Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാറ്റിങ്ങ് തകർത്തു, ഇനി ബൗളിങ്ങ്; അർധ സെഞ്ചുറിയുമായി തകർത്തടിച്ച് സൂര്യകുമാറും കിഷനും; മുംബൈയ്ക്കെതിരേ സൺറൈസേഴ്സിന് 236 റൺസ് വിജയലക്ഷ്യം

ബാറ്റിങ്ങ് തകർത്തു, ഇനി ബൗളിങ്ങ്;  അർധ സെഞ്ചുറിയുമായി തകർത്തടിച്ച് സൂര്യകുമാറും കിഷനും; മുംബൈയ്ക്കെതിരേ സൺറൈസേഴ്സിന് 236 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്ക്

അബുദാബി:മുംബൈ ഇന്ത്യൻസിനെതിരേ സൺറൈസേഴ്സ് ഹൈദരാബാദിന് 236 റൺസ് വിജയലക്ഷ്യം.കൂറ്റൻ വിജയം മാത്രം ലക്ഷ്യം വെയ്ക്കുന്ന മുംബൈ നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 235 റൺസെടുത്തു. 84 റൺസ് നേടിയ ഇഷാൻ കിഷനും 82 റൺസെടുത്ത സൂര്യകുമാർ യാദവുമാണ് മുംബൈയ്ക്ക് ഈ കൂറ്റൻ സ്‌കോർ സമ്മാനിച്ചത്.സൺറൈസേഴ്സിനെ ചുരുങ്ങിയത് 66 റൺസിലെങ്കിലും ഓൾ ഔട്ടാക്കിയാൽ മാത്രമേ മുംബൈയ്ക്ക് പ്ലേ ഓഫിലേക്ക് പ്രവേശിക്കാനാകൂ.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് വേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ രോഹിത് ശർമയും ഇഷാൻ കിഷനും ചേർന്ന് നൽകിയത്. കിഷൻ ആക്രമിച്ച് കളിച്ചു. ആദ്യ നാലോവറിൽ ടീം സ്‌കോർ 63 കടന്നു. ഒപ്പം കിഷൻ അർധസെഞ്ചുറിയും നേടി. വെറും 16 പന്തുകളിൽ നിന്നാണ് കിഷൻ അർധശതകം കണ്ടെത്തിയത്.

എന്നാൽ ഈ മത്സരത്തിലും വേണ്ടത്ര മികവ് പുലർത്താൻ സാധിക്കാതിരുന്ന രോഹിത് ശർമ ആറാം ഓവറിൽ റാഷിദ് ഖാന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 13 പന്തുകളിൽ നിന്ന് 18 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ആദ്യ വിക്കറ്റിൽ കിഷനൊപ്പം 80 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് മുംബൈ ഇന്ത്യൻസ് നായകൻ ക്രീസ് വിട്ടത്. ബാറ്റിങ് പവർപ്ലേയിൽ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തിൽ 83 റൺസെടുത്തു. 7.1 ഓവറിൽ ടീം സ്‌കോർ 100 കടന്നു. രോഹിതിന് പകരം ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ നിരാശപ്പെടുത്തി. വെറും 10 റൺസ് മാത്രമെടുത്ത താരത്തെ ജേസൺ ഹോൾഡർ ജേസൺ റോയിയുടെ കൈയിലെത്തിച്ചു.

തൊട്ടുപിന്നാലെ അപകടകാരിയായ ഇഷാൻ കിഷനെയും പുറത്താക്കി സൺറൈസേഴ്സ് മത്സരത്തിൽ പിടിമുറുക്കി. ഉംറാൻ മാലിക്കിന്റെ അതിവേഗ പന്തിൽ ഓഫ് സൈഡിലേക്ക് സിക്സ് നേടാനുള്ള കിഷന്റെ ശ്രമം പാളി. പന്ത് ബാറ്റിലുരസി വിക്കറ്റ് കീപ്പർ സാഹയുടെ കൈയിലെത്തി. 32 പന്തുകളിൽ നിന്ന് 11 ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 84 റൺസെടുത്ത ശേഷമാണ് കിഷൻ ക്രീസ് വിട്ടത്.

പിന്നാലെ വന്ന പൊള്ളാർഡിനും പിടിച്ചുനിൽക്കാനായില്ല. വെറും 13 റൺസ് മാത്രമെടുത്ത താരത്തെ അഭിഷേക് ശർമ ജേസൺ റോയിയുടെ കൈയിലെത്തിച്ചു. തൊട്ടടുത്ത പന്തിൽ അക്കൗണ്ട് തുറക്കുംമുൻപ് ജിമ്മി നീഷാമിനെ പുറത്താക്കി അഭിഷേക് മുംബൈ ബാറ്റിങ് നിരയെ തകർത്തു. ഇതോടെ മുംബൈ 151 ന് അഞ്ച് വിക്കറ്റ് എന്ന നിലയിലായി.

എന്നാൽ പൊള്ളാർഡ് മടങ്ങിയ ശേഷം ആക്രമണം ഏറ്റെടുത്ത സൂര്യകുമാർ യാദവ് മുംബൈ സ്‌കോർ ഉയർത്തി. എന്നാൽ മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. പൊള്ളാർഡിന് പകരം ക്രീസിലെത്തിയ ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യ ഈ മത്സരത്തിലും നിരാശപ്പെടുത്തി. വെറും ഒൻപത് റൺസ് മാത്രമെടുത്ത താരത്തെ റാഷിദ് ഖാൻ മുഹമ്മദ് നബിയുടെ കൈയിലെത്തിച്ചു.

വൈകാതെ സൂര്യകുമാർ 24 പന്തുകളിൽ നിന്ന് അർധശതകം കണ്ടെത്തി. മനോഹരമായ ഷോട്ടുകൾ കൊണ്ട് സൂര്യകുമാർ മത്സരത്തിൽ ആധിപത്യം പുലർത്തി. എന്നാൽ മറ്റ് ബാറ്റ്സ്മാർക്കൊന്നും വേണ്ടത്ര മികവ് പുലർത്താനായില്ല. ഈ മത്സരത്തിലൂടെ സൂര്യകുമാർ ട്വന്റി 20 യിൽ 4000 റൺസ് മറികടന്നു.

അവസാന ഓവറുകളിൽ സൂര്യകുമാർ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ടീം സ്‌കോർ 200 കടത്തിയത്. നഥാൻ കോൾട്ടർ നൈലും (3) പീയുഷ് ചൗളയുമെല്ലാം (0) അതിവേഗത്തിൽ മടങ്ങിയെങ്കിലും സൂര്യകുമാറിന്റെ ചെറുത്തുനിൽപ്പ് മുംബൈയ്ക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചു. സൂര്യകുമാർ 40 പന്തുകളിൽ നിന്ന് 13 ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 82 റൺസെടുത്ത് അവസാന ഓവറിൽ പുറത്തായി. ജേസൺ ഹോൾഡറാണ് താരത്തെ പുറത്താക്കിയത്.

സൺറൈസേഴ്സിന്റെ അഭിഷേക് ശർമയൊഴികേ ബാക്കിയുള്ള എല്ലാ ബൗളർമാരും നന്നായി തല്ലുവാങ്ങി. സൺറൈസേഴ്സിന് വേണ്ടി ജേസൺ ഹോൾഡർ നാല് വിക്കറ്റെടുത്തപ്പോൾ അഭിഷേക് ശർമ, റാഷിദ് ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ശേഷിച്ച വിക്കറ്റ് ഉംറാൻ മാലിക് സ്വന്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP