Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എസ് എം ഇ കാമ്പസിൽ കെ.ലക്ഷ്മി കൊല്ലപ്പെട്ടത് 2017ൽ; കടമ്മനിട്ടയിൽ ശാരികയ്ക്കും കാസർകോട് കെ അക്ഷിതയ്ക്കും ജീവൻ നഷ്ടമായതും പ്രണയപ്പകയിൽ; അതേ കാരണത്താൽ 2019ൽ പൊലിഞ്ഞത് നാല് പെൺകുട്ടികളുടെ ജീവനുകൾ; പ്രതിസ്ഥാനത്ത് ഏറെയും സഹപാഠികൾ

എസ് എം ഇ കാമ്പസിൽ കെ.ലക്ഷ്മി കൊല്ലപ്പെട്ടത് 2017ൽ; കടമ്മനിട്ടയിൽ ശാരികയ്ക്കും കാസർകോട് കെ അക്ഷിതയ്ക്കും ജീവൻ നഷ്ടമായതും പ്രണയപ്പകയിൽ; അതേ കാരണത്താൽ 2019ൽ പൊലിഞ്ഞത് നാല് പെൺകുട്ടികളുടെ ജീവനുകൾ; പ്രതിസ്ഥാനത്ത് ഏറെയും സഹപാഠികൾ

ന്യൂസ് ഡെസ്‌ക്‌

കോട്ടയം: പ്രണയ നൈരാശ്യത്തിന്റെ പേരിൽ പെൺകുട്ടികൾക്ക് എതിരേയുള്ള അതിക്രമം കേരളത്തിൽ തുടർക്കഥയാകുകയാണ്. കരുതിക്കൂട്ടിയുള്ള ആക്രമത്തിൽ ചെറുത്തുനിൽക്കാനാവാതെ വിദ്യാർത്ഥിനികൾക്ക് അടക്കം ജീവൻ നഷ്ടമാകുന്നത് ഒറ്റപ്പെട്ട സംഭവം എന്ന രീതിയിൽ നിന്നും ഒരു പരമ്പരയായി പരിണമിച്ചിരിക്കുന്നു എന്നതാണ് ഏറെ ആശങ്കാജനകം.

പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിനി പാലായിൽ ഇന്നു കഴുത്തറുത്തു കൊലപ്പെടുത്തിയതോടെ ഒരേ കാരണത്താൽ രണ്ടു മാസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകം. കൂത്താട്ടുകുളം സ്വദേശിനി നിതിന മോൾ (22) ആണ് വെള്ളിയാഴ്ച പാലായിൽ സെന്റ് തോമസ് കോളജിലേക്കുള്ള വഴിയിൽ കൊല്ലപ്പെട്ടത്.

കഴിഞ്ഞ ജൂലൈ 30നാണ് കോതമംഗലം നെല്ലിക്കുഴിയിൽ ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലെ ഹൗസ് സർജൻ മാനസ(24) വെടിയേറ്റു മരിച്ചത്. കണ്ണൂർ നാറാത്ത് സ്വദേശിനിയായിരുന്നു. തലേശേരി മേലൂർ സ്വദേശി രഖിൽ (32) മാനസയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു.

2017 ഫെബ്രുവരി ഒന്നിനു കെ.ലക്ഷ്മി എന്ന ഇരുപത്തിരണ്ടുകാരിയെ കോട്ടയം ആർപ്പൂക്കരയിലെ എസ്എംഇ കാമ്പസിൽ സീനിയർ വിദ്യാർത്ഥി പെട്രോളൊഴിച്ചു കൊലപ്പെടുത്തിയതോടെയാണ് ചോരക്കളി ഭയാനകമായ ആ ക്രൂരത കണ്ട് കേരളം തരിച്ചുനിന്നത്. പിന്നീട് ഇതൊരു പരമ്പരയായി മാറുകയായിരുന്നു.

ആദർശ് എന്ന സീനിയർ വിദ്യാർത്ഥിയായിരുന്നു പ്രതി. പൊള്ളലേറ്റ രണ്ടു പേരും മരിച്ചു. പ്രണയാഭ്യർഥന നിരസിച്ചിട്ടും ശല്യപ്പെടുത്തുന്നതായി ഹരിപ്പാട് സ്വദേശിനിയായ ലക്ഷ്മി പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിന്റെ പകയിലാണ് ഫിസിയോ തെറാപ്പി ക്ലാസിലേക്കു വന്ന എസ് എം ഇയിലെ മുൻ വിദ്യാർത്ഥികൂടിയായ ആദർശ് പെട്രോൾ ഒഴിച്ചു ലക്ഷ്മിയെ തീകൊളുത്തിയത്. സമീപത്തുണ്ടായിരുന്ന രണ്ടു വിദ്യാർത്ഥികൾക്കും പൊള്ളലേറ്റു.

ഏതാനും മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം 2017 ജൂലൈ 14ന് ശാരിക എന്ന പതിനെട്ടുകാരിയുടെ ജീവനും പ്രണയപ്പകയിൽ പിടഞ്ഞുതീർന്നു. കടമ്മനിട്ട സ്വദേശിനിയായ ശാരികയുടെ അകന്ന ബന്ധുകൂടിയായ സജിൽ (20) ആയിരുന്നു ജീവനെടുത്തത്. 2018 ഫെബ്രുവരിയിൽ കാസർഗോട്ട് സ്വദേശിനി കെ.അക്ഷിത(19) സുള്ള്യയിലെ നെഹ്‌റു കോളജിൽ സീനിയർ വിദ്യാർത്ഥി കാർത്തിക്കി(24)ന്റെ കുത്തേറ്റു മരിച്ചു.

പ്രണയനൈരാശ്യം പെൺകുട്ടികളുടെ ജീവനെടുക്കുന്ന അതിക്രമത്തിന്റെ ഭീകരരൂപം പൂണ്ടത് 2019ലാണ്. 2019 മാർച്ച് 12ന് കവിത എന്ന പതിനെട്ടുകാരി തിരുവല്ലയിൽ തീകൊളുത്തി കൊല്ലപ്പെട്ടു. കവിത കോളജിലേക്കു പോകുമ്പോഴാണ് തിരുവല്ല നഗരത്തിലെ നടുറോഡിൽ പ്രണയപ്പകയ്ക്ക് ഇരയായി മാറിയത്.

രാവിലെ ഒൻപതു മണിയോടെയായിരുന്നു സംഭവം. തിരുവല്ല നഗരത്തിനു ജീവൻ വച്ചു വരുന്നതേയുള്ളൂ. കവിത വിജയകുമാർ എന്ന പെൺകുട്ടി ചിലങ്ക ജംഗ്ഷനിൽനിന്നു തിരക്കൊഴിഞ്ഞ പാതയിലൂടെ തിരക്കിട്ടു നടക്കുകയാണ്. നഗരത്തിൽ തന്നെയുള്ള റേഡിയോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയാണവൾ. പെട്ടെന്നാണ് പിന്നിൽനിന്ന് ഒരു ചെറുപ്പക്കാരൻ അവൾക്ക് ഒപ്പമെത്തിയത്. അവളോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ട് അല്പദൂരം അയാൾ ഒപ്പം നടന്നു. റെയിൽവേ സ്റ്റേഷൻ റോഡിൽ സൈക്കിൾ കട, മെഡിക്കൽ സ്റ്റോർ, ടയർകട എന്നിവ ഉണ്ട്.

എങ്കിലും ടയർ കട മാത്രമേ തുറന്നിരുന്നുള്ളൂ. പെട്ടെന്നാണ് ഒരു നിലവിളി റോഡിൽനിന്ന് ഉയർന്നത്. സമീപത്തെ കടയിലുണ്ടായിരുന്നവർ ഓടി വഴിയിലേക്ക് എത്തുന്‌പോൾ കണ്ട കാഴ്ച അല്പം മുന്പ് ആ വഴിയിലൂടെ നടന്നുനീങ്ങിയ പെൺകുട്ടി ഒരു തീപ്പന്തംപോലെ ആളിപ്പടർന്നു നിലവിളിക്കുന്നതാണ്.

ഓടിയെത്തിയവർക്ക് എന്തു ചെയ്യണമെന്നൊരു രൂപവും ആദ്യമുണ്ടായിരുന്നില്ല. തുടർന്നു സമീപത്തെ ഒരു ഫ്‌ളെക്‌സ് ഇളക്കിയെടുത്തു പെൺകുട്ടിയുടെ ശരീരത്തിലെ തീ കെടുത്താൻ അവർ ശ്രമിച്ചു.

അതേസമയം, പെൺകുട്ടിയെ പെട്രോൾ ഒഴിച്ചു തീകൊളുത്തിയ അജിൻ റെജി മാത്യു എന്ന ചെറുപ്പക്കാരൻ കൂസലെന്യേ സമീപത്തുതന്നെ ഉണ്ടായിരുന്നു. ഇന്നു പാലായിൽ നിതിന മോളെ കൊലപ്പെടുത്തിയ അഭിഷേകും കൊലപാതകം നടന്ന സ്ഥലത്തുതന്നെ കൂസലെന്യേ നിൽക്കുകയായിരുന്നു.

കവിതയെ ആദ്യം കുത്തിപരിക്കേല്പിച്ച ശേഷമാണ് പെട്രോൾ ഒഴിച്ചുകത്തിച്ചത്. കത്തി, പെട്രോൾ, കയർ എന്നിവയുമായി കരുതിക്കൂട്ടിത്തന്നെയായിരുന്നു അവന്റെ വരവ്. അങ്ങനെ കേരളത്തിലെ പ്രണയപ്പകയുടെ രക്തസാക്ഷിയായി ആ പതിനെട്ടുകാരിയുടെ പേരുകൂടി എഴുതിച്ചേർക്കപ്പെട്ടു.

അതേ വർഷം ഏപ്രിൽ നാലിനു തൃശൂരിലെ ചിയ്യാരത്ത് നീതു എന്ന ഇരുപത്തുരണ്ടുകാരിയെ നിരാശാ കാമുകൻ വീട്ടിലെത്തി കുത്തിയും തീകൊളുത്തിയും കൊലപ്പെടുത്തി. രണ്ടു ആഴ്ചകൾക്കുശേഷം ജൂൺ 15ന് സൗമ്യ എന്ന പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവർത്തകനായ അജാസ് പ്രണയ നിരാസത്തിന്റെ പേരിൽ പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്തി. ഈ കൊലപാതകങ്ങളുടെ ഞെട്ടലിൽ നിന്നും കേരളം വിമുക്തമാകുംമുമ്പെ ഒക്ടോബറിൽ അടുത്ത പ്രണയ ദുരന്തവുമുണ്ടായി. ഒക്ടോബർ ഒൻപതിന് രാത്രിയിൽ ദേവിക എന്ന പ്ലസ് വൺ വിദ്യാർത്ഥിനിയെ കാമുകൻ വീട്ടിൽ കയറി പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി.

2020ലും പ്രണയച്ചൊരക്കൊതിയടങ്ങിയില്ല. 2020 ജനുവരി അഞ്ചിന് കാരക്കോണം കുന്നവിള തുറ്റിയോട് കോളനിയിൽ അഷിക എന്ന പത്തൊന്പതുകാരിയെ കാമുകൻ അനു (24) വീട്ടിൽ കയറി കുത്തിക്കൊന്നു.പ്രതിയും ജീവനൊടുക്കി. ദിവസങ്ങൾക്കു ശേഷം ജനുവരി എട്ടിന് കൊച്ചിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്ന ഈവ ആന്റണിയെ വാൽപ്പാറ റൂട്ടിൽ മലയ്ക്കപ്പാറയിൽ കാറിൽ കൊണ്ടുപോയ ശേഷം സഫർ ഷാ എന്ന ഇരുപത്തഞ്ചുകാരൻ കുത്തിക്കൊലപ്പെടുത്തി.

ഇന്നു പാലായിൽ കോളജിലേക്കു പരീക്ഷയ്ക്കു പോകവേ വൈക്കം സ്വദേശിനി നിതിന മോളെ (22) നിരാശാ കാമുകൻ അഭിഷേക് കൊലപ്പെടുത്തിയതിനു സമാനമായിരുന്നു 2019ൽ തിരുവല്ലയിൽ കവിത എന്ന പെൺകുട്ടി കൊല്ലപ്പെട്ട സംഭവം.

വൊക്കേഷണൽ ഹയൽ സെക്കൻഡറി സ്‌കൂളിൽ സഹപാഠികളായിരുന്നു കവിതയും അജിനും. കൂടെ പഠിക്കുന്ന ആളിനോടു തോന്നിയ ചെറിയൊരു അടുപ്പവും സൗഹൃദവുമാണ് ഒടുവിൽ കവിതയുടെ ജീവൻ പറിച്ചെടുക്കുന്ന കുരുക്കായി മാറിയത്. സൗഹൃദത്തിലായി അധികം വൈകുംമുന്‌പേ തന്നെ തങ്ങൾക്ക് ഇരുവർക്കും പൊരുത്തപ്പെട്ടു മുന്നോട്ടു പോകാനാവില്ലെന്നു കവിത തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, അങ്ങനെ പിന്മാറിപ്പോകാൻ തയാറാകുന്ന പ്രകൃതമായിരുന്നില്ല അജിന്റേത്.

മോഹിച്ചതിനെ ആർക്കും വിട്ടുകൊടുക്കാൻ അയാൾ തയാറായിരുന്നില്ല. സ്‌കൂൾ പഠനം കഴിഞ്ഞതോടെ കവിത കൂടുതൽ ഒഴിഞ്ഞുമാറാൻ ശ്രമിച്ചത് അയാളെ പ്രകോപിതനാക്കി. മറ്റാരെങ്കിലുമായി അടുപ്പമുള്ളതിനാലാണ് കവിത തന്നോട് അനിഷ്ടം കാണിക്കുന്നതെന്ന സംശയവും അയാളിൽ ഉടലെടുത്തു.

പ്രണയ നൈരാശ്യത്തിൽ പുകയുന്ന മനസുമായി നടന്ന അജിൻ ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്‌നിപർവതം പോലെയായി മാറിയിരുന്നു. എന്നാൽ, സ്വയം പൊട്ടിത്തെറിക്കുന്നതിനേക്കാൾ തന്നിൽനിന്ന് അകന്നുപോയവളെ ചാമ്പലാക്കുകയെന്ന ക്രൂരമായ മനോഭാവമായിരുന്നു അയാളിൽ നിഴലിച്ചത്. അതിന്റെ ഒടുക്കമാണ് നടുറോഡിൽ അവൾ കത്തിയെരിഞ്ഞുവീണത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP