Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരിണിത ഫലം അറിഞ്ഞു ബോധപൂർവ്വം കുറ്റം ചെയ്തുവെന്ന് പ്രോസിക്യൂഷൻ; സത്യനും സുനിലും ഐസക്കും ഒഴിവായതിൽ പ്രതികൾക്കും ആശ്ചര്യം; നിയമസഭാ കയ്യാങ്കളിയിൽ സർക്കാരും മന്ത്രി ശിവൻകുട്ടിയും വിരുദ്ധ ധ്രുവത്തിൽ

പരിണിത ഫലം അറിഞ്ഞു ബോധപൂർവ്വം കുറ്റം ചെയ്തുവെന്ന് പ്രോസിക്യൂഷൻ; സത്യനും സുനിലും ഐസക്കും ഒഴിവായതിൽ പ്രതികൾക്കും ആശ്ചര്യം; നിയമസഭാ കയ്യാങ്കളിയിൽ സർക്കാരും മന്ത്രി ശിവൻകുട്ടിയും വിരുദ്ധ ധ്രുവത്തിൽ

അഡ്വ പി നാഗരാജ്‌

തിരുവനനന്തപുരം: നിയമ സഭയിൽ മുൻ എം എൽ എ യും നിലവിൽ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവൻകുട്ടിയടക്കമുള്ള സി പി എം എം എൽ എ മാർ സ്പീക്കറുടെ ഡയസും വിദേശ നിർമ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതൽ നശിപ്പിച്ച കേസിൽ പ്രതികളുടെ വിടുതൽ ഹർജി തള്ളി പ്രതികളെ വിചാരണ ചെയ്യണമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് ആർ. രേഖ മുമ്പാകെയാണ് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ ബാലചന്ദ്രമേനോൻ വാദമുന്നയിച്ചത്.

ഒരു പ്രവർത്തി ചെയ്യുന്ന ആൾ അതിന്റെ പ്രത്യാഖ്യാതവും പരിണിത ഫലവും അറിഞ്ഞിരിക്കണമെന്നാണ് നിയമം. അതിനാൽ തന്നെ കുറ്റകൃത്യത്തിന്റെ പരിണിത ഫലം അറിഞ്ഞു ബോധപൂർവ്വമാണ് പ്രതികൾ കൃത്യം ചെയ്തത്. പ്രതികളുടെ പ്രവൃത്തി സഭാ ചരിത്രത്തിൽ ആദ്യ സംഭവമെന്നും സർക്കാർ ബോധിപ്പിച്ചു. അതിനാൽ വിടുതൽ ഹർജി തള്ളണമെന്നും അന്വേഷണ വീഴ്ചകൾ ഉണ്ടായാൽ പോലും വിചാരണക്ക് ദോഷം ചെയ്യില്ലെന്നും അദ്ദേഹം വാദിച്ചു. അതേസമയം നാശനഷ്ടം വരുത്താൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലായിരുന്നെന്ന് പ്രതികൾ വാദിച്ചു. തങ്ങൾ മാത്രമല്ല സ്പീക്കറുടെ ഡയസിൽ കയറിയതെന്നും എം എൽ എ മാരായ സുനിൽ കുമാർ , ബി.സത്യൻ , തോമസ് ഐസക്ക് എന്നിവരും കയറിയെന്ന് പ്രതികൾ വാദിച്ചു. അക്രമം കാട്ടാൻ തങ്ങൾക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല. പൊലീസ് ബലം പ്രയോഗിച്ചപ്പോൾ സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. അന്വേഷണത്തിൽ പാളീച്ചകളുള്ളതിനാലും തങ്ങളെ വിചാരണ കൂടാതെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ബോധിപ്പിച്ചു. പ്രതികളുടെ കുറ്റവിമുക്തരാക്കൽ ഹർജിയിൽ കോടതി 7 ന് വിധി പറയും.

തങ്ങൾക്കെതിരായ ക്രൈംബ്രാഞ്ച് കുറ്റപത്രം അടിസ്ഥാന രഹിതമാണെന്നാണ് കുറ്റവിമുക്തരാക്കൽ ഹർജിയിൽ പ്രതികൾ പറയുന്നത്. തങ്ങൾക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ല. തങ്ങൾക്കെതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകളില്ല. ഔദ്യോഗിക സാക്ഷികളല്ലാതെ സ്വതന്ത്ര സാക്ഷികളില്ല. സി സി റ്റി വി ദൃശ്യങ്ങൾ ശരിയായും നിയമ പരമായ രീതിയിലും സാക്ഷ്യപ്പെടുത്തിയിട്ടില്ല.ഇൻഫോർമേഷൻ ടെക്‌നോളജി നിയമത്തിലെ 65 ബി പ്രകാരം തൊണ്ടിമുതലായ ദൃശ്യ സിഡികൾ ഏത് ഡിവൈസിൽ നിന്നാണെടുത്തതെന്ന സാക്ഷ്യപത്രം ഫോറൻസിക് റിപ്പോർട്ടിനൊപ്പം ക്രൈംബ്രാഞ്ച് ഹാജരാക്കിയിട്ടില്ല. അതിനാൽ തങ്ങളെ വിചാരണ കൂടാതെ വിട്ടയക്കണമെന്നും പ്രതികൾ കോടതിയിൽ ബോധിപ്പിച്ചു.

തലസ്ഥാനത്തെ വിചാരണ കോടതിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സർക്കാരിന്റെ കേസ് പിൻവലിക്കൽ ഹർജി തള്ളിയ സിജെഎം കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ക്രിമിനൽ റിവിഷൻ ഹർജി തള്ളിയ ഹൈക്കോടതിയും സുപ്രീം കോടതിയും പ്രതികൾ വിചാരണ നേരിടാൻ ഉത്തരവിട്ടിരുന്നു. സഭയിലെ കൈയാങ്കളിക്ക് സാമാജികർക്ക് പരിരക്ഷയില്ലെന്നും വിചാരണ നേരിടണമെന്നും ചൂണ്ടിക്കാട്ടി സർക്കാർ അപ്പീൽ തള്ളിക്കൊണ്ട് ജൂലൈ 28 ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചു. പിൻവലിക്കൽ ഹർജി തള്ളിയ സിജെഎം കോടതി വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്താൻ പ്രതികളോട് ഹാജരാകാൻ അന്ത്യശാസനം നൽകിയ സാഹചര്യത്തിലാണ് പ്രതികൾ വിടുതൽ ഹർജിയുമായി കോടതിയെ സമീപിച്ചത്. അതേ സമയം സർക്കാർ ക്രിമിനൽ റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെയും തുടർന്ന് സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും പരാജയപ്പെട്ടു. സംസ്ഥാന സർക്കാർ പ്രതികൾ പറയേണ്ട വാദമാണ് പറയുന്നതെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

നിയമം നിർമ്മിക്കുന്ന ജനപ്രതിനിധികൾ ക്രിമിനൽ നിയമത്തിൽ നിന്ന് പരിരക്ഷ അവകാശപ്പെടുന്നത് അവരിലുള്ള വിശ്വാസം നശിപ്പിക്കലാകുമെന്നും സുപ്രീം കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളായ പ്രതികൾക്ക് മറ്റേതൊരു പൗരനെയും പോലെ ക്രിമിനൽ നിയമം ബാധകമാണ്. സാമാജികർക്ക് പ്രത്യേക അവകാശവും പരിരക്ഷയും നൽകുന്നത് അവരെ മറ്റുള്ളവർക്ക് മുകളിലാക്കാനല്ല. മറിച്ച് സ്വതന്ത്രമായി കടമകൾ നിർവഹിക്കാനാണ്. സഭക്കകത്തെ കുറ്റങ്ങൾക്ക് അംഗങ്ങൾക്കെതിരെ നടപടിയെടുക്കാൻ സ്പീക്കറുടെ അനുമതി ആവശ്യമില്ല. സഭയ്ക്കകത്തെ സംഭവങ്ങളുടെ വീഡിയോ റെക്കോർഡിംഗുകൾ സഭാ നടപടികളുടെ ഭാഗമല്ല. അതിന് നിയമ പരിരക്ഷയുമില്ല. സാമാജികരുടെ പരിരക്ഷ സംബന്ധിച്ച ഭരണഘടനാ വകുപ്പിനെ തെറ്റായി മനസ്സിലാക്കിയാണ് വിചാരണ പിൻവലിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ സിജെഎം കോടതിയിൽ അപേക്ഷ നൽകിയത്. സാമാജികർ ക്രിമിനൽ നിയമത്തിന് അതീതരാണെന്ന തോന്നലുളവാക്കുന്ന നടപടിയാണിത്. ബാഹ്യ പ്രേരണ കൂടാതെ സ്വതന്ത്രമായി പ്രവർത്തിക്കാൻ പ്രോസിക്യൂട്ടർ ബാധ്യസ്ഥനാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച് സഭയ്ക്കകത്തെ പൊതുമുതൽ നശിപ്പിക്കുന്നത് അംഗങ്ങളുടെ നിയമനിർമ്മാണ കർത്തവ്യമായി കാണാനാകില്ല. ഭരണഘടനാ ഉപാധികളെ ചവിട്ടിമെതിച്ച അംഗങ്ങളുടെ നടപടി ഭരണഘടന ഉറപ്പു നൽകുന്ന അവകാശത്തിന് കീഴിൽ വരില്ല. പ്രതിഷേധത്തിന്റെ പേരിൽ പൊതു - സ്വകാര്യ മുതൽ നശിപ്പിക്കുന്നത് ക്ഷമിക്കേണ്ടതല്ലെന്ന് ഒട്ടേറെ കേസുകളിൽ സുപ്രീം കോടതിയും പാർലമെന്റും നിലപാടെടുത്തിട്ടുണ്ട്. പൊതു മുതൽ നശിപ്പിപിക്കുന്നത് തടയുന്ന കേന്ദ്ര നിയമത്തിന് ശക്തി പകരാൻ 2019 ൽ കേരള സർക്കാരും നിയമം പാസ്സാക്കിയതാണെന്നും സംസ്ഥാന സർക്കാർ അപ്പീൽ തള്ളിയ വിധിന്യായത്തിൽ സുപ്രീം കോടതി വ്യക്തമാക്കി. പ്രതികളുടെ വാദം വാദിയായ സംസ്ഥാന സർക്കാർ ഉന്നയിച്ചതിനെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.

മന്ത്രിമാരായ ഇ. പി.ജയരാജനും കെ.റ്റി. ജലീലും അടക്കമുള്ള പ്രതികൾ തങ്ങൾക്കെതിരായ കേസ് അടിസ്ഥാന രഹിതമാണെന്ന് കാണിച്ചാണ് വിടുതൽ ഹർജി സമർപ്പിച്ചത്. ഹർജിയിൽ സർക്കാർ നിലപാട് 2020 നവംബർ 21 ന് ബോധിപ്പിക്കാൻ വിചാരണ കോടതി ഉത്തരവിട്ടിരുന്നു. ക്രിമിനൽ നടപടി ക്രമത്തിലെ 239 വകുപ്പ് പ്രകാരമുള്ള കുറ്റവിമുക്തരാക്കൽ ഹർജിയിലാണ് സർക്കാർ നിലപാടറിയിക്കേണ്ടത്. പ്രതികൾ വരുത്തിയ നാശ നഷ്ടത്തിന്റെ ആനുപാതിക തുകയായ 35,000 രൂപയുടെ ബോണ്ടിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു. പ്രതികളെല്ലാവരും തുക കെട്ടി വച്ചതിനെ തുടർന്ന് ജാമ്യം അനുവദിക്കുകയായിരുന്നു.

കേസ് വിചാരണ സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. മന്ത്രിമാർ വിചാരണക്കോടതിയിൽ ഹാജരാകാനും വിചാരണ നേരിടാനും ഭയപ്പെടുന്നതെന്തിനെന്നും ഹൈക്കോടതി ഒക്ടോബർ 27 ന് സർക്കാരിനോട് ചോദിച്ചിരുന്നു. പ്രതികൾ ഒക്ടോബർ28 ന് ഹാജരാകാൻ സിജെഎം കോടതി അന്ത്യശാസനം നൽകിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്തും കീഴ്‌ക്കോടതിയിൽ ഹാജരാകാൻ ഉള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമുള്ള ഹർജിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. സ്റ്റേ ആവശ്യം തള്ളുകയും ചെയ്തു. തുടർന്നാണ് പ്രതികൾ വിടുതൽ ഹർജിയുമായി രംഗത്തെത്തിയത്.

ശിവൻകുട്ടിയടക്കം 4 പ്രതികൾ കോടതിയിൽ കീഴടങ്ങി ജാമ്യം എടുത്തിരുന്നു. വിചാരണ കോടതിയിലാണ് പ്രതികൾ കീഴടങ്ങി ജാമ്യ ഹർജി സമർപ്പിച്ചത്. ഒന്നാം പ്രതി കെ.അജിത് , രണ്ടാം പ്രതി കുഞ്ഞമ്പു മാസ്റ്റർ , നാലാം പ്രതി സി.കെ.സദാശിവൻ , അഞ്ചാം പ്രതി വി.ശിവൻകുട്ടി എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. നാലു പ്രതികൾക്കും 35,000 രൂപ വീതമുള്ള പ്രതികളുടെ സ്വന്തവും തുല്യ തുകക്കുള്ള 2 ആൾ ജാമ്യ ബോണ്ടിന്മേലുമാണ് ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതി മന്ത്രി ഇ.പി.ജയരാജനും ആറാം പ്രതി മുൻ മന്ത്രി കെ.റ്റി. ജലീലും ഹാജരാകാൻ സമയം തേടി അപേക്ഷ സമർപ്പിച്ചു. ആറു പ്രതികളും കുറ്റം ചുമത്തലിന് ഹാജരാകാൻ മുൻ സിജെഎം ജയകൃഷ്ണൻ ഉത്തരവിട്ടിരുന്നു.

മന്ത്രി ജയരാജനടക്കമുള്ള പ്രതികൾ ചെയ്തത് ഏഴേകാൽ വർഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റം. കൂടാതെ 2, 20, 093 രൂപയുടെ നഷ്ടോത്തരവാദിത്വം ഒറ്റക്കും കൂട്ടായും കെട്ടി വക്കേണ്ട കുറ്റവും. കുറ്റ സ്ഥാപനത്തിൻ മേൽ 1984 ൽ നിലവിൽ വന്ന പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പ് 3 (1) പ്രകാരം അഞ്ചു വർഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴശിക്ഷയും കോടതിക്ക് വിധിക്കാവുന്നതാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 427 (ദ്രോഹം ചെയ്യുന്നത് വഴി നാശനഷ്ടം വരുത്തൽ) പ്രകാരം 2 വർഷത്തെ കഠിന തടവിനും പരിധിയില്ലാത്ത പിഴ തുകക്കും ശിക്ഷാർഹരാണ്.കൂടാതെ വകുപ്പ് 447 ( വസ്തു കൈയേറ്റം) പ്രകാരം മൂന്നു മാസത്തെ തടവിനും അഞ്ഞൂറ് രൂപ പിഴക്കും ശിക്ഷാർഹരാണ്.

പ്രതികൾ ചെയ്ത കുറ്റകൃത്യങ്ങൾ വെളിവാക്കുന്ന ദൃശ്യങ്ങൾ ക്രൈം ബ്രാഞ്ച് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പാളയം ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ഇലക്ട്രോണിക് കൺട്രോൾ റൂമിൽ സൂക്ഷിച്ചിരുന്ന സെർവ്വറിൽ നിന്നും ഡാറ്റാകൾ കോപ്പി ചെയ്ത ഡി വി ഡികൾ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡി വൈഎസ് പി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ആലങ്കാരികമല്ലാതെ പറഞ്ഞാൽ നഷ്ടം സംഭവിച്ചത് സർക്കാരിനല്ല മറിച്ച് പൊതു ഖജനാവിനാണ്. അത് നികുതി ദായകരുടെ പണവുമാണ്. സർക്കാരിന്റെ ഹർജി തള്ളിയ ഉത്തരവിൽ കോടതി നിരീക്ഷിച്ചു.

2015 മാർച്ച് 13 ന് രാവിലെ 8.55 മണിക്ക് ബഡ്ജറ്ററി അസംബ്ലി സെഷനിലാണ് സംഭവങ്ങൾ അരങ്ങേറിയത്. പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിലും ഇരിപ്പിടത്തിലും അതിക്രമിച്ച് കടന്ന് പൊതുമുതലായ എമർജൻസി ലാമ്പും കംപ്യൂട്ടർ മോണിറ്ററും ഔദ്യോഗിക ചെയറും സ്റ്റാന്റ് ബൈ മൈക്കും ഇലക്ട്രോണിക് പാനലും തച്ചുടച്ചതായി രേഖകളിൽ നിന്നും പ്രഥമദൃഷ്ട്യാ വെളിവാകുന്നുണ്ട്. സഭക്കകത്ത് സംസാരിക്കുന്നതിനും വോട്ട് ചെയ്യുന്നതിനും ഉള്ള പ്രിവിലേജ് (പ്രത്യേക അവകാശം) മാത്രമേ സഭാംഗങ്ങൾക്കുള്ളു. എന്നാൽ സഭക്കുള്ളിൽ ചെയ്യുന്ന ക്രിമിനൽ കുറ്റങ്ങൾക്ക് പ്രിവിലേജ് ഇല്ല. സഭക്കുള്ളിൽ അക്രമ സംഭവം നടന്നത് സെഷനിലാണ്. ആയത് ഗൗരവമേറിയ കുറ്റമാണ്. നിയമസഭാംഗങ്ങൾക്ക് അവരവർ പ്രതിനിധീകരിക്കുന്ന നിയോജക മണ്ഡലങ്ങളിൽ തങ്ങളുടെ കർത്തവ്യങ്ങൾ കാര്യക്ഷമമായും സ്വതന്ത്രമായും നിർവ്വഹിക്കുന്നതിനാണ് പ്രിവിലേജ് നൽകിയിരിക്കുന്നത്. സാമാജികർ പ്രത്യേക കടമകൾ നിർവഹിക്കേണ്ടതായുണ്ട്. നിയമനിർമ്മാണ പ്രക്രിയ നടത്തുന്ന നിയമനിർമ്മാണ സഭയിലെ അംഗങ്ങളായതിനാൽ രാജ്യത്തെ നിയമങ്ങൾ അനുസരിക്കേണ്ട ഉത്തരവാദിത്വമുണ്ട്. ആയതിൽ അവർക്ക് ഉയർന്ന കടമയുണ്ട്. ഉത്തരവിൽ സി ജെ എം ചൂണ്ടിക്കാട്ടി. യാതൊരു ഉത്തമ വിശ്വാസവുമില്ലാതെയും ബാഹ്യ സ്വാധീനത്തിന് വഴങ്ങിയുമാണ് സർക്കാർ അഭിഭാഷക പിൻവലിക്കൽ ഹർജി സമർപ്പിച്ചതെന്നും ഉത്തരവിന്റെ അവസാന പാരഗ്രാഫിൽ ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ ഒപ്പ് വച്ചത്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി തള്ളിക്കൊണ്ടാണ് പ്രതികൾ വിചാരണ നേരിടാൻ സി ജെ എം ആർ. ജയകൃഷ്ണൻ ഉത്തരവിട്ടത്. വിചാരണക്ക് മുന്നോടിയായി പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നതിന് എല്ലാ പ്രതികളും ഒക്ടോബർ 15 ന് ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു.

പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കുന്നത് പൊതുതാൽപര്യത്തിനും പൊതു നീതിക്കും എതിരാണെന്ന് വിലയിരുത്തിയാണ് ഹർജി കോടതി തള്ളിയത്. പബ്ലിക് പ്രോസിക്യൂട്ടർ സ്വതന്ത്രമായി മനസ്സർപ്പിക്കാതെയും ഉത്തമ വിശ്വാസത്തോടു കൂടിയുമല്ല പിൻവലിക്കൽ ഹർജിയുമായി കോടതിയിലെത്തിയത്. കേസ് പിൻവലിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമം ഉണ്ടാക്കിയിരിക്കുന്നത് തന്നെ രാഷ്ട്രീയക്കാർ പൊതുമുതൽ നശിപ്പിക്കുന്നത് തടയണമെന്ന ലക്ഷ്യത്തോടെയാണ്. കേസ് പിൻവലിക്കുന്നത് പൊതുതാൽപര്യവും പൊതു നീതിയും സമാധാനവും എങ്ങനെ പ്രോത്സാഹിപ്പിക്കുമെന്ന് വിശദമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. യാതൊരു ഉത്തമ വിശ്വാസമില്ലാതെയും ബാഹ്യ സ്വാധീനത്തിലുമാണ് സർക്കാർ അഭിഭാഷക ഹർജി സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ സത്യസന്ധമായും നേരാം വണ്ണവും പൊതു നീതി വഹിച്ചുകൊണ്ടും വേണം ഔദ്യോഗിക കർത്തവ്യം നിർവ്വഹിക്കേണ്ടത്. രാഷ്ട്രീയ എക്‌സിക്യൂട്ടീവിന്റെ തൊഴിലാളിയായി സ്വയം കണക്കാക്കുകയോ ആരുടെയെങ്കിലും നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയോ ചെയ്യരുത്. സർക്കാർ കേസ് പിൻവലിക്കാൻ നിർദ്ദേശിച്ചാലും പൊതു നീതിയുൾപ്പെടെയുള്ള നിയമ തത്വങ്ങൾക്കനുസരിച്ചേ പ്രോസിക്യൂട്ടർ പ്രവർത്തിക്കാൻ പാടുള്ളു. മറ്റുള്ളവരുടെ താളത്തിനൊത്ത് തുള്ളരുത്. എക്‌സിക്യൂട്ടീവിന്റെ ആജ്ഞക്കൾക്ക് മുമ്പിൽ കുനിയരുത്.

സർക്കാർ അഭിഭാഷക സമർപ്പിച്ച ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും കോടതി ഉത്തരവിൽ നിരീക്ഷിച്ചു. സ്വതന്ത്രമായ മനസർപ്പിക്കാതെയുള്ളതാണ് ഹർജി. കേസ് പിൻവലിക്കുന്നത് ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകും. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പിൻബലത്തിൽ കുറ്റകൃത്യം ചെയ്യാമെന്ന തോന്നൽ വികസിപ്പിച്ചെടുക്കാൻ പാടില്ല. ഇത്തരം കേസുകൾ പിൻവലിച്ചാൽ നിയമത്തിലും നീതിന്യായ വ്യവസ്ഥയിലുമുള്ള വിശ്വാസം സാധാരണക്കാരന് നഷ്ടപ്പെടും. ക്രിമിനൽ നീതിന്യായ വ്യവസ്ഥ കളിക്കാനുള്ള ഉപകരണമോ ക്രിമിനൽ കോടതി രാഷ്ട്രീയം കളിക്കാനുള്ള കളിസ്ഥലമോ അല്ല. രാഷ്ട്രീയ ഉപകാരം പ്രോസിക്യൂഷനെ പെർസിക്യൂഷനാക്കി മാറ്റാൻ പാടില്ലാത്തതും ആയത് കുറ്റക്കാരെ പ്രോസിക്യൂഷനിൽ നിന്നും പിൻവലിച്ചെടുക്കാനോ ഉള്ളതല്ല. രാഷ്ട്രീയ ഭാഗ്യങ്ങൾ നിയമ വ്യവസ്ഥയിൽ പ്രതിഫലിച്ചാൽ നിയമത്തിന്റെയും ചട്ടങ്ങളുടെയും പ്രസക്തി താമസംവിനാ നഷ്ടപ്പെടും. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും പതിനഞ്ചോളം വിധിന്യായങ്ങൾ ഉത്തരവിൽ ഉദ്ധരിച്ചാണ് സി ജെ എം ആർ. ജയകൃഷ്ണൻ സർക്കാർ ആവശ്യം നിരസിച്ചത്.

സർക്കാരിന്റെ ഹർജി അടിയന്തിരമായി കേൾക്കേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ച് പല തവണ കേസ് മാറ്റി വച്ചചതായിരുന്നു. എന്നാൽ കേസ് അടിയന്തിരമായി കേൾക്കണമെന്ന ഡി ഡി പി ബീനയുടെ അഭ്യർത്ഥന പ്രകാരമാണ് ഹർജി അടിയന്തിരമായി പരിഗണിച്ചത്. 2015 മാർച്ച് 13 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2011-16 ലെ ഇടത് എംഎൽഎ മാരായ കെ.അജിത് , കുഞ്ഞമ്പു മാസ്റ്റർ , നിലവിൽ കായിക മന്ത്രിയായ ഇ.പി.ജയരാജൻ , സി.കെ.സദാശിവൻ , വി.ശിവൻകുട്ടി , നിലവിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ.റ്റി. ജലീൽ എന്നിവരാണ് നിയമസഭക്കകത്ത് സ്പീക്കറുടെ ഡയസ് കൈയേറി നാശനഷ്ടം വരുത്തിയ കേസിലെ ഒന്നു മുതൽ അറു വരെയുള്ള പ്രതികൾ. അമൂല്യമായ ജർമൻ നിർമ്മിത മൈക്ക് സൗണ്ട് സിസ്റ്റം ഉൾപ്പെടെ നശിപ്പിച്ചതിൽ വച്ച് 2.5 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിപ്പിച്ചു. സ്പീക്കറുടെ ചേമ്പറിൽ ഡയസുൾപ്പെടെ മറിച്ചിട്ടു.

മുൻ ധന വകുപ്പ് മന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെയാണ് പൊതുമുതൽ നശീകരണം നടന്നത്.കേസ് സാമാജികർ പ്രതികളായ ക്രിമിനൽ കേസുകൾ വിചാരണ ചെയ്യാനായി സുപ്രീം കോടതി ഉത്തരവ് പ്രകാരം രൂപീകരിച്ച എറണാകുളം സ്‌പെഷ്യൽ കോടതിയിലേക്ക് 2018 ഏപ്രിൽ 21ന് കൈമാറ്റ സാക്ഷ്യപത്രം തയ്യാറാക്കി തിരുവനന്തപുരം സി ജെ എം കോടതി അയച്ചിരുന്നു. എന്നാൽ ഓരോ ജില്ലയിലും പ്രത്യേക കോടതി രൂപീകരിക്കാൻ തുടർന്ന് തീരുമാനമുണ്ടായതിനെ തുടർന്നാണ് കേസ് റെക്കോർഡുകൾ തിരുവനന്തപുരം സിജെഎം കോടതിയിലേക്ക് തിരിച്ചയച്ചത്.

ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 321 പ്രകാരമാണ് സർക്കാർ പിൻവലിക്കൽ ഹർജി സമർപ്പിച്ചത്. വിചാരണ കൂടാതെ പ്രതികളെ കുറ്റ വിമുക്തരാക്കി വിട്ടയക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP