങ്കിലും മൂന്നിടത്ത് ഉരുൾ പൊട്ടലുണ്ടായതായാണ് പ്രദേശവാസികൾ നൽകുന്ന വിവരം.



രക്ഷാപ്രവർത്തകർക്ക് കൊക്കയാറിലേക്ക് എത്താൻ സാധിക്കാത്തതിനാൽ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. മഴയും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് തടസ്സമാവുന്നുണ്ടെന്നാണ് വിവരം.

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ എട്ട് പേരുടെ മരണം സ്ഥിരീകരിച്ചു. കാഞ്ഞാറിൽ കാർ വെള്ളത്തിൽ വീണ് രണ്ടുപേരും കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ ആറ് പേരുമാണ് മരിച്ചത്. കൂട്ടിക്കലിൽ രണ്ടിടത്തായി നടന്ന ഉരുൾപൊട്ടലിൽ നാല് പേരെ കാണാതായിട്ടുണ്ട്.



മന്ത്രിമാരായ വിഎൻ വാസവനും കെ രാജനും കോട്ടയത്തുണ്ട്. ഇവിടെ ക്യാമ്പ് ചെയ്ത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഇരുവരും നേതൃത്വം നൽകും. കരസേനാ സംഘം കാഞ്ഞിരപ്പള്ളിയിലെത്തി. മേജ അബിൻ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. കോട്ടയം ഏന്തയ്യാർ ഇളംകാട് ടോപ്പിൽ മലവെള്ളപ്പാച്ചിലുണ്ട്. ഇവിടെ 12 പേർ ഒരു വീട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവിടെ ഒരാളെ കാണാതായിട്ടുണ്ട്.



എയർഫോഴ്‌സ് എത്താൻ വൈകുന്നതിനാൽ ലിഫ്റ്റിംഗിനായി നാവികസേനയുടെ കൂടി സഹായം തേടിയതായി കോട്ടയം കളക്ടർ അറിയിച്ചു. മലയോര മേഖലകളിൽ ദുരന്ത നിവാരണം, രക്ഷാപ്രവർത്തനം, മെഡിക്കൽ അടിയന്തര സേവനം ഒഴികെ യാത്രാ വിലക്ക് ഏർപ്പെടുത്തി. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ തൃശൂർ താലൂക്കിലെ പുത്തൂർ, മാടക്കത്തറ പഞ്ചായത്തുകളിലുള്ളവരോട് മാറിത്താമസിക്കാൻ നിർദ്ദേശം നൽകി.

തൊടുപുഴ കാഞ്ഞാറിൽ കാർ വെള്ളത്തിൽ വീണ് മരിച്ചത് കൂത്താട്ടുകുളം സ്വദേശി നിഖിൽ ഉണ്ണികൃഷ്ണനും ഒപ്പമുണ്ടായിരുന്ന നിമ കെ വിജയനുമാണ്. തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. ഫയർഫോഴ്‌സ് തെരച്ചിൽ നടത്തുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളിയാണ് കാണാതായത്.



കാഞ്ഞിരപ്പള്ളി മുണ്ടക്കയം മേഖലകളിൽ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. മധ്യ കേരളത്തിൽ മഴയുടെ ശക്തി കുറയുന്നുണ്ട്. വടക്കൻ തെക്കൻ ജില്ലകളിൽ മഴ ശക്തമായി തുടരാൻ സാധ്യതയുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഇരട്ടയാർ അണക്കെട്ട് 8.30 ന് തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രണ്ട് ഷട്ടറുകൾ 10 സെന്റിമീറ്റർ വീതമാണ് ഉയർത്തുക. പാല മീനച്ചിലാറിൽ ജലനിരപ്പ് ഉയരുന്നുണ്ട്. അതിരപ്പിള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. മലക്കപ്പാറ റൂട്ടിൽ നാളെ ഗതാഗതം നിരോധിച്ചിട്ടുണ്ട്.



മേലുകാവ്-ഈരാറ്റുപേട്ട-തൊടുപുഴ റൂട്ടിൽ കാഞ്ഞിരംകവല കല്ലുവെട്ടം ഭാഗത്ത് വീടിന്റെ മുകളിൽ മണ്ണിടിഞ്ഞു വീണ് ഭാഗികമായി തകരാറുണ്ടായി. ആളപായമില്ല. എല്ലാവരെയും മാറ്റിപ്പാർപ്പിച്ചു. ശക്തമായ മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ ക്വാറികളുടെ പ്രവർത്തനവും മണ്ണെടുപ്പും നിരോധിച്ചു. ഇന്നും നാളെയുമാണ് നിരോധനം. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി നാളെ (ഞായർ) പത്തനംതിട്ട ജില്ലയിലെ വില്ലേജ് ഓഫീസുകളും പഞ്ചായത്ത് നഗരസഭ ഓഫീസുകളും തുറന്നു പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

മുണ്ടക്കയം - കുട്ടിക്കാനം റൂട്ടിൽ മുറിഞ്ഞപുഴക്കും പെരുവന്തനത്തിനും ഇടയിൽ നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുന്നുണ്ട്. പല ഭാഗത്തായി മണ്ണിടിഞ്ഞതാണ് കാരണം. ആളുകളെ കെഎസ്ആർടിസി ബസിൽ കുട്ടിക്കാനത്തേക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങി. കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂർ പാലത്തിന്മേൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കോഴഞ്ചേരി-നെല്ലിപ്പൊയിൽ - ആനക്കാംപൊയിൽ റോഡിലാണ് പാലം.

കോട്ടയം ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 86 കുടുംബങ്ങളിലായി 222 അംഗങ്ങളാണ് ക്യാമ്പുകളിലുള്ളത്. ഏന്തയ്യാർ ജെ.ജെ മർഫി സ്‌കൂൾ, മുണ്ടക്കയം സി.എം.എസ്, വരിക്കാനി എസ്.എൻ സ്‌കൂൾ, കൊരട്ടി സെന്റ് ജോസഫ് പള്ളി ഹാൾ, ചെറുവള്ളി ഗവൺമെന്റ് എൽ.പി സ്‌കൂൾ, ആനക്കല്ല് ഗവൺമെന്റ് ഹൈസ്‌കൂൾ, കാഞ്ഞിരപ്പള്ളി നൂറുൽ ഹുദ സ്‌കൂൾ, കൂവക്കാവ് ഗവൺമെന്റ് എച്ച്.എസ്., കെ.എം.ജെ സ്‌കൂൾ മുണ്ടക്കയം, വട്ടക്കാവ് എൽ.പി സ്‌കൂൾ, പുളിക്കൽ കോളനി അങ്കണവാടി, ചെറുമല അങ്കണവാടി, കോരുത്തോട് സി.കെ എം. എച്ച്.എസ് എന്നിവയാണ് ക്യാമ്പുകൾ.



എയർ ലിഫ്റ്റിംഗിന് സജ്ജമെന്ന് നാവിക സേന അറിയിച്ചു. കൊച്ചിയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി. കാലാവസ്ഥ അനുകൂലമാണെങ്കിൽ രാത്രി തന്നെ രക്ഷപ്രവർത്തനം തുടങ്ങും. ഡൈവേഴ്സ് അടക്കമുള്ള രക്ഷ പ്രവർത്തകർ ഉടൻ റോഡ് മാർഗം കോട്ടയത്തേക്ക് തിരിക്കും.

ജില്ലയിലെ മഴ ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനായി മേജർ അബിൻ പോളിന്റെ നേതൃത്വത്തിലുള്ള 33 പേരടങ്ങിയ കരസേനാ സംഘം കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ചു. ഒരു ഓഫിസർ, 2 ജെസിഒമാർ, 30 സൈനികരുമടങ്ങിയ സംഘമാണ് കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ചത്. എംഐ17, സാരംഗ് ഹെലികോപ്റ്ററുകൾ ദക്ഷിണ വ്യോമ കമാൻഡിൽ സജ്ജമാണ്. ആവശ്യം വന്നാൽ കൂടുതൽ ഹെലികോപ്റ്ററുകൾ എത്തും.

പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ട്. കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ്. പ്രദേശത്തേക്ക് എത്തിച്ചേരാനുള്ള റോഡുകൾ എല്ലാം അടഞ്ഞു. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനപ്രകാരമാണ് കര, വ്യോമസേനകൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. നിലവിൽ നാട്ടുകാർ മാത്രമാണ് രക്ഷാപ്രവർത്തനത്തിനുള്ളത്.

കേരളത്തിലെ നിലവിലുള്ള കാലാവസ്ഥ കണക്കിലെടുത്ത് ദക്ഷിണ വ്യോമ കമാൻഡിന് കീഴിലുള്ള എല്ലാ താവളങ്ങളും അതീവ ജാഗ്രതയിലാണ്. കര, വ്യോമസേന ഉദ്യോഗസ്ഥരുമായുള്ള അധികൃതരുടെ കൂടിക്കാഴ്ച തുടരുന്നു.

പത്തനംതിട്ട ജില്ലയിലും നാശം വിതച്ച് കനത്തമഴ തുടരുകയാണ് ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞുകവിഞ്ഞു. ചിലയിടങ്ങളിൽ ഉരുൾപൊട്ടലിനെ തുടർന്ന് വ്യാപക കൃഷിനാശമുണ്ടായി.

കുമ്പഴയിലെ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിലായി കഴിഞ്ഞു. പമ്പയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിന് സമീപത്തേയ്ക്ക് വെള്ളം കയറുകയാണ്. വെള്ളം കയറുവാൻ സാധ്യത നിലനിൽക്കുന്നതിനാൽ വ്യാപാരികളും ജാഗ്രതയിലാണ്.

മഴവെള്ളം ഒഴുകി പോകാനാകാതെ പത്തനംതിട്ടയിലെ കെഎസ്ആർടിസി ഗാരേജ് വെള്ളത്തിനടിയിലായതായും റിപ്പോർട്ടുണ്ട്. അടൂരിൽ വൈദ്യുതി നിലച്ചു. ജില്ലയിൽ എവിടെയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP