Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് പറയാനാവില്ല; സൂരജിന്റെ പ്രായം ചെറുപ്പമാണ്; പ്രായമായ മാതാപിതാക്കൾ വീട്ടിൽ താമസിക്കുന്നത് ഒറ്റയ്ക്ക്; വധശിക്ഷ നൽകുന്നത് തെറ്റാണെന്ന് പ്രതിഭാഗം അഭിഭാഷകൻ; സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയുണ്ടാകണമെന്ന് പ്രോസിക്യൂഷൻ

കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് പറയാനാവില്ല; സൂരജിന്റെ പ്രായം ചെറുപ്പമാണ്; പ്രായമായ മാതാപിതാക്കൾ വീട്ടിൽ താമസിക്കുന്നത് ഒറ്റയ്ക്ക്; വധശിക്ഷ നൽകുന്നത് തെറ്റാണെന്ന് പ്രതിഭാഗം അഭിഭാഷകൻ; സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയുണ്ടാകണമെന്ന് പ്രോസിക്യൂഷൻ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഉത്ര വധക്കേസ് അപൂർവങ്ങളിൽ അപൂർവമായ സംഭവമാണെന്ന് പ്രോസിക്യൂഷൻ. വിചിത്രവും പൈശാചികവും ദാരുണവുമായ സംഭവമാണ് നടന്നതെന്ന് വാദിച്ച പ്രോസിക്യൂഷൻ സൂരജിന് വധശിക്ഷ നൽകണമെന്ന് കോടതിയോടെ ആവശ്യപ്പെട്ടു. ഉത്രയെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസിൽ സൂരജ് കുറ്റക്കാരനാണെന്ന കോടതി വിധി തിങ്കളാഴ്ചയാണ് വന്നത്. ഉത്രയുടെ മരണം നടന്നിട്ട് ഒരു വർഷവും 5 മാസവും 4 ദിവസവും തികയുമ്പോഴാണ് കൊല്ലം ജില്ലാ അഡിഷണൽ സെഷൻസ് കോടതി വിധി പ്രഖ്യാപിച്ചത്.

സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയാണ് ഉണ്ടാകേണ്ടതെന്നും വധശിക്ഷ നൽകാവുന്ന അപൂർവം കേസാണ് ഇതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവർത്തിച്ചു. ഭാര്യയെ സൂരജ് കൊന്നത് ഉത്രയുടെ സ്വത്തിനു വേണ്ടിയാണെന്നും, ഉത്ര മരിച്ചതിനു പിന്നാലെ ബാങ്ക് ലോക്കറിൽ നിന്ന് അവരുടെ സ്വർണമെടുക്കാൻ സൂരജ് തിടുക്കം കാട്ടിയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

പണം കൊടുത്തു വാങ്ങിയ പാമ്പിനെ ഉപയോഗിച്ച് സ്വന്തം ഭാര്യയെ കടിപ്പിച്ച് കൊന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. എന്നാൽ ഇങ്ങനെയൊരു കൃത്യം ചെയ്യാൻ ആർക്കും കഴിയില്ലെന്ന് പ്രതിഭാഗം വാദിച്ചു. ഇത് പൊലീസ് കെട്ടിച്ചമച്ച കഥയാണെന്നും പാമ്പുകളെ കൈകാര്യം ചെയ്യാനുള്ള കഴിവ് സൂരജിനില്ലെന്നും പ്രതിഭാഗം വാദിച്ചു. ബോധവൽകരണ ക്ലാസ് സംഘടിപ്പിക്കുന്നതിന് വേണ്ടിയാണ് സുരേഷ് പാമ്പിനെ കൊണ്ടുവന്നത്. അതിന്റെ വീഡിയോ യൂട്യൂബിലൂടെ നൽകുകയായിരുന്നു സൂരജിന്റെ ലക്ഷ്യമെന്നും സൂരജിന്റെ അഭിഭാഷകൻ പറയുന്നു.

അപൂർവങ്ങളിൽ അപൂർവമായ കേസാണിത്. ദാരുണവും ക്രൂരവുമായ കൊലപാതകമാണ് നടന്നത്. അതിനാൽ വധ ശിക്ഷയ്ക്ക് അർഹനാണ് പ്രതിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ഇതിനെ പ്രതിഭാഗം എതിർത്തു. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന പറയാനാവില്ല. കേസ് പുനപരിശോധനയ്ക്ക് സാധ്യതയുണ്ട്, സൂരജിന്റെ പ്രായം ചെറുപ്പമാണ്. പ്രായമായ മാതാപിതാക്കൾ വീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇതിനാൽ വധശിക്ഷ നൽകുന്നത് തെറ്റാണെന്ന് പ്രതിഭാഗം വാദിച്ചു.

എന്നാൽ പ്രതിഭാഗം ഉന്നയിക്കുന്ന വാദങ്ങൾ വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ തിരിച്ചടിച്ചു. പാമ്പുകളെ ഉപയോഗിക്കുന്ന കാര്യത്തിൽ പ്രതിയായ സൂരജ് വിദഗ്ധനായിരുന്നുവെന്നതിന് തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കി. സൂരജ് യൂട്യൂബിൽ കൂടുതലായി കണ്ടിരുന്നത് പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോ ആയിരുന്നു. സുരേഷും സൂരജുമായി ബന്ധമുണ്ടെന്നും തെളിയിക്കാനുള്ള രേഖകളെല്ലാം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കേസിൽ വിധിപ്രസ്താവം തുടങ്ങിയത്. കോടതിയിൽ നിർവികാരനായിരുന്നു സൂരജ്. പ്രതിയെ കുറ്റങ്ങൾ വായിച്ചുകേൾപ്പിച്ചു. എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് ഒന്നുംപറയാനില്ല എന്നായിരുന്നു സൂരജിന്റെ മറുപടി. കഴിഞ്ഞ വർഷം മെയ്‌ ഏഴിനാണ് അഞ്ചൽ ഏറത്തെ വീട്ടിൽ ഉത്രയെ പാമ്പുകടിയേറ്റു മരിച്ച നിലയിൽ കണ്ടത്. റെക്കോർഡ് വേഗത്തിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചതും വിചാരണ പൂർത്തിയാക്കിയതും.

ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്തു പോസ്റ്റുമോർട്ടം നടത്തിയും മൂർഖൻ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന നടത്തിയും പഴുതടച്ച അന്വേഷണമാണ് കേസിൽ നടന്നത്.കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം. മനോജാണ് കേസിൽ വിധി പറഞ്ഞത്. വിചാരണയ്ക്കിടയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. മൂന്ന് തവണയാണ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിൽ രണ്ട് തവണ ഉത്രക്ക് പാമ്പിന്റെ കടിയേറ്റു. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കൽ ചാവരുകാവ് സ്വദേശി സുരേഷിൽ നിന്നാണു സൂരജ് മൂർഖൻ പാമ്പിനെ വാങ്ങിയത്. സാക്ഷികൾ ഇല്ലാത്ത കേസിൽ സുരേഷ് മാപ്പുസാക്ഷിയായിരുന്നു.

ഉദ്വേഗഭരിതമായ നിമിഷങ്ങൾ നിറഞ്ഞതായിരുന്നു ഉത്രാ കൊലക്കേസിന്റെ അന്വേഷണം. അത്ര തന്നെ ഉദ്വേഗമുണ്ടായിരുന്നു ഈ കേസിന്റെ വിചാരണയ്ക്കും. പ്രോസിക്യൂഷനും പ്രതിഭാഗവും ശക്തമായി കോടതി മുറിയിൽ ഉന്നയിച്ച വാദങ്ങൾ കേസിൽ നിർണായകമായി. പ്രോസിക്യൂഷൻ വാദങ്ങൾ ശരിയെങ്കിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു കൊലപാതക കേസായി ഉത്ര വധക്കേസ് മാറിയേക്കാം. ആ വാദങ്ങൾ ഇങ്ങനെയാണ്.

പ്രതിഭാഗം: പണം കൊടുത്തു വാങ്ങിയ പാമ്പിനെ ഉപയോഗിച്ച് സ്വന്തം ഭാര്യയെ കടിപ്പിച്ച് കൊന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. എന്നാൽ ഇങ്ങനെയൊരു കൃത്യം ചെയ്യാൻ ഒരു മനുഷ്യനെ കൊണ്ടും കഴിയില്ല. പൊലീസ് കെട്ടിച്ചമച്ച കഥയാണ് കുറ്റപത്രമായി കോടതിക്കു മുന്നിൽ എത്തിച്ചിരിക്കുന്നത്. പാമ്പുകളെ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്റെ കക്ഷിയായ സൂരജിനില്ല. മാത്രമല്ല ബോധവൽകരണ ക്ലാസ് സംഘടിപ്പിക്കുന്നതിന് വേണ്ടിയാണ് സുരേഷ് പാമ്പിനെ കൊണ്ടുവന്നത്. ആ ക്ലാസ് ഷൂട്ട് ചെയ്ത് യൂട്യൂബിലൂടെ നൽകുകയായിരുന്നു സൂരജിന്റെ ഉദ്ദേശ്യം.

പ്രോസിക്യൂഷൻ: പ്രതിഭാഗം ഉന്നയിക്കുന്ന വാദങ്ങൾ വസ്തുതയ്ക്ക് നിരക്കുന്നതല്ല. പാമ്പുകളെ ഉപയോഗിക്കുന്ന കാര്യത്തിൽ പ്രതി സൂരജ് വിദഗ്ദ്ധനായിരുന്നു. യൂട്യൂബിൽ പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകളാണ് സൂരജ് കൂടുതലായി കണ്ടിരുന്നത്. സുരേഷും സൂരജുമായി ബന്ധമുണ്ടെന്നും തെളിയിക്കാനുള്ള രേഖകളെല്ലാം പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്. മാത്രമല്ല സുരേഷ് എത്തിച്ച പാമ്പിനെ ഉപയോഗിച്ച് ഒരു സ്ഥലത്തു പോലും സൂരജ് ക്ലാസുകളൊന്നും നടത്തിയിട്ടില്ല.

പ്രതിഭാഗം: ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാൻ പല തവണ സൂരജ് ആസൂത്രണം നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇത് വാസ്തവമല്ല. 2020 മാർച്ച് മാസത്തിൽ ഉത്രയെ കടിച്ച അണലിയെ സൂരജ് വാങ്ങിയതും പാമ്പു പിടുത്തക്കാരന് സുരേഷിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട് . എന്നാൽ ഈ കണ്ടെത്തലുകൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. തെളിവുകളും സാക്ഷി മൊഴികളും സൂരജിന് അനുകൂലമാണ്.

പ്രോസിക്യൂഷൻ: 2020 ഫെബ്രുവരി മാസം സൂരജും സുരേഷും തമ്മിൽ കണ്ടിരുന്നുവെന്നതിന് ഇരുവരുടെയും ടവർ ലൊക്കേഷനുകൾ ഉൾപ്പെടെയുള്ള രേഖകൾ പ്രോസിക്യൂഷൻ കോടതിക്കു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. സുരേഷിന് കൈമാറാനായി സൂരജ് എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചതിന്റെ രേഖകളും കോടതിക്ക് മുന്നിലെത്തിച്ചു. ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് തെളിവായി സിസിടിവി ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. സാഹചര്യതെളിവുകൾ സൂരജിന് അനുകൂലമല്ല.

പ്രതിഭാഗം: എംസി റോഡിനടുത്ത് ഏനാത്ത് എന്ന സ്ഥലത്ത് വച്ചാണ് സൂരജ് പാമ്പിനെ വാങ്ങാനുള്ള പണം പാമ്പാട്ടിയായ സുരേഷിന് നൽകിയതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ ഏനാത്തെ ഒരു സിസിടിവിയിലും എന്റെ കക്ഷിയായ സൂരജിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. അതിനാൽ പ്രോസിക്യൂഷൻ വാദം വാസ്തവ വിരുദ്ധമാണ്.

പ്രോസിക്യൂഷൻ: പ്രതിഭാഗം ഹാജരാക്കിയ സാക്ഷിയെ പ്രോസിക്യൂഷൻ വിസ്തരിച്ചതോടെ ഈ വാദവും ദുർബലമായെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഏനാത്തേക്ക് എത്താൻ സിസിടിവി ക്യാമറകളില്ലാത്ത മറ്റൊരു വഴി കൂടി ഉണ്ടെന്നും സൂരജും സുരേഷും തമ്മിലുള്ള കൂടിക്കാഴ്ച ഇവിടെ വച്ചായിരുന്നുവെന്നും പ്രതിഭാഗം സാക്ഷിയുടെ മൊഴിയോടെ തന്നെ വ്യക്തമായി.

പ്രതിഭാഗം: ഉത്രയെ ആദ്യം പാമ്പ് കടിച്ചത് 2020 മാര്ച്ച 3 ന് പുലര്‌ച്ചെയോടെയായിരുന്നു. അടൂരിലെ സൂരജിന്റെ വീട്ടിൽ വച്ച് പാമ്പു കടിയേറ്റ ഉത്രയെ ആശുപത്രിയിലെത്തിക്കാൻ പുറത്തു നിന്നുള്ള വാഹനമാണ് സൂരജ് ആശ്രയിച്ചത്. സ്വന്തം വീട്ടിൽ കാർ കിടക്കുമ്പോഴായിരുന്നു പുറത്തു നിന്ന് വണ്ടി വിളിച്ചത്. ചികിത്സ പരമാവധി വൈകിച്ച് ഉത്രയെ കൊല്ലുകയെന്ന ഉദ്ദേശത്തിലാണ് പ്രതി സ്വന്തം വാഹനം എടുക്കാതിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

പ്രതിഭാഗം: കുറ്റപത്രത്തിൽ പറയുന്ന ഈ കാര്യങ്ങളും വാസ്തവ വിരുദ്ധമാണ്. ഉത്രയ്ക്ക് പാമ്പു കടിയേറ്റത് അർദ്ധ രാത്രിയിലായിരുന്നു. രാത്രി വാഹനമോടിക്കാൻ സൂരജിന് കാഴ്ചാപ്രശ്‌നങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണ് എന്റെ കക്ഷി സ്വന്തം വാഹനം എടുക്കാതിരുന്നത്

പ്രോസിക്യൂഷൻ: ഈ വാദം നിലനിൽക്കില്ല. മുൻപ് പലതവണ സൂരജ് രാത്രിയിൽ വാഹനമോടിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്.

പ്രതിഭാഗം: കുറ്റപത്രത്തിൽ പറയുന്നത് പോലെ സ്ത്രീധനത്തിന്റെ പേരിൽ ഉത്രയുടെ വീട്ടുകാരുമായി പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. ഉത്രയുടെ വീട്ടുകാർ സ്വന്തം ഇഷ്ടപ്രകാരമാണ് ഉത്രയ്ക്ക് സ്വർണവും പണവും കാറുമെല്ലാം നൽകിയത്. സ്വർണ്ണവും പണവുമെല്ലാം തിരികെ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത് തിരികെ നൽകാൻ എന്റെ കക്ഷി തയ്യാറായിരുന്നു.

പ്രോസിക്യൂഷൻ: ഇവിടെ സൂരജ് പറയുന്നത് കളവാണെന്ന് തെളിയിക്കാൻ ഉത്രയുടെ കുടുംബാംഗങ്ങളുടെ മൊഴികൾ ഹാജരാക്കിയിട്ടുണ്ട്. ഉത്രയെ ഇഷ്ടപ്പെട്ടുവെന്നു പറഞ്ഞ് വിവാഹത്തിനു തയാറായ സൂരജ് വിവാഹം ഉറപ്പിച്ചതിനു ശേഷം കൂടുതൽ സ്വർണവും വില കൂടിയ കാറും ആവശ്യപ്പെട്ടിരുന്നെന്ന് ഉത്രയുടെ അച്ഛൻ വിജയസേനൻ മൊഴി നൽകിയിട്ടുണ്ട്. സ്വത്തുക്കൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇനി ഉത്രയുമായി പ്രശ്‌നമുണ്ടാക്കില്ലെന്ന് സൂരജ് ഉറപ്പ് നൽകിയിരുന്നു.

പ്രോസിക്യൂഷൻ: ഉത്രയെ ജീവനോടെ അവസാനം കണ്ടത് സൂരജായിരുന്നു. ആറാം തീയതി രാത്രി സൂരജിനൊപ്പമാണ് ഉത്ര ഉറങ്ങാൻ കിടന്നത്. പിറ്റേന്ന് രാവിലെ ഉത്രയുടെ അമ്മ എത്തിയപ്പോൾ വായ തുറന്ന് കൈ കട്ടിലിൽ നിന്ന് താഴേക്ക് ഇട്ട നിലയിലായിരുന്നു ഉത്ര കിടന്നത്. പക്ഷേ രാവിലെ മുറിയിൽ നിന്ന് ഇറങ്ങിയ സൂരജ് ഇതേക്കുറിച്ച് ഒന്നും വീട്ടുകാരോട് പറഞ്ഞിരുന്നില്ല. ഇത് സൂരജിനെതിരായ പ്രധാന തെളിവാണ്.

പ്രതിഭാഗം: എന്നാൽ ആറാം തീയതി എന്റെ കക്ഷി സൂരജ് ഉത്രയ്‌ക്കൊപ്പമല്ല കിടന്ന് ഉറങ്ങിയത്. സൂരജ് മറ്റൊരു മുറിയിലായിരുന്നു കിടന്നത്.

പ്രോസിക്യൂഷൻ: ഈ വാദം നിലനിൽക്കില്ല. ഉത്ര കേസിൽ അന്വേഷണം ആവശ്യപ്പെട്ട് സൂരജ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ഈ കത്തിൽ താൻ ഉത്രയ്‌ക്കൊപ്പമാണ് കിടന്നിരുന്നത് എന്നായിരുന്നു സൂരജ് എഴുതിയിരുന്നത്. ഈ കത്ത് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്.

പ്രതിഭാഗം: ഉത്രയുടെ വീട്ടിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ അന്വേഷണ സംഘം തയാറായില്ല. ഈ ദൃശ്യങ്ങൾ പരിശോധിച്ചാൽ എന്റെ കക്ഷിയായ സൂരജിന്റെ നിരപരാധിത്വം തെളിയിക്കാനുള്ള വസ്തുതകൾ ലഭ്യമാകും . ഇതിന് തയ്യാറാകാത്തത് വഴി എന്റെ കക്ഷിക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

പ്രോസിക്യൂഷൻ: എന്നാൽ ഉത്രയുടെ വീട്ടിൽ സിസിടിവി സ്ഥാപിച്ചത് സൂരജ് തന്നെയായിരുന്നുവെന്നതിനുള്ള തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. മാത്രമല്ല ഉത്ര മരിക്കുന്നതിന് രണ്ടു മാസം മുമ്പ് ഈ സിസിടിവി തകരാറിലാവുകയും ചെയ്തു. ഇത് നന്നാക്കണമെന്ന് ഉത്രയുടെ മാതാപിതാക്കൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സൂരജ് തയാറായില്ല. ഇതും സൂരജിന്റെ ഒളിച്ചുകളിക്കുള്ള വ്യക്തമായ തെളിവുകളാണ്.

പ്രതിഭാഗം: ഉത്ര മരിച്ച ദിവസം ഉത്രയ്ക്കും എന്റെ കക്ഷിക്കൊപ്പം ഒരു വയസുകാരൻ മകനും ഉത്രയുടെ വീട്ടിലുണ്ടായിരുന്നു. ഇത്രയും അപകടകാരിയായ ഒരു പാമ്പിനെ പിഞ്ചുകുഞ്ഞ് ഉറങ്ങുന്ന മുറിയിൽ വിടാൻ ഒരച്ഛനും സാധിക്കില്ല. സൂരജ് അത് ചെയ്തിട്ടില്ല.

പ്രോസിക്യൂഷൻ: എന്നാൽ ഉത്ര മരിച്ച ദിവസം കുഞ്ഞ് ഉണ്ടായിരുന്നത് അടൂരിലെ സൂരജിന്റെ വീട്ടിലാണ് എന്ന് സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ തെളിഞ്ഞു. സൂരജിന്റെ വാദം കളവാണ്

പ്രോസിക്യൂഷൻ: ഉത്രയെ സൂരജ് കൊന്നത് ഉത്രയുടെ സ്വത്തിനു വേണ്ടിയാണ്. ഉത്ര മരിച്ചതിനു പിന്നാലെ ബാങ്ക് ലോക്കറിൽ നിന്ന് ഉത്രയുടെ സ്വർണം തിടുക്കത്തിൽ സൂരജെടുത്തുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

പ്രതിഭാഗം: പ്രോസിക്യൂഷൻ കള്ളം പറയുകയാണ്. എന്റെ കക്ഷി ബാങ്ക് ലോക്കറിൽ നിന്ന് സ്വർണം എടുത്തിട്ടില്ല. മാത്രമല്ല നേരത്തെ സൂചിപ്പിച്ചത് പോലെ ഉത്രയുടെ വീട്ടുകാർ ആവശ്യപ്പെട്ടാൽ സ്വർണം തിരികെ നൽകാൻ എന്റെ കക്ഷി തയ്യാറായിരുന്നു. പ്രതിമാസം 8000 രൂപ വച്ച് ഉത്രയുടെ അച്ഛൻ നൽകിയിരുന്നെന്ന വാദവും തെറ്റാണ്.

പ്രോസിക്യൂഷൻ: എന്നാൽ സൂരജ് ബാങ്കിലെ സ്വർണം എടുക്കുന്നതിന്റെ ദൃശ്യങ്ങളും ബാങ്കിലെ മാനേജരുടെ മൊഴിയും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്. സൂരജിന് പോക്കറ്റ് മണിയായി ഉത്രയുടെ പിതാവ് വിജയസേനൻ പ്രതിമാസം 8000 രൂപ വച്ച് നൽകിയിരുന്നതിന്റെ ബാങ്ക് രേഖകളും സമർപ്പിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP