Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോതമംഗലത്തെ സ്റ്റുഡിയോ ഉടമയുടെ മരണകാരണം തലക്ക് പിറകിലേറ്റ പരിക്ക്; സ്‌കൂട്ടറിന് കാര്യമായ കേടുപാടില്ലാത്തതും സംശയം ബലപ്പെടുത്തി; അന്വേഷണത്തിൽ സുഹൃത്തും മാതാപിതാക്കളും അറസ്റ്റിൽ; കൊലപാതകം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് പൊലീസ്

കോതമംഗലത്തെ സ്റ്റുഡിയോ ഉടമയുടെ മരണകാരണം തലക്ക് പിറകിലേറ്റ പരിക്ക്; സ്‌കൂട്ടറിന് കാര്യമായ കേടുപാടില്ലാത്തതും സംശയം ബലപ്പെടുത്തി; അന്വേഷണത്തിൽ സുഹൃത്തും മാതാപിതാക്കളും അറസ്റ്റിൽ; കൊലപാതകം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കോതമംഗലത്തെ സ്റ്റുഡിയോ ഉടമയുടെ കൊലപാതകത്തിൽ സുഹൃത്തും മാതാപിതാക്കളും അറസ്റ്റിൽ. പിണ്ടിമന പുത്തൻ പുരക്കൽ എൽദോസ് (കൊച്ചാപ്പ 27) ഇയാളുടെ പിതാവ് ജോയി (58), മാതാവ് മോളി (55) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ചേലാട് സെവൻ ആർട്‌സ് സ്റ്റുഡിയോ ഉടമ എൽദോസ് ആണ് കൊല്ലപ്പെട്ടത്.

സ്റ്റുഡിയോ ഉടമ എൽദോസ്, കൊച്ചാപ്പ എന്നു വിളിക്കുന്ന എൽദോസിന് മൂന്നു ലക്ഷം രൂപ കടം നൽകിയിരുന്നു. ഇത് തിരികെ നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തുകയും മഴുക്കൈ കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് സ്‌ക്കൂട്ടറിലിരുത്തി കനാൽ ബണ്ടിനു സമീപം ഉപേക്ഷിച്ചു.

ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. കൊലപ്പെടുത്തുന്നതിന് ഉപയോഗിച്ച മഴുവും,എൽദോസിന്റെ മൊബൈൽ ഫോണും കത്തിച്ച നിലയിൽ കണ്ടെത്തി.

കോതമംഗലം പെരിയാർ വാലിയുടെ ഭൂതത്താൻകെട്ട് ഹൈ ലെവൽ കനാലിന്റെ തീരത്ത് നിരവത്തു കണ്ടത്തിൽ എൽദോസ് പോളിനെ തിങ്കളാഴ്‌ച്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തോട്ടടുത്ത് ഇദ്ദേഹം ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും മറിഞ്ഞ് കിടപ്പുണ്ടായിരുന്നു.

തലക്ക് പിറകിലേറ്റ പരിക്കാണ് മരണകാരണമെന്ന് ഉറപ്പായതോടെയാണ് കൊലപാതകമെന്ന സംശയത്തിൽ പൊലീസെത്തുന്നത്. സ്‌കൂട്ടറിന് കാര്യമായ കേടുപാടില്ലാത്തതും സംശയം ബലപ്പെടുത്തി. സ്ഥരീകരിക്കാൻ എൽദോസുമായി തർക്കമുള്ള ആളുകളെ കേന്ദ്രീകരിച്ച് കോതമംഗലം പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതി എൽദോ ജോയിലേക്കെത്തുന്നത്.

മരിച്ചയാളുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നും അമ്മയിൽ നിന്ന് പണം വാങ്ങി തിരികെ നൽകിയെന്നും പ്രതി പൊലീസിന് ആദ്യം മോഴി നൽകി. ഇത് ശരിയാണോയെന്നറിയാൻ മാതാപിതാക്കളെ ചോദ്യം ചെയ്തതാണ് കേസിൽ വഴിത്തിരിവാകുന്നത്.

മകന് പണം നൽകിയില്ലെന്ന് അമ്മ പൊലീസിനെ അറിയിച്ചതോടെ പ്രതി കുറ്റം സമ്മതിച്ചു. രാത്രിയിൽ വീട്ടിലെത്തി പണം തിരികെ ചോദിച്ച് എൽദോസ് തന്നെ മർദ്ദിച്ചുവെന്നും ഇതിന്റെ ദേഷ്യത്തിൽ തിരികെ അക്രമിച്ചതാണ് മരണത്തിന് കാരണമായതെന്നുമാണ് പ്രതി എൽദോ ജോയിയുടെ മൊഴി.

കോടാലി കൊണ്ട് പുറകിലടിച്ച് കൊലപ്പെടുത്തിയെന്നാണ് മോഴി. മൃതദേഹം കനാൽ തീരത്തെത്തിക്കാൻ സഹായിച്ച പ്രതിയുടെ പിതാവ് ജോയിയെയും മാതാവ് മോളിയെയും പൊലീസ് അറസ്റ്റു ചെയ്തു. പിതാവും മാതാവും ചേർന്ന് മരിച്ച എല്‌ദോസിന്റെ മൊബൈൽ ഫോണും കോലപാതകത്തിനുപയോഗിച്ച കോടാലിയും നശിപ്പിച്ചതായും പൊലീസ് കണ്ടെത്തി. മൂവരെയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്ത് നശിപ്പിച്ച മൊബൈൽ ഫോണിന്റെ ഭാഗങ്ങൾ കണ്ടെടുത്തു.

ജില്ലാപൊലീസ് മേധാവി കെ. കാർത്തിക്ക്, ഡി.വൈ.എസ്‌പി മുഹമ്മദ് റിയാസ്, സിഐമാരായ ബേസിൽ തോമസ്, നോബിൾ മാനുവൽ, കെ.ജെ പീറ്റർ, എസ് ഐ മാഹിൻ സലിം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

പെരിയാർ വാലിയുടെ ഭൂതത്താൻകെട്ട് ഹൈലെവൽ കനാലിന്റെ തീരത്ത് യുവാവിന്റെ ജഡം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ കൊലപാതകിക്കായുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. എന്നാൽ അന്വേഷണം ഒടുവിൽ കൊല്ലപ്പെട്ട എൽദോസ് പോളിന്റെ (42) സുഹൃത്തിന്റെ വീടിന് മുന്നിൽ എത്തിയപ്പോൾ നാട്ടുകാരും ബന്ധുക്കളും ഞെട്ടിത്തരിച്ചുപോയി.

എൽദോസിന്റെ മൃതദേഹം കണ്ടെടുത്തപ്പോൾ ദുഃഖം അഭിനയിച്ച് നാട്ടകാർക്കൊപ്പം സംഭവ സ്ഥലത്തെത്തുകയും അയൽവാസികളായതിനാൽ കൊല്ലപ്പട്ടയാാളുടെ കുടുംബത്തിന് ആശ്വാസമായി നിൽക്കുകയും ചെയ്ത ഒരു കുടുംബം മുഴുവൻ കൊലപാതക കേസിൽ അറസ്റ്റിലായത് ഏവരെയും ഞെട്ടിച്ചു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഏറെ നേരം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവവിലാണ് ഇവർ കുറ്റം സമ്മതിച്ചത്.

രാത്രി 10 മണിക്കുശേഷം മൊബൈലിൽ കോൾ വന്നതിനെത്തുടർന്ന് വീട്ടിൽ നിന്നിറങ്ങിയ എൽദോസിനെ പിന്നെ മക്കളിലൊരാൾ വിളിച്ചിരുന്നു. അപ്പോൾ ഉടൻ വരാമെന്നായിരുന്നു മറുപിടി. മൃതദ്ദേഹം കണ്ടെടുത്തിട്ടും എൽദോസിന്റെ മൊബൈൽ കണ്ടുകിട്ടിയിരുന്നില്ല. മൊബൈലിലേയ്‌ക്കെത്തിയ അവസാന കോളിനെച്ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സംഭവത്തിന്റെ ചുരുളഴിക്കാൻ പൊലീസിന് സഹായകമായത്.

അടിയേറ്റുവീണ എൽദോസ് തൽക്ഷണം മരിച്ചു. തുടർന്ന് യുവാവ് ജഡം പിതാവിന്റെയും തന്റെയും നടുക്ക് ഇരുത്തി, എൽദോസിന്റെ സ്‌കൂട്ടറിൽ ഹൈലവൽ കനാലിന്റെ തീരത്തുകൊണ്ടുവരികുകയും താഴേയ്ക്കിടുകുമായിരുന്നു.ശേഷം ജഡം പതിച്ച ഭാഗത്ത് എത്തത്തക്കവിധം സ്‌കൂട്ടറും താഴേയ്ക്ക് തള്ളിയിട്ടു. ഇതിനുശേഷം വീട്ടിലെത്തിയ ഇവർ തെളിവുനശിപ്പിക്കന്നതിനായി എൽദോസിന്റെ മൊബൈലും തലയ്ക്കടിക്കാനുപയോഗിച്ച് മഴുക്കൈയും തീയിട്ട് നശിപ്പിച്ചു. ഇതിന് ആവശ്യമായ സഹായം ചെയ്തതിനാണ് മാതാവിനെയും പ്രതിചേർത്തിട്ടുള്ളത്.

്എൽദോസിന്റെ വീട്ടിൽ നിന്നും 250 മീറ്ററോളം അകലെയാണ് കൊലപാതകം നടന്ന പുതുക്കയിൽ ജോണിന്റെ വീട് സ്ഥിതിചെയ്യുന്നത്. ജോയിയും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. എൽദോസിന്റെ മരണം സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങൾ അറിഞ്ഞ്് നാട്ടുകരെ ഞെട്ടിച്ചിരിക്കുകയാണ്. അരുംകൊല ചെയ്തിട്ടും ഒന്നും സംഭവിച്ചില്ലന്ന മട്ടിൽ ഇവർ എൽദോസിന്റെ ജഡം കണ്ടെത്തിയ സ്ഥലത്ത് എത്തി, പൊലീസിന്റെ തെളിവെടുപ്പും മറ്റും വീക്ഷിച്ചിരുന്നെന്നാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം. തെളിവ് നശിപ്പിച്ചതിനാൽ അന്വേഷണം തങ്ങളിലേയ്‌ക്കെത്തില്ലന്ന പ്രതീക്ഷയിലാണ് ജോയിയും കൂടുംബാംഗങ്ങളും ഒളിവിൽ പോകാതിരുന്നതെന്നാണ് പൊലീസിന്റെ നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP